Image

അടിവസ്ത്രത്തിന്റെ പേരില്‍ പുരസ്‌കാരം തിരിച്ചെടുക്കുന്ന കേരള സര്‍ക്കാര്‍ ചരിത്രത്തില്‍ ഇടംനേടുമെന്ന് ജോയ് മാത്യു

Published on 14 June, 2019
അടിവസ്ത്രത്തിന്റെ പേരില്‍ പുരസ്‌കാരം തിരിച്ചെടുക്കുന്ന കേരള സര്‍ക്കാര്‍ ചരിത്രത്തില്‍ ഇടംനേടുമെന്ന് ജോയ് മാത്യു
ഫ്രാങ്കോ മുളയ്ക്കലിനെ പൂവന്‍കോഴിയായി ചിത്രീകരിച്ചുള്ള രചനയ്ക്ക് ലളിതകലാ അക്കാദമിയുടെ കാര്‍ട്ടൂണ്‍ പുരസ്‌കാരം ലഭിച്ച സംഭവം പരിശോധിക്കുമെന്ന മന്ത്രി എ.കെ ബാലന്റെ പ്രസ്താവനയ്ക്കെതിരെ നടനും നിര്‍മ്മാതാവുമായ ജോയ് മാത്യു. കൊടുത്ത പുരസ്‌കാരം ഒരു അടിവസ്ത്ര വിവാദത്തിന്റെ പേരില്‍ തിരിച്ചെടുക്കുന്ന കേരള സര്‍ക്കാര്‍ ചരിത്രത്തില്‍ ഇടംനേടുകയാണെന്ന് ജോയ് മാത്യു പരിഹസിച്ചു. ഫെയ്സ്ബുക്കിലിട്ട കുറിപ്പിലാണ് ജോയ്മാത്യു കാര്‍ട്ടൂണ്‍ മതനിന്ദയാണെന്നും അവാര്‍ഡ് പുനഃപരിശോധിക്കണമെന്നുമുള്ള മന്ത്രിയുടെ നിലപാടിനെ പരിഹസിക്കുന്നത്.

'കന്യാസ്ത്രീ പിടിയനായ ഫ്രാന്‍ങ്കോയെന്നും പി. സി ജോര്‍ജ്ജ് ബിഷപ്പ് ഫ്രാങ്കോയെന്നും വിളിക്കുന്ന ആളെ കോഴിയുടെ രൂപത്തില്‍ (പോര്‍ച്ചുഗീസ് ഭാഷയില്‍ ഫ്രാങ്കോ എന്നാല്‍ കോഴി എന്നാണ് അര്‍ത്ഥം ) പോലീസ് തൊപ്പിമേല്‍ കയറ്റി വെച്ചിരിക്കുന്നു എന്നതായിരിക്കില്ല ഇടതുപക്ഷ ഗവര്‍മെന്റിന്റെ മന്ത്രിയെ ചൊടിപ്പിച്ചത്. ഫ്രാന്‍ങ്കോയുടെ കൈയില്‍ ക്രിസ്ത്യാനികള്‍ എന്ന് പറയപ്പെടുന്നവര്‍ ചാര്‍ത്തിക്കൊടുത്ത തിരുവടി എന്ന വടിയില്‍ ഒരു ഷെഡ്ഡി തൂങ്ങിക്കിടക്കുന്നു എന്നിടത്താണ് നമ്മുടെ സാംസ്‌കാരിക രംഗം വടി വിഴുങ്ങിയത്'- ജോയ് മാത്യു ഫെയ്സ്ബുക്കിലിട്ട കുറിപ്പില്‍ പരിഹസിക്കുന്നു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ അടിവസ്ത്രങ്ങള്‍

ചില സിനിമാ പാട്ടുകള്‍ ചില സന്ദര്‍ഭങ്ങളില്‍ ഓര്‍മ്മ വരിക സ്വാഭാവികം. അതിലൊന്നാണ് 'ബാലേട്ടാ ബാലേട്ടാ.....' എന്ന പാട്ട്.
ഇത് ഇപ്പോള്‍ ഓര്‍മ്മിക്കുവാന്‍ കാരണം നമ്മുടെ ബഹു :സാംസ്‌കാരിക മന്ത്രി യുടെ ദുരവസ്ഥ കണ്ടപ്പോഴാണ്. . മന്ത്രിമാരില്‍ കുറച്ചൊക്കെ വകതിരിവുള്ള ആളാണ് ശ്രീ എ. കെ ബാലന്‍ എന്നാണു വെപ്പ്. അദ്ദേഹം ഇപ്പോള്‍ വീണിരിക്കുന്നത് ഒരു ഷെഡ്ഡി പ്രശ്‌നത്തിലാണ്. ബാലേട്ടന്‍ തന്നെ മൊയലാളിയായിട്ടുള്ള ലളിതകലാ അക്കാദമി മികച്ച കാര്‍ട്ടൂണ്‍ ആയി തിരഞ്ഞെടുത്ത കെ. കെ സുഭാഷിന്റെ 'വിശ്വാസോ രക്ഷതി 'എന്ന കാര്‍ട്ടൂണ്‍ ആണ് ഇപ്പോള്‍ അടിവസ്ത്ര പ്രശ്‌നം ചര്‍ച്ചയാക്കിയത്.

അങ്ങിനെ കൊടുത്ത പുരസ്‌കാരം ഒരു അടിവസ്ത്ര വിവാദത്തിന്റെ പേരില്‍ തിരിച്ചെടുക്കുന്ന കേരള സര്‍ക്കാര്‍ ചരിത്രത്തില്‍ ഇടം നേടുകയാണ്.
നമ്മള്‍ , കന്യാസ്ത്രീ പിടിയനായ ഫ്രാന്‍ങ്കോയെന്നും പി സി ജോര്‍ജ്ജ് ബിഷപ്പ് ഫ്രാങ്കോയെന്നും വിളിക്കുന്ന ആളെ കോഴിയുടെ രൂപത്തില്‍ (പോര്‍ച്ചുഗീസ് ഭാഷയില്‍ ഫ്രാങ്കോ എന്നാല്‍ കോഴി എന്നാണ് അര്‍ത്ഥം ) പോലീസ് തൊപ്പിമേല്‍ കയറ്റിവെച്ചിരിക്കുന്നു എന്നതായിരിക്കില്ല ഇടത് പക്ഷ ഗവര്‍മെന്റിന്റെ മന്ത്രിയെ ചൊടിപ്പിച്ചത്. ഫ്രാന്‍ങ്കോയുടെ കയ്യില്‍ ക്രിസ്ത്യാനികള്‍ എന്ന് പറയപ്പെടുന്നവര്‍ ചാര്‍ത്തിക്കൊടുത്ത തിരുവടി എന്ന വടിയില്‍ ഒരു ഷെഡ്ഡി തൂങ്ങിക്കിടക്കുന്നു എന്നിടത്താണ് നമ്മുടെ സാംസ്‌കാരിക രംഗം വടി വിഴുങ്ങിയത്.

ഒന്നാമതായി യേശു ക്രിസ്തു ആകെയൊരിക്കലേ വടിയെടുത്തിട്ടുള്ളൂ. അതു ദേവാലയം കച്ചവടകേന്ദ്രമാക്കി മാറ്റിയ പുരോഹിതരുടെയും ബിഷപ്പുമാരുടെയും ചന്തിക്കിട്ട് നാല് പെടയ്ക്കാനാണ്. യേശു ക്രിസ്തുവിന്റെ പൂര്‍വ്വ പിതാക്കന്മാരാകട്ടെ ആടിനെ മേക്കാനും പാറയെ പിളര്‍ക്കാനും അറ്റകൈക്ക് കടലിനെ പകുക്കാനും മറ്റുമാണ് വടിയെടുത്തിട്ടുള്ളത്. ചിലപ്പോഴൊക്കെ വടി നിലത്തിട്ട് മുതുകാട് സ്‌റ്റൈലില്‍ വടിയെ പാമ്പ് ആക്കിമാറ്റുന്ന കളിയിലൂടെ അവര്‍ ഫറവോന്‍ രാജാവിനെ വടിയാക്കിയ കഥകളുമുണ്ട്. ആ വടിയെ വളച്ചു തിരിച്ചു വിശ്വാസികള്‍ തിരുവടിയെന്നു പേരിട്ടു ബിഷപ്പുമാരുടെ കയ്യിലോട്ട് പിടിപ്പിച്ചു. അതിലാണിപ്പോള്‍ ഷെഡ്ഡി തൂങ്ങുന്നത്.

ഈ അടിവസ്ത്രം ആരുടേതാണ് എന്നതാണ് പ്രശ്‌നം.. ഫ്രാങ്കോയുടെതാണെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. വലുപ്പം കൊണ്ട് പി സി ജോര്‍ജ്ജിന്റത് ആണെന്ന് പറഞ്ഞാലും ആരും വിശ്വസിക്കില്ല. പിന്നെ ആരുടെ? അപ്പോഴാണ് പൂവന്‍ കോയീന്റെ തൂവല്‍ കേശത്തില്‍ തിരുകി നില്‍ക്കുന്ന ഒരു പാലക്കാടന്‍ പൂവനെ ഫ്രാങ്കോക്കരികില്‍ കാണുന്നത്. തിരുവടിയിലെ തൂങ്ങിക്കിടക്കുന്ന ഷെഡ്ഡിക്കാണെങ്കില്‍ ഒരിളം ചുവപ്പ് നിറവുമുണ്ട്. അതാണോ ബാലേട്ടനെ ചൊടിപ്പിച്ചത് എന്ന് ന്യായമായും സന്ദേഹിക്കാം കാരണം ബാലേട്ടനായിരുന്നല്ലോ പാലക്കാട്ടെ പൂവന്‍ കോയിക്കെതിരെയുള്ള പീഡന കേസന്വേഷണ ജഡ്ജി.
അല്ലാതെ ഒരു പാവം പിടിച്ച കാര്‍ട്ടൂണിനെ തിരസ്‌കരിക്കാന്‍ വേറൊരു ന്യായവും കാണുന്നില്ല.

മതനിന്ദയുടെ പേരിലായിരുന്നെങ്കില്‍, ഹൈന്ദവ ദേവീ-ദേവന്മാരുടെ ചിത്രങ്ങള്‍ വക്രീകരിച്ചു വരച്ചതിന്റെ പേരില്‍ ഹൈന്ദവിശ്വാസികള്‍ ലോക പ്രശസ്ത ചിത്രകാരനായ എം എഫ് ഹുസൈനെതിരെ പ്രതിഷേധം ഉയര്‍ത്തിപ്പോള്‍ അതിനെ വെല്ലുവിളിച്ചു കേരളം ഭരിച്ചിരുന്ന അന്നത്തെ ഇടതുപക്ഷ ഗവര്‍മെന്റ് 2009-ല്‍ രവിവര്‍മ്മ പുരസ്‌കാരം നല്‍കി എം എഫ് ഹുസൈനെ ആദരിക്കുകയാണുണ്ടായത്. അതില്‍ വ്യക്തമാകുന്നതെന്താണ്? ബാലേട്ടന്റെ ഗവര്‍മെന്റ് ഒരിക്കലും മതനിന്ദയായിട്ടല്ല ഈ ഷെഡ്ഡിയെ കാണുന്നത് എന്നാണ്.

മൂന്നാറില്‍ കുരിശു കണ്ടാല്‍ മുട്ടിടിക്കുന്നവരല്ല ഞങ്ങള്‍ എന്ന് ആര്‍ക്കാണറിയാത്തത് ! അപ്പോള്‍ മതനിന്ദയല്ല ഇവിടെ പ്രശ്‌നം. അതിനാല്‍ വിശാസികള്‍ എന്ന വര്‍ഗ്ഗം ഇക്കാര്യത്തില്‍ ഇടപെടേണ്ട. തിരഞ്ഞെടുപ്പില്‍ ട്രൗസറഴിഞ്ഞു നില്‍കുമ്പോള്‍ കുരിശിന്റെ സ്ഥാനത്തു ചുവന്ന ഷെഡ്ഡി , താഴെ നില്കുന്നതൊ പാലക്കാട്ടെ പൂവനുമായാല്‍ ആര്‍ക്കാണെങ്കിലും രോഷമുണരും. അതിപ്പോള്‍ ബാലേട്ടന് ആയിപ്പോയി എന്ന് മാത്രം. ഇനിയിപ്പോ ബാലേട്ടന്‍ എന്താ ചെയ്യുക.? തിരുവടി പിടിച്ചു നടക്കുന്ന വോട്ട് ബാങ്കുകളെ പിണക്കാനും വയ്യ. ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന് പറഞ്ഞു വായിട്ടലക്കാനും വയ്യ എന്ന അവസ്ഥയില്‍ ബാലേട്ടനെ കണ്ടപ്പോള്‍ ' ബാലേട്ടാ ബാലേട്ടാ 'എന്ന പാട്ട് മൂളിപ്പോയത്. അതു തെറ്റാണോ സാര്‍?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക