Image

ബാലഭാസ്‌ക്കറിന്റെ അന്ത്യയാത്ര പുനരാവിഷ്കരിച്ച്‌ ക്രൈംബ്രാഞ്ച്

Published on 19 June, 2019
ബാലഭാസ്‌ക്കറിന്റെ അന്ത്യയാത്ര പുനരാവിഷ്കരിച്ച്‌ ക്രൈംബ്രാഞ്ച്

തിരുവനന്തപുരം : വയലിനിസ്റ്റ് ബാലഭാസ്കറിന്റെ കാര്‍ അപകടത്തില്‍പ്പെടാനിടയായ സന്ദര്‍ഭം പുനരാവിഷ്കരിച്ച്‌ ക്രൈംബ്രാഞ്ച് . കാര്‍ അപകടത്തില്‍പ്പെട്ട പള്ളിപ്പുറത്താണ് ബാലഭാസ്കര്‍ സഞ്ചരിച്ച ഇന്നോവ കാറിന്റെ അതേ മോഡല്‍ വാഹനം മരത്തിലേക്ക് ഇടിച്ചു കയറ്റുന്നതടക്കമുള്ള രംഗങ്ങള്‍ പുനരാവിഷ്കരിച്ചത്. തൃശൂരില്‍ ക്ഷേത്ര ദര്‍ശനത്തിനുശേഷം മടങ്ങുമ്ബോള്‍ സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെയാണ് ബാലഭാസ്കറും ഭാര്യയും കുട്ടിയും സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് റോഡരികിലുള്ള മരത്തിലിടിച്ച്‌ അപകടം ഉണ്ടാകുന്നത്.

കുട്ടി അപകടസ്ഥലത്തും ബാലഭാസ്കര്‍ ചികില്‍സയ്ക്കിടയിലും മരിച്ചു. ഭാര്യയ്ക്കും വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അര്‍ജുനും പരുക്കേറ്റു. അപകട സമയത്ത് വാഹനം ഓടിച്ചത് ആരാണെന്നു വ്യക്തത വരുത്താനും കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുമാണ് അപകടം പുനരാവിഷ്കരിച്ചത്. ഫൊറന്‍സിക് സംഘവും ക്രൈംബ്രാഞ്ച് സംഘത്തോടൊപ്പമുണ്ടായിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെ ആരംഭിച്ച പരിശോധന ഒരു മണിക്കൂറോളം നീണ്ടു. തൃശൂര്‍ ഭാഗത്തുനിന്നും വന്ന ബാലഭാസ്കറിന്റെ ഇന്നോവ കാറിനു പകരം ഉപയോഗിച്ച വെളുത്ത നിറത്തിലുള്ള ഇന്നോവ ഓടിച്ചത് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ വിനോദ് ലാല്‍ ആണ്.

തൃശൂര്‍ ഭാഗത്തുനിന്നും തിരുവനന്തപുരം ഭാഗത്തേക്ക് അതിവേഗത്തില്‍ വന്ന കാര്‍ ഒരു കെഎസ്‌ആര്‍ടിസി ബസിനെ മറികടന്ന് ബാലഭാസ്കറിന്റെ കാറിടിച്ച മരത്തിനു തൊട്ടടുത്ത് ബ്രേക്കിട്ട് നിന്നു. ശേഷം വേഗത കുറച്ച്‌, സ്റ്റിയറിങിന്റെ സ്ഥാനം മാറ്റാതെ മരത്തില്‍ മുട്ടിച്ചു. മരത്തിലിടിച്ചാല്‍ എത്രത്തോളം നാശനഷ്ടമുണ്ടാകും, അമിതവേഗതയില്‍ വന്നാല്‍ വാഹനം എതിര്‍വശത്തേക്ക് തിരിഞ്ഞു മരത്തിലിടിക്കാന്‍ സാധ്യതയുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പരിശോധിച്ചത്. വിവിധ രീതികളില്‍ ഈ പരീക്ഷണം നടത്തി.
വാഹനക്കമ്ബനിയുടെ ജീവനക്കാരും സംഭവസ്ഥലത്തുണ്ടായിരുന്നു. ബാലഭാസ്കറിന്റെ വാഹനം കെഎസ്‌ആര്‍ടിസി ബസിനെ മറികടന്നെത്തിയാണ് മരത്തിലിടിച്ചതെന്ന മൊഴികളുടെ അടിസ്ഥാനത്തിലാണു ബസിനെ മറികടന്നുള്ള അപകടരംഗം പുനരാവിഷ്്കരിച്ചത്. ദേശീയപാത വഴി കടന്നുപോയ കെഎസ്‌ആര്‍ടിസി ബസിനെ മറികടന്നാണ് ക്രൈംബ്രാഞ്ച് സംഘത്തോടൊപ്പമുണ്ടായിരുന്ന മോട്ടോര്‍വാഹന ഇന്‍സ്പെക്ടര്‍ വാഹനം മരത്തിനടുത്തേക്ക് ഓടിച്ചു കയറ്റിയത്.

ബാലഭാസ്കറിന്റെ അവസാന യാത്ര അമിത വേഗതയിലായിരുന്നെന്ന് തെളിയിക്കുന്ന രേഖകള്‍ മോട്ടോര്‍ വാഹന വകുപ്പില്‍നിന്ന് ക്രൈംബ്രാഞ്ച് ശേഖരിച്ചിരുന്നു. തൃശൂരില്‍നിന്ന് രാത്രി 11.30നാണ് ബാലഭാസ്കറും കുടുംബവും യാത്ര തിരിച്ചത്. കാറോടിച്ചത് അര്‍ജുന്‍. പുലര്‍ച്ചെ 1.08ന് ചാലക്കുടിയില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ക്യാമറയില്‍ കാര്‍ തെളിയുമ്ബോള്‍ മണിക്കൂറില്‍ 94 കിലോമീറ്റര്‍ വേഗം. പുലര്‍ച്ചെ 3.45നാണ് കാര്‍ പള്ളിപ്പുറത്ത് അപകടത്തില്‍പ്പെടുന്നത്. 231 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ വേണ്ടിവന്നത് 2.37 മണിക്കൂര്‍.അപകടസമയത്ത് കാറോടിച്ചത് ആരാണെന്നതിനെ സംബന്ധിച്ച്‌ വ്യക്തമായ നിഗമനത്തിലെത്താന്‍ ക്രൈംബ്രാഞ്ചിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കാറോടിച്ചത് അര്‍ജുനാണെന്നാണ് ബാലഭാസ്കറിന്റെ ഭാര്യയുടെ മൊഴി. കാറോടിച്ചത് താനാണെന്ന് പറഞ്ഞ അര്‍ജുന്‍ പിന്നീട് മൊഴി മാറ്റി. ദൃക്സാക്ഷി മൊഴികളിലും പൊരുത്തക്കേടുകളുണ്ട്. ഫൊറന്‍സിക് പരിശോധനാഫലം പുറത്തുവരാന്‍ കാത്തിരിക്കുകയാണ് ക്രൈംബ്രാഞ്ച്. കഴിഞ്ഞയാഴ്ച ഫൊറന്‍സിക് സംഘം അപകടം നടന്ന സ്ഥലവും കാറും പരിശോധിച്ചിരുന്നു. പുതിയ സംഘമാണ് ഇന്ന് പരിശോധനയില്‍ പങ്കെടുത്തത്.

ബാലഭാസ്കറിന്റെ പിതാവ് ഉണ്ണിയുടെ പരാതിയെത്തുടര്‍ന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറിയത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി: ഹരികൃഷ്ണനാണ് അന്വേഷണ ചുമതല. ബാലഭാസ്കറിന്റെ മരണത്തില്‍ സംശയമുണ്ടെന്നും ദുരൂഹത മാറ്റണമെന്നുമാണ് പിതാവ് ഉണ്ണിയുടെ ആവശ്യം. ബാലഭാസ്കറിന്റെ സഹായികളായിരുന്ന പ്രകാശന്‍ തമ്ബിയും വിഷ്ണുവും തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തില്‍ പ്രതികളായതോടെയാണ് വാഹനാപകടം സംബന്ധിച്ച്‌ വീണ്ടും സംശയങ്ങളുണ്ടായത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക