പനാജി: കോൺഗ്രസിൽനിന്നും കൂറുമാറി ബിജെപിയിലെത്തിയ 10 എംഎൽഎമാരിൽ മൂന്നു പേർ ഗോവയിൽ മന്ത്രിമാരാകും. വിമത എംഎൽഎമാരിൽ മൂന്നു പേർ ഉൾപ്പെടെ നാല് എംഎൽഎമാരെ ചേർത്ത് മുഖ്യമന്ത്രി പ്രമോദ് സാവന്ത് മന്ത്രിസഭ വികസിപ്പിക്കും. മുൻ പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കാവ്ലേക്കർ ഉപമുഖ്യമന്ത്രിയാവും. ഇതിനു പുറമേ കോണ്‍ഗ്രസ് വിട്ട ജെന്നിഫര്‍ മോന്‍സെരാറ്റെ, ഫിലിപ്പെ നെറി റോഡ്രിഗസ് എന്നിവരും ഡെപ്യൂട്ടി സ്പീക്കര്‍ മൈക്കല്‍ ലോബോയും മന്ത്രിമാരാകും. ശനിയാഴ്ച വൈകുന്നേരമാണ് സത്യപ്രതിജ്ഞ.
പത്തു കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നതോടെ 40 അംഗ നിയമസഭയിൽ ബിജെപിക്ക് 27 അംഗങ്ങളായി. കോണ്‍ഗ്രസിന്റെ അംഗബലം ഇതോടെ അഞ്ചായിച്ചുരുങ്ങി. ഗോവ ഫോർവേഡ് പാർട്ടിക്ക് മൂന്നും അംഗങ്ങളുണ്ട്.
ഗോവ ഫോർവേഡ് പാർട്ടിയിലെ ഉപമുഖ്യമന്ത്രി വിജയ് സർദേശായി ഉൾപ്പെടെ മൂന്ന് മന്ത്രിമാരോടും സ്വതന്ത്രനായ മന്ത്രിയോടും രാജിവയ്ക്കാൻ മുഖ്യമന്ത്രി പ്രമോദ് സാവന്ത് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. പാർട്ടി കേന്ദ്ര നേതൃത്വത്തിന്റെ നിർദേശപ്രകാരമാണു തീരുമാനമെന്ന് സാവന്ത് പറഞ്ഞു. വിജയ് സർ ദേശായിയെക്കൂടാതെ വിനോദ് പാൽയേക്കർ, ജയേഷ് സാൽഗാവ്ങ്കർ, സ്വതന്ത്ര അംഗം രോഹൻ ഖാവുന്തേ എന്നിവരോടാണു രാജിവയ്ക്കാൻ ആവശ്യപ്പെട്ടത്. സ്വതന്ത്ര അംഗവും റവന്യൂ മന്ത്രിയുമായ റോഹന്‍ ഖൗണ്ടെയും മന്ത്രിസഭയിൽനിന്നും പുറത്താകും. 2017 ഫെബ്രുവരിയില്‍ സര്‍ക്കാരുണ്ടാക്കിയ അന്നുമുതല്‍ ബിജെപിയുടെ സഖ്യകക്ഷിയാണ് പ്രാദേശിക പാര്‍ട്ടിയായ ജിഎഫ്പി.