Image

നിലാവും നിഴലും- (ശ്യാം സുന്ദര്‍ പി ഹരിദാസ്)

ശ്യാം സുന്ദര്‍ പി ഹരിദാസ് Published on 01 July, 2019
നിലാവും നിഴലും- (ശ്യാം സുന്ദര്‍ പി ഹരിദാസ്)
പപ്പന്‍ സാറിന്റെ മൃതദേഹവുമായി ഉച്ചിയില്‍ നീലവെളിച്ചം മാത്രം മിന്നിച്ച്,മഴ തോര്‍ച്ചയിലെ മൗനം പോലേ , അങ്ങേയറ്റം നിശബ്ദമായി 'ആനന്ദനിലയത്തിന്റെ' തറയോട് പാകിയ മുറ്റം വിട്ടുപോകുന്ന ആംബുലന്‍സ് നോക്കി നില്‍ക്കുമ്പോള്‍ രാജീവന്റെ കൈ തണുത്തുറഞ്ഞു മരവിച്ചതുപോലായി മാറിയിരുന്നു..  സാറിന്റെ മരണവാര്‍ത്തയറിഞ്ഞ് വിദേശത്തു നിന്ന് വന്ന മക്കള്‍ക്ക് അച്ഛന്റെ ജീവന്‍ നിലച്ച ശരീരത്തെ ഒന്ന് തൊട്ട് നോക്കാന്‍ പോലും അറപ്പായിരുന്നത് കൊണ്ടും ആ ദേഹത്തെ അങ്ങേയറ്റം ബഹുമാനത്തോടെയും കരുതലോടെയും ആംബുലന്‍സിലേക്ക് കയറ്റിയത് രാജീവനായിരുന്നത് കൊണ്ടും മരിച്ചു കിടന്ന പപ്പന്‍ സാറില്‍ നിന്ന് രാജീവനിലേക്ക് പകര്‍ന്നു കിട്ടിയ മരണത്തിന്റെ തണുപ്പായിരുന്നു അത്.. ആംബുലന്‍സ് കണ്‍വെട്ടത്ത് നിന്നും മറഞ്ഞു പൊയ്ക്കഴിഞ്ഞ്,വെയിലില്‍ ചുട്ട് പഴുത്ത് കിടന്ന തറയോടില്‍ ചവിട്ടി നടക്കുമ്പോള്‍ രാജീവനോര്‍മ്മ വന്നത് 'ഈ ടൈലോക്കെ ഇളക്കി കളയണം രാജീവാ.. മണ്ണ് ചവിട്ടി നടക്കണം.. മണ്ണ് ചവിട്ടി വേണം നില്‍ക്കാന്‍ ..' എന്നെപ്പോഴും പറഞ്ഞ് കൊണ്ട്, തറയോടില്‍ തൊട്ട് തൊട്ടില്ല എന്ന മട്ടില്‍, നടന്നുപോകുന്ന പപ്പന്‍ സാറിനെയായിരുന്നു,തൊട്ട് പിറകില്‍ 'നീ ഇത് കേട്ടിട്ട് ഈ ടൈലൊക്കെ പൊളിക്കാന്‍  നിക്കണ്ടടാ.. പപ്പന് പണ്ടൂണ്ടായിരുന്നു ഇങ്ങനത്തെ ഓരോ പ്രാന്തോള് 'എന്ന് കളിപറഞ്ഞു നടക്കുന്ന ഗ്രേസി ടീച്ചറെയുമായിരുന്നു.. നിലാവ് പോലേ ഗ്രേസി ടീച്ചര്‍.. നിഴലുപോലേ പപ്പന്‍ സാറും..

പപ്പന്‍ സാറെപ്പോഴും ഓര്‍മ്മകളിലും പോയ കാലത്തിന്റെ വിശുദ്ധിയിലുംജീവിച്ചപ്പോള്‍, ഗ്രേസി ടീച്ചറാകട്ടെ കഴിഞ്ഞ കാലത്തെ മുഴുവനായും പപ്പടം പോലേ പൊടിച്ചു കളഞ്ഞ് ഓര്‍മ്മകളെ മുഴുവന്‍ ഒരു കീറചാക്കില്‍ കൂട്ടിക്കെട്ടി  എങ്ങാണ്ടൊക്കെയോ കൊണ്ട് പോയ് കളഞ്ഞാണ് ആനന്ദനിലയത്തിലേക്ക് കടന്നു വന്നത്.. എന്നിട്ട്  പോലും പപ്പന്‍ സാറിനെ ആനന്ദനിലയത്തില്‍ വെച്ച് വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും കണ്ടപ്പോള്‍, എങ്ങാണ്ടൊക്കെയോ കൊണ്ടുപോയിക്കളഞ്ഞ ഓര്‍മ്മകളെല്ലാം  കൂടി ഗ്രേസി ടീച്ചറേയും തിരഞ്ഞുതിരഞ്ഞു  'ഞങ്ങളങ്ങനെ പോവില്ല ടീച്ചറെ' എന്നും പറഞ്ഞ്   ഒരോട്ടോ പിടിച്ചു വന്നു എന്ന് പറഞ്ഞാല്‍ മതിയല്ലോ., അറുപത്തിമൂന്ന് വര്‍ഷക്കാലത്തെ ജീവിതം നല്‍കിയ ഭാരങ്ങള്‍ ചുമന്ന് ചുമന്ന് വളഞ്ഞൊടിഞ് തൂങ്ങിയ ചുമലുകളും വേണ്ടതും വേണ്ടാത്തതുമായ കാഴ്ചകള്‍ കണ്ടു കണ്ട് മടുത്തകത്തേക്ക് ഉരുണ്ടു കയറി ഒളിച്ചിരിപ്പായ കണ്ണുകളും അപ്പൂപ്പന്‍ താടി പോലേ നിറയെ വെളുത്ത തലമുടികളുമായി നില്‍ക്കുന്ന പപ്പന്‍സാറിനെക്കണ്ട് ടീച്ചറാകെ സ്തംഭിച്ചു നില്‍പ്പായി..  
'ഇവിടെ ഇങ്ങനെ കാണും ന്ന് കരുതീല പപ്പനെ' എന്ന് പറഞ്ഞ് കൊണ്ട് മൗനം ഭേദിച്ചതും ടീച്ചറായിരുന്നു.. 'മറന്നില്ലേ..എന്നെ മനസ്സിലാകുമെന്ന് കരുതിയില്ല ?  എന്ന് ചോദിച്ച് പഴയ  പ്രണയകഥയിലെ നായകനായി പപ്പന്‍ സാറപ്പോള്‍.. 'മറന്നിരുന്നു..ദേ ഇവിടെ ഒരു സ്വപനം പോലേ പപ്പന്‍ എന്റെ മുന്നില്‍ പ്രത്യക്ഷപ്പെടും വരെ സത്യമായിട്ടും ഞാന്‍ ഓര്‍ത്തിരുന്നില്ല.. പക്ഷേ ഇപ്പൊ !' എന്ന് പറഞ്ഞ് ആ സംസാരം ഒരു വലിയ ആശ്ചര്യ ചിഹ്നത്തിലൊതുക്കി  ടീച്ചറും പപ്പന്‍ സാറും അടുത്തടുത്തായിരുന്നു അവിടെ ഒരു പച്ച നിറത്തിലെ കോണ്‍ക്രീറ്റ് ബെഞ്ചില്‍..  പിന്നെ മൗനം.. ഒന്നും പറയാതെ തന്നെ പപ്പന്‍ സാറിന്റെ കണ്ണില്‍ നിന്നും സാറിന്റെ മനസ്സ് വായിച്ചെടുക്കാന്‍ പണ്ടേ കഴിയുമായിരുന്നു ടീച്ചര്‍ക്ക്.  

അന്ന് വീണ്ടും പപ്പന്‍ സാറിന്റെ മൗനം വായിച്ചെടുത്തപ്പോള്‍ ഗ്രേസി ടീച്ചര്‍  പഴയ പ്രീഡിഗ്രി കാലത്തെ മുടി രണ്ടുവശത്തും പിന്നിയിട്ട പപ്പന്റെ മാത്രം ഗ്രേസിയായി മാറി..  കല്യാണത്തിനു മുന്‍പ് അവസാനമയച്ച കത്ത് അച്ഛന്‍  കീറി കളഞ്ഞതും, മുറിയിലടച്ചിട്ടതും,  സുഭദ്ര  ജീവിത സഖിയായതും, പൊരുത്തക്കേടുകള്‍ മാത്രം നിറഞ്ഞ ജീവിതവും അതിനിടക്ക് മക്കളുണ്ടായതും പിന്നെയൊരിക്കല്‍ മക്കളെയും കൂട്ടി സുഭദ്ര  പടിയിറങ്ങി പോയതും  വിവാഹമോചനം നേടിയതും ബിസിനസ് തകര്‍ന്നതും,പല സുമനസ്സുകളുടെ സഹായത്തോടെ ജീവിതം ഉന്തി തള്ളിനീക്കിയതും ഒടുവില്‍ ആനന്ദനിലയത്തിലെത്തിയതുമെല്ലാം ഒറ്റ ശ്വാസത്തില്‍ പറഞ്ഞ് തീര്‍ക്കുമ്പോള്‍ ഗ്രേസി ടീച്ചര്‍ പപ്പന്‍ സാറിന്റെ ഞെരമ്പുകള്‍ എഴുന്നു നില്‍ക്കുന്ന മെലിഞ്ഞ കൈത്തണ്ടയില്‍ തഴുകുന്നുണ്ടായിരുന്നു,കാറ്റില്‍ തൊട്ട് തലോടി പറന്നു വീണ ഒരു പൂവിനോളം മൃദുലമായി.. 
എല്ലാം കേട്ട് ധ്യാനത്തിലെന്ന പോലേ മൗനമായിരുന്ന ഗ്രേസി ടീച്ചറപ്പോള്‍ ഭൂതകാലത്തെവിടെയോ ഒരിടത്ത് പപ്പന്റെ കൈയില്‍ തൂങ്ങി തൊട്ടുരുമ്മി നടക്കുകയായിരുന്നു.

'ഇവിടെയെത്തിപ്പെടാന്‍ മാത്രം ഏകാന്തമായിരുന്നില്ലല്ലോ ഗ്രേസി വന്ന വഴിയെല്ലാം, എന്നിട്ടുമെന്തേ ഇവിടെ'? എന്നൊരിക്കല്‍ ആനന്ദനിലയത്തിന്റെ ടൈല്‍പാകിയ മുറ്റത്ത് ദൂരെ കുന്നിന്‍ ചെരുവിലേക്ക് ചാഞ്ഞുപോയ സൂര്യനെയും നോക്കി രാജീവനൊപ്പം നില്‍ക്കുമ്പോള്‍ പപ്പന്‍ സാര്‍ ഗ്രേസി ടീച്ചറോട് ചോദിച്ചു..
'പപ്പനോളം എന്നല്ല, എനിക്കൊരു ദുഖവും ഉണ്ടായിരുന്നില്ല.. ഞങ്ങള് ഹാപ്പി ആയിട്ടല്ലേ ജീവിച്ചത്.  അങ്ങോര്‍ക്ക് നേരത്തെ ടിക്കറ്റ് കിട്ടി.. എനിക്കിത്തിരി വൈകുംന്ന് പറഞ്ഞു കര്‍ത്താവ് .. അവിടെ പോയ് കാത്തു നില്‍ക്കാന്‍ പറഞ്ഞു ഞാന്‍ ജോര്‍ജിനോട്.. പിന്നെയിപ്പോ വയസ്സായപ്പോ ഒരു പേടി, വല്ലോടത്തും വീണുപോയാലോ, ചത്തു പോകുന്നത് ആരും അറിഞ്ഞില്ലേല്‍ ഒന്ന് രണ്ട് ദെവസൊക്കെ കഴിഞ്ഞ് മണം വരുമ്പല്ലേ ആള്‍ക്കാരറിയൂ..കര്‍ത്താവേ എനിക്കത് ഓര്‍ക്കാന്‍ കൂടി വയ്യ, ഒരു ഭംഗില്ല്യാണ്ട് പെട്ടിക്കുള്ളില്‍ കിടക്കാന്‍.. അത് കൊണ്ട് ആരേം ബുദ്ധിമുട്ടിക്കാണ്ട് ഇങ്ങട് പോന്നു.. ഇവിടെ ആയാല്‍ ഇവിടുത്തെ കുട്ടികളൊക്കെ എന്നെ  നോക്കില്ലേ.. രാജീവന്‍ ഉണ്ടല്ലോ.. നീയെന്നെ നല്ല ഭംഗീല് സാരിയൊക്കെ ഉടുപ്പിച്ചു കെടത്തണം ട്ടാ.. മരിക്കുമ്പോ' എന്ന് രാജീവനെ നോക്കി പറഞ്ഞ് ടീച്ചര്‍ പൊട്ടി ചിരിച്ചു..  തിരമാലകള്‍ കല്ലില്‍ തട്ടിയുടഞ്ഞു പോകുംപോലുള്ള ചിരി, ഗ്രേസിച്ചിരി..  ഗ്രേസി ടീച്ചറുടെ ചിരി കേള്‍ക്കാന്‍ വേണ്ടി മാത്രം മണ്ടത്തരങ്ങള്‍ പറഞ്ഞിരുന്നത് ഓര്‍ത്തു പപ്പന്‍ സാറപ്പോള്‍..

എന്നിട്ട് ചോദിച്ചു ' മക്കള്‍? '
ഒരു തിരകഴിഞ്ഞ് അടുത്തതെന്ന പോലേ അപ്പോഴും ഗ്രേസി ടീച്ചര്‍ പൊട്ടി ചിരിച്ചു..ഒരു ചിരിയില്‍ നിന്ന് മറ്റൊന്നിലേക്ക്..'മക്കളോ...??  ' 'മക്കളൊക്കെ ഉണ്ടായിട്ട് നീ ഇവിടെ എത്തീലെ പപ്പാ.. പിന്നെ എന്തൂട്ടാ കാര്യം.. ഞാന്‍ പ്രസവിച്ചില്ല.. പ്രസവിക്കില്ല്യാന്ന് പണ്ടേ തീരുമാനിച്ചതാ.. ജോര്‍ജിനും സമ്മതമായിരുന്നു..അതോണ്ടെന്താ, ഞങ്ങള്‍ക്ക് സ്‌നേഹം പങ്കിട്ടു കൊടുക്കേണ്ടി വന്നില്ലല്ലോ.. ഞങ്ങള് തന്നെ ഞങ്ങളുടെ കുട്ടികളും അമ്മേം അപ്പനുമൊക്കെ.. ' എന്ന് പറഞ്ഞുകൊണ്ട് ദൂരെ കുന്നിന്‍ ചെരുവിലേക്ക് നോക്കി നിന്നു ടീച്ചര്‍, എന്നിട്ട് ചോദിച്ചു സൂര്യന്‍,മണ്ണ്, ഭൂമി, മരങ്ങള്‍,പൂക്കള്‍  ഇതിനെയൊക്കെ ആര്‍ക്കെങ്കിലും എന്നെങ്കിലും വേണ്ടാണ്ടാവോ രാജീവാ'?  എന്ന്.. ആ ചോദ്യത്തിന്റെ പൊരുള്‍ എന്തെന്ന് എത്രയാലോചിച്ചിട്ടും രാജീവനോ പപ്പന്‍ സാറിനോ മനസ്സിലായതേയില്ല.. 
പക്ഷേ ടീച്ചറുടെ കണ്ണുകളില്‍ അപ്പോള്‍ മഴവില്‍ ഗോളങ്ങള്‍ ഉരുണ്ടു നിന്നിരുന്നത് അത് വഴി  ചിറകുകള്‍ തമ്മില്‍ കൂട്ടിയുരച്ചു  ടീച്ചറുടെ മുഖത്ത് മുട്ടിയുരുമ്മി  പറന്നു പോയൊരു വേനല്‍ത്തുമ്പി മാത്രം കണ്ടു..

ഒരിക്കല്‍ മുല്ലവള്ളികള്‍ പടര്‍ന്നു പിടിച്ച കുന്നിന്‍ ചെരുവിലെ നാട്ടുവഴിയിലൂടെ  നടക്കുമ്പോള്‍ ഗ്രേസി ടീച്ചര്‍ പപ്പന്‍ സാറിനോട് ചോദിച്ചു 'പപ്പാ.. നമ്മക്ക് പണ്ടത്തെ പോലേ ഒന്നും കൂടി പ്രേമിച്ചാലോ..'?  എന്ന്.. 'കടല് കണ്ടും തിരയെണ്ണിയും കപ്പലണ്ടി കൊറിച്ചും മഴ നനഞ്ഞും ഒക്കെ പഴേപോലെ പ്രേമിച്ചാലോ..'
'പഴേ പോലേ ആണോ ഗ്രേസി ഇപ്പോഴത്തെ പ്രേമം.. കുട്ടികളൊക്കെ ന്യൂ ജനറേഷന്‍ ആണ്.. നമ്മടെ പ്രേമമൊക്കെ പോലെയൊന്നുമല്ല ഇപ്പോള്‍ ' എന്ന് പപ്പന്‍ സാറതിന് മറുപടി പറഞ്ഞു.. 
'അതൊക്കെ വെറുതേ പപ്പാ.. വേദനിക്കുമ്പോ ആദ്യം ഹാവൂ അമ്മേ ന്നല്ലേ നമ്മളൊക്കെ പറയാ.. കാലം മാറീട്ടിപ്പോ അതിന് മാറ്റണ്ടായോ.. ചിലപ്പോ മമ്മീ ന്ന് മോം ന്നൊക്കെ വിളിച്ചാലായി.. അത്രയൊക്കെ മാറ്റമേ ഒള്ളൂ.. സ്‌നേഹം, വെറുപ്പ്, സങ്കടം, വേദന, ഇതൊക്കെ അന്നുമിന്നും ഒന്ന് തന്നെ '... എന്ന് പറഞ്ഞ് ഗ്രേസി ടീച്ചറപ്പോള്‍ പൊട്ടി ചിരിച്ചു.. കൂടെ പപ്പന്‍ സാറും.. അന്നുമുതല്‍ ആനന്ദനിലയത്തില്‍ പ്രണയത്തിന്റെ മുല്ലവള്ളികള്‍ പൂത്തു എന്ന് പറയുന്നതാണ് സത്യം..
പ്രണയവല്ലിയില്‍ നിന്നും പൂക്കള്‍ പാറി പറന്നു നടന്നിരുന്ന അനേകം ദിവസങ്ങളിലൊന്നില്‍  ഗ്രേസി ടീച്ചര്‍, പപ്പന്‍ സാറിനെയും കൂട്ടി രാജീവന്റെ ആനന്ദനിലയത്തിന്റെ ഓഫീസ് മുറിയില്‍ ചെന്ന് പറഞ്ഞു രാജീവാ.. നിന്റെ മോട്ടോര്‍ സൈക്കിള്‍ ഒന്ന് തരൂ.. പപ്പന്‍ പഴയ റേസിംഗ് ചാമ്പ്യന്‍ ഒക്കെയായിരുന്നു   അതറിയോ  നിനക്ക്?,, ഞങ്ങളൊന്ന് സിനിമക്ക് പോയിട്ട് വരാമെന്ന്.. ' അത് കേട്ട് രാജീവന്‍ പൊട്ടി ചിരിച്ചു..ഇണക്കുരുവികള്‍ രണ്ടാളും പോയി വരൂ  എന്ന് പറഞ്ഞ് രാജീവന്‍ മോട്ടോര്‍ സൈക്കിളിന്റെ  കീ എടുത്ത് പപ്പന്‍ സാറിന് നേരെ നീട്ടി.. പപ്പന്‍ സാറാകട്ടെ ഞെട്ടി ഇടിവെട്ടേറ്റ പോലേ നില്‍ക്കുകയാണ്.. 'ഈ പ്രായത്തിലോ ഗ്രേസി? ' എന്ന് ചോദിച്ചു പപ്പന്‍ സാറ്.. 
'അതിനെന്താ.. ഇന്ന പ്രായത്തില് ഇന്നതേ ചെയ്യാവൂ എന്ന് എവിടേലും എഴുതി വെച്ചിട്ടുണ്ടോ പപ്പാ.. ചോദിക്കാനും പറയാനും ആരും വരില്ലാത്ത കാലായപ്പോ ഒന്നാസ്വദിക്കാന്ന് വെച്ചാല്‍.. നിങ്ങളാണുങ്ങള്‍ ഒട്ടും റൊമാന്റിക്കല്ല !,,ഛെ.. ' എന്ന് മുഖം വീര്‍പ്പിച്ചു ടീച്ചറപ്പോള്‍.. 
ഒടുവില്‍ രണ്ടാളും കൂടി പാഷന്‍ പ്ലസ് ബൈക്കില്‍ കയറിയിരുന്ന് ആനന്ദനിലയത്തിന്റെ ഗേറ്റും കടന്ന് പോകുന്നത് ചിരിച്ചു കൊണ്ട് നോക്കി നിന്നു രാജീവന്‍.. സിനിമ കഴിഞ്ഞ് രണ്ട് ഫലൂഡയും കഴിച്ചു കൃത്യ സമയത്ത് മടങ്ങിയെത്തിയപ്പോള്‍ രാജീവന്‍ പറഞ്ഞു 'ഹാ.. നല്ല കുട്ടികള്‍.. ചുറ്റിത്തിരിയാതെ ഇങ്ങെത്തിയല്ലോ ' എന്ന്..

രാജീവന്റെ മുപ്പത്തിരണ്ടാം പിറന്നാള്‍  ആനന്ദനിലയത്തിലെ അമ്മമാര്‍ക്കും അച്ചന്മാര്‍ക്കുമൊപ്പമായിരുന്നു ആഘോഷിച്ചിരുന്നത്.. അമ്മ മരിച്ചാറാം മാസം സീനിയര്‍ സിറ്റിസണ്‍ ഫോറത്തിന്റെ നിയന്ത്രണത്തിലുള്ള ആനന്ദനിലയത്തിന്റെ നടത്തിപ്പ് ചുമതല ഏറ്റെടുക്കുമ്പോള്‍ രാജീവന്‍ ഒരിക്കല്‍പ്പോലും ചിന്തിച്ചിരുന്നില്ല,ആനന്ദനിലയത്തില്‍ ഇങ്ങനെ കുറേ അച്ചന്മാരുടെയും അമ്മമാരുടെയും മകനായി ജീവിക്കാന്‍ തനിക്ക് ഭാഗ്യം കിട്ടുമെന്ന്.. രാജീവന്‍ ആദ്യമായി കയറിവരുമ്പോള്‍ നിരാശയുടെ,ഏകാന്തതയുടെ  കറുപ്പ് വീണ്, ഇറ്റു വീഴാന്‍ നില്‍ക്കുന്ന കണ്ണീര്‍ തുള്ളിയുടെ ഛായയായിരുന്നു ആനന്ദനിലയത്തിലെ മുഖങ്ങള്‍ക്കെല്ലാം.. പേരുപോലെ 'ഇതൊരാനന്ദനിലയമായത്' ഗ്രേസി ടീച്ചര്‍ വന്നപ്പോഴായിരുന്നല്ലോ എന്ന് തന്റെ മുപ്പത്തിരണ്ടാം പിറന്നാളാഘോഷ കമ്മറ്റിയുടെ മുന്‍നിരയില്‍ നിന്ന് കൊച്ചു കുട്ടികളെ പോലേ ബലൂണ്‍ വീര്‍പ്പിച്ചു രസിക്കുകയും തോരണങ്ങള്‍ തൂക്കുകയുമെല്ലാം ചെയ്ത് കൊണ്ടിരുന്ന ഗ്രേസി ടീച്ചറേ കണ്ടുകൊണ്ട് രാജീവന്‍ മനസ്സിലോര്‍ത്തു.. ടീച്ചറാണെങ്കിലോ ഇതൊന്നും ശ്രദ്ധിക്കാതെ പയറു മണിപോല്‍ തുള്ളി ചാടി നടക്കുകയായിരുന്നു  ..  കേക്ക് മുറിക്കലും ആഘോഷങ്ങളുമെല്ലാം  കഴിഞ്ഞ് ടീച്ചര്‍ രാജീവനൊരു സമ്മാനം കൊടുത്തു, നട്ടുപിടിപ്പിച്ച രണ്ടു മുല്ലക്കൊടികള്‍.. 'ഇത് ഈ അമ്മേടേം അച്ഛന്റേം സ്‌നേഹം ' എന്ന് പറഞ്ഞുകൊണ്ട് രാജീവനെ നെഞ്ചോട് ചേര്‍ക്കുമ്പോള്‍ രാജീവന്റെ കണ്ണ് നിറഞ്ഞത് പപ്പന്‍ സാര്‍ കണ്ടിരുന്നു..  ചെടി നട്ടു വളര്‍ത്താന്‍ ആനന്ദനിലയത്തിന്റെ  കോണ്‍ക്രീറ്റ്മുറ്റത്ത് മണ്ണില്ലാതെ വന്നപ്പോള്‍ രാജീവന്‍ രണ്ടു മുല്ലക്കൊടികളെയും അകത്ത് വെളിച്ചം വീഴുന്ന കോര്‍ട്ട് യാര്‍ഡില്‍ കൊണ്ട് വെച്ചു.. ഒന്നിന് ഗ്രേസിവള്ളി എന്നും അടുത്തത്തിന് പപ്പന്‍ വള്ളി എന്നും പേരിട്ടു വിളിച്ചു.. 'പപ്പന്‍ വള്ളി' നല്ല പേര് തന്നെ എന്ന് അത്  കേട്ട് അപ്പോള്‍ ഗ്രേസി ടീച്ചര്‍ കളിപറഞ്ഞു പൊട്ടിച്ചിരിക്കുകയും 'ഓഹ്.. ഗ്രേസി വള്ളി ഒരു വള്ളി തന്നെ ഭഗവാനെ' എന്ന് പറഞ്ഞ് പപ്പന്‍ സാറും സ്‌കോര്‍ ചെയ്ത് അവിടെയാകെ ചിരിയലകള്‍ തുള്ളിക്കളിച്ചു..

ഒരു രാത്രി, ബൈബിള്‍ വായനയെല്ലാം കഴിഞ്ഞ് വെറുതേ ആനന്ദനിലയത്തിന്റെ വരാന്തയിലൂടെ നടന്നുകൊണ്ടിരുന്നപ്പോള്‍ ആകാശത്തെ നക്ഷത്രങ്ങള്‍ എണ്ണി സ്വയം മറന്നുനില്‍ക്കുന്ന രാജീവനെ കണ്ടു ഗ്രേസി ടീച്ചര്‍.. '
അമ്മയാണോ ആകാശത്ത് നിന്ന് മിന്നി തിളങ്ങി സംസാരിക്കുന്നത് രാജീവാ' എന്നും ചോദിച്ചുകൊണ്ട് ടീച്ചര്‍ അവിടേക്ക് ചെന്നു.. രാജീവന്‍ അത് കേട്ട് മന്ദസ്മിതം തൂകി.. ' എയ്...ഓരോന്നോര്‍ത്തങ്ങനെ  എന്ന് പറഞ്ഞു രാജീവന്‍.. എന്താ കണ്ടിട്ടൊരു വിരഹകാമുകഛായ ഉണ്ടല്ലോ  ' എന്ന് ചോദിച്ചു ടീച്ചര്‍.. ടീച്ചറുടെ ചോദ്യം കേട്ട് രാജീവന്‍ തലയാട്ടി..
'എടാ ചെര്‍ക്കാ.. പോണോരൊക്കെ പോയെന്ന് കരുതി നീ ഇങ്ങനെ ദിവ്യകാമുകനായി നടന്ന് ജീവിതം കളഞ്ഞോ.. പ്രാക്ടിക്കല്‍ ആവണം കുറച്ച് കൂടി '..എന്നൊരു ടീച്ചറുപദേശം വന്നു ഉടന്‍.. 
'ജോര്‍ജ് സാറ് മരിച്ചപ്പോ ടീച്ചറമ്മക്ക് എന്താ തോന്നിയത് '?  എന്നപ്പോള്‍ രാജീവന്‍  ചോദിച്ചു..

'പെട്ടെന്നൊരാള് മരിച്ചു പോയാല്‍ എന്ത് തോന്നും.. സങ്കടം തോന്നും.. പിന്നെയത് മാറും.. മാറിയില്ലെങ്കില്‍ മാറി എന്ന് കരുതിയങ്ങു ജീവിക്കും നമ്മള്‍...'

'ഇപ്പൊ പപ്പന്‍ സാറിനെ കണ്ടപ്പോള്‍ ടീച്ചറമ്മ ടീച്ചറമ്മേടെ ജോര്‍ജിനെ മറന്നോ?? ' എന്ന
രാജീവന്‍  ചോദ്യം കേട്ട് ടീച്ചര്‍ പൊട്ടി പൊട്ടി ചിരിച്ചു. കല്ലില്‍ തട്ടി തെറിച്ചു പോകുന്ന തിരമാലച്ചിരി.. 
ഇരുപതാം വയസ്സില്‍ കല്യാണവും കഴിഞ്ഞ് ഇരുപത്തിയൊന്നാം വയസ്സില്‍ മുടങ്ങിപ്പോയ പഠിപ്പ് പുനരാരംഭിച്ച്, ഒരു മിന്നല്‍ പണിമുടക്ക് ദിനത്തില്‍ കോളേജില്‍ നിന്ന്  അപ്പാര്‍ട്‌മെന്റിലേക്ക്  തിരികെവരുമ്പോള്‍ തന്റെ കിടക്കയില്‍ ഭര്‍ത്താവിനോടൊപ്പം മറ്റൊരുത്തിയെ കണ്ടതും,തൊട്ടടുത്ത  നിമിഷം ഭര്‍ത്താവിന്റെ മുഖമടച്ചൊരടിയും കൊടുത്ത് വീട് വിട്ടിറങ്ങിപോന്നതും പാര്‍ട്ട് ടൈം ജോലി ചെയ്ത് പഠനം പൂര്‍ത്തിയാക്കി ജോലിയില്‍ കയറിയതും,വൈകാതെ നിയമപരമായി വിവാഹമോചിതയായതും  ഇനി ജീവിതത്തില്‍ ഒരു പുരുഷനേയുണ്ടാവില്ലെന്ന് ദൃഢപ്രതിജ്ഞയെടുത്തതും ഒടുവില്‍ ആനന്ദനിലയത്തില്‍ വെച്ച് പപ്പനെ കണ്ടതും ഉള്ളില്‍ ഒരിടത്ത് കരിയിലകള്‍ക്കടിയില്‍ ഉപേക്ഷിക്കപ്പെട്ട പ്രണയത്തരികളെല്ലാം കൂടെ കാറ്റില്‍ പൊന്തിപ്പാറി വന്ന് തന്നെ പൊതിഞ്ഞതും ഒന്നുമൊന്നും ആരെയും അറിയിക്കാതെ, ഒരു ദുരന്ത നായികയുടെ വേഷമെടുത്തണിയാതെ ജോര്‍ജിനടുത്തേക്ക് ടിക്കറ്റ് എടുക്കാന്‍ കര്‍ത്താവിന്റെ വിളിക്ക് വേണ്ടി  കാത്തിരിക്കുകയാണെന്നും അന്നൊരിക്കല്‍ നുണപറഞ്ഞതും ടീച്ചറപ്പോള്‍ വീണ്ടുമൊരിക്കല്‍ക്കൂടി ഓര്‍ത്തെടുത്തു.  എന്നിട്ട് പിന്നെയും പിന്നെയും പൊട്ടിച്ചിരിച്ചുകൊണ്ട്  'നിനക്കൊന്നും അറിയില്ല ചെര്‍ക്കാ.. കാരണം നീ കുട്ടിയാണ്  എന്ന് പണ്ടൊരു സിനിമേല് മോഹന്‍ലാല്‍ പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞ് നിലാവില്‍ മുന്നോട്ട് നടന്ന് പിന്നെയൊന്ന് തിരിഞ്ഞു നിന്ന് 'ഒന്ന് കഴിയുമ്പോള്‍ മറ്റൊന്ന്.. അത്രേള്ളൂ ജീവിതം' എന്ന് പറഞ്ഞ് പെട്ടെന്നങ്ങനെ ഇരുട്ടില്‍ എങ്ങോ മാഞ്ഞു പോയി.. 
അപ്പോഴും ടീച്ചറാ പറഞ്ഞതിന്റെയൊന്നും പൊരുള്‍ കണ്ടുപിടിക്കാനാവാതെ  രാജീവന്‍ നിശ്ചലനായി നിലാവിലൊരു ബിംബമെന്ന പോല്‍ അവിടെ ഒരേ നില്‍പ്പ് നിന്നു..

ആനന്ദനിലയത്തിന്റെ ചുറ്റുവട്ടത്തുള്ള കുട്ടികള്‍ക്കെല്ലാം ട്യൂഷന്‍ എടുത്തിരുന്നു ഗ്രേസി ടീച്ചര്‍.. നീണ്ട വരാന്തയില്‍ ഭിത്തിയോട് നീളത്തില്‍ ചേര്‍ത്തിട്ട ഡെസ്‌കിലും ബെഞ്ചുകളിലുമായിരുന്ന് കുട്ടികളെ പഠിപ്പിക്കുന്നതിനിടെയാണ്  രണ്ടു ദിവസങ്ങള്‍ക്കു മുന്‍പേ ലൈറ്റ് ഹൌസ് കാണണമെന്നും ലൈറ്റ്‌ഹൌസ് ഉയരങ്ങളില്‍ ചെന്ന് കടലിലേക്ക് നോക്കി നില്‍ക്കണമെന്നും ടീച്ചര്‍ക്ക് തോന്നിയത്.. ആവശ്യം പപ്പന്‍ സാറിനോട് പറയുമ്പോള്‍ ടീച്ചര്‍ക്കറിയാമായിരുന്നു പ്രേമിക്കുമ്പോള്‍,ഇങ്ങനെ  കൂടെ കൊണ്ടുപോകാന്‍ ഒരാളുണ്ടാകുമ്പോള്‍ ഇത്തരം ചില തോന്നലുകളൊക്കെ ആര്‍ക്കായാലും ഏത് പ്രായത്തിലായാലും തോന്നുമെന്ന്.. കാരണം ഇതവരുടെ പ്രേമകഥ സീസണ്‍ 2 ആണെന്ന് ടീച്ചര്‍ തന്നെ ഇടയ്ക്കിടെ പറയാറുണ്ട്, എന്നിട്ട് കുലുങ്ങി കുലുങ്ങി ചിരിക്കാറുമുണ്ട്.. ഗ്രേസി ടീച്ചര്‍ക്കൊപ്പം  കെ എസ് ആര്‍ ടി സി ബസിന്റെ വിന്‌ഡോ സീറ്റിലിരുന്ന് ലൈറ്റ് ഹൌസ് കാണാന്‍ പോകുമ്പോള്‍ പപ്പന്‍ സാര്‍  ചോദിച്ചു   നമ്മളെ കണ്ടാല്‍ ഭാര്യാ ഭര്‍ത്താക്കന്മാര്‍ എന്നല്ലേ നാട്ടുകാര് പറയൊള്ളൂ..? 
'ഹോ.. അവരിപ്പോ എന്തെങ്കിലും വിചാരിച്ചോട്ടേന്ന്' പറഞ്ഞ് ടീച്ചര്‍ പുറത്തെ കാഴ്ചകളിലലിഞ്ഞു.. സ്‌റ്റോപ്പിറങ്ങി ലൈറ്റ് ഹൌസ് ലക്ഷ്യമാക്കി മുന്നില്‍ നടക്കുമ്പോള്‍ സാറിന്റെ കൈ പിടിച്ചിരുന്നു ടീച്ചര്‍.. നാല് മണിയാകുന്നതേ ഉണ്ടായിരുന്നുള്ളൂ, ലൈറ്റ് ഹൌസ് സന്ദര്‍ശനത്തിന് തുറന്ന് കൊടുക്കുന്ന സമയമായിരുന്നില്ല എന്നതിനാല്‍ അര മണിക്കൂര്‍ അവര്‍ക്കവിടെ കാത്ത് നില്‍ക്കേണ്ടി വന്നു .. ആ കാത്ത് നില്‍പ്പിനിടയില്‍ പപ്പന്‍ സാര്‍ പറഞ്ഞു  'ഗ്രേസി നന്നായി കള്ളം പറയുന്നു ' എന്ന്.. 
അത് കേട്ട് ടീച്ചര്‍ സാറിന്റെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കിയെങ്കിലും അപ്പോള്‍ പപ്പന്‍ സാറിന്റെ മൗനം വായിച്ചെടുക്കാന്‍ ടീച്ചര്‍ക്കായില്ല.. എന്ത് പറയണമെന്നറിയാതെ ടീച്ചര്‍ നിന്നു അവിടെ.. 'ഇഷ്ടമുള്ളവരെ കുറിച്ചറിയാന്‍ എപ്പോഴും അവര്‍ കൂടെ വേണമെന്നൊന്നുമില്ല ഗ്രേസി.. മനസ്സ് ശരീരത്തെക്കാള്‍ എത്ര വേഗത്തില്‍ സഞ്ചരിക്കുന്നു ' എന്ന് പപ്പന്‍ സാര്‍ പറയുമ്പോള്‍ ടീച്ചര്‍ ദൂരേക്ക് ദൂരേക്ക് നോക്കി നിന്നു.. 
'ഗ്രേസി പോയ വഴിയേ ഒക്കെയുണ്ടായിരുന്നു ഞാനും ' എന്ന് പറഞ്ഞു പപ്പന്‍ സാറപ്പോള്‍.. 
അപ്പോഴേക്കും ലൈറ്റ് ഹൌസ് സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുത്തിരുന്നു .. 'വരൂ' എന്ന് പപ്പന്‍ സാര്‍ വിളിക്കുമ്പോള്‍ ഒരടി പോലും മുന്നോട്ട് വെക്കാനാവാതെ ഗ്രേസി ടീച്ചര്‍ വിവശയായി.. 'കയറാം' എന്ന് പറഞ്ഞുകൊണ്ട് ടീച്ചറുടെ കൈകളില്‍ പിടിച്ചു അപ്പോള്‍ മുന്‍പില്‍ നടന്നത് പപ്പന്‍ സാറായിരുന്നു.. പപ്പന്‍ സാറിന് പുറകില്‍ പപ്പന്‍ സാറിന്റെ കൈകളില്‍ പിടിച്ചു ലൈറ്റ് ഹൌസിന്റെ പിരിയന്‍ പടികള്‍ കയറുമ്പോള്‍ ഇനിയൊരിക്കലും ഈ കൈകള്‍ വിടല്ലേ  എന്ന് ടീച്ചറും വിട്ടു പോകാന്‍ സമ്മതിക്കില്ല എന്ന് പപ്പന്‍ സാറും മനസ്സില്‍ മന്ത്രിച്ചത് അത് വഴി വീശിയടിച്ച കടല്‍ക്കാറ്റ് കേള്‍ക്കുകയും  നാണിച്ചു പിരിയന്‍  ഗോവണി വഴി തിരിച്ചിറങ്ങി പോവുകയും ചെയ്തു  ..സൂര്യനസ്തമിക്കും വരെ പ്രകൃതി വരച്ചിടുന്ന ഛായകൂട്ടുകളില്‍ ലയിച്ചു നിന്നു രണ്ടുപേരുമവിടെ.. പിന്നെ സാവകാശം പടിയിറങ്ങി.. അടുത്ത ബസില്‍ ആനന്ദനിലയത്തിലേക്ക് മടങ്ങി വന്നു  .. ഗേറ്റ് കടന്ന് അകത്തേക്ക് നടക്കുമ്പോള്‍ ആനന്ദനിലയത്തിന്റെ സി ആകൃതി കെട്ടിടത്തിലേക്ക് നോക്കി, പപ്പന്‍ സാര്‍ പറഞ്ഞു 'വൈകാതെ നമ്മളിവിടം വിടുമല്ലേ ഗ്രേസി?'.. 
ടീച്ചറപ്പോള്‍ മൂളി..'

ഈ പ്രായത്തില് ഇനിയൊരിക്കല്‍ കൂടി ജീവിതം ഒന്നേന്ന് തുടങ്ങുന്നത് രസമായിരിക്കും അല്ലേ പപ്പാ ' എന്ന് ചോദിച്ചു ടീച്ചര്‍ പിന്നെ..

കൈകള്‍ കോര്‍ത്ത് പിടിച്ച് അവര്‍ നീളന്‍ വരാന്തയിലൂടെ നടന്നു...

പിറ്റേന്ന് രാവിലെ മാര്‍ച്ച് മാസത്തിലെ അവസാനത്തെ ഞായറാഴ്ച ആനന്ദനിലയം ഒരു ഞെട്ടലോടെ ഉറക്കമുണര്‍ന്നു.. ശാന്തതയോടെ സ്വപ്നത്തിലെന്ന പോലേ ഒരു ചെറു ചിരിയോടെ പപ്പന്‍ സാര്‍ കട്ടിലില്‍ മരിച്ചു കിടന്നു.. 
പപ്പന്‍ സാര്‍ മരിച്ച വിവരം  ഗ്രേസി ടീച്ചറുടെയടുത്ത് ചെന്ന് രാജീവന്‍ പറയും മുന്‍പേ ടീച്ചറതറിഞ്ഞിരുന്നു പക്ഷേ..   മരണവാര്‍ത്ത കേള്‍ക്കുമ്പോള്‍ ടീച്ചറുടെ പ്രതികരണം എന്താകുമെന്ന്  പേടിയുണ്ടായിരുന്നു രാജീവന്  ..മുറിയിലേക്ക് ചെല്ലുമ്പോള്‍ ടീച്ചര്‍ ഒരു ചാരു കസേരയില്‍ കണ്ണടച്ച് കിടക്കുകയായിരുന്നു..  ധ്യാനത്തിലെന്ന പോലേ  .. രാജീവന്‍ ടീച്ചറുടെ കൈകള്‍ പിടിച്ചു.. 
' അറിഞ്ഞു.. ഞാന്‍.. സന്തോഷം അതികായാലും ഹൃദയം നിലച്ചു പോകുമല്ലേ രാജീവാ ' എന്ന് ചോദിച്ചു ടീച്ചറപ്പോള്‍..

'വരൂ.. അവിടെ കാണണ്ടേ സാറിനെ?' എന്ന് രാജീവന്‍..  'വേണ്ടാ രാജീവാ.. ആരും മരിച്ചു കിടക്കുന്നത് കാണാന്‍ പോകാറില്ല ഞാന്‍.. മൃതദേഹം കാണുമ്പോള്‍ മരണത്തെ ഉള്‍ക്കൊള്ളേണ്ടി വരും നമുക്ക്.. എനിക്ക് മരണങ്ങളൊന്നും ഉള്‍ക്കൊള്ളാന്‍ വയ്യ.. ഞാന്‍ ഇല്ല.. നീ പൊക്കോ..  ആരേം കാണണ്ട ' എന്ന് പറഞ്ഞു ടീച്ചര്‍.. 

ഇടയ്ക്കിടെ ഗ്രേസി ടീച്ചറേ തിരിഞ്ഞു നോക്കിക്കൊണ്ട് രാജീവന്‍ പതുക്കെ അവിടെ നിന്നെഴുന്നേറ്റ് പോകുമ്പോള്‍ ടീച്ചര്‍ പറഞ്ഞു  'പപ്പന്റെ മക്കളെ അറിയിക്കണം.. പപ്പന് ഒരു ബലിച്ചോറു വെറുതേ  കിട്ടുന്നത് കളയണ്ട.. അത് കണ്ടെങ്കിലും പോട്ടെ പപ്പന്‍ ' 
എന്ന്.. 
രാജീവന്‍ മൂളുക മാത്രം ചെയ്തു..

വിദേശത്ത് നിന്ന് മക്കള്‍ വരുന്നത് വരെ ശീതീകരിച്ച പെട്ടിയില്‍ കിടന്നു പപ്പന്‍ സാര്‍, ആനന്ദനിലയത്തിന്റെ നടുത്തളത്തില്‍.. ആ നേരമത്രയും ടീച്ചര്‍ ഒരേയിരുപ്പ് തുടര്‍ന്നു..  ദാ, ഇപ്പോള്‍ ആംബുലന്‍സില്‍ കയറി പപ്പന്‍ സാര്‍ യാത്ര പറഞ്ഞ് പോയി കഴിഞ്ഞിട്ടും ടീച്ചര്‍ അവിടെ ഇരിക്കുകയാണ്.. ടീച്ചറോട് എന്ത് പറയേണ്ടു എന്നറിയാതെ രാജീവന്‍ ടീച്ചറുടെ കാല്‍ക്കല്‍ ഒരരികത്തായി ഇരുന്നു.. ചുവടനക്കം കേട്ട് ഗ്രേസി ടീച്ചര്‍ ചോദിച്ചു പോയോ..? 
രാജീവന്‍ മൂളി.. 
പിന്നെ മൗനം.. 'രാജീവാ, മുറ്റത്തെ ടൈല്‍ ഒക്കെ നമുക്ക് ഇളക്കി കളയണം .. മണ്ണ് വേണം മുറ്റത്ത്.. മണ്ണില്‍ ഉറച്ചു നില്‍ക്കണം.. മണ്ണില്‍ ഉറച്ചു നില്‍ക്കുമ്പോഴേ ഓര്‍മ്മകളുണ്ടാവൂ. ' എന്ന് ടീച്ചര്‍ പറഞ്ഞത് കേട്ട് രാജീവന്റെ കണ്ണില്‍ വെള്ളം പൊടിഞ്ഞത് വരാന്തയോട് ചേര്‍ന്ന കോര്‍ട്ട് യാര്‍ഡില്‍ നിന്ന, രണ്ട് ദിവസത്തെ പരിപാലനക്കുറവില്‍ ഉണക്കം ബാധിച്ച മുല്ലക്കൊടിയില്‍ ഒന്ന് മാത്രമേ കണ്ടുള്ളു..  വാക്കുകള്‍ കിട്ടാതെ മൗനമായിരുന്നു രാജീവനപ്പോള്‍.. 
പിന്നെ എഴുന്നേറ്റ് മുല്ലചെടികള്‍ക്ക് വെള്ളമൊഴിക്കാന്‍ തുടങ്ങി.. അതും നോക്കി ചൂരല്‍ചാരു കസേരയില്‍ ചാരി കിടന്നിരുന്ന  ടീച്ചര്‍ ഉണങ്ങി നിന്ന 'പപ്പന്‍ വള്ളിയി'ലേക്ക് ഇനിയുമിനിയും നോക്കാനാകാതെ പതുക്കെ എഴുന്നേറ്റ് അകത്തെ മുറിയിലേക്ക് നടന്നു . 'പല കാലങ്ങളില്‍ പല മുഖങ്ങളിങ്ങനെ.. വന്നും പോയും വന്നും പോയും.. നാടകത്തിലെന്ന പോലേ..   ഞാന്‍ ഇവിടെ ആളൊഴിഞ്ഞ  വേദി പോലേ.. ഒന്ന് കഴിയുമ്പോള്‍ അടുത്തത്..നാടകമേ ജീവിതം  ' എന്ന് പറഞ്ഞിരുന്നുവോ  ടീച്ചര്‍ ആ സമയത്ത്.  കൃത്യമായി കേള്‍ക്കാന്‍ കഴിഞ്ഞില്ല എനിക്കത്.. 
മുറ്റത്തെ പാല്‍നിലാവില്‍ പിന്നെ നിഴലുകളുണ്ടായില്ല എന്ന് മാത്രമല്ല  ഒരിക്കലുമൊരു ഗ്രേസിചിരി കേട്ടതേയില്ല അവിടെയാരും.. തിരയൊടുങ്ങിയ കടല്‍ പിന്നെ എന്തിന് കൊള്ളാം.. വെറുതേ ഇങ്ങനെ കിടക്കുകയല്ലാതെ...

ശ്യാം സുന്ദര്‍ പി ഹരിദാസ്

നിലാവും നിഴലും- (ശ്യാം സുന്ദര്‍ പി ഹരിദാസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക