Image

സാജന്റെ ആത്മഹത്യ: കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഫോമാ മുന്‍ ജനറല്‍ സെക്രട്ടറി ജിബി തോമസ്

ജോസഫ് ഇടിക്കുള. Published on 22 June, 2019
സാജന്റെ ആത്മഹത്യ: കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഫോമാ മുന്‍ ജനറല്‍ സെക്രട്ടറി ജിബി തോമസ്
ന്യൂയോര്‍ക്ക് : കണ്ണൂര്‍ പാര്‍ത്ഥാ കണ്‍വെന്‍ഷന്‍ സെന്റര്‍ ഉടമയുടെ മരണം അമേരിക്കന്‍ പ്രവാസിസമൂഹത്തില്‍ വലിയ ഞെട്ടല്‍ ഉണ്ടാക്കിയതായി അമേരിക്കന്‍ പ്രവാസി സംഘടനയായ ഫോമയുടെ  മുന്‍ ജനറല്‍ സെക്രട്ടറി ജിബി തോമസ് മോളോപറമ്പില്‍ മാധ്യമങ്ങളോട് പറഞ്ഞു.

കേരളത്തിന്റെ സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസി സമൂഹത്തെ  മാറ്റിനിര്‍ത്തി വികസനരംഗത്തു കേരളത്തിന് മുന്നോട്ടു പോകാനാകില്ലന്നും കേരളത്തെ പ്രവാസി നിക്ഷേപക സൗഹൃദ സംസ്ഥാനമായി മാറ്റണമെന്നും ഈ കാര്യത്തില്‍ ബഹുമാനപെട്ട മുഖ്യമന്ത്രി എത്രയും വേഗം ശക്തമായ നടപടികള്‍ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തില്‍ മുതല്‍ മുടക്കാന്‍ ഇറങ്ങി തിക്താനുഭവം നേരിട്ട പലരുടെയും ഉദാഹരണങ്ങള്‍ അദ്ദേഹം ചൂണ്ടി കാട്ടി.

സര്‍ക്കാര്‍ നടപടികള്‍ക്കൊപ്പം ബന്ധപ്പെട്ട ഉദ്ദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും ആത്മാര്‍ത്ഥമായ ഇടപെടല്‍ ഉണ്ടാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു .സാജന്റെ മരണത്തില്‍ കുറ്റക്കാര്‍ക്കെതിരെ  ആത്മഹത്യാപ്രേരണാകുറ്റത്തിന് കേസെടുക്കണമെന്നും  കുറ്റവാളികള്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കണമെന്നും അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് പ്രവാസി വ്യവസായി കണ്ണൂര്‍ ആന്തൂര്‍ പാറയില്‍ സാജന്‍ (49) മുനിസിപ്പല്‍ അധികാരികള്‍  തന്റെ ഓഡിറ്റോറിയത്തിന് നിസ്സാരമായ സാങ്കേതിക പ്രശ്‌നങ്ങളുടെ പേരില്‍ ലൈസന്‍സ് നല്‍കാത്തതില്‍ മനംനൊന്ത്  ആത്മഹത്യ ചെയ്തത്,  നൈജീരിയയില്‍ വര്‍ഷങ്ങളായി പ്രവാസ ജീവിതം നയിച്ച അദ്ദേഹം തന്റെ ജീവിത സമ്പാദ്യം മുഴുവന്‍ ചിലവഴിച്ചാണ് സംരഭം ആരംഭിച്ചത്.
പണി പൂര്‍ത്തിയായി ഒരു വര്‍ഷം കഴിഞ്ഞിട്ടും കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിനാല്‍ നമ്പര്‍ ഇടുവാനോ പ്രവര്‍ത്തനം ആരംഭിക്കുവാനോ കഴിഞ്ഞിരുന്നില്ല.

പല തവണ വിവിധ തലങ്ങളിലെ ഉദ്യോഗസ്ഥരെയും നഗരസഭ ചെയര്‍പേഴ്‌സണെയും കണ്ട് ശ്രമം നടത്തി എങ്കിലും അനുകൂല പ്രതികരണമുണ്ടായില്ല എന്ന് മാത്രമല്ലാ കൂടുതല്‍ ശത്രുതാപരമായി പെരുമാറുകയാണുണ്ടായത് .തുടര്‍ന്നദ്ദേഹം വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജനെയും സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെയും നേരില്‍ കണ്ടു തന്റെ ആവലാതി അറിയിക്കുകയും അവര്‍ ഇടപെടുകയും ചെയ്തു എങ്കിലും പ്രശ്‌നത്തിനു പരിഹാരം ഉണ്ടായില്ല .

ഇതിനിടയില്‍ ഇവിടെ നടന്ന മൂന്ന് വിവാഹങ്ങള്‍ക്ക് നഗരസഭാ വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കാതെ പീഡിപ്പിക്കുകയാണ് ഉണ്ടായത്. ഈ വക കാര്യങ്ങള്‍ ആണ് സാജന്റെ ആത്മഹത്യയിലേക്കു നയിച്ചത്. 

പ്രവാസികളുടെ വരുമാനം കൊണ്ട് പടുത്തുയര്‍ത്തിയ കേരളത്തിന്റെ സമ്പദ് വ്യവസ്ഥ ഒരു വശത്തും  മറു വശത്തു അവന്റെ ആവശ്യങ്ങളില്‍ പുറം തിരിഞ്ഞു  നില്‍ക്കുന്നതില്‍ നൈപുണ്യരായ ഒരു പറ്റം രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥ പ്രഭുക്കളും കേരളത്തിന്റെ ശാപമായി മാറിയിരിക്കുകയാണെന്നും ജിബി തോമസ് അഭിപ്രായപ്പെട്ടു,

പ്രവാസികളോട്  മനുഷ്യത്വപരമായി പെരുമാറുവാന്‍ സര്‍ക്കാര്‍  ജീവനക്കാരും രാഷ്ട്രീയക്കാരും ശ്രമിക്കണമെന്നും കൈക്കൂലി വാങ്ങുന്ന ഇത്തരക്കാരെ ജനങ്ങളും സമൂഹവും ഒറ്റപ്പെടുത്തണമെന്നും സാജന്റെ കുടുംബത്തിന് നീതി നേടിക്കൊടുക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട്  ലോകത്തിന്റെ നാനാതുറകളില്‍ നിന്നും മലയാളികളായ പ്രവാസികളുടെ പ്രതിഷേധം ശക്തമാവുകയാണ് !!!

സാജന്റെ ആത്മഹത്യ: കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഫോമാ മുന്‍ ജനറല്‍ സെക്രട്ടറി ജിബി തോമസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക