Image

ദുബായില്‍ മലയാളിയെ കൊലപ്പെടുത്തിയ കേസില്‍ മലയാളി യുവാവിനു വധശിക്ഷ

Published on 26 April, 2012
ദുബായില്‍ മലയാളിയെ കൊലപ്പെടുത്തിയ കേസില്‍ മലയാളി യുവാവിനു വധശിക്ഷ
തൃശൂര്‍: ദുബായില്‍ തൃശൂര്‍ സ്വദേശിയായ മലയാളിയെ കൊലപ്പെടുത്തിയ കേസില്‍ തൃശൂര്‍ സ്വദേശി തന്നെയായ മലയാളിക്കു വധശിക്ഷ. തൃശൂര്‍ പെരിങ്ങാവ് സ്വദേശിയും ദുബായ് ഹോള്‍ഡിംഗ് ഗ്രൂപ്പില്‍ ഫിനാന്‍സ് മാനേജരുമായിരുന്ന സി.ആര്‍. ശശികുമാറിനെ കൊലപ്പെടുത്തിയ കേസില്‍ സുഹൃത്തും ദുബായ് ഹോള്‍ഡിംഗ് ഗ്രൂപ്പിലെ മുന്‍ ജീവനക്കാരനും തൃശൂര്‍ ചൂണ്ടല്‍ സ്വദേശിയുമായ നവാസിനെ(35) ആണ് ദുബായി ക്രിമിനല്‍ കോടതി വധശിക്ഷക്കു വിധിച്ചത്. 

ശശികുമാര്‍ താമസസ്ഥലത്തുകൊല്ലപ്പെടുകയായിരുന്നു. 2011 ജുലൈ ഒന്‍പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ശരീരത്തില്‍ 30ലേറെ തവണ കുത്തിയും ഹാമ്മര്‍ കൊണ്ട് എട്ടു തവണ തലയ്ക്കടിച്ചുമാണ് പ്രതി കൃത്യം നടത്തിയതെന്ന് പോലീസ് അന്വേഷണത്തില്‍ കണെ്ടത്തിയിരുന്നു. ശമ്പള കുടിശികയിനത്തില്‍ നല്‍കാനുണ്ടായിരുന്ന 45,000 ദിര്‍ഹം ലഭിക്കാത്തതിലുള്ള വൈരാഗ്യമാണ് പ്രതിയെ കൊലയ്ക്കു പ്രേരിപ്പിച്ചതെന്നാണ് കേസ്. എന്നാല്‍ നവാസ് ആവശ്യപ്പെട്ട ജോലി ശരിയാക്കിക്കൊടുക്കാത്തതിലുള്ള വൈരാഗ്യമാണ് കൊലയ്ക്കു പിന്നിലെന്നാണ് ബന്ധുക്കള്‍ അറിയിച്ചത്. 

ശശികുമാര്‍ താമസിച്ചിരുന്ന ഫ്‌ളാറ്റിനകത്ത് സ്ഥാപിച്ച കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് കൊലയാളിയെ പിടികൂടാന്‍ പോലീസിനെ സഹായിച്ചത്. 10 വര്‍ഷത്തോളം ദുബായ് ഹോള്‍ഡിംഗില്‍ ഫിനാന്‍സ് മാനജരായിരുന്നു കൊല്ലപ്പെട്ട ശശികുമാര്‍. അതിക്രൂരമായി കൊലപാതകം നടത്തിയ പ്രതി ദയ അര്‍ഹിക്കുന്നില്ലെന്ന് കോടതി വിലയിരുത്തി. പ്രതിക്ക് 15 ദിവസത്തിനകം അപ്പീല്‍ കോടതിയെ സമീപിക്കാം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക