ന്യൂജേഴ്സി: ഗാന്ധിയന്‍ ചിന്താഗതിയായ സത്യാന്വേഷണമാണ് യഥാര്‍ത്ഥ പത്രപ്രവര്‍ത്തനമെന്ന് പ്രശസ്ത സാഹിത്യകാരനും ഗാന്ധിയന്‍ ചിന്തകനും സാമൂഹ്യപ്രവര്‍ത്തകനുമായ ഡോ. എം. എന്‍. കാരശ്ശേരി. സത്യത്തെ തേടിയുള്ള യാത്രയാകണം പത്രപ്രവര്‍ത്തനം. വിദേശ മലയാളികളുടെ സാംസ്‌കാരിക മാസിക 'ജനനി' യുടെ ഇരുപത്തിഒന്നാമതു വാര്‍ഷികാഘോഷത്തോടനുബന്ധിച്ചു ന്യൂ ജേഴ്‌സിയിലെ എഡിസണ്‍ ഹോട്ടലില്‍ 'ആധുനിക യുഗത്തില്‍ മാധ്യമങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടുന്നുവോ?' എന്ന വിഷയത്തില്‍മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ആദ്യകാല പത്രപ്രവര്‍ത്തകനായിരുന്ന ഗാന്ധിജി വാര്‍ത്തയുടെ അധികാരിയതയിലും കൃത്യതയിലും കണിശമായ നിലപാടുകള്‍ എടുത്തിരുന്നു. അധികാരിത ലഭ്യമല്ലാത്ത വാര്‍ത്തകള്‍ അദ്ദേഹം പ്രസിദ്ധീകരിക്കാറില്ലായിരുന്നു.
യഥാര്‍ത്ഥ പത്രപ്രവര്‍ത്തനത്തില്‍ അത്യുക്തിയോ അതിശയോക്തിയോ പാടില്ല. ഇന്ന് പത്രവാര്‍ത്ത എന്നത് അതിശയോക്തിയുംഅത്യുക്തിയും നിറഞ്ഞതാണ്. അതുകൊണ്ടാണ്ബ്രിട്ടീഷുകാര്‍ വരെ വാര്‍ത്തകളുടെ ആധികാരികതയ്ക്കുംവസ്തുതാപരമായ കൃത്യതക്കുംആശ്രയിച്ചിരുന്നത് ഗാന്ധിയുടെ പത്രമായ 'ദി ഒപ്പീനിയന്‍'ആയിരുന്നു. സൗത്ത് ആഫ്രിക്കയില്‍ 1903 ലാണ് ഗാന്ധി ഈ പത്രം ആരംഭിക്കുന്നത്.
ഗാന്ധിജിയെപ്പോലെ തന്നെ അദ്ദേഹത്തിന്റെ ഘാതകന്‍ ഗോഡ്‌സെയും മാധ്യമ പ്രവര്‍ത്തകനായിരുന്നു. 'ഹിന്ദു രാഷ്ട്രം' എന്ന മാസികയില്‍ പ്രവര്‍ത്തിച്ചിരുന്ന ഗോഡ്സെ വിഭജന കാലത്തു ഹിന്ദു രാഷ്ടത്തിനു വേണ്ടി നിരന്തരം എഴുതിയിരുന്ന വ്യക്തിയാണ്.
രാഷ്ട്രപിതാവിന്റെ ഘാതകനെ രാഷ്ട്രപിതാവിനൊപ്പം ആദരിക്കുന്ന ഈ കാലത്ത് അതിന് സാക്ഷിയാകേണ്ട ഗതികേടിലാണ് യഥാര്‍ത്ഥ രാജ്യസ്‌നേഹികള്‍.ഗോഡ്സെയെ ഗാന്ധിജിക്കൊപ്പമോ അതിലും മുകളിലുമൊ ഉയത്തിക്കാട്ടാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്. എന്റെ രാജ്യത്തിനു വേണ്ടി പോരാടി സ്വാതന്ത്ര്യം നേടിത്തന്ന രാഷ്ട്രപിതാവിനൊപ്പം അദ്ദേഹത്തിന്റെ ഘാതകനെയും ആദരിക്കുക എന്നതില്പരം എന്ത് അപമാനമാണുള്ളത്.- ഡോ. കാരശ്ശേരി രോഷാകുലനായി.
പത്രപ്രവര്‍ത്തനവുംരാഷ്ട്രീയ പ്രവര്‍ത്തനവും ഒരുമിച്ചു കൊണ്ട് നടന്നിരുന്ന കാലമുണ്ടായിരുന്നു. മഹ്മാത്മാഗാന്ധി സൗത്ത് ആഫ്രിക്കയിലെ കൂലികള്‍ ആയിരുന്ന ഇന്ത്യക്കാരെ ഏകോപിപ്പിക്കാന്‍ ആണ് രാഷ്ട്രീയ പ്രവര്‍ത്തനവും പത്രപ്രവര്‍ത്തനവും ഒരുമിച്ചു തുടങ്ങിയത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിയവരുടെ പ്രശ്‌നങ്ങള്‍ പഠിക്കാനും പരിഹരിക്കാനും എത്തിയ ഗാന്ധി അവരെ ഒന്നിപ്പിച്ചത് ഭാഷയുടെയോ മതത്തിന്റെയോ പേരിലല്ല; പകരം എല്ലാവരും ഇന്ത്യക്കാര്‍ ആയാണു അദ്ദേഹം അവരെ ഏകോപിപ്പിച്ചു ഒരു കുടക്കീഴില്‍ കൊണ്ടുവന്നത്. പിന്നീട് അദ്ദേഹം ഇന്ത്യയുടെ സ്വാതന്ത്ര്യസമര രംഗത്ത് ചുവടുറപ്പിച്ചപ്പോഴും ഏറ്റെടുത്ത മുദ്രാവാക്യം സത്യാന്വേക്ഷണം ആയിരുന്നു.
കേരളത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനവും പത്രപ്രവര്‍ത്തനനവും ഒരുമിച്ചു നടത്തിയ കെ. പി. കേശവമേനോന്‍സ്വാന്ത്ര്യസമരത്തിനു പിന്തുണ നല്‍കുന്ന പത്രമാക്കിയാണ് മാതുഭൂമിയെ വളര്‍ത്തിയത്.സ്വാതന്ത്ര്യ സമരത്തിലെ മുനിരക്കാരിലൊരാളായിരുന്ന കെ. പി. കേശവമേനോന്‍ അധികാരത്തിന്റെ ഇടനാഴികയിലൂടെ ഒരിക്കലും സഞ്ചരിക്കാന്‍ കൂട്ടാക്കിയില്ല. ബ്രിട്ടീഷ് ഭരണത്തിന്റെ അവസാന കാലത്ത് ഇന്ത്യക്കാരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പാര്‍ലമെന്റില്‍ അംഗമാകാന്‍ കേശവമേനോനുമേല്‍ സമ്മര്‍ദ്ദമുണ്ടായെങ്കിലും മാതൃഭൂമിയുടെ എഡിറ്റര്‍ ആണു അതിലും പ്രധാനപ്പെട്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം.
പൊതുജനങ്ങളുടെ ആവശ്യങ്ങള്‍ക്കുവേണ്ടി നേരിട്ടിറങ്ങി രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയ പത്രപ്രവര്‍ത്തകര്‍ ഉണ്ടായിരുന്നു. മലബാറില്‍അല്‍ അമീന്‍ എന്നൊരു പത്രമുണ്ടായിരുന്നു. അതിന്റെ പത്രാധിപരായിരുന്ന അബ്ദുള്‍ റഹിമാന്‍ എന്ന മഹാനായ കോണ്‍ഗ്രസ് നേതാവ്പത്രപ്രവര്‍ത്തനവും രാഷ്ട്രീയ പ്രവര്‍ത്തനവും ഏകോപിപ്പിച്ചു മുന്നോട്ടു പോയി. അദ്ദേഹത്തിന്റെ പത്രത്തിന്റെ മാസ്‌റ് ഹെഡ്ഡിന് (പത്രത്തിന്റെ പേര്) താഴെ ഇങ്ങനെ എഴുതിയിരുന്നു.' സത്യത്തിനു സാക്ഷ്യം വഹിക്കുന്നവരായിരിക്കുവിന്‍; അത് നിങ്ങളുടെ മാതാപിതാക്കളെയോസഹോദരങ്ങളെയോ സ്വജനങ്ങളെക്കുറിച്ചുമോ ആയിരിക്കട്ടെ!'
സ്വന്തം പാര്‍ട്ടിക്കുള്ളിലെ അന്യായങ്ങള്‍ക്കെതിരെയായിരുന്നു അദ്ദേഹം പ്രധാനമായും എഴുതിയിരുന്നത്. അദ്ദേഹത്തെ കണ്ടു സഹായമഭ്യര്‍ത്ഥിക്കാന്‍ ചെല്ലുന്നവര്‍ക്കു ന്യായമെന്ന് തോന്നിയാല്‍ വാര്‍ത്തകള്‍ എഴുതുന്നതിനു പകരം നേരിട്ട് കലക്ടര്‍ ഓഫീസില്‍ പോയി പൊരുതി അക്കാര്യം നേടിക്കൊടുക്കുമായിരുന്നു.
ഇന്ന് ന്യൂസ് പേപ്പറുകള്‍ വ്യൂസ് പേപ്പറുകളായി പരിണമിച്ചപ്പോള്‍ വാര്‍ത്തകളുടെ ആധികാരികത തീരെ ഇല്ലാതായി. ന്യൂസുകള്‍ക്കു പകരം അഭിപ്രായങ്ങള്‍ അച്ചടിച്ചു വന്നപ്പോള്‍ യാഥാര്‍ഥ്യങ്ങള്‍ അഭ്യൂഹങ്ങള്‍ക്കും വിലയിരുത്തലുകള്‍ക്കും വഴി മാറി. ജനാധിപത്യത്തിന്റെ നാലാം തൂണ്‍ എന്നറിയപ്പെടുന്ന മാധ്യമങ്ങള്‍ക്കു ജനങ്ങളുടെ മേല്‍ ഉണ്ടായിരുന്ന സ്വാധീനം കുറഞ്ഞു വരുന്നതായിട്ടാണ് സമീപകാലത്തെ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്.
രാജ്യത്തെ പ്രധാന മാധ്യമങ്ങളെല്ലാം എതിരായിരുന്നിട്ടുകൂടി ഡൊണാള്‍ഡ് ട്രമ്പ് അമേരിക്കന്‍ പ്രസിഡന്റായി അനായാസം ജയിച്ചു കയറി. പ്രമുഖ മാധ്യമങ്ങള്‍ എല്ലാം തന്നെ മുന്‍പ് പ്രവചിച്ചതിനു വിരുദ്ധമായി എങ്ങനെ ഇന്ത്യയില്‍ മോഡി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നു?
മാധ്യമങ്ങളുടെ അത്യുക്തിയും അതിശയോക്തിയും നിറഞ്ഞ വാര്‍ത്തകളാണ് വായനക്കാരില്‍ വിശ്വാസ്യത കുറഞ്ഞു വരന്‍ കാരണം. ദേശാഭിമാനി വായിച്ചാല്‍ അതില്‍ വരുന്ന വാര്‍ത്തകളുടെ നേരെ വിപരീതമായിരിക്കും പല വാര്‍ത്തകളുടെയും യാഥാര്‍ഥ്യം. മനോരമയുടെ കാര്യത്തിലും ഇങ്ങനെ തന്നെയാണ്. വാര്‍ത്തകള്‍ തയ്യാറാക്കുമ്പോള്‍കൃത്യമായ വിവിരങ്ങള്‍ ശേഖരിക്കാതെ അതിയായോക്തി കലര്‍ത്തിയ വാര്‍ത്തകള്‍ നല്കാന്‍ മാധ്യമങ്ങള്‍ പരസ്പരം മത്സരിക്കുന്നു.
ഗാന്ധിജിയുടെ കാലത്തു ഒരപകടത്തില്‍ 7പേര് മരിച്ചാല്‍ 7 പേര് മരിച്ചുവെന്നു തന്നെ വാര്‍ത്ത വരും. എന്നാല്‍ ഇപ്പോഴത്തെ മാധ്യമങ്ങളില്‍ എട്ടോളം പേര് മരിച്ചുവെന്നായിരിക്കും വാര്‍ത്ത വരിക. പത്രം പ്രിന്റ് ചെയ്യുന്നതിന് മുന്‍പ് ഗുരുതരമായി പരിക്കേറ്റ ആരെങ്കിലും മരിച്ചാല്‍ എണ്ണംകുറഞ്ഞുപോകുമല്ലോ എന്ന് കരുതിയാകാം ഇത്തരം അവ്യക്തമായ കണക്കുകള്‍ നല്‍കി വായനക്കാരെ കബളിപ്പിക്കുന്നത്. - അദ്ദേഹം ചൂണ്ടിക്കാട്ടി.
1949 നു ശേഷം പത്രപ്രവര്‍ത്തനത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ തോത് കുറയുകയും കച്ചവട താല്‍പര്യങ്ങള്‍ ഏറുകയും ചെയ്തു. താന്‍ മാതൃഭൂമിയില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്തു സര്‍ക്യൂലഷന്‍-അഡ്വെര്‍ടൈസ്മെന്റ് എന്നീ വിഭാഗങ്ങള്‍ പ്രവര്‍ത്തിച്ചിരുന്ന കാര്യം അറിയുക പോലുമുണ്ടായിരുന്നില്ല. വല്ലപ്പോഴും കാന്റീനില്‍ വച്ച് ചിലരെ പരിചയപ്പെട്ടപ്പോഴാണ് ഇങ്ങനെയും ഒരു വിഭാഗം ആളുകള്‍ അവിടെ ജോലി ചെയ്തു വരുന്നുണ്ടെന്നറിയുന്നത്.
എഡിറ്റര്‍ക്കു മുകളില്‍ ഒരു ശബ്ദം അന്ന് ഉയരില്ല. മാതുഭൂമി പത്രത്തിന്റെ എം.ഡി.ക്കെതിരെ (മന്ത്രിയായിരുന്ന കോഴിപ്പുറത്ത് മാധവ മേനോന്‍) എഡിറ്റോറിയല്‍ എഴുതി ചരിത്രം സൃഷ്ട്ടിച്ച ചീഫ് എഡിറ്റര്‍ ആയിരുന്നു കെ.പി. കേശവമേനോന്‍. ഇന്ന് ആ കാലം മാറി. എഡിറ്റര്‍മാരുടെ ആധിപത്യം കൈയാളുന്നത് സര്‍ക്കുലേഷന്‍-പരസ്യവിഭാഗക്കാരാണ് . പത്രത്തില്‍ എന്ത് വരണം, എന്ത് വരണ്ട എന്നൊക്കെ തീരുമാനിക്കുന്നത്അവരാണ്‍്. നിലനില്‍പ്പിനായി കച്ചവടതാത്പര്യങ്ങള്‍ ഏറിവന്നതോടെ എഡിറ്റര്‍മാരുടെ സ്വാതന്ത്ര്യം ഇല്ലാതായി.
കാലക്രമേണ കച്ചവടതാത്പര്യങ്ങളും മറികടന്നു ജാതിമത വ്യവസ്ഥകളുടെ താല്പര്യങ്ങള്‍ കൂടി സംരക്ഷിക്കുന്ന തലത്തിലേക്ക് പത്രപ്രവര്‍ത്തനം അധഃപതിച്ചു. ഹിന്ദുവിനെ കൊല്ലുന്ന വാര്‍ത്തകള്‍ മാതൃഭുമിയോ മുസ്ലിമിനെ കൊല്ലുന്ന വാര്‍ത്തകള്‍ ചന്ദ്രികയോ പ്രസിദ്ധീകരിക്കില്ല.സര്‍ക്കാരിനെ എതിര്‍ക്കുക എന്നതാണ് പത്രപ്രവര്‍ത്തനം എന്ന് ചിന്തിക്കുന്നവരുണ്ട്. ജനാധിപത്യത്തിന്റെ നാലുതൂണുകളായ നിയമ നിര്‍മ്മാണ സഭ, നീതിന്യായ വ്യവസ്ഥ, എക്‌സിക്യൂട്ടീവ്, മാധ്യമങ്ങള്‍എന്നിവയ്ക്കു അവരുടേതായ കര്‍ത്തവ്യങ്ങളുണ്ട്.
നിയമ നിര്‍മ്മാണത്തിനു പുറമെ നിയമം നടപ്പിലാക്കാനും സര്‍ക്കാരിന് ബാധ്യതയുണ്ട്. ശബരിമലയില്‍ സ്ത്രീ പ്രവേശനം സംബന്ധിച്ച കോടതി വിധി നടപ്പില്‍ വരുത്തുക എന്നത് സര്‍ക്കാരിന്റെ ബാധ്യതയാണ്. അതിനെതിരെ നിയമനിര്‍മ്മാണം നടത്തുന്നതിനു പകരം തെരുവ്ലിറങ്ങുകയാണ് ചെയ്തത്. 1936 ഇല്‍ തിരുവതാംകൂര്‍ രാജാവ് ക്ഷേത്രപ്രവേശന വിളംബരം പ്രഖ്യാപിച്ചു. ആരും അതിന്റെ പേരില്‍ തെരുവില്‍ ഇറങ്ങിയതായി കേട്ടിട്ടില്ല. എതിര്‍പ്പിന്റെ സ്വരം എവിടെ നിന്നും ഉയര്‍ന്നതുമില്ല.
രാജാധിപത്യത്തിന്റെയോ ബ്രിട്ടീഷ് ആധിപത്യത്തിന്റെയോ കാലത്തു കാണാതിരുന്ന എതിര്‍പ്പിന്റെ സ്വരം ശബരിമല വിഷയത്തില്‍ഒരു കോടതി വിധി നടപ്പിലാക്കാനൊരുങ്ങിയപ്പോള്‍ ഉണ്ടായത് വിസ്മയകരമാണ്. ജനാധിപത്യത്തില്‍ പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്വം സര്‍ക്കാരിനെ എതിര്‍ക്കുക എന്നതാണ്. അതിനര്‍ത്ഥം സര്‍ക്കാരിന്റെ പ്രവര്‍ത്തനം പാടെ തടസപ്പെടുത്തുക എന്നല്ല. ജനോപകാരപ്രദമല്ലാത്ത ഭരണകാര്യങ്ങള്‍ എതിര്‍ത്ത് നല്ലതു ഉറപ്പുവരുത്തുകയാണ് പ്രതിപക്ഷം ചെയ്യേണ്ടത്. അതേസമയം സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും പിടിപ്പുകേടും പുറത്തു കൊണ്ടുവരാനുള്ള ഉത്തരവാദിത്വമാണ് മാധ്യമങ്ങള്‍ക്കുള്ളത്. അല്ലാതെഭരണകൂടത്തെ അന്ധമായി എതിര്‍ക്കുകയല്ല.- അദ്ദേഹം ചൂണ്ടിക്കാട്ടി
പാലാ സെന്റ്രല്‍ ബാങ്ക് പ്രതിസന്ധിയിലായിരുന്നപ്പോള്‍ ബാങ്കിനെ രക്ഷിക്കാന്‍ അന്നത്തെ രാഷ്ട്രീയ നേതൃത്വം ധനമന്ത്രി മൊറാര്‍ജി ദേശായിയെ സന്ദര്‍ശിച്ചു. മൊറാര്‍ജി ഒരു വ്യവസ്ഥ വച്ചു. ബാങ്കില്‍ പ്രതിസന്ധിയില്ല എന്ന വാര്‍ത്ത മാതൃഭൂമി പ്രസിദ്ധീകരിക്കണം. വിഷയം എഡിറ്റര്‍ കേശവമേനോന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നപ്പോള്‍ അദ്ദേഹം തിരിച്ചാണ് വാര്‍ത്ത നല്‍കാന്‍ നിര്‍ദ്ദേശിച്ചത്. ഫലമോ മൊറാര്‍ജി സഹായിച്ചുമില്ല നിക്ഷേപകര്‍ പണം പിന്‍വലിക്കാന്‍ കൂട്ടത്തോടെ എത്തുകയും ബാങ്ക് പൊട്ടുകയും ചെയ്തു.
മാധ്യമങ്ങള്‍ അവരുടെ നിലനില്‍പ്പിനുവേണ്ടി നിലപാടുകള്‍ മാറ്റിമറിച്ചു കൊണ്ടിരിക്കും. കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ നരേന്ദ്രമോദി സര്‍ക്കാരിനോടുണ്ടായിരുന്ന എതിര്‍പ്പുകളും വിമര്‍ശനങ്ങളും എത്ര പെട്ടന്നാണ് മാറി മറിഞ്ഞത്. മോഡിയെ നഖശിഖാന്തം എതിര്‍ത്തിരുന്ന മാധ്യമങ്ങള്‍ വരെ ഇപ്പോള്‍ മൃദുസമീപനം പാലിച്ചുകൊണ്ട് സ്തുതി പാടി തുടങ്ങി. വായനക്കാര്‍ എന്തും സ്വീകരിക്കുന്ന കാലമായതു കൊണ്ടും ഇന്നത്തെ കാര്യങ്ങള്‍ നാളെ മറക്കുന്ന തരത്തിലാക്കി മാറ്റാനുള്ള നിലപാടുകളും മാധ്യമങ്ങള്‍ ചെയ്തുവരുന്നു.
നവമാധ്യമങ്ങളെ എങ്ങനെ നേരിടാമെന്നതാണ് മുഖ്യധാരാ മാധ്യമങ്ങള്‍ ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. നീതിക്കുവേണ്ടിയുള്ള പോരാട്ടമാണ് മാധ്യമരംഗത്തു ഉയര്‍ന്നുവരേണ്ടത്.
ഇന്ന് സത്യാനന്തര സമൂഹത്തിന്റെ (പോസ്റ്റ് ട്രൂത്ത് സൊസൈറ്റി ) കാലമാണ്. സത്യത്തിനു പല മുഖങ്ങളുണ്ട്. 'അത് നിങ്ങളുടെ സത്യം; ഇതു ഞങ്ങളുടെസത്യം' എന്ന് പറയുന്ന കാലം. ഈശ്വരന്‍ സത്യമാണെന്നു ഞാന്‍ നിങ്ങളോടു പറയുന്നു എന്നതും ' ഇപ്പോള്‍ ഞാന്‍ നിങ്ങളോടു പറയുന്നു ഈശ്വരന്‍ സത്യമാണ്' എന്നതും വ്യത്യസ്തമാണ്.
പത്രപ്രവര്‍ത്തണമെന്നത് നീതിക്കുവേണ്ടിയുള്ള പോരാട്ടമായിരിക്കണം. തുല്യതയെക്കുറിച്ചാണ് ക്രിസ്തുവും ബുദ്ധനുമൊക്കെ സംസാരിച്ചത്. നീതിയെക്കുറിച്ചു ക്രിസ്തു പറഞ്ഞത് എത്ര സത്യമാണ്. നിത്യജീവിതത്തിനര്‍ഹരാകുന്നവര്‍ സത്യത്തിനും നീതിക്കും വേണ്ടി നിലകൊണ്ടവരായിരിക്കണം. അതായിരുന്നു ക്രിസ്തുവും ബുദ്ധനുമൊക്കെ നമ്മെ പഠിപ്പിച്ചത്. ഇന്ന് നീതി മനുഷ്യര്‍ക്ക് അന്യമായ അവസ്ഥയാണ് ഇന്ത്യയില്‍ നാം കാണുക.
സ്ത്രീകളോട് ഏറ്റവും അന്യായമായസമീപനം അടുത്തകാലങ്ങളില്‍ കൂടി വരികയാണ്. കാമുകനെതിരെ കാമുകി ക്വേട്ടേഷന്‍ നല്‍കുന്ന കാലമാണിത്. എന്തിനേറെ ഒരുസ്ത്രീക്ക് പ്രണയം നിരസിക്കാന്‍ അവകാശമില്ല എന്ന തലത്തില്‍ വരെ കേരളത്തിലെ സംസ്‌കാരം അധഃപതിച്ചു വരുന്നതായി കണ്ടുവരുന്നു. പ്രണയം നിരസിച്ചാല്‍ പെട്രോള്‍ ഒഴിച്ചു കത്തിക്കുക എന്ന തരത്തിലാണ് ഇപ്പഴത്തെ അവസ്ഥ. വിവാഹിതയായ സ്ത്രീകളോടായാലും പ്രണയം നിരസിച്ചാല്‍കത്തിച്ചുകളയുമെന്ന അവസ്ഥയാണ്. പ്രണയം തിരസ്‌കരിക്കപ്പെട്ടപ്പോള്‍ രമണന്‍ ആത്മഹത്യ ചെയ്തതുമായി ഇത് കൂട്ടി വായിക്കണം.
ഇവിടെ സ്ത്രീയുടെ നീതി എങ്ങനെയാണു നടപ്പാക്കുക? സ്ത്രീ-പുരുഷ തുല്യതയോടുകൂടി മാത്രമേ നീതി ലഭ്യമാക്കാന്‍ കഴിയുകയുള്ളൂവെന്നിരിക്കെ കേരളത്തില്‍ എന്നല്ല ഇന്ത്യയില്‍ ഒരിടത്തും സ്ത്രീ-പുരുഷ സമത്വം കൊണ്ടുവരാന്‍ ഇന്നുവരെ കഴിഞ്ഞിട്ടില്ല. സ്ത്രീകള്‍ക്ക് സംവരണം ഏര്‍പ്പെടുത്തി എന്ന് പറയുമ്പോഴും നിയമസഭയിലും പാര്‍ലമെന്റിലും ഒന്നും അത്തരമൊരു സമവായം ഉള്ളതായിപ്പോലും കാണുന്നില്ല. കേരളത്തിന്റെ ചരിത്രത്തില്‍ ഇന്നുവരെ ഒരു സ്ത്രീ മുഖ്യമന്ത്രിയോ ആഭ്യന്തരമന്ത്രിയോ ഉണ്ടായിട്ടില്ല. അതിനുള്ള അവസരം ഏതുവിധേയനെയും തടയുകയാണ് ചെയ്തുവരുന്നത്. പിന്നെ താഴെത്തട്ടില്‍ എങ്ങനെ നീതി ലഭ്യമാകും? ഡോ. കാരശ്ശേരി ചോദിച്ചു.
സ്ത്രീ പുരുഷ സമത്വം മലയാളിക്ക് ഒരുകാലത്തും മനസിലാകില്ല. ഒരു കാലത്തു നിലനില്പിനുവേണ്ടി ട്രാന്‍സ് ജന്‍ഡറുകള്‍ കേരളത്തില്‍ നിന്നു ബോംബെ, മദ്രാസ് തുടങ്ങിയ വന്‍ നഗരങ്ങളിലേക്ക് ചേക്കേറിയിരുന്നു. ഒറ്റപ്പെടലുകളില്‍ നിന്നുള്ള ഒളിച്ചോട്ടമായിരുന്നു അത്. ഇന്ന് അവര്‍ക്കു അവകാശങ്ങളും പ്രത്യേക പരിഗണനകളും ലഭ്യമാക്കാന്‍ കാരണം കോടതികളുടെ ഇടപെടലുകള്‍ കൊണ്ടാണ്. നീതി ലഭ്യമാക്കുന്നതിന് ജനപക്ഷത്തു നില്‍ക്കേണ്ട കോടതികള്‍ പോലും ഇപ്പോള്‍ പക്ഷപാതപരമായി പെരുമാറുകയാണെന്നതിനുള്ള തെളിവുകളാണ് സുപ്രീം കോടതിയിലെ ന്യായാധിപര്‍ പത്രസമ്മേളനം വിളിച്ചു നിയമവ്യവസ്ഥയിലെ രാഷട്രീയ ഇടപെടലുകളേക്കുറിച്ചു വെളിപ്പെടുത്തിയത്.
ജനങ്ങള്‍ക്കു കോടതിയില്‍ വിശ്വാസം നഷ്ട്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ബൂര്‍ഷ്വ കോടതി, ജനകീയ കോടതി, ദൈവത്തിന്റെ കോടതി എന്നിങ്ങനെമൂന്നുതരം വ്യത്യസ്തകോടതികളേക്കുറിച്ചു അറിയപ്പെടുന്നുണ്ട്. ഈ മൂന്ന് പദപ്രയോഗങ്ങള്‍ തന്നെ ശരിയല്ല. നീതിന്യായ കോടതിയില്‍ജനവിശ്വാസം നഷ്ടപ്പെട്ടുവെന്ന് സൂചിപിപ്പിക്കുന്നതാണ് ഈ പദപ്രയോഗങ്ങള്‍. എന്നാല്‍ ജനാതിപത്യ വ്യവസ്ഥിതിയില്‍ നീതിന്യായ കോടതി മാത്രമേയുള്ളു. അതുകൊണ്ടു നാം ജുഡീഷ്യറിയെ ആദരിക്കുകയും അര്‍ഹിക്കുന്ന ബഹുമാനം നല്‍കുകയും ചെയ്യണം.- അദ്ദേഹം പറഞ്ഞു.
സമൂഹത്തില്‍ തുല്യത ലഭിക്കാത്തവര്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തേണ്ട മുഖ്യധാരാ മാധ്യമങ്ങളുടെ ഉത്തരവാദിത്വംഅടുത്തകാലത്തുആവിര്‍ഭവിച്ച നവമാധ്യമങ്ങള്‍ ഏറ്റെടുത്തുപരിഹരിച്ചു തുടങ്ങി. പത്രങ്ങള്‍ കണ്ടിട്ടും കാണാതെ പോകുന്ന വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വന്നുതുടങ്ങി. മുഖ്യധാരാ മാധ്യമങ്ങള്‍ സാധാരണക്കാരന് നീതി നിഷേധിക്കുന്നത് കാണാതെ പോകുന്നു. ഒരു ഭാഗത്തു പ്രകൃതി ക്ഷോഭം മൂലം കൃഷി നശിച്ച കൃഷിക്കാരുടെയും സാധാരണക്കാരുടെയും വായ്പാ കുടിശ്ശിക തിരിച്ചു പിടിക്കാന്‍ ജപ്തി നടപടികള്‍ നടത്തുന്നതിനെത്തുടര്‍ന്ന്കര്‍ഷക ആതമഹത്യാ പെരുകുമ്പോള്‍മറുഭാഗത്തു ലക്ഷക്കണക്കിന് കോടി രൂപയുടെ വായ്പ തട്ടിപ്പു നടത്താന്‍ വന്‍കിട കോര്‍പറേറ്റുകള്‍ക്ക് സര്‍ക്കാരും ബാങ്ക് മേധാവികളും കൂട്ടുനില്‍ക്കുന്നു. ഇവിടെ നീതിക്കു ആര്‍ക്കു ലഭിക്കും? ഇതിനു തുല്യനീതി എന്ന് പറയാന്‍ കഴിയുമോ?
മാധ്യമങ്ങള്‍ സ്വന്തം കച്ചവട താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കോര്‍പറേറ്റുകളുടെ അഴിമതികള്‍ക്കു മുന്‍പില്‍ കണ്ണടച്ചും വസ്തുതകള്‍ വളച്ചൊടിച്ചും വായനക്കാരെ തെറ്റിദ്ധരിപ്പിച്ചും സമൂഹത്തില്‍ ഭിന്നത വിതയ്ക്കുമ്പോഴാണ് നവമാധ്യമങ്ങള്‍ ഇത്തരം പൊള്ളത്തരങ്ങള്‍ പൊളിച്ചടുക്കി സത്യം പുറത്തുകൊണ്ടുവരാന്‍ തുടങ്ങിയത്. ഇതു മുഖ്യധാരാ മാധ്യമങ്ങള്‍ക്കു ഒരു വന്‍ തിരിച്ചടി തന്നെയാണ്.
പോലീസ് ലോക്കപ്പില്‍ കൊല്ലപ്പെട്ടസ്വന്തം സഹോദരന്റെ ഘാതകരെ പിടികൂടണമെന്നാവശ്യപ്പെട്ടു നീതി തേടി തിരുവന്തപുരത്ത് സെക്രെട്ടറിയറ്റിനു മുന്‍പില്‍ ഒന്നര വര്‍ഷം സമരം ചെയ്ത ശ്രീജിത്ത് എന്ന ചെറുപ്പക്കാരനെ മുഖ്യധാരാ മാധ്യമങ്ങള്‍ കണ്ടില്ലെന്നു നടിച്ചപ്പോള്‍ നവമാധ്യമങ്ങളാണ് അത് ലോകത്തെ അറിയിച്ചത്. നവ മാധ്യമങ്ങളിലൂടെ ശ്രീജിത്തിന്റെ സമരം ശക്തി പ്രാപിച്ചപ്പോള്‍ മുഖ്യധാരാ മാധ്യമങ്ങള്‍ അവര്‍ക്കു പിന്നാലെ പായുകയായിരുന്നു.
പാലക്കാട്ട് അട്ടപ്പാടിയില്‍ മധു എന്ന ആദിവാസി യുവാവ് പട്ടിണി മൂലം അരിയും ആഹാരസാധനങ്ങളും മോഷ്ടിച്ചു എന്ന കാരണത്താല്‍ സദാചാര പോലീസ് ചമഞ്ഞ ആള്‍ക്കൂട്ടം അയാളെ മരത്തില്‍ കെട്ടിയിട്ടു തല്ലിക്കൊന്ന ദാരുണമായ വാര്‍ത്ത തത്സമയം ജനങ്ങളെ അറിയിച്ചത് നവമാധ്യമങ്ങളാണ്. അവര്‍ക്കു വളച്ചുകെട്ടില്ല, സെന്‍സര്‍ഷിപ്പില്ല- ആര്‍ക്കും ഏതു വാര്‍ത്തയും എപ്പോള്‍ വേണമെങ്കിലും എഴുതാം.ആര്‍ക്കും എന്തും ചിത്രീകരിക്കുകയുംതത്സമയ ദൃശ്യങ്ങള്‍ എഡിറ്റിംഗ് പോലുമില്ലാതെ നിമിഷനേരംകൊണ്ട് അപ്ലോഡ് ചെയ്യുകയും ആവാം .ഇവിടെ ആര്‍ക്കും ഒരു നിയന്ത്രണവുമില്ല. കാരണം നവ മാധ്യമങ്ങളില്‍ എഡിറ്റര്‍മാരില്ല. നവമാധ്യമങ്ങളുടെ വരവോടെ മാധ്യമ പ്രവര്‍ത്തനം ഓരോ വ്യക്തിയുടെയും വ്യക്തി ജീവിതത്തിന്റെ മാര്‍ഗമായി മാറി . അതാണ് സിറ്റിസണ്‍ ജേര്‍ണലിസം എന്നറിയപ്പെടുന്നത്. - കാരശ്ശേരി മാഷ് വ്യക്തമാക്കി.
ഇന്ത്യയില്‍ ജനതിപത്യം ഇടുങ്ങിവരികയാണ്. മതേതര രാജ്യം മത രാഷ്ട്രമായി മാറിക്കൊണ്ടിരിക്കുന്ന സ്ഥിതിയായി. ബിജെപിക്ക് രാജ്യസഭയില്‍ക്കൂടി ഭൂരിപക്ഷം ലഭിച്ചാല്‍ മത രാഷ്ട്രത്തിലേക്കുള്ള യാത്ര കൂടുതല്‍ എളുപ്പമാകും. ഇന്ത്യയുടെ ഭരണഘടനയില്‍ നിന്ന് സെക്കുലറിസം എന്ന പദം ഒഴിവാക്കണമെന്നു രാജ്നാഥ്സിംഗ് അഭിപ്രായപ്പെട്ടിരുന്നു . സെക്കുലര്‍ എന്ന വാക്കിന് അലൗകികം അല്ലാത്തത് എന്നര്‍ത്ഥവുമുണ്ട്. അതെ സമയം മത നിയമങ്ങള്‍ രാഷ്ട്ര നിയമങ്ങള്‍ ആകാതിരിക്കുക എന്നതാണ് സെക്യൂലറിസം കൊണ്ടു അര്‍ത്ഥമാക്കുന്നത്. പശുവിനെ ആരാധിക്കാനും ആഹരിക്കാനും സ്വാതന്ത്ര്യമുള്ള ജനാധിപത്യരാജ്യമാണ് ഇന്ത്യ. ഇതിനെ സംരക്ഷിക്കാനുള്ള ചുമതല മാധ്യമങ്ങള്‍ക്കാണ്.