Image

പാര്‍ലെ-ജി ഫാക്ടറിയില്‍ നിന്ന്‌ ബാലവേല ചെയ്‌തിരുന്ന 26 കുട്ടികളെ രക്ഷപ്പെടുത്തി

Published on 16 June, 2019
പാര്‍ലെ-ജി ഫാക്ടറിയില്‍ നിന്ന്‌ ബാലവേല ചെയ്‌തിരുന്ന 26 കുട്ടികളെ രക്ഷപ്പെടുത്തി

റായ്‌പുര്‍: പാര്‍ലെ-ജിയുടെ ഛത്തീസ്‌ഗഢിലെ ബിസ്‌കറ്റ്‌ നിര്‍മാണ യൂണിറ്റില്‍ ബാലവേല ചെയ്‌തിരുന്ന 26 കുട്ടികളെ രക്ഷപ്പെടുത്തി. റായ്‌പുരിലെ യൂണിറ്റിലുണ്ടായിരുന്ന കുട്ടികളെയാണ്‌ ജില്ലാ ദൗത്യ സേന രക്ഷപ്പെടുത്തിയത്‌.

വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസിനോടാണ്‌ ജില്ലാ ബാലാവകാശ ഉദ്യോഗസ്ഥനായ നവ്‌നീത്‌ സ്വര്‍ണാകര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്‌. റായ്‌പുരിലെ അമസിവ്‌നി മേഖലയില്‍ ധാരാളം കുട്ടികള്‍ ബാലവേല ചെയ്യുന്നതായുള്ള വിവരം ബച്ച്‌പന്‍ ബച്ചാവോ ആന്ദോളന്‌ (ബി.ബി.എ) ലഭിച്ചതോടെയാണ്‌ സേന ഈ നീക്കം നടത്തിയത്‌. ജില്ലാ കളക്ടറുടെ നിര്‍ദേശം ലഭിച്ചശേഷമായിരുന്നു ഇത്‌.

രക്ഷപ്പെട്ടവരില്‍ ഭൂരിഭാഗവും 12 മുതല്‍ 16 വയസ്സ്‌ വരെ പ്രായമുള്ളവരാണ്‌. ഇവര്‍ മധ്യപ്രദേശ്‌, ജാര്‍ഖണ്ഡ്‌, ഒഡിഷ, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്‌. ഇവര്‍ രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെയാണു ജോലി ചെയ്‌തിരുന്നത്‌. ലഭിച്ചിരുന്ന ശമ്പളം, മാസം അയ്യായിരം മുതല്‍ ഏഴായിരം വരെ.

ലക്ഷക്കണക്കിനു കുട്ടികളുടെ വിശ്വാസത്തില്‍ നിന്നുണ്ടായ രാജ്യത്തെ പ്രമുഖ ബ്രാന്‍ഡായ പാര്‍ലെ-ജി ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതു കാണുമ്പോള്‍, കുട്ടികളെ ചൂഷണം ചെയ്യുന്നതു കാണുമ്പോള്‍ വിഷമം തോന്നുന്നുവെന്ന്‌ ബി.ബി.എ സി.ഇ.ഒ സമീര്‍ മാഥുര്‍ പറഞ്ഞു.
കുട്ടികളെ സര്‍ക്കാരിന്റെ ശിശുസംരക്ഷണ കേന്ദ്രത്തിലാക്കിക്കഴിഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക