ആലപ്പുഴ ശക്തി ഓഡിറ്റോറിയത്തില്‍ കെ.ആര്‍ ഗൗരി അമ്മയുടെ നൂറ്റൊന്നാം പിറന്നാള്‍ വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്തത് മുഖ്യമന്ത്രി പിണറായി വിജയനാണ്. പക്ഷെ ഹാളില്‍ തിങ്ങി നിറഞ്ഞിരുന്ന സദസിനു കേള്‍ക്കേണ്ടിയിരുന്നത് അവരുടെ കുഞ്ഞമ്മയുടെ ശബ്!ദമാണ്. പതിനായിരങ്ങള്‍ക്ക് കുടികിടപ്പവകാശം ഉറപ്പാക്കിയ ഭൂപരിഷ്ക്കരണ നിയമത്തിന്റെ പാര്‍ഥസാരഥി എന്ന നിലയില്‍. ആരോഗ്യം പോരാ എങ്കിലും അവരുടെ കുഞ്ഞമ്മ അരമണിക്കൂര്‍ പ്രസംഗിച്ചു. അമ്മ എന്ന സ്ത്രീയാണ് ലോകത്തിന്റെ എല്ലാം എല്ലാം എന്നായിരുന്നു സന്ദേശം.
''ഞാന്‍ ജനിച്ചു വളര്‍ന്ന പട്ടണക്കാട് ഉള്‍പ്പെടുന്ന ചേര്‍ത്തല താലൂക്കില്‍ ആയിരക്കണക്കിന് കര്‍ഷക തൊഴിലാളികള്‍ ഉണ്ടായിരുന്നു. സ്വന്തം കുടിലിനു ചുറ്റും തെങ്ങിന്‍തൈ വച്ച് നനച്ചു പരിപാലിച്ച് വന്ന അവരോടു ഒരു ദിവസം ഭൂവുടമ ഇറങ്ങിപ്പോകാന്‍ പറഞ്ഞാല്‍ കണ്ണീരും കയ്യുമായി ഇറങ്ങേണ്ടി വരുന്നവര്‍. അവര്‍ക്കാണ് ഭൂപരിഷ്ക്കാരം കൊണ്ട് ജീവിതം തിരികെ കിട്ടിയത്,'' ഗൗരി 'അമ്മ പറഞ്ഞു. 2011ല്‍ കേരള സാഹിത്യഅക്കാദമി അവാര്‍ഡ് നേടിയ ആത്മകഥയില്‍ ഇതെല്ലം അവര്‍ അക്കമിട്ടു നിരത്തിയിട്ടുണ്ട്.
പിറന്നാള്‍ ദിനം പുലര്‍ന്നതുതന്നെ ആലപ്പുഴയുടെ പുതിയ കളക്ടര്‍ ഡോ.അദീല റാബിയുടെ ബൊക്കെ സ്വീകരിച്ചുകൊണ്ടാണ്. 1957ലെ കേരളത്തിന്റെ ആദ്യ മന്ത്രിസഭയില്‍ ജീവിച്ചിരിക്കുന്ന ഏക അംഗമാണ് ഗൗരിഅമ്മ. ആ ഓര്‍മ്മകള്‍ കൊണ്ടാവണം യുവ കളക്ടറെ അവര്‍ ആശ്ലേഷിച്ചു സ്വീകരിച്ചത്. അദീലക്കു അവര്‍ ചായനല്‍കി സല്‍ക്കരിച്ചു. പലഹാരത്തെക്കാള്‍ മധുരമുള്ള വാക്കുകളോടെ സ്ത്രീശക്തിയെപ്പറ്റി പഠിപ്പിച്ചു. നഗരഹൃദയത്തിലെ ചാത്തനാട്ടു കളത്തിപ്പറമ്പില്‍ വീട്ടില്‍ സംസാരിച്ചിരിക്കുമ്പോള്‍ എകെ ആന്റണിയുടെ ഫോണ്‍ വന്നു.
''എഡോ താന്‍ എവിടെയാ? വരുന്നില്ലേ ഇങ്ങോട്ടു?''എന്ന് തുടങ്ങി സംസാരം. ചേര്‍ത്തലയില്‍ രണ്ടുപേരും അയല്‍ക്കാരായിരുന്നു. ഏ.കെ ആന്റണി നയിച്ച യുഡിഎഫ് മന്ത്രിസഭയില്‍ ഗൌരിയമ്മ അംഗവുമായിരുന്നു. എങ്കിലും ആന്റണിയുടെ പിറന്നാള്‍ ആശംസകള്‍ക്ക് പഞ്ചാരയില്‍ പൊതിഞ്ഞ നന്ദിയൊന്നും പറയാന്‍ അവര്‍ മെനക്കെട്ടില്ല. കാരണം രാവിലെ മുതല്‍ സഞ്ചാരികളുടെ തിരക്കാണ്.പതിനൊന്നു മണിക്കായിരുന്നു സമ്മേളനം. അവര്‍ പത്തുമണിക്കേ എത്തിച്ചേര്‍ന്നു.
ഗൌരിയമ്മയോടുള്ള ആദരസൂചകമായി കേരള നിയമസഭയ്ക്ക് വെള്ളിയാഴ്ച അവധിനല്‍കിയിരുന്നു. പിണറായിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സ്പീക്കര്‍ ശ്രീരാമകൃഷ്ണനും മന്ത്രി ജി.സുധാകരനും ബിജെഒപി നേതാവ് കുമ്മനം രാജസെഖരനും ഉള്‍പ്പെടെ മുന്നിര നേതാക്കളെല്ലാം ആശംസകള്‍ അര്‍പ്പിക്കാന്‍ അണിനിരന്നു.
ഗൗരിയമ്മ സ്പാനിഷ് കമ്മ്യൂണിസ്‌റ് പാര്‍ട്ടിയുടെ സ്ഥാപക നേതാവായിരുന്ന ലാ പാഷനാരിയയെ പ്പോലെയാണെന്നാണ് എംഎ ബേബിയുടെ പക്ഷം. ലാ പാഷനാരിയ എന്നാല്‍ പാഷന്‍ പൂവ് എന്നര്‍ത്ഥം. ഇസിദോറാ ഡൊളോറസ് ഇബാറൂരി ഗോമസ് ആയി ജനിച്ചു 93 വയസു വരെ ജീവിച്ചിരുന്ന അവര്‍ (1895 - 1989) സ്പാനിഷ് ആഭ്യന്തര യുദ്ധത്തില്‍ 'നോ പാഷാരന്‍' (അവരെ മാഡ്രിഡിലേക്കു കടത്തിവിടരുത്) എന്ന മുദ്രാവാക്യത്തിനു രൂപം കൊടുത്തു. യുദ്ധത്തില്‍ അവരുടെ കക്ഷി ജയിച്ചു. ഇസിദോരയുടെ അപരനാമം ലാ പാഷനാരിയ എന്ന് മാറി. സ്പാനിഷ് കമ്മ്യൂണിസ്‌റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു.
''കേരം തിങ്ങും കേരളനാട്ടില്‍ കെആര്‍ ഗൗരി നാട് ഭരിച്ചീടും'' എന്ന മുദ്രാവാക്യം 1987ലെ തെരഞ്ഞടുപ്പില്‍ വിളിച്ചു നടന്നത് വിഎസ് അച്യുതാനന്ദനും പികെ വാസുദേവന്‍ നായരും കൂടിയാണ്. അന്നത് ആവേശമായി. കേരളം എല്‍ഡിഎഫിന് ലഭിച്ചു. പക്ഷെ മുഖ്യമന്ത്രി ആയതു വീട്ടില്‍ ഉറങ്ങിക്കിടന്ന നായനാര്‍. ഞാന്‍ മുഖ്യമന്ത്രി ആകരുതെന്നു നമ്പൂതിരിക്കു നിര്‍ബന്ധമായിരുന്നു. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന പാര്‍ട്ടി യോഗത്തില്‍ വിഎസ് സൂത്രത്തില്‍ നിന്നതേ ഉള്ളു. വിളിച്ച മുദ്രവാക്യത്തോട് ആത്മാര്‍ത്ഥത ഉണ്ടായിരുന്നുവെങ്കില്‍ അയാള്‍ മിണ്ടില്ലായിരുന്നോ?''ഗൗരി അമ്മ ചോദിക്കുന്നു.
ഇടത്തും വലത്തും ഗവര്‍മെന്റുകളില്‍ മന്ത്രിയായും എംഎല്‍എയായും മുക്കാല്‍ നൂറ്റാണ്ടു കാലം കേരള രാഷ്രീയത്തില്‍ നിറഞ്ഞു നിന്ന ഗൗരി പട്ടണക്കാട് കളത്തിപ്പറമ്പില്‍ കെ.എ. രാമന്റെയും പാര്‍വതിയുടെയും മകളായി 1919 ജൂണ്‍ 21നു ജനിച്ചു. മഹാരാജാസില്‍ നിന്ന് ഡിഗ്രി എടുക്കുമ്പോള്‍ ഈഴവ സമുദായത്തില്‍ നിന്ന് ബിരുദം നേടുന്ന ആദ്യത്തെ പെണ്‍കുട്ടിയായി. ചങ്ങമ്പുഴ സഹപാഠിയായിരുന്നു. തിരുവനന്തപുരം ലോകോളജില്‍ ബിഎല്ലിന് പഠിക്കുമ്പോള്‍ പ്രശസ്ത അഭിഭാഷകന്‍ എസ്. ഇശ്വരയ്യര്‍ ക്ലാസ്സ്‌മേറ്റ്..
തിരുവിതാംകൂര്‍ നിയമസഭാ കൗണ്‍സിലിലേക്ക് 1954, 1955 വര്‍ഷങ്ങളില്‍ തെരെഞ്ഞെടുക്കപ്പെട്ട ഗൗരി 1957ല്‍ ആദ്യത്തെ ഇഎംഎസ് മന്ത്രിസഭയില്‍ റവന്യു മന്ത്രിയായി ഭൂപരിഷ്കാരബില്‍ അവതരിപ്പിച്ചു. പന്ത്രണ്ടു തവണ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വിജയിച്ചു 16,345 ദിവസം നിയമസഭയില്‍ ഇരുന്ന ആളാണ് അവര്‍. ഇതൊരു റിക്കാര്‍ഡ് ആണ്.
ആദ്യ ഇഎംഎസ് മാതൃസഭയില്‍ അംഗമായിരിക്കുമ്പോഴാണ് മന്ത്രിയായ ടിവി തോമസിനെ വിവാഹം ചെയ്യുന്നത്. പക്ഷെ സിപിഎം, സിപിഐ പിളര്‍പ്പിന് രണ്ടുപേരും രണ്ടു പക്ഷത്തായി. ഗൗരി സിപിഎമ്മിന്റെ കൂടെ നിന്നു.
''ചാത്തനാട്ടെ ഈ വീട്ടില്‍ നിന്നാണ് 1967ല്‍ ഞങ്ങള്‍ രണ്ടുപേരും മന്ത്രിയാകാന്‍ തിരുവനന്തപുരത്തേക്ക് പോയത്. എനിക്ക് സാനഡുവും ടിവിക്കു റോസ്ഹൗസും ഔദ്യോഗിക വസതികളായി അനുവദിച്ചു കിട്ടി. അടുത്തടുത്തുള്ള ഈ വീടുകളുടെ മതില്‍ പൊളിച്ച് അങ്ങോട്ടുമിങ്ങോട്ടും പോകാനുള്ള സൗകര്യം ഞങ്ങള്‍ ഒരുക്കിയിരുന്നു. സിപിഐക്കാര്‍ ആ വാതില്‍ പൂട്ടിച്ചു....ടിവി ഒരു കാശ്മീര്‍ പട്ടുസാരി വാങ്ങിത്തന്നു ജീവിതത്തില്‍ ആദ്യമായി തരുന്ന സാരിയാണത്. അത് ഞാന്‍ ഇന്നും സൂക്ഷിച്ചുവച്ചിട്ടുണ്ട്"ഗൗരി ഓര്‍ക്കുന്നു.
പാര്‍ട്ടിക്ക് വേണ്ടി ഭാരത്താവിനെപോലും വേണ്ടെന്നു വച്ച ഗൗരിയെ അച്ചടക്കരാഹിത്യത്തിന്റെ പേരില്‍ 1994ല്‍ പാര്‍ട്ടി പുറത്താക്കിയതോടെയാണ് ജെഎസ്എസ് എന്ന ജനാധിപത്യസംരക്ഷണസമിതിഉണ്ടാക്കിയത്. ഇപ്പോള്‍ പാര്‍ട്ടിയുടെ അധ്യക്ഷനായ അഡ്വ. രാജന്‍ ബാബു ഉള്‍പ്പെടെ നാല് പേരെ നിയമസഭയിലേക്ക് തെരഞ്ഞെടുത്തയാക്കാന്‍ ജെഎസ്എസിന് കഴിഞ്ഞു. പക്ഷെ ഗൗരിഅമ്മ സിപിഎമ്മിലേക്ക് തിരികെപ്പോയി. രാജന്‍ ബാബു നയിക്കുന്ന പാര്‍ട്ടിവിഭാഗം ബിജെപി മുന്നണിയിലേക്കും.
ഹൈക്കോടതിയില്‍ ഈശ്വരയ്യരുടെ ജൂനിയര്‍ ആയി പ്രാക്ടീസ് ചെയ്ത രാജന്‍ ബാബുവും ചങ്ങാതിമാരും ഗൗരിയമ്മയുടെ സവിധത്തില്‍ തിരിച്ചെത്തുന്നതാണ് 2019 കാണുന്നത്. ഗൗരിയമ്മയുടെ സഹോദരി കെ.ആര്‍ ഗോമതിയുടെ ഭര്‍തൃസഹോദരപുത്രനാണ് രാജന്‍. പത്തനംതിട്ട മെഴുവേലിയില്‍ ജനനം. ഗോമതിയുടെ ഭര്‍ത്താവ് പി.എന്‍ ചന്ദ്രസേനന്‍ 6667 കാലത്ത് പത്തുവര്‍ഷം ആറന്മുള എംഎല്‍എ ആയിരുന്നു. അതുകൊണ്ടാണല്ലോ കുഞ്ഞമ്മയുടെ ഒരുവര്‍ഷം നീണ്ടു നില്‍ക്കുന്ന ജന്മശ താബ്ദി ആഘോഷിക്കാന്‍ രാജനും കൂട്ടരും മുന്നിട്ടിറങ്ങുന്നത്. ചന്ദ്രസേനന്റെ മകള്‍ മുന്‍ പിഎസ്‌സി അംഗം പ്രൊഫ. ഡോ. പി.സി ബീനാകുമാരിയാണ് ജെഎസ്എസിന്റെ വൈസ് പ്രസിഡണ്ട്.
എക്കാലവും മലയാളി പെണ്‍കരുത്തിന്റെ സിംഹഗര്‍ജനമായി നിലകൊണ്ടിട്ടുള്ള ഗൗരിഅമ്മ നിയമസഭയുടെ വജ്രജൂബിലി വേളയില്‍ മുഖ്യമന്ത്രി പിണറായിയെ അരുകിലിരുത്തിക്കൊണ്ടു ചെയ്ത പ്രസംഗം ആര്‍ക്കും മറക്കാനൊക്കില്ല ''കേരളത്തിലെ സ്ത്രീകളുടെ അവസ്ഥ അറിയാന്‍ പിണറായി വിജയന്‍ സാരിയുടുത്ത് പുറത്തിറങ്ങണം".
"ആര്‍ത്തവസമയത് ഞാന്‍ അമ്പലത്തില്‍ പോയിട്ടുണ്ട്, ഒരു ദേവിയും ഇറങ്ങി ഓടിയിട്ടില്ല''. എന്നത് മറ്റൊരു സൂക്തം.''വിജയനെപ്പറ്റി അഭിപ്രായം പറയണമെങ്കില്‍ ഇന്ന് കേരളത്തില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അനീതികള്‍ ഇല്ലാതാകണം.''
ഗൗരി ജന്മശതാബ്ദി ആഘോഷത്തിന്റെ സമാപനത്തിനു രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ പങ്കെടുപ്പിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. അല്ലെങ്കില്‍ പ്രധാനമന്ത്രിയെ ക്ഷണിക്കും. മായാവതി, മമത ബാനര്‍ജി തുടങ്ങിയവരെയും ഒരുമിച്ച് കൊണ്ടുവരാനുള്ള ഒരു വേദി കൂടിയായിരിക്കും അത്.
ശക്തി ഓഡിറ്റോറിയത്തില്‍ മൂവായിരം പേര്‍ക്കാണ് പിറന്നാള്‍ സദ്യ ഒരുക്കിയിരുന്നത്. അടപ്രഥമനും െ്രെഫഡ് ചിക്കനും മീന്‍ കറിയും എല്ലാം ഉള്ള തകര്‍പ്പന്‍ സദ്യ.