2020 പ്രെസിഡന്റ്റ് തിരഞ്ഞെടുപ്പിന്റ്റെ ആദ്യപടിയായ സംസ്ഥാന പ്രൈമറി
തിരഞ്ഞെടുപ്പുകള്‍ തുടങ്ങുന്നതിനുമുന്‍പുള്ള, മത്സര രംഗത്തു പ്രവേശിച്ചിരിക്കുന്ന, സ്ഥാനാര്‍ത്ഥികള്‍ ഒരുമിച്ച് പൊതുജനസമക്ഷം ഹാജരാകുന്നു അവരുടെ മഹിമകള്‍ നിരത്തുന്നതിന്.
ഇവിടുള്ളോരു വിഷമം, ആര് പൂച്ചക്കു മണികെട്ടും? 20 പേര്‍ ഗോദായില്‍ ഇറങ്ങിയിരിക്കുന്നു ഇതില്‍ ഒരാള്‍ക്കു മാത്രമേ ട്രംപുമായി 2020 യില്‍ ഗുസ്തിപിടിക്കുവാന്‍ പറ്റുള്ളൂ. ആ ആള്‍ ആരായിരിക്കും? അതിനുള്ള തമ്മില്‍ തമ്മിലുള്ള വടംവലിയാണ് ഇന്ന് ഫ്‌ലോറിഡയില്‍ തുടങ്ങുന്നത്.
ഇത്തവണ പ്രധാനമായും ഡെമോക്രാറ്റ്‌സിനു മാത്രമേ ഈ വേദികള്‍ നാം കാണുവാന്‍ പോകുന്നുള്ളൂ കാരണം റിപ്പബ്ലിക്കന്‍ ഭാഗത്തുനിന്നും ഇതുവരെ ആരും ഡൊണാള്‍ഡ് ട്രംപിനെ വെല്ലുവിളിച്ചു വന്നിട്ടില്ല.
2016ല്‍, ഓര്‍ക്കുന്നുണ്ടാകും റിപ്പബ്ലിക്കന്‍ മേഖലയില്‍നിന്നും 16 പേര്‍ അരംഗത്തുണ്ടായിരുന്നു.
ഇന്ന് ഫ്‌ലോറിഡയില്‍ തുടങ്ങുന്ന വാദങ്ങളില്‍ 20 സ്ഥാനാര്‍ഥികള്‍ പങ്കെടുക്കുന്നു. ഇത്രയും കൂടുതല്‍പേര്‍ ഉള്ളതിനാല്‍ ഡിബേറ്റ് സംഘാടകര്‍ രണ്ടു ദിനങ്ങളിലായിട്ടാണ് സ്ഥാനാര്‍ത്ഥികള്‍ക്ക് വാദമുഖങ്ങള്‍ നിരത്തുന്നതിന് അവസരം ഒരുക്കിയിരിക്കുന്നത്.
ഇതുപോലുള്ള ആദ്യ ഡിബേറ്റുകളില്‍ സാധാരണ സ്ഥാനാര്‍ത്ഥികള്‍ തങ്ങളുടെ നിലപാടുകള്‍ വിളംബരപ്പെടുത്തുന്നതിലുപരി എങ്ങിനെ അരങ്ങിലുള്ള എല്ലാവരെയും തോല്‍പ്പിച്ചു മുന്നില്‍ക്കയറുവാന്‍ പറ്റും എന്ന ലക്ഷ്യത്തില്‍ ആയിരിക്കും.
2016 ല്‍ ഡൊണാള്‍ഡ് ട്രംപ് മുന്നിലെത്തുമെന്നു ആര്‍ക്കും പ്രദീക്ഷ ഇല്ലായിരുന്നു എന്നാല്‍ ട്രംപ് ഡിബേറ്റുകളില്‍ യാതൊരു ദാക്ഷിണ്യവും കാട്ടാതെ എതിരാളികളെ വിമര്‍ശിക്കുക മാത്രമല്ല അവഹേളിക്കുകവരെ
ചെയ്തു. പാര്‍ട്ടി നാമനിര്‍ദ്ദേശം കിട്ടിയെങ്കിലും നിരവധി എതിരാളികളെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ സൃഷ്ടിച്ചുകൊണ്ടായിരുന്നു.
ആദ്യ ദിനത്തിലെ പത്തുപേര്‍ കോറി ബുക്കര്‍, എലിസബേത് വാറന്‍, മേയര്‍ ഡിബ്ലാസിയോ, ജൂലിയന്‍ കാസ്‌ട്രോ, ജോണ്‍ ഡിലെനി, തുളസി ഗബ്ബാര്‍ഡ്, ജയ് ഇന്‍സ്‌ലേ, എമി ഗ്ലോബച്ചാര്‍, ബെറ്റോ ഒരോര്‍ക്ക്, ടിം റയാന്‍.
രണ്ടാം ദിനം ജോ ബൈഡന്‍, ബെര്‍ണി സാന്‌ഡേഴ്‌സ്, മൈക്കല്‍ ബെന്നെറ്റ്, കമല ഹാരിസ്, പീറ്റ് ബുട്ടിജി, ക്രിസ്റ്റന്‍ ഗില്ലിബ്രാന്‍ഡ്, ജോണ്‍ ഹിക്കെന്‍ലൂപ്പേര്‍, എറിക് സ്വല്‍വെല്‍, മരിയന്‍ വില്യംസണ്‍, ആന്‍ഡ്രൂ യാങ്. എം.സ്.ന്‍ ബി സി ആയിരിക്കും പ്രക്ഷേപണം നടത്തുന്നത്.
ആദ്യമേ എല്ലാവരും വിളംബരം നടത്തുവാന്‍ പോകുന്നത് താനാണ് ഏറ്റവും ഉത്തമന്‍ കഴിവുള്ളവന്‍ ഡൊണാള്‍ഡ് ട്രംപിനെ തോല്‍പ്പിക്കുന്നതിന്. എല്ലാവരും ഒരു മടിയുമില്ലാതെ ട്രംപിനെ വിമര്‍ശിക്കും അവഹേളിക്കും എന്നാല്‍ ഇതില്‍ ആര് വിജയിക്കുന്നു എന്നല്ലല്ലോ വോട്ടര്‍മാര്‍ നോക്കുവാന്‍ പോകുന്നത്. ഇരുപതിലൊരുവന്‍ ആരായിരിക്കും അതിനേ പ്രസക്തിയുള്ളു.
ട്രംപ് 2016 ല്‍ റിപ്പബ്ലിക്കന്‍ വേദിയില്‍ എടുത്ത അടവുകള്‍ പ്രയോഗിക്കുവാന്‍ ധൈര്യമുള്ള ആരും ഡെമോക്രാറ്റ് സൈഡിലില്ല.
പരസ്പ്പരം മയമായ ഭാഷയിലും സ്‌നേഹം പ്രകടിപ്പിച്ചുമായിരിക്കും വിമര്‍ശനങ്ങള്‍ രംഗത്തു വരുവാന്‍ സാധ്യതകാണുന്നത്. ജോ ബൈഡന്‍ ആയിരിക്കും എല്ലാവരും കൂടുതലായി ഉന്നമിടുന്ന സ്ഥാനാര്‍ഥി കാരണം ഇയാള്‍ ഇപ്പോള്‍ പലേ അഭിപ്രായ വോട്ടെടുപ്പുകളിലും വളരെ മുന്നില്‍ നില്‍ക്കുന്നു എന്നതാണ് കേള്‍ക്കുന്നത്.
ഇനി അങ്ങോട്ട് എല്ലാ മാസവും എന്നകണക്കിന് പലേ സംസ്ഥാനങ്ങളിലുമായി ഡിബേറ്റുകള്‍ അരങ്ങേറിക്കൊണ്ടിരിക്കും. ആരൊക്കെ പരിക്കുപറ്റി കളത്തില്‍ വീഴും? ആരൊക്കെ വീണിടത്തുനിന്നും വീണ്ടും എഴുന്നേറ്റ് ഓടുവാന്‍ ശ്രമിക്കും അവസാനം ആര് വിജയിക്കും ഇതെല്ലാം കണ്ടിരുന്നു കാണാം.