കര്‍ണ്ണാടകയില്‍ നടക്കുന്ന കുതിരകച്ചവടത്തിന് ശക്തമായ അടിയൊഴുക്കള്‍ ഉണ്ട്.
ബി.ജെ.പി.ക്ക് ഭരിക്കുവാന്‍ സാധിച്ചിട്ടുള്ള ഒരേ ഒരു തെന്നിന്ത്യന്‍ സംസ്ഥാനം ഒരു രാഷ്ട്രീയ അഗ്നിശൈലത്തിന്റെ നിഴലിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണ്. ഒരു ഗവണ്മെന്റ് വീണതുകൊണ്ടോ മറ്റൊരു ഗവണ്മെന്റ് തല്‍സ്ഥാനത്ത് വന്നതുകൊണ്ടോ അത് അവസാനിക്കുന്നില്ല. ഗോവയിലും മദ്ധ്യപ്രദേശിലും എല്ലാം കത്തിപ്പടരുന്ന ഒരു വ്യാധി ആണ് അത്. അതാണ് മോഡിയുടെയും അമിത് ഷായുടെയും ഭരണ തന്ത്രങ്ങള്‍. കര്‍ണ്ണാടകത്തിലെ പ്രതിസന്ധിയെ മോഡിയെയും ഷായെയും മാത്രം പഴിച്ചിട്ട് കാര്യമില്ല. പക്ഷേ അവരും അവരുടെ രാഷ്ട്രീയകുതന്ത്രങ്ങളും ആണ് മൂലകാരണം. കോണ്‍ഗ്രസിന്റെയും ജനദാദള്‍ എസിന്റയും പിഴവുകളും ഒപ്പം ഉണ്ട്. അതിലേക്ക് എല്ലാം വഴിയെ വരാം.
കേന്ദ്രം ഭരിക്കുന്ന ഭരണകക്ഷിയുടെ പ്രതിപക്ഷങ്ങള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കണ്ടു വരുന്ന ഒരു വ്യാധി ആണ് കര്‍ണ്ണാടകയില്‍ ഇപ്പോള്‍ കാണുന്നത്. അവിടങ്ങളില്‍ ഭരണ അസ്ഥിരത സൃഷ്ടിക്കുക, അട്ടിമറി നടത്തുക, കുതിര കച്ചവടത്തിലൂടെ ജനപ്രതിനിധികളെ വിലക്ക് വാങ്ങിക്കുക, ഭരണഘടനയെ ലംഘിക്കുക, സ്വീക്കറുടെയും രാജ് ഭവന്റെയും കേന്ദ്രഗവണ്മെന്റിന്റെയും ഭരണകക്ഷിയുടെയും സുപ്രീം കോടതിയുടെയും ഇടപെടല്‍ ഉറപ്പാക്കുക എന്നിവയെല്ലാം ഒരു തുടര്‍ക്കഥയുടെ ഭാഗമായിട്ടുണ്ട്. കോടികളുടെ പിന്നാലെയാണ് ജനപ്രതിനിധികള്‍ പായുന്നത്, മലക്കം മറിയുന്നത്. അവരെ വിലക്ക് വാങ്ങുവാന്‍ വാങ്ങുവാന്‍ കേന്ദ്രം ഭരിക്കുന്ന ഭരണകക്ഷിയും- ഇവിടെ ബി.ജെ.പി.-അവര്‍ക്കായി പണചാക്കുകളുമായി കാത്ത് നില്ക്കുന്ന വ്യവസായ പ്രമുഖര്‍- ഇവിടെ ചങ്ങാത്ത മുതലാളിമാര്‍- ഇവിടെ എത്തിനില്‍ക്കുന്നു ഇന്‍ഡ്യന്‍ ജനാധിപത്യത്തിന്റെയും രാഷ്ട്രീയത്തിന്റെയും ജീര്‍ണ്ണത.
എന്താണ് കര്‍ണ്ണാടകത്തില്‍ നടക്കുന്നത്? 13 മാസങ്ങള്‍ക്ക് മുമ്പ് 2018-ല്‍ അവിടെ ഒരു നിയമസഭ തെരഞ്ഞെടുപ്പ് നടന്നു. അതില്‍ ബി.ജെ.പി.യും കോണ്‍ഗ്രസും, ജനതദള്‍(സെക്കുലറും) വീറോടെ മത്സരിച്ചു. പരസ്പരം ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തി. ബി.ജെ.പി. ഏറ്റവും വലിയ ഒറ്റകക്ഷിയായി വന്നു(105). നിയമസഭയില്‍ ആകെ ഉള്ളത് 225 സീറ്റുകള്‍ ആണ്. അതുകൊണ്ട് ബി.ജെ.പി.ക്ക് ഗവണ്മെന്റ് രൂപീകരിക്കുവാനുള്ള കേവല ഭൂരിപക്ഷം(113) ലഭിച്ചില്ല. കോണ്‍ഗ്രസ് രണ്ടാമത് എത്തി(78). ജനതദള്‍(എ.എസ്) മൂന്നാമതും(37). കോണ്‍ഗ്രസും ജനതാദളും(എസ്) ഒരു സഖ്യം ഉണ്ടാക്കി. അവര്‍ക്ക് പിന്തുണക്കായി മറ്റ് ചില ചെറിയ പാര്‍ട്ടികളും ഉണ്ടായി. പക്ഷേ, ഗവര്‍ണ്ണര്‍ ഗവണ്മെന്റ് രൂപീകരിക്കുവാന്‍ ആദ്യം ക്ഷണിച്ചത് ബി.ജെ.പി.യെ ആണ്. ഒറ്റ വലിയ കക്ഷി. കോടതിയുടെ മുന്‍വിധിയുടെ പ്രാമാണ്യത്തില്‍ ഒരു കക്ഷിക്കും ഭൂരിപക്ഷം ഇല്ലെങ്കില്‍ തെരഞ്ഞെടുപ്പാനന്തരസഖ്യത്തിനെ ഗവണ്മെന്റ് രൂപീകരിക്കുവാന്‍ ക്ഷണിക്കാവുന്നതാണ്, തെരഞ്ഞെടുപ്പിനു മുമ്പുള്ള ഒരു സഖ്യത്തിന് ഭൂരിപക്ഷം ഇല്ലെങ്കില്‍ ഗവര്‍ണ്ണര്‍ ബി.ജെ.പി.യെ ക്ഷണിച്ചു എന്ന് മാത്രം അല്ല അതിന്, നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കുവാന്‍ ഒരു മാസത്തിലേറെ നല്‍കുകയും ചെയ്തു. ഇത് കോണ്‍ഗ്രസ്-ജെ.ഡി.(എസ്) സഖ്യം സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തു. സുപ്രീം കോടതി ഭൂരിപക്ഷം തെളിയിക്കുവാനുള്ള സമയം ഹൃസ്വമാക്കി. അങ്ങനെ കുതിരകച്ചവടത്തിനുള്ള സമയം വെട്ടികുറച്ചു. ഏതായാലും ഗവണ്മെന്റ് രൂപീകരിക്കുവാനുള്ള ബി.ജെ.പി.യുടെ ശ്രമം പരാജയപ്പെട്ടു.
കോണ്‍ഗ്രസും ജെ.ഡി.(എസ്) സഖ്യം ഗവണ്മെന്റ് രൂപീകരിച്ചു. കോണ്‍ഗ്രസിന്റെയും പ്രത്യേകിച്ച് രാഹുല്‍ഗാന്ധിയുടെയും ഒരു സ്മാര്‍ട്ട് മൂവ് ആയിരുന്നു ഇത്. മതേതരത്വം സംരക്ഷിക്കുക, ബി.ജെ.പി.യെ അധികാരത്തില്‍ നിന്നും പുറത്താക്കുക എന്നതായിരുന്നു ലക്ഷ്യം. ഇതിനെ മതേതര വാദികള്‍ അന്ന് വളരെ ശ്ലാഘിക്കുകയും ചെയ്തു. ഇതിനായി കോണ്‍ഗ്രസ് ഒരു ത്യാഗവും ചെയ്തു. വലിയകക്ഷി ആയിട്ടും ജെ.ഡി.(എസ്)ന് മുഖ്യമന്ത്രിസ്ഥാനം നല്കി-കുമാരസ്വാമി. ഇതിനെതിരെ സംസ്ഥാന കോണ്‍ഗ്രസില്‍ ആദ്യം മുതലെ പൊട്ടിത്തെറി ഉണ്ടായിരുന്നു. പ്രത്യേകിച്ചും മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവും ആയ സീതാരാമയ്യയുടെയും അനുയായികളുടെയും ഇടയില്‍. അവരാണ് ഇപ്പോഴത്തെ ഈ പ്രശ്നങ്ങളുടെ പിറകില്‍ ഒരു പരിധി വരെ. അത് മാത്രം അല്ല ജെ.ഡി.(എസിനും) കോണ്‍ഗ്രസിനും ഒരു സഖ്യമായി ഒത്തുപോകാന്‍ സാധിച്ചില്ല. സാധിക്കുകയില്ലായിരുന്നു. അവര്‍ വിരുദ്ധ ധ്രുവങ്ങള്‍ ആണ്. മതേതരത്വം ഒക്കെ വേറെ. അധികാരരാഷ്ട്രീയം വേറെ. തെരഞ്ഞെടുപ്പു പ്രചരണത്തില്‍ അവര്‍ ബദ്ധശത്രുക്കള്‍ ആയിരുന്നു. പിന്നെ എങ്ങനെ ഒരുമിച്ച് ഭരിക്കും? അതിനെല്ലാം ഉപരിയാണ് ബി.ജെ.പി.യുടെയും കേന്ദ്രത്തിന്റെയും അനുദിന ഇടപെടലുകളും. ബി.ജെ.പി. ചങ്ങാത്ത മുതലാളിമാരുടെ സഹായത്തോടെ കോടികള്‍ വിമത കോണ്‍ഗ്രസ്-ജെ.ഡി.(എസ്). എ.എല്‍.എ.മാര്‍ക്ക് വാഗ്ദാനം നല്കി ഇപ്പോഴത്തെ ഈ അരക്ഷിതാവസ്ഥ സൃഷ്ടിച്ചു. ഇതിന്റെയെല്ലാം ഉള്ളുകള്ളികള്‍ ഞെട്ടിപ്പിക്കുന്ന ജനാധിപത്യസത്യങ്ങള്‍ ആണ്. അവരുടെ സ്വകാര്യ വിമാനം ഈ എം.എല്‍.എ.മാരെ ബാംഗഌരില്‍ നിന്നും മുംബൈയിലേക്ക് രായ്ക്കു രാമാനം കടത്തിയെന്നും പരിപൂര്‍ണ്ണ സുരക്ഷിതത്വത്തില്‍ മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ പാര്‍പ്പിച്ചെന്നും ഒക്കെ ഉള്ള കാര്യങ്ങള്‍ തികച്ചും ജഗുപ്സാവകമായ ജനാധിപത്യസത്യങ്ങള്‍ ആണ്. കോണ്‍ഗ്രസിന്റെ അഗ്നിശമനവിഭാഗത്തെ ആ ഹോട്ടലിലേക്ക് അടുപ്പിക്കുവാതിരിക്കുവാന് ബി.ജെ.പി.യുടെ അധികാര ശൃംഖലക്ക് സാധിച്ചു. കാരണം മഹാരാഷ്ട്ര ഭരിക്കുന്നത് ബി.ജെ.പി. ആണ്. മാധ്യമങ്ങള്‍ക്ക് പോലും ഹോട്ടലിന്റെ പര്യമ്പുറത്തുപോലും പ്രവേശനം ഉണ്ടായിരുന്നില്ല. അത്രക്ക് മാത്രം സുരക്ഷിത വലയത്തില്‍ ആയിരുന്നു ജനാധിപത്യവും കുതിരകച്ചവടവും. 'ഓപ്പറേഷന് കമല്‍' എന്നാണ് ഇതിനെ ബി.ജെ.പി. നാമധാരണം ചെയ്തിരിക്കുന്നത്. ഇതേ ഓപ്പറേഷന് ആണ് ഗോവയില്‍ നടക്കുന്നത്. അവിടെ ഭൂരിഭാഗം കോണ്‍ഗ്രസ് സാമാജികരും ബി.ജെ.പി.യില്‍ ചേര്‍ന്നു. തെലുങ്കാനയിലും ആന്ധ്രപ്രദേശിലും കേരളത്തില്‍ പോലും 'ഓപ്പറേഷന് കമല്‍' പ്രതീക്ഷിക്കാം. ജനാധിപത്യം നീണാള്‍ വാഴട്ടെ.
സ്പീക്കറും രാജ് ഭവനും കേന്ദ്രത്തിനും ബി.ജെ.പി.ക്കും ഒപ്പം രംഗത്തുണ്ട്! സ്പീക്കര്‍ വിമത കോണ്‍ഗ്രസ്-ജെ.ഡി.(എസ്) എം.എല്‍.എ.മാരുടെ രാജി സ്വീകരിക്കാതിരുന്നത് സഖ്യത്തിനു വേണ്ടിയാണ്. പക്ഷേ, സുപ്രീം കോടതിയുടെ ഇടപെടലും രാജി സ്വീകരിക്കുന്നതിന് ധൃതത നല്‍കിയത് സ്പീക്കറുടെ അധികാരത്തിലുള്ള ഇടപെടല്‍ ആയി വ്യാഖ്യാനിച്ചതും വസ്തുത ആണ്. കാര്യങ്ങള്‍ അങ്ങനെ കുഴഞ്ഞ് മറിയുകയാണ്. അവസാനം രാജ് ഭവന് ആണ് കേന്ദ്രത്തിന്റെയും ബി.ജെ.പി.യുടെയും അവസാന ആയുധം.
കര്‍ണ്ണാടകയില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. ഏറ്റവും വലിയ ഒറ്റകക്ഷി ആയെന്നത് ശരിയാണഅ. പക്ഷേ, കോണ്‍ഗ്രസും-ജെ.ഡി.(എസും) സഖ്യകക്ഷി ഗവണ്മെന്റ് രൂപീകരിച്ചു എന്നതും സത്യം ആണ്. ആ സഖ്യത്തില്‍ വിള്ളലുകള്‍ ഉണ്ടെന്നതും പരമസത്യം ആണ്- അതായത് കോണ്‍ഗ്രസിനുള്ളിലും, കോണ്‍ഗ്രസ്-ജെ.ഡി.(എസ്). ലോകസഭ തെരഞ്ഞെടുപ്പില്‍(2019) ബി.ജെ.പി. 28-ല്‍ 25 സീറ്റുകളും കോണ്‍ഗ്രസ്--ജെ.ഡി.(എസ്) സഖ്യത്തില്‍ നിന്നും നേടിയെടുത്തെന്നതും സത്യം ആണ്. പക്ഷേ, ഇതു കൊണ്ടൊക്കെ ഒരു സംസ്ഥാന ഗവണ്മെന്റിനെ വമ്പന്‍ പണചാക്കുകളുടെ പിന്‍ബലത്തോടെ അട്ടിമറിക്കാമോ മോഡിയും ഷായും. അത് ശരിയെങ്കില്‍ ഇന്‍ഡ്യയില്‍ ഇനി ജനാധിപത്യം വാഴുകയില്ല.
കോടികള്്കകു വേണ്ടി വില്ക്കുവാന് തയ്യാറായ ഈ സാമാജികരുടെ രാഷ്ട്രീയ ധാര്‍മ്മികത എന്താണ്? ഇവരൊന്നും രാ്ഷ്ട്രീയ ആദര്‍ശങ്ങളുടെ പേരില്‍ അല്ല പാര്‍ട്ടി മാറുന്നത്. തികച്ചും വ്യക്തിപരമായ അഹന്തയുടെയും പണത്തിന്റെയും പേരില്‍ ആണ്. ഇവരെ തെരഞ്ഞെടുത്തുവിട്ട സമ്മിദായകര് ഇ് അറിയുന്നുണ്ടോ? എന്തുകൊണ്ട് ഈ പക അവസരവാദപരമായ ചേരിമാറ്റത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രോത്സാഹിപ്പിക്കുന്നു? മോഡി ഭക്തനായ അബ്ദുള്ള കുട്ടിയെ സി.പി.എം. പുറത്താക്കിയപ്പോള്‍ സ്വീകരിച്ചത് കോണ്‍ഗ്രസാണ്. കോണ്‍ഗ്രസിലും അബ്ദുള്ള കുട്ടി മോഡി ഭക്തനായപ്പോള്‍ അദ്ദേഹത്തെ സ്വീകരിച്ചത് സാക്ഷാല്‍ ബി.ജെ.പി.ആണ്. അതു തന്നെയാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെയും കഥ- സി.പി.എം.-ല്‍ നിന്നും ബി.ജെ.പി.യിലേക്ക് അവസരവാദപരമായ അധികാരയാത്രയുടെ തുടര്‍ക്കഥകള്‍.
കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ്-ജെ.ഡി.(എസ്) വിമതര്‍ക്കും വേറൊന്നും പറയുവാനില്ല. ഇവിടെ ശ്രദ്ധിക്കുവാനുള്ളത് സ്പീക്കറുടെയും, ഗവര്‍ണ്ണറുടെയും, കേന്ദ്രഗവണ്മെന്റിന്റെയും, ബി.ജെ.പി.യുടെയും പങ്ക് ആണ്. സുപ്രീം കോടതിയില്‍ നിന്നും നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. എങ്കില്‍ മാത്രമെ ജനാധിപത്യം നിലനില്ക്കുകയുള്ളൂ.