Image

വിവാദ ഉത്തരവ് കേന്ദ്രം റദ്ദാക്കിയിട്ടില്ലെന്ന് കേരളം, ദേശീയപാത വികസനത്തില്‍ ആശങ്ക തുടരുന്നു

Published on 11 May, 2019
വിവാദ ഉത്തരവ് കേന്ദ്രം റദ്ദാക്കിയിട്ടില്ലെന്ന് കേരളം, ദേശീയപാത വികസനത്തില്‍ ആശങ്ക തുടരുന്നു

തിരുവനന്തപുരം: ദേശീയപാത വികസനത്തില്‍ കേരളത്തെ ഒന്നാം മുന്‍ഗണനാപട്ടികയില്‍ നിന്ന് ഒഴിവാക്കിയും കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലെ സ്ഥലമെടുപ്പ് നിറുത്താന്‍ ആവശ്യപ്പെട്ടും ദേശീയപാത അതോറിട്ടി ഇറക്കിയ വിവാദ ഉത്തരവ് റദ്ദാക്കിയതായി വിവരം ലഭിച്ചിട്ടില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. കേന്ദ്രം പുറപ്പെടുവിച്ച ഭേദഗതി തികച്ചും അവ്യക്തമാണ്. ഇതേതുടര്‍ന്ന് ദേശീയപാത അതോറിറ്റി ചെയര്‍മാനും കേന്ദ്ര മന്ത്രി നിതിന്‍ ഗ്ഡകരിക്കും കത്തയച്ചിട്ടുണ്ടെന്ന് സുധാകരന്‍ വ്യക്തമാക്കി.

മുന്‍ഗണനാപട്ടികയില്‍ നിന്ന് ഒഴിവാക്കിയ ഉത്തരവിനെതിരെ കേരളം രൂക്ഷമായി പ്രതികരിക്കുകയും മുഖ്യമന്ത്രി ബി.ജെ.പിയെ പ്രതിക്കൂട്ടില്‍ നിറുത്തുകയും ചെയ്തതോടെയാണ് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ഇടപെട്ട് നേരത്തെ തീരുമാനം തിരുത്തിയത്. കേരളത്തെ മുന്‍ഗണനാപട്ടികയില്‍ തന്നെ നിലനിറുത്തുമെന്നും പുതിയ ഉത്തരവ് ഉടനിറങ്ങുമെന്നും ഗഡ്കരി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം നിവേദനം നല്‍കിയതിനാലാണ് നിതിന്‍ ഗഡ്കരി വിഷയത്തില്‍ ഇടപെട്ടത്. അതേസമയം, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ളയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് കേരളത്തെ മുന്‍ഗണനാപട്ടികയില്‍ നിന്ന് ഒഴിവാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കും ആരോപിച്ചിരുന്നു.

വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്ന ദേശീയപാത 66 വികസനം 2021നകം പൂര്‍ത്തിയാക്കാന്‍ ഭൂമിയേറ്റെടുക്കലുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമ്ബോഴാണ് കേരളത്തെ മുന്‍ഗണനാപട്ടികയില്‍ നിന്ന് മാറ്റിയത്. ഇതോടെ രണ്ട് വര്‍ഷത്തേക്ക് നടപടികള്‍ നിലയ്ക്കുമെന്ന ആശങ്ക ശക്തമായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക