Image

ജോസ്‌ കെ.മാണിയുടെ ചെയര്‍മാന്‍ സ്ഥാനം വെന്റിലേറ്ററിലെന്ന്‌ പി.ജെ.ജോസഫ്‌, വെന്റിലേറ്ററിലായിരുന്ന ജോസഫിനെ രക്ഷിച്ചത്‌ കെ.എം.മാണിയെന്ന്‌ ജോസ്‌ കെ.മാണി

Published on 23 June, 2019
ജോസ്‌ കെ.മാണിയുടെ ചെയര്‍മാന്‍ സ്ഥാനം വെന്റിലേറ്ററിലെന്ന്‌ പി.ജെ.ജോസഫ്‌, വെന്റിലേറ്ററിലായിരുന്ന ജോസഫിനെ രക്ഷിച്ചത്‌ കെ.എം.മാണിയെന്ന്‌ ജോസ്‌ കെ.മാണി


കണ്ണൂര്‍: ജോസ്‌ കെ.മാണിയുടെ ചെയര്‍മാന്‍ സ്ഥാനം മരണക്കിടക്കയിലാണെന്നും കോടതി വിധിക്ക്‌ ശേഷം ചെയര്‍മാന്‍ സ്ഥാനം വെന്റിലേറ്ററിലായെന്നും പി.ജെ.ജോസഫ്‌. 

കേരള കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്‌ യു,.ഡി.എഫ്‌ നാളെ ജോസ്‌ കെ.മാണിയുമായി സമവായ ചര്‍ച്ച നടത്താനിരിക്കവെയാണ്‌ പി.ജെ.ജോസഫിന്റെ പ്രതികരണം. ചെയര്‍മാന്‍ സ്ഥാനം വിട്ടുകൊടുക്കില്ലെന്ന നിലപാടാണ്‌ ജോസ്‌ കെ മാണിക്കുള്ളത്‌. സമവായത്തിന്‌ തയ്യാറല്ലെന്നാണ്‌ ഇത്‌ വ്യക്തമാക്കുന്നത്‌. പിന്നെന്ത്‌ സമവായമാണ്‌ കോണ്‍ഗ്രസുമായുള്ള ചര്‍ച്ച കൊണ്ട്‌ ഉദ്ദേശിക്കുന്നതെന്ന്‌ പി ജെ ജോസഫ്‌ ചോദിച്ചു.

ആള്‍മാറാട്ടം നടത്തിയാണ്‌ അദ്ദേഹം സംസ്ഥാന കമ്മിറ്റി വിളിച്ചതെന്നും ജോസഫ്‌ ആരോപിച്ചു. ബഹുഭൂരിപക്ഷം സംസ്ഥാന കമ്മിറ്റിയംഗങ്ങളും അദ്ദേഹം വിളിച്ച യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. ഒരു ജനക്കൂട്ടമാണ്‌ യോഗത്തില്‍ പങ്കെടുത്തത്‌. അവര്‍ പ്രഖ്യാപനം നടത്തി. 

വിളിക്കാന്‍ അധികാരമില്ലാത്തയാള്‍ വിളിച്ചുചേര്‍ത്ത യോഗം നിയമാനുസൃതമല്ല. അതുകൊണ്ടാണ്‌ തീരുമാനം കോടതി സ്‌റ്റേചെയ്‌തത്‌. ജോസ്‌ കെ മാണി ചെയര്‍മാനായി പ്രവര്‍ത്തിക്കരുതെന്നും യോഗം വിളിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. 

ചെയര്‍മാന്‍ സ്ഥാനം മരവിപ്പിച്ച്‌ നിറുത്തിയിരിക്കുകയാണ്‌. ജോസ്‌ കെ മാണിയുടെ ചെയര്‍മാന്‍ സ്ഥാനം മരണ കിടക്കയിലാണ്‌. കോടതി വിധി വന്നതിന്‌ ശേഷം ചെയര്‍മാന്‍ സ്ഥാനം വെന്റിലേറ്ററിലായെന്നും പി ജെ ജോസഫ്‌ പരിഹസിച്ചു.

അതേസമയം പി.ജെ. ജോസഫ്‌ രാഷ്ട്രീയ ജീവിതത്തില്‍ പലവട്ടം വെന്റിലേറ്ററില്‍ കഴിഞ്ഞതാണെന്നും അദ്ദേഹത്തിന്‌ പുതുജീവന്‍ നല്‍കി രക്ഷിച്ചത്‌ കെ.എം. മാണിയാണെന്ന കാര്യം മറക്കരുതെന്നും ജോസ്‌. കെ. മാണി പറഞ്ഞു.

പലരുടെയും എതിര്‍പ്പിനെ മറികടന്ന്‌ കേരള കോണ്‍ഗ്രസാണ്‌ അദ്ദേഹത്തിന്‌ അഭയംനല്‍കിയത്‌. ഓരോദിവസം കഴിയുന്തോറും പ്രവര്‍ത്തകര്‍ കൂടെയില്ലെന്ന തിരിച്ചറിവ്‌ ജോസഫിന്‌ ഉണ്ടാകുന്നു. ഇതിന്റെ വിഭ്രാന്തിയിലാണോ ജോസഫിന്റെ പ്രസ്‌താവനകളെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു എന്നും ജോസ്‌ കെ. മാണി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക