Image

വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കാന്‍ 10 മണിക്കൂര്‍: വിജയിയെ പ്രഖ്യാപിക്കുക വൈകീട്ട്‌ ആറുമണിയോടെ

Published on 22 May, 2019
വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കാന്‍ 10 മണിക്കൂര്‍:  വിജയിയെ പ്രഖ്യാപിക്കുക വൈകീട്ട്‌ ആറുമണിയോടെ

തിരു: പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പഴയരീതിയില്‍ സൂപ്പര്‍ഫാസ്റ്റ്‌ വേഗത്തില്‍ വേണ്ടെന്ന്‌ തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍. പത്തുമണിക്കൂറാണ്‌ ഒരു നിയമസഭാ മണ്ഡലത്തിലെ വോട്ടെണ്ണല്‍  അനുവദിച്ചിരിക്കുന്നത്‌.

ഈസമയത്ത്‌ ജോലി പൂര്‍ത്തിയാക്കിയാല്‍ മതിയെന്നാണ്‌ നിര്‍ദേശം. രാവിലെ എട്ടിനാണ്‌ വോട്ടെണ്ണിത്തുടങ്ങുക. പുതിയ നിര്‍ദേശം പാലിക്കപ്പെട്ടാല്‍ വൈകീട്ട്‌ ആറുമണിയോടെമാത്രമേ വിജയിയെ പ്രഖ്യാപിക്കൂ.

14 ബൂത്തുകളിലെ വോട്ടിംഗ്‌ യന്ത്രമാണ്‌ ഒരുറൗണ്ടില്‍ ഫലം പരിശോധിക്കാന്‍ എടുക്കുന്നത്‌. ഇങ്ങനെ ഓരോറൗണ്ട്‌ കഴിയുമ്പോഴും രേഖകളെല്ലാം കൃത്യമാക്കിവെക്കണം. പൊതുജനങ്ങള്‍ക്ക്‌ ഫലമറിയാനുള്ള ട്രെന്‍ഡ്‌സ്‌ സൈറ്റിലും തെരഞ്ഞെടുപ്പ്‌ കമ്മിഷന്‌ വിവരങ്ങള്‍ കൈമാറുന്ന സുവിധ ആപ്പിലും വിവരങ്ങള്‍ പങ്കുവെക്കണം. ഇതിനുശേഷമേ അടുത്ത റൗണ്ടിനുള്ള വോട്ടിംഗ്‌ യന്ത്രങ്ങള്‍ സ്‌ട്രോംഗ്‌ റൂമില്‍ നിന്നെടുക്കാന്‍ അനുമതിയുള്ളൂ.

മുമ്പ്‌, വോട്ടെണ്ണല്‍ പരമാവധി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്ഥര്‍ മത്സരിക്കുന്നതായിരുന്നു പതിവ്‌. ഒരുറൗണ്ടിലെ എണ്ണല്‍ കഴിയുമ്പോഴേക്കും അടുത്ത റൗണ്ടിനുള്ള യന്ത്രങ്ങള്‍ മേശപ്പുറത്ത്‌ എത്തുമായിരുന്നു. ഇതിനാല്‍, ഉച്ചയ്‌ക്കുമുമ്പ്‌ ഫലമറിയാമായിരുന്നു.

വോട്ടെണ്ണലിനൊപ്പം തയ്യാറാക്കേണ്ട രേഖകള്‍ പിന്നീട്‌ ശരിയാക്കുന്ന പതിവായിരുന്നു ഉണ്ടായിരുന്നത്‌. പുതിയ സാഹചര്യത്തില്‍ ഈ രീതി വേണ്ടന്നാണ്‌ നിര്‍ദേശം.

സംസ്ഥാനത്ത്‌ എല്ലാ കേന്ദ്രങ്ങളിലും വൊട്ടെണ്ണലിന്‌ ഒരുക്കം പൂര്‍ത്തിയായെന്ന്‌ മുഖ്യതെരഞ്ഞെടുപ്പ്‌ ഓഫീസര്‍ ടീക്കാറാം മീണ പറഞ്ഞു. വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക്‌ കനത്തസുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. തിരുവനന്തപുരത്ത്‌ മാതൃകാവോട്ടെണ്ണല്‍ കേന്ദ്രവും സജ്ജമാക്കി.

23 കൗണ്ടിംഗ്‌ ലൊക്കേഷനുകളിലായി 140 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ്‌ സംസ്ഥാനത്തുള്ളത്‌. തപാല്‍വോട്ടുകളാണ്‌ ആദ്യമെണ്ണുക. രാവിലെ എട്ടുവരെ ലഭിക്കുന്ന എല്ലാ തപാല്‍ വോട്ടുകളും എണ്ണും. അതോടൊപ്പം ഇ.ടി.പി.ബി.എസ്‌. വഴി ലഭിച്ച സര്‍വീസ്‌ വോട്ടുകളുടെ സ്‌കാനിംഗ്‌ ആരംഭിക്കും. ഓരോ നിയമസഭാ മണ്ഡലത്തിലും കുറഞ്ഞത്‌ 14 കൗണ്ടിംഗ്‌ ടേബിളുകളാണ്‌ സജ്ജീകരിച്ചിട്ടുള്ളത്‌.

ആവശ്യമെങ്കില്‍ കൂടുതല്‍ ടേബിളുകള്‍ കമ്മിഷന്റെ അനുമതിയോടെ സജ്ജീകരിക്കും. നാല്‌ കൗണ്ടിംഗ്‌ ടേബിളുകളാണ്‌ പോസ്റ്റല്‍ ബാലറ്റ്‌ എണ്ണുന്നതിന്‌ നിര്‍ദേശിച്ചിട്ടുള്ളത്‌.

എന്നാല്‍, കൂടുതല്‍ പോസ്റ്റല്‍ ബാലറ്റുകളുള്ള സ്ഥലങ്ങളില്‍ കമ്മിഷന്‍ അനുവാദത്തോടെ അധികം ടേബിളുകള്‍ ഒരുക്കും.
നാളെ രാവിലെ സ്‌ട്രോംഗ്‌ റൂമില്‍നിന്ന്‌ വോട്ടിംഗ്‌ യന്ത്രങ്ങള്‍ അതത്‌ നിയമസഭാ മണ്ഡലങ്ങള്‍ക്കായി നിശ്ചയിച്ചിട്ടുള്ള ഹാളിലേക്കുമാറ്റും.

തെരഞ്ഞെടുപ്പ്‌ നിരീക്ഷകന്‍, അസിസ്റ്റന്റ്‌ റിട്ടേണിംഗ്‌ ഓഫീസര്‍, രാഷ്ട്രീയ പാര്‍ട്ടിപ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ്‌ യന്ത്രങ്ങള്‍ പുറത്തെടുക്കുന്നത്‌.

ഓരോ ടേബിളിലും ഒരു മൈക്രോ ഒബ്‌സര്‍വറും കൗണ്ടിംഗ്‌ സൂപ്പര്‍വൈസറും കൗണ്ടിംഗ്‌ അസിസ്റ്റന്റും ഉള്‍പ്പെടെ മൂന്നുപേരാണ്‌ ഉണ്ടാകുക. 2640 പോലീസ്‌ ഉദ്യോഗസ്ഥരെയാണ്‌ വോട്ടെണ്ണല്‍ദിവസം സുരക്ഷക്ക്‌ വിന്യസിച്ചിരിക്കുന്നത്‌


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക