തന്റെ എല്ലാമായ അപ്പന്റെ 'പെങ്കൊച്ചാ'യ ശ്രീമതി നിബാ ഹൃദയം ദ്രവിപ്പിക്കുന്ന വരികളിലൂടെ ഈ ലേഖനത്തിലുടനീളം അപ്പന്റെ 'കൊച്ചുപെണ്ണായി' ത്തന്നെ നിലകൊള്ളുന്നു. അദ്ദേഹത്തില്‍ നിന്നുപകര്‍ന്നു കിട്ടിയ എളിമയും ലാളിത്യവും ശ്രീമതി നീബയുടെ ഈ വരികളിലൂടെയും സംഭാഷണങ്ങളിലൂടെയും അനുഭവിച്ചറിയാന്‍ കഴിഞ്ഞു. വലിയവനായ, സ്‌നേഹധനനായ ബാബു പോള്‍ സാറിന്റെ മകളായി ജനിക്കുവാനുള്ള ഭാഗ്യം ലഭിച്ച ശ്രീമതി നിബയ്ക്ക് ഈ വലിയ വേര്‍പാട് താങ്ങാനുള്ള കരുത്ത് ദൈവം നല്‍കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.
അമ്മയുടെയും അപ്പന്റെയും ആദ്യപേരുകളുടെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്ത് വിളച്ചപ്പോള്‍ നീബ എന്ന ഞാന്‍ ജനിച്ചു. ഇന്ന് അപ്പനും അമ്മയും മണ്‍മറഞ്ഞ് പോയെങ്കിലും അവര്‍ ഞങ്ങളിലൂടെ, അവരെ സത്യസന്ധമായി സ്‌നേഹിച്ചിരുന്ന എല്ലാവരിലൂടെയും പ്രകാശം പരത്തുന്നു എന്ന് ഞാന്‍ കരുതുന്നു. വളരെ തിരക്കിട്ട് ഔദ്യോഗിക ജീവിതത്തിലും ഞങ്ങള്‍ക്ക് വേണ്ടി അപ്പന്‍ വേണ്ടുവോളം സമയം കണ്ടെത്തുമായിരുന്നു. സന്ധ്യാപ്രാര്‍ത്ഥനയും ശേഷമുള്ള അത്താഴവും ദിവസേന ഒരു കുടുംബയോഗമായിരുന്നു.
എനിക്ക് ഓര്‍മ്മ വെച്ചകാലം മുതല്‍ അപ്പന്് ഓര്‍മ്മവെടിയും കാലംവരെ ഒരു മകള്‍ക്കായുള്ള അപ്പന്റെ കരുതല്‍ അതാവും എനിക്ക് ന്ഷ്ടപ്പെട്ടതില്‍ ഏറ്റവും വിലപ്പെട്ടത്. അവസാനദിനങ്ങളില്‍ ആശുപത്രിയിലെ ഐ.സി.യു. കിടക്കയിലെ അപ്പന്റെ വാക്കുകള്‍ ഈ പാതിരായ്ക്ക് നിങ്ങള്‍ എന്തിനാണ് എന്റെ പെങ്കൊച്ചിനെ ഇവിടെ വിളിച്ചു വരുത്തിയത്.'- രാവ് ഏറെ വൈകിയിട്ടും അപ്പന്‍ ഭക്ഷണം കഴിക്കാത്തതിനാല്‍ എന്നെ ഒന്‍പതാം നിലയിലുള്ള മുറിയില്‍ നിന്നും മൂന്നാം നിലയിലുള്ള ഐ.സി.യുവിലേക്ക് വിളിച്ച് വരുത്തിയ ഐ.സി.യു. ഡോക്ടറോട് ആയിരുന്നു ആ വാക്കുകള്‍. അപ്പന് ഞാന്‍ എന്നും അപ്പന്റെ കൊച്ചുപെണ്ണായിരുന്നു. കുറെക്കാലം മുമ്പ് ഒരവധിക്ക് ഞാന്‍ വീട്ടില്‍ വന്നപ്പോള്‍ ഒരു മൃദുലമായ കമ്പിളിപ്പുതുപ്പ് ഞാന്‍ അപ്പന് സമ്മാനിച്ചു. അത് വളരെ ഇഷ്ടമായി. വീട്ടിലുള്ളപ്പോഴും ലോകത്തില്‍ എവിടെ പോയാലും അത് കൂടെക്കൊണ്ട് പോയിരുന്നു. ആശുപത്രിയിലും അത് കൂടെ കൊണ്ട് പോയി പല പ്രാവശ്യം എന്നോട് പറഞ്ഞിട്ടുണ്ട്. ഈ പുതപ്പ് പുതച്ച് കിടക്കുമ്പോള്‍ നീ തൊട്ടടുത്തുള്ള ഒരു തോന്നല്‍ ആണെന്ന്. മരണസമയത്തും അത് നെഞ്ച്ത്ത് വേണമെന്ന ആ നിര്‍ദ്ദേശം ഞാന്‍ അക്ഷരംപ്രതി പാലിച്ചു.
അന്ത്യയാത്രയിലും ഞാന്‍ ആ പുതപ്പ് കൊടുത്തയച്ചു.
ജീവിതമാകുന്ന കാര്‍ മുന്നോട്ട് മാത്രം നാം ഓടിക്കണം എന്നും, റിയര്‍വ്യൂ മീറ്ററിലൂടെ ഇടയ്ക്കിടെ മുതിര്‍ന്നവരെ നാം നോക്കിയാല്‍ മതിയെന്നുമുള്ള അപ്പന്റെ വാക്കുകള്‍ ഇന്ന് സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയി കഴിഞ്ഞിരുന്നു. വിവാഹശേഷം എറണാകുളത്തേക്ക് താമസം മാറിയെങ്കിലും അപ്പനുമായി ഏറെ സ്‌നേഹവും സമയവും പങ്കുവയ്ക്കാന്‍ എനിക്ക് ലഭിച്ച നിമിഷങ്ങള്‍ ഹൃദയത്തോട് ചേര്‍ത്ത് പിടിക്കുന്നു. എന്നെക്കുറിച്ച് ആരോടെങ്കിലും സംസാരിക്കുമ്പോള്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ നര്‍മ്മത്തിന്റെ നുറുങ്ങ് കലര്‍ത്തി എം.എ.കഴിഞ്ഞ അം.അഃ എന്ന ഒരാമുഖം എപ്പോഴും നല്‍കിയിരുന്നു.
അപ്പന്‍ ഏറ്റവും അധികം ആരാധിച്ചിരുന്ന അപ്പന്റെ അച്ഛന്റെ പേര്‍ എന്റെ ഇളയ മകന് നാമകരണം ചെയ്തതും അ്‌ദ്ദേഹം അഭിമാനത്തോടെ ഓര്‍ക്കുമായിരുന്നു. മമ്മീസ് കോളനിയിലെ ചീരാത്തോട്ടം വീട്ടില്‍ അവസാന നാളുകളില്‍ അപ്പനോടൊപ്പം എന്റെ മൂത്ത മകന് കഴിയാന്‍ സാധിച്ചതും ദൈവഹിതം ആയി ഞാന്‍ കരുതുന്നു. എന്റെ ഭര്‍ത്താവിനോടും ഭര്‍തൃവീട്ടുകാരോടും ഒരു പ്രത്യേക മമത എപ്പോഴും അപ്പന് ഉണ്ടായിരുന്നു.
അമ്മ മരിച്ച് കഴിഞ്ഞ് പത്തൊമ്പത് വര്‍ഷത്തോളം ട്രിവാന്‍ഡ്രം ക്ലബിലെ ഊണ് ഏറെ പ്രിയത്തോടെ അപ്പന്‍ കഴിച്ചിരുന്നു. അതിന് ഒരു അവധി വരുന്നത് യാത്ര ചെയ്യുമ്പോള്‍ ആണ്. എറണാകുളത്ത് എന്റെ വീട്ടില്‍ വരുമ്പോള്‍ ഞാന്‍ പാകം ചെയ്തുകൊടുക്കുന്ന ഭക്ഷണം വളരെ സന്തോഷത്തോടെ കഴിക്കുന്നത് കണ്ട ദിവസങ്ങള്‍ മറക്കാനാകില്ല.
എന്റെ ഒരു പിറന്നാളിന് ഞാന്‍ കേക്ക് മുറിക്കുന്ന ഒരു ഫോട്ടോ താനെപ്പോഴും ഇരിക്കുന്ന ഓഫീസ് മുറിയില്‍ കസേരയുടെ തൊട്ടുപുറകില്‍ വച്ചിട്ടുണ്ട്. എന്നാല്‍ അപ്പന്റെ ഈ ഭൂമിയിലെ അവസാന പിറന്നാളിന് ഞങ്ങള്‍ വാങ്ങിയ കേക്ക് ആശുപത്രിയിലായിരുന്ന അപ്പന് മുറിക്കാനായില്ല. ഏപ്രില്‍ 11 ന് പിറന്നാള്‍ ദിവസമായിരുന്നു. പതുക്കെ കോമായിലേക്ക് വഴുതി വീഴാന്‍ തുടങ്ങിയത്.
മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് യാക്കോബിന്റെ ഏണിപ്പടികള്‍(Yacob's ladder) കാണുന്നു എന്ന് അപ്പന്‍ എന്നോട് പറഞ്ഞു. അത് അത്ര ഗൗരവമായി ഞാന്‍ എടുത്തില്ല. ആ ഏണിപ്പടികള്‍ ചവിട്ടി എന്റെ അപ്പന്‍ യാത്രയായതിന് ശേഷവും അതിന് മുമ്പും അപ്പന്റെ സാമൂഹിക ജീവിതത്തെയും സ്വകാര്യജീവിതത്തെയും പലരും അവരവരുടെ കണ്ണിലൂടെ വിശകലനം ചെയ്യുകയും വ്യാഖ്യാനിക്കുകയും ചെയ്തതായി അറിയാം. ചിലര്‍ അപ്പനോടൊട്ടിനിന്ന് ഔദ്യോഗിക രംഗത്ത് നേട്ടങ്ങള്‍ ഉണ്ടാക്കിയതായി അറിയാം. എത്തേണ്ടിടത്ത് എത്തിക്കഴിഞ്ഞ് അവര്‍ അപ്പനെ അവഗണിക്കുകയും ചെയ്തു. അപ്പന്‍ അതിലൊന്നും അവരോട് വിദ്വേഷം കാണിക്കുകയോ പരാതി പറയുകയോ ചെയ്തില്ല. ജീവിതത്തെ കുറിച്ച് തികഞ്ഞ കാഴ്ചപ്പാട് അപ്പനുണ്ടായിരുന്നു. അപ്പനോട് വൈകാരികമായ അടുപ്പമുണ്ടായിരുന്നു എന്ന് സ്ഥാപിക്കാനും ചിലര്‍ ശ്രമിക്കുന്നുണ്ട്. അപ്പന്‍ ജീവിച്ചിരുന്നപ്പോള്‍ ധൈര്യപ്പെടാത്ത കാര്യമാണ് മരിച്ച് കഴിഞ്ഞപ്പോള്‍ അവര്‍ ചെയ്യുന്നത്.
എന്നാല്‍ സത്യം എന്താണെന്ന് ഞങ്ങള്‍ക്കും അപ്പനെ സ്‌നേഹാദരങ്ങള്‍ കൊണ്ട് പൊതിഞ്ഞ എല്ലാവര്‍ക്കും ബോധ്യമുണ്ട്. അപ്പന്‍ അദ്ദേഹത്തിന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ പറയുന്നത് ഇതാണ്. 'എനിക്ക് ആരോടും പരാതിയില്ല. ആരോടും വിരോധമില്ല.'അതുകൊണ്ട് തന്നെ എനിക്കും അതേ വികാരമാണ്. അത് കണ്ട് അപ്പന്റെ അപ്പന്‍ അവയ്‌ക്കെല്ലാം മേലെ ഉയരങ്ങളില്‍ വാഴുന്നു....