Image

സൗമ്യയെ കത്തിച്ച് ഒപ്പം ചാവാനാണ് താൻ എത്തിയതെന്ന് അജാസിന്റെ മൊഴി, വൈരാഗ്യം പ്രണയ പരാജയത്തെ തുടർന്ന്

Published on 17 June, 2019
സൗമ്യയെ കത്തിച്ച് ഒപ്പം ചാവാനാണ് താൻ എത്തിയതെന്ന് അജാസിന്റെ മൊഴി, വൈരാഗ്യം പ്രണയ പരാജയത്തെ തുടർന്ന്
ആലപ്പുഴ: വള്ളികുന്നം പൊലീസ് സ്റ്റേഷനിലെ വനിതാ സിവിൽ പൊലീസ് ഓഫീസർ സൗമ്യയെ കൊലപ്പെടുത്താൻ ഉദ്ദേശിച്ച് തന്നെയാണ് താൻ സ്ഥലത്തെത്തിയതെന്ന് സുഹൃത്തായ പൊലീസുകാരൻ അജാസിന്റെ മൊഴി. സൗഹൃദം ശല്യമായി മാറിയതോടെ സൗമ്യ ഇയാളുടെ നമ്പർ ബ്ളോക്ക് ചെയ്തതാണ് വൈരാഗ്യത്തിനു കാരണമായത്. പ്രണയം പരാജയപ്പെട്ടതും വൈരാഗ്യത്തിന് കാരണമായി. സൗമ്യയുടെയും തന്റെയും ദേഹത്ത് പെട്രോൾ ഒഴിച്ചു. സംഭവത്തിൽ മറ്റാർക്കും പങ്കില്ലെന്നും അജാസ് മൊഴി നൽകിയിട്ടുണ്ട്.

സൗമ്യ തന്നെ ഒഴിവാക്കുന്നതായി തോന്നിയ അജാസ് വള്ളികുന്നത്തെ വീട്ടിലെത്തി സൗമ്യയെ മർദ്ദിച്ചിരുന്നതായും വള്ളികുന്നം എസ്.ഐയെ ഇക്കാര്യം അറിയിച്ചിരുന്നതായും മാതാവ് ഇന്ദിര അന്വേഷണ ഉദ്യോഗസ്ഥരോടു പറഞ്ഞിരുന്നു. ഇരുവരും സാമ്പത്തിക ഇടപാട് നടത്തിയിരുന്നതായും ഇന്ദിര മൊഴി നൽകി. എന്നാൽ ഇത് സംബന്ധിച്ച് പരാതികളും ലഭിച്ചിട്ടില്ലെന്ന് വള്ളികുന്നം എസ്.ഐ പറഞ്ഞു.

സൗമ്യയെ വീട്ടിൽ വച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അജാസ് എത്തിയത്. സൗമ്യ വീട്ടിലേക്ക് വരുന്നതു കണ്ട് അജാസും എത്തി. എന്നാൽ പെട്ടന്നുതന്നെ സൗമ്യ സ്കൂട്ടറിൽ പുറത്തേക്കു പോയി. ഇതോടെയാണ് കാർ ഇടിച്ച് വീഴ്ത്തിയത്. പ്രാണരക്ഷാർത്ഥം സമീപത്തെ കാന ചാടിക്കടന്ന് ഓടിയ സൗമ്യ പടിഞ്ഞാറു വശത്തുള്ള വീട്ടിലേക്ക് എത്തിച്ചേരുന്നതിനിടെ പിന്നാലെയെത്തിയ അജാസ് കൊടുവാൾ കൊണ്ട് കഴുത്തിലും നെഞ്ചിലും വെട്ടി പരിക്കേൽപ്പിച്ചു. കാറിൽ രണ്ടു കുപ്പികളിലായി കൊണ്ടുവന്ന പെട്രോൾ സ്വന്തം ശരീരത്തിൽ ഒഴിച്ച ശേഷം സൗമ്യയുടെ ദേഹത്തും ഒഴിച്ച് കത്തിക്കുകയായിരുന്നു. ഇരുവരുടെയും ഫോൺവിളികൾ സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിക്കുകയാണ്. വിവരങ്ങൾ പൊലീസ് പുറത്തുവിടുന്നില്ല. ഇയാളൊടൊപ്പം മറ്റാരോ ഉണ്ടായിരുന്നെന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്ന് പൊലീസ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക