Image

റോബര്‍ട്ട് വാദ്രയുടെ ജാമ്യം റദ്ദാക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് കോടതിയിലേക്ക്

Published on 24 May, 2019
റോബര്‍ട്ട് വാദ്രയുടെ ജാമ്യം റദ്ദാക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് കോടതിയിലേക്ക്


ന്യൂഡല്‍ഹി: സാമ്പത്തിക തട്ടിപ്പ് കേസില്‍ റോബര്‍ട്ട് വാദ്രയെ അറസ്റ്റ് ചെയ്യാനുള്ള നീക്കവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വാദ്രയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് കോടതിയെ സമീപിക്കും. വാദ്രയെ ഈ മാസം 19 വരെ അറസ്റ്റ് ചെയ്യരുതെന്ന ഡല്‍ഹി പാട്യാല ഹൗസ് കോടതിയുടെ ഉത്തരവ് നിലവിലുണ്ടായിരുന്നു

അതിനിടെ കേസിന്റെ രേഖകള്‍ ആവശ്യപ്പെട്ട് റോബര്‍ട്ട് വാദ്ര ഡല്‍ഹി പാട്യാല ഹൗസ് കോടതിയെ സമീപിച്ചു. 23,000 പേജുള്ള രേഖകള്‍ ലഭ്യമാക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അഞ്ച് ദിവസത്തെ സമയം ചോദിച്ചിരുന്നു. കേസ് നീട്ടിവയ്ക്കാനുള്ള വാദ്രയുടെ നീക്കമാണ് ഇതെന്നാണ് അന്ന് എന്‍ഫോഴ്‌സ്‌മെന്റ് അഭിഭാഷകന്‍ വാദിച്ചത്.

ബിക്കാനീര്‍ ഭൂമി തട്ടിപ്പ് കേസില്‍ റോബര്‍ട്ട് വാദ്ര അടക്കം നാല് പേരുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെ കണ്ടുകെട്ടിയിരുന്നു. വാദ്രയുടെ ഉടമസ്ഥതതയിലുള്ള സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി ലിമിറ്റഡിന്റെ 4.62 കോടിയുടെ ആസ്തിയാണ് കണ്ടുകെട്ടിയത്. ഡല്‍ഹി സുഖദേവ് വിഹാറിലെ ഭൂമി ഉള്‍പ്പെടെയാണ് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടിയത്. 

കേസുമായി ബന്ധപ്പെട്ട് വാദ്രയേയും അമ്മയേയും ജെയ്പൂരില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. ബിക്കാനീറില്‍ ഭൂമി വാങ്ങി മറിച്ചു വിറ്റതിലൂടെ വാദ്രയും കൊള്ളലാഭമുണ്ടാക്കി എന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ആരോപണം. കള്ളപ്പണം വെളുപ്പിക്കല്‍ തടയാനുള്ള നിയമപ്രകാരമാണ് വാദ്രയ്‌ക്കെതിരെ കേസെടുത്തിട്ടുള്ളത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക