ന്യൂഡൽഹി: റെയിൽവേയെ കേന്ദ്രസർക്കാർ സ്വകാര്യവത്കരിക്കുന്നു എന്ന പ്രതിപക്ഷ ആരോപണങ്ങൾ നിഷേധിച്ച് കേന്ദ്ര റെയിൽ മന്ത്രി പീയൂഷ് ഗോയൽ. റെയിൽവേയെ സ്വകാര്യവത്കരിക്കുന്നു എന്നൊരു വിഷയം ഉദിക്കുന്നതേയില്ല. റെയിൽ മന്ത്രാലയം സാങ്കേതിക വികസനത്തിനും പാത നിർമാണത്തിനും ദേശീയ താത്പര്യമുള്ള മറ്റു പദ്ധതികൾക്കുമായി ചില നിക്ഷേപങ്ങൾ സ്വീകരിക്കുമെന്നാണ് മന്ത്രി പറഞ്ഞത്. റെയിൽവേ പദ്ധതികൾക്കായുള്ള എംപിമാരുടെ ധനാഭ്യർഥന ചർച്ചയ്ക്കു മറുപടി പറയുകയായിരുന്നു മന്ത്രി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടുകളാണ് റെയിൽവേയുടെ വിവിധ വികസന പ്രവർത്തനങ്ങളിലൂടെ ഇപ്പോൾ പ്രതിഫലിക്കുന്നത്. കുട്ടിക്കാലത്ത് ട്രെയിനുകളിൽ ചായ വിറ്റു നടന്നിരുന്ന ഒരു വ്യക്തി റെയിൽവേയുടെ പ്രാധാന്യം യഥാർഥത്തിൽ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പീയൂഷ് ഗോയൽ പറഞ്ഞു.
കേരളത്തിൽ റെയിൽവേയുടെ കേന്ദ്ര പദ്ധതികൾ മുടങ്ങിക്കിടക്കുന്നതിനും നടപ്പാകാത്തതിനും സംസ്ഥാന സർക്കാരിനെ പീയൂഷ് ഗോയൽ കുറ്റപ്പെടുത്തി. തിരുനാവായ-ഗുരുവായൂർ പദ്ധതി 24 വർഷമായി മുടങ്ങിക്കിടക്കുന്നു. ഇതിന്റെ സർവേ പോലും നടത്തിയിട്ടില്ല. ഭൂമിയേറ്റെടുക്കുന്നതിൽ ഉൾപ്പെടെ ഗുരുതര അലംഭാവമാണ് സംസ്ഥാന സർക്കാർ കാണിക്കുന്നത്. അങ്കമാലി-ശബരി പാത നിർമാണത്തിന് പകുതി തുക തരാമെന്നാണ് മുൻപ് കേരള സർക്കാർ ഉറപ്പു നൽകിയിരുന്നത്. എന്നാൽ, ഇപ്പോൾ കാശില്ലെന്നാണു പറയുന്നത്. ശബരി പാതയുടെ 40 കിലോമീറ്ററിൽ മാത്രമേ സർവേ പോലും പൂർത്തിയായിട്ടുള്ളൂ. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ ജൂണ് 15ന് മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഒരു മണിക്കൂർ നീണ്ട തന്റെ പ്രസംഗത്തിലൂടനീളം മുൻ യുപിഎ സർക്കാരിനെ കുറ്റപ്പെടുത്തിയ മന്ത്രിയുടെ പരാമർശങ്ങൾക്കെതിരേ പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചു. പല വസ്തുതകളും വളച്ചൊടിച്ച് റെയിൽ മന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കോണ്ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി ആരോപിച്ചു.
2006 ജൂലൈ 11ന് നടന്ന മുംബൈ ട്രെയിൻ സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം കോണ്ഗ്രസിനാണെന്നു ഗോയലിന്റെ കുറ്റപ്പെടുത്തലിനെതിരേ പ്രതിപക്ഷനിരയിൽനിന്നു ശക്തമായ പ്രതിഷേധം ഉയർന്നു. യുപിഎ ചെയർപേഴ്സൺ സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലെ ആധുനിക കോച്ച് ഫാക്ടറിയിൽ 2014 വരെ ഒറ്റ പുതിയ കോച്ചുകൾ പോലും നിർമിച്ചിട്ടില്ല. മറ്റു കോച്ച് ഫാക്ടറികളിൽനിന്നു കൊണ്ടു വരുന്നു പഴയ കോച്ചുകൾ പെയിന്റടിച്ചും ആണിയടിച്ചുമാണ് ഇവിടെനിന്ന് പുറത്തിറക്കിയിരുന്നത്. മോദി സർക്കാർ അധികാരത്തിൽ വന്ന ശേഷം 2014 ഓഗസ്റ്റിലാണ് ഇവിടെ വേണ്ടത്ര ജീവനക്കാരെ നിയമിച്ച് പ്രവർത്തനം ശരിയായ ദിശയിൽ ആരംഭിച്ചത്- മന്ത്രി പറഞ്ഞു.
റെയിൽ ബജറ്റ് പൊതുബജറ്റുമായി ലയിപ്പിച്ചതിനെ ചോദ്യം ചെയ്ത പ്രതിപക്ഷത്തിനു ഗോയൽ മറുപടി നൽകി. റെയിൽ ബജറ്റ് എന്ന പേരിൽ ഇതുവരെ അവതരിപ്പിച്ചിരുന്നത് രാഷ്ട്രീയലക്ഷ്യം വച്ചുള്ള പ്രഖ്യാപനങ്ങളായിരുന്നു. പുതിയ ട്രെയിനുകളും പാതകളും പ്രഖ്യാപിക്കുകയും നടപ്പാക്കാതിരിക്കുകയും ചെയ്യുന്ന പതിവിന് അവസാനമിട്ടത് നരേന്ദ്ര മോദി സർക്കാരാണ്. തങ്ങൾ നടപ്പാക്കാൻ കഴിയുന്ന കാര്യങ്ങൾ മാത്രമേ പ്രഖ്യാപിക്കൂ എന്നും ഗോയൽ അവകാശപ്പെട്ടു.
സ്വകാര്യവത്കരിക്കുന്നു എന്ന പ്രതിപക്ഷ ആരോപണത്തിന് റെയിൽവേയെ ഒരിക്കലും സ്വകാര്യവത്കരിക്കാൻ കഴിയില്ലെന്നാണ് മന്ത്രി നൽകിയ വിശദീകരണം. റെയിൽവേയിലെ സൗകര്യങ്ങൾ വിപുലീകരിക്കണമെങ്കിൽ കൂടുതൽ നിക്ഷേപങ്ങൾ ആവശ്യമാണ്. പൊതു-സ്വകാര്യ പങ്കാളിത്തത്തെ പ്രോത്സാഹിപ്പിക്കാനാണ് തീരുമാനം. ചില യൂണിറ്റുകളെ കോർപറേറ്റ്വത്കരിക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ദേശീയ താത്പര്യം മുൻനിർത്തിയുള്ള നിക്ഷേപങ്ങൾ ക്ഷണിക്കും. ചിലർ സാങ്കേതികവിദ്യ, പുതിയ സ്റ്റേഷനുകൾ, പദ്ധതികൾ, പാതകൾ എന്നിവയുമായി മുന്നോട്ടു വന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ മോദി സർക്കാർ പുതിയ പാതകൾ നിർമിക്കുകയെന്നും യാത്രക്കാരുടെ സുരക്ഷയ്ക്കായി പല പദ്ധതികളും നടപ്പാക്കിയെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ 64 വർഷമായി രാജ്യത്ത് 39,000 കിലോമീറ്റർ റെയിൽപാതയാണ് ഉണ്ടായിരുന്നത്. 12,000 കിലോമീറ്റർ പാതയാണ് 1950 മുതൽ 2014 വരെയുള്ള കാലയളവിൽ വർധിച്ചിട്ടുള്ളത്. എന്നാൽ, 2014 മുതൽ 2019 വരെയുള്ള കാലഘട്ടത്തിൽ മാത്രം രാജ്യത്തെ റെയിൽപാതയുടെ ദൈർഘ്യം 5,000 കിലോമീറ്ററായി വർധിച്ചുവെന്നും മന്ത്രി അവകാശപ്പെട്ടു.
ചരക്ക് ഇടനാഴിയുടെ നിർമാണം 2007ലാണ് ആരംഭിച്ചത്. 2014 വരെ ഒരു കിലോമീറ്റർ ദൂരം പോലും ട്രാക്ക് ലിങ്കിംഗ് നടന്നിട്ടില്ല. എന്നാൽ, തങ്ങൾ അധികാരത്തിൽ എത്തി അഞ്ചു വർഷം കൊണ്ട് 1900 ട്രാക്ക് ലിങ്കിംഗ് നടത്തി പദ്ധതി പൂർത്തിയാക്കി എന്നും മന്ത്രി പറഞ്ഞു. ലോകത്തിലെ തന്നെ ഏറ്റവും വലിയ കോച്ച് നിർമാണ ഫാക്ടറി രാജ്യത്ത് ഉണ്ടാകണമെന്നാണ് തങ്ങളുടെ ആഗ്രഹം.
2004നും 2009നും ഇടയ്ക്ക് 206 അപകടങ്ങളാണ് ഓരോ വർഷവും ഉണ്ടായിരുന്നത്. 2009-2011 കാലഘട്ടത്തിൽ ഇത് 153 ആയി ചുരുങ്ങി. നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ എത്തിയതോടെ അപകടങ്ങളുടെ എണ്ണം 100 ആയി ചുരുങ്ങി. ട്രെയിനുകളിൽ 2,10,000 ബയോ ടോയ്ലറ്റുകൾ സ്ഥാപിച്ചു. ബംഗാൾ പോലുള്ള സംസ്ഥാനങ്ങളിൽ പല റെയിൽവേ പദ്ധതികളും മുടങ്ങിക്കിടക്കുന്നത് സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുത്തു നൽകാത്തതിനാലാണെന്നും മന്ത്രി കുറ്റപ്പെടുത്തി.