Image

എസിപി കള്ളക്കേസെടുക്കാന്‍ നിര്‍ബന്ധിച്ചു; ആരോപണവുമായി സിഐ നവാസിന്റെ ഭാര്യ

Published on 14 June, 2019
എസിപി കള്ളക്കേസെടുക്കാന്‍ നിര്‍ബന്ധിച്ചു; ആരോപണവുമായി സിഐ നവാസിന്റെ ഭാര്യ
കൊച്ചി: കൊച്ചിയില്‍നിന്നു കാണാതായ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്‍ സിഐ വി.എസ്. നവാസിനെ എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ വ്യക്തിപരമായി അധിക്ഷേപിച്ചിരുന്നെന്ന് ഭാര്യ. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെയാണ് അവര്‍ ആരോപണം ഉന്നയിച്ചത്. കള്ളക്കേസെടുക്കാന്‍ എസിപി നവാസിനെ നിര്‍ബന്ധിച്ചിരുന്നെന്നും അദ്ദേഹം കടുത്ത മാനസിക പീഡനം അനുഭവിച്ചിരുന്നെന്നും ഭാര്യ പറഞ്ഞു.

കാണാതായ ദിവസം രാത്രി രണ്ടുമണിക്കാണു വീട്ടില്‍ വന്നത്. പ്രശ്‌നങ്ങളെന്താണെന്ന് ചോദിച്ചപ്പോള്‍ എസിപിയുമായി സംസാരിച്ചപ്പോള്‍ പ്രശ്‌നങ്ങള്‍ വഷളായി എന്നാണു പറഞ്ഞത്. രാവിലെ എഴുന്നേറ്റു നോക്കുമ്പോള്‍ അദ്ദേഹത്തെ കാണാനില്ലായിരുന്നു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കു പരാതി നല്‍കിയിട്ടുണ്ടെന്നും ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ഇപ്പോള്‍ പരാതി നല്‍കില്ലെന്നും ഭാര്യ പറഞ്ഞു. 

വ്യാഴാഴ്ച പുലര്‍ച്ചെയാണ് നവാസിനെ കാണാതായത്. കായംകുളത്തുവച്ച് ഇയാളെ കണ്ടതായി വിവരമുണ്ടെങ്കിലും അതിനുശേഷം നവാസിലേക്കു വെളിച്ചം വീശുന്ന വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. എറണാകുളം അസിസ്റ്റന്റ് കമ്മീഷണറുമായി ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങള്‍ നവാസിന്റെ തിരോധാനത്തിനു പിന്നിലുണ്ടെന്നാണു സൂചന. ഇതു കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. 

കാണാതായ ദിവസം രാവിലെ തേവരയിലെ എടിഎമ്മില്‍നിന്ന് 10,000 രൂപ നവാസ് പിന്‍വലിച്ചിരുന്നു. ഇതിനുശേഷം മറ്റൊരു പോലീസുകാരന്റെ വാഹനത്തില്‍ നവാസ് കായംകുളം വരെ എത്തി. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചു. ബസില്‍വച്ച് നവാസിനെ കണ്ട പോലീസുകാരന്‍ ചേര്‍ത്തലയില്‍നിന്ന് കായംകുളത്തേക്കു വാഹനത്തില്‍ ഒപ്പം കൂട്ടുകയായിരുന്നു. കോടതിയാവശ്യത്തിന് പോകുന്നതായാണ് പോലീസുകാരനോടു നവാസ് പറഞ്ഞത്. ഇതിനുശേഷം നവാസിനെക്കുറിച്ച് ഒരു വിവരവുമില്ല. 

താന്‍ 10 ദിവസത്തെ ഒരു യാത്രയ്ക്ക് പോവുകയാണെന്നു നവാസ് പോലീസ് ഡ്രൈവറോട് പറഞ്ഞിരുന്നു. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുന്നതിനാല്‍ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം സാധിക്കുന്നില്ല. മാത്രമല്ല ഇദ്ദേഹം സിം കാര്‍ഡ് മാറ്റിയിട്ടുമുണ്ടെന്നു പോലീസ് അറിയിച്ചു.

നവാസിന്റെ ഭാര്യയാണു തിരോധാനം സംബന്ധിച്ചു പോലീസില്‍ പരാതി നല്‍കിയത്. എറണാകുളം സൗത്ത് പോലീസാണു കേസ് അന്വേഷിക്കുന്നത്. 

വ്യാഴാഴ്ച രാത്രി സ്റ്റേഷനില്‍ എത്തിയ നവാസ് തന്റെ ഒദ്യോഗിക ഫോണ്‍ നമ്പറിന്റെ സിം കാര്‍ഡ് കീഴുദ്യോഗസ്ഥനു നല്‍കിയശേഷമാണ് അപ്രത്യക്ഷമായത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടനുബന്ധിച്ചു മാരാരിക്കുളം സര്‍ക്കിളില്‍നിന്നാണ് എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലേക്കു നവാസ് എത്തിയത്. കഴിഞ്ഞ ദിവസം മട്ടാഞ്ചേരിയിലേക്കു നവാസിനെ സ്ഥലംമാറ്റിയിരുന്നു. വ്യാഴാഴ്ച മട്ടാഞ്ചേരി സിഐ ആയി ചുമതലയേല്‍ക്കേണ്ടിയിരുന്നുവെങ്കിലും നവാസ് റിപ്പോര്‍ട്ട് ചെയ്തില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക