ബംഗളൂരു: രാജി പുനഃപരിശോധിക്കാനുള്ള വിമത എംഎല്‍എ എം.ടി.ബി.നാഗരാജിന്റെ തീരുമാനത്തിൽ സന്തോഷമുണ്ടെന്ന് ഡി.കെ.ശിവകുമാർ. ഞങ്ങൾ ഒരുമിച്ച് ജീവിച്ചു, ഒരുമിച്ച് തന്നെ മരിക്കും. പാർട്ടിക്ക് വേണ്ടി 40 വർഷം പ്രവർത്തിച്ചു. ഉയർച്ച താഴ്ചകൾ എല്ലാ കുടുംബത്തിലും ഉണ്ടാകും. നമ്മൾ എല്ലാം മറന്നു മുന്നോട്ടു പോകണമെന്നും നാഗരാജിന്റെ തീരുമാനത്തിൽ സന്തോഷമുണ്ടെന്നും നാഗരാജുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു.
നേതാക്കൾ ഒരുമിച്ചാണ് മാധ്യമങ്ങളെ കണ്ടത്. രാജി പിൻവലിക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് നാഗരാജ് വ്യക്തമാക്കി. ശിവകുമാർ അടക്കമുള്ള നേതാക്കളെത്തി രാജി പിൻവലിക്കണമെന്ന് അഭ്യർത്ഥിച്ചു. കെ.സുധാകര്‍ റാവുമായി സംസാരിച്ച ശേഷം തുടർന്നുള്ള കാര്യങ്ങള്‍ ചെയ്യുമെന്നായിരുന്നു നാഗരാജിന്റെ പ്രതികരണം. കോണ്‍ഗ്രസിനുവേണ്ടി പതിറ്റാണ്ടുകള്‍ ചെലവഴിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാഗരാജിനൊപ്പം രാജിവെച്ച മറ്റൊരു വിമത എംഎല്‍എയാണ് സുധാകര്‍ റാവു.
വിശ്വാസവോട്ട് തേടാൻ കുമാരസ്വാമി സർക്കാർ തീരുമാനിച്ചതിന് പിന്നാലെയാണ് വിമതരെ അനുനയിപ്പിക്കാൻ നേതാക്കൾ രംഗത്തിറങ്ങിയത്. രാജി തീരുമാനം പുനഃപരിശോധിക്കണമെന്ന് നാഗരാജിന്റെ വസതിയിലെത്തി ശിവകുമാർ ആവശ്യപെടുകയായിരുന്നു. വിമത എംഎൽഎമാരായ രാമലിംഗ റെഡ്ഡി, റോഷൻ ബെയ്ഗ്, ആനന്ദ് സിംഗ് എന്നിവരുമായി കുമാരസ്വാമിയും സംസാരിച്ചിരുന്നു.
തിങ്കളാഴ്ചയോ ബുധനാഴ്ചയോ സ്പീക്കർ വിശ്വാസവോട്ടെടുപ്പിന് അനുമതി നൽകിയേക്കുമെന്നാണ് സൂചന. ഇതിനു മുന്നോടിയായി കോണ്‍ഗ്രസ്-ജെഡിഎസ് എംഎൽഎമാരെ കഴിഞ്ഞദിവസം ഹോട്ടലിലേക്ക് മാറ്റിയിരുന്നു. ബിജെപി എംഎല്‍എമാരും റിസോര്‍ട്ടിലാണ്.