Image

രാത്രി ഉറക്കത്തിനിടയില്‍ തട്ടി വിളിച്ച്‌ ബസിലെ സ്റ്റാഫ്; കല്ലടയിലെ യാത്രാനുഭവം പങ്ക് വച്ച്‌ യുവതി

Published on 24 April, 2019
രാത്രി ഉറക്കത്തിനിടയില്‍ തട്ടി വിളിച്ച്‌ ബസിലെ സ്റ്റാഫ്; കല്ലടയിലെ യാത്രാനുഭവം പങ്ക് വച്ച്‌ യുവതി

തിരുവനന്തപുരം: കല്ലട ട്രാവല്‍സില്‍ യാത്രക്കാര്‍ക്ക് നേരെ നടന്ന അതിക്രമത്തില്‍ പ്രതിഷേധിച്ച്‌ നിരവധി പേരാണ് രംഗത്തെത്തിയത്. പലരും ഇതേ ട്രാവല്‍സിന്റെ ബസുകളില്‍ സഞ്ചരിച്ചപ്പോള്‍ തങ്ങള്‍ക്കുണ്ടായ പ്രശ്‌നങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കുന്നുണ്ട്. സുകന്യ കൃഷ്ണ എന്ന യുവതി ഇത്തരത്തില്‍ കല്ലടയെക്കുറിച്ച്‌ പങ്കുവെച്ച ഒരു അനുഭവമാണ് ഇപ്പോള്‍ പുതിയ ചര്‍ച്ചയ്ക്കിടവെച്ചിരിക്കുന്നത്.

ഒരു പരീക്ഷയുടെ ആവശ്യങ്ങള്‍ക്കായി ബാംഗളൂരില്‍ നിന്നും തിരുവനന്തപുരം വരെ രാത്രി യാത്രചെയ്ത യുവതിക്ക് ബസിനുള്ളില്‍വെച്ച്‌ ജീവനക്കാരനില്‍ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവമാണ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പങ്ക് വെച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഒരു കേരളബാംഗ്ലൂര്‍ യാത്രാവിലാപം

ഏകദേശം ഒരു വര്‍ഷത്തിന് മേലെയായി ഈ സംഭവം നടന്നിട്ട്. ഒരു പരീക്ഷയുടെ ആവശ്യങ്ങള്‍ക്കായി ബാംഗളൂരില്‍ നിന്നും തിരുവനന്തപുരം വരെ എനിക്ക് യാത്ര ചെയ്യേണ്ടി വന്നു. തിരികെ വരുവാന്‍ ടിക്കറ്റ് ബുക്ക് ചെയ്തത് നിര്‍ഭാഗ്യവശാല്‍ കല്ലട ബസ്സിലാണ്. യാത്രയുടെ തലേ ദിവസമാണ് ടിക്കറ്റ് ബുക്ക് ചെയ്തത്.

രാത്രിയാത്ര ആയതിനാലും അടുത്തദിവസം ജോലിക്ക് പോകേണ്ടതിനാലും യാത്രാസൗകര്യം കണക്കിലെടുത്തും ഒരു സ്ലീപ്പര്‍ ടിക്കറ്റ് എടുത്തു. സിംഗിള്‍ സ്ലീപ്പര്‍ എല്ലാം ബുക്ക് ചെയ്യപ്പെട്ടിരുന്നതിനാല്‍ ബസ്സിന്റെ പിന്‍സീറ്റിന്റെ ഭാഗത്തായി ഒരു ഡബിള്‍ സ്ലീപ്പര്‍ അപ്പര്‍ ബര്‍ത്ത് ആയിരുന്നു എനിക്ക് ലഭിച്ചത്.

എന്റെ ബര്‍ത്തിനൊപ്പമുള്ള ബര്‍ത്ത് മറ്റു സ്ത്രീകള്‍ക്ക് ബുക്ക് ചെയ്യുവാനും സാധിക്കും. പക്ഷേ, ബസ് യാത്ര തുടങ്ങും വരെ ആ ബര്‍ത്ത് ആരും ബുക്ക് ചെയ്തിരുന്നില്ല എന്ന് ബുക്കിംഗ് ആപ്പിള്‍ നിന്നും മനസ്സിലാക്കുവാന്‍ സാധിച്ചു. ബസ് യാത്ര തുടങ്ങി അധികം വൈകാതെ തന്നെ ഞാന്‍ ഉറങ്ങാന്‍ കിടന്നു. ഒരുപാട് അലഞ്ഞ ഒരു ദിവസമായിരുന്നതിനാല്‍ നല്ല ക്ഷീണവുമുണ്ടായിരുന്നു. അതിനാല്‍ തന്നെ പെട്ടെന്ന് ഉറങ്ങിപ്പോയി.

ഉറക്കത്തിനിടയില്‍ ആരോ എന്നെ തട്ടിയുണര്‍ത്തി. പെട്ടെന്ന് ഞാന്‍ ഞെട്ടി എഴുന്നേറ്റു. ഉറങ്ങാന്‍ കിടക്കും മുന്‍പ് ഞാന്‍ മൂടിയ കര്‍ട്ടനുകള്‍ തുറന്നിരിക്കുന്നു. കണ്ടാല്‍ തന്നെ പേടി തോന്നുന്ന ഒരു മനുഷ്യന്‍ എന്റെ മുന്നില്‍… സ്ലീപ്പറിന്റെ കോണികള്‍ പകുതി കയറി നില്‍ക്കുകയാണ് അയാള്‍.

ആരാണ്? എന്താണ് വേണ്ടത്? എന്നൊക്കെ ഞാന്‍ ഒറ്റശ്വാസത്തില്‍ ചോദിച്ചു. അയാളുടെ മറുപടി ഇങ്ങനെയായിരുന്നു… 'ഞാന്‍ ഈ ബസ്സിലെ സ്റ്റാഫ് ആണ്. എന്റെ ഷിഫ്റ്റ് കഴിഞ്ഞു. ബാക്കി സീറ്റുകള്‍ എല്ലാം ഫുള്‍ ആണ്. എനിക്കൊന്നുറങ്ങണം… കൊച്ച്‌ അങ്ങോട്ട് നീങ്ങി കിടക്കൂ…' അയാള്‍ മദ്യപിച്ചിട്ടുണ്ടായിരുന്നു, അയാള്‍ എന്നോട് സംസാരിക്കുമ്‌ബോള്‍ തന്നെ മദ്യത്തിന്റെ സ്‌മെല്‍ വല്ലാതെ വരുന്നുണ്ടായിരുന്നു. സകല ധൈര്യവും എടുത്ത് ഞാന്‍ അയാളോട് 'പറ്റില്ല' എന്ന് പറഞ്ഞു.

അയാള്‍ എന്നോട് കുറേ തര്‍ക്കിച്ചു. ഒടുവില്‍ മുന്‍വശത്തെ സീറ്റുകളില്‍ നിന്ന് ഒന്ന് രണ്ട് ചേട്ടന്മാര്‍ വന്നു കാര്യം തിരക്കി. നടന്ന സംഭവം ഞാന്‍ അവരോട് പറഞ്ഞു. പ്രശ്‌നം വഷളാകും എന്ന് മനസ്സിലാക്കിയതിനാലാകണം അയാള്‍ ഡ്രൈവറുടെ ഭാഗത്തേക്ക് നടന്നു പോയി.

പക്ഷേ, ആ രാത്രി പിന്നീട് എനിക്ക് ഉറങ്ങുവാന്‍ സാധിച്ചില്ല. ആകെപ്പാടെ ഒരു പേടിയായി. അയാള്‍ പിന്നെയും വരുമോ എന്നായി ചിന്ത. അപ്പോള്‍ തന്നെ ടിക്കറ്റ് ബുക്ക് ചെയ്ത ആപ്പിന്റെ കസ്റ്റമര്‍ കെയറില്‍ വിളിച്ചു. അടിയന്തിര സഹായം ആവശ്യപ്പെട്ടപ്പോള്‍ അവരുടെ മറുപടിയും വിചിത്രമായിരുന്നു. 'നാളെ ബാംഗളൂരില്‍ എത്തിയശേഷം വിശദമായ ഒരു ഇമെയില്‍ അവര്‍ക്ക് അയച്ചാല്‍, അവര്‍ അന്വേഷിക്കാം.' എന്നായിരുന്നു അവരുടെ മറുപടി.

ഒന്ന് രണ്ട് അടുത്ത സുഹൃത്തുക്കളെ വിളിച്ച്‌ കാര്യങ്ങള്‍ വിശദമായി സംസാരിച്ചു. എന്റെ ലൈവ് ലൊക്കേഷനും ബസ്സിന്റെ വിവരങ്ങളും അവരുമായി പങ്കുവെച്ചു. കല്ലടയുടെ കസ്റ്റമര്‍ കെയര്‍ നമ്ബറുകളില്‍ വിളിച്ചെങ്കിലും ആരും പ്രതികരിച്ചില്ല. ഒടുവില്‍ ബാംഗളൂരില്‍ വന്ന് ഇറങ്ങിയതും, മടിവാള പോലീസ് സ്റ്റേഷനില്‍ എത്തി വണ്ടി നമ്ബറും മറ്റു വിവരങ്ങളും അടക്കം പരാതി നല്‍കിയെങ്കിലും, അവര്‍ എന്നെ പിന്തിരിപ്പിച്ച്‌ അയച്ചു. മറ്റൊരു സംസ്ഥാനത്തിന്റെ പരിധിയില്‍ നടന്ന സംഭവത്തില്‍ അവര്‍ക്ക് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ സാധിക്കില്ല എന്നും, സംഭവം നടന്നപ്പോള്‍ തന്നെ വണ്ടിയില്‍ നിന്നും ഇറങ്ങി അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയുമായിരുന്നു വേണ്ടതെന്നൊക്കെ പറഞ്ഞ് കുറേ ഉപദേശവും നല്‍കിയിരുന്നു.

എന്റെ പരാതി സ്വീകരിക്കണം എന്ന് ഞാന്‍ വാശി പിടിച്ചു. ഒടുവില്‍ എന്റെ പരാതി വാങ്ങിയെങ്കിലും, കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലെങ്കിലും ഇതേക്കുറിച്ച്‌ അന്വേഷിക്കാം എന്നായിരുന്നു പോലീസുകാരുടെ മറുപടി. പക്ഷേ, നാളിതുവരെ യാതൊരു അന്വേഷണവും ഉണ്ടായിട്ടില്ല, യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ടിക്കറ്റ് ബുക്ക് ചെയ്ത ആപ്പിന് അയച്ച കംപ്ലയിന്റ് മെയിലിനു ഇന്നുവരെ ഒരു മറുപടിയും വന്നിട്ടില്ല. ശാപമോക്ഷവും കാത്ത് ഇന്നും ആ ഇമെയില്‍ അവരുടെ ഇന്‍ബോക്‌സില്‍ കിടക്കുന്നുണ്ടാകും…

കല്ലട വിഷയം ചര്‍ച്ചയായപ്പോള്‍ ഒരു വിഭാഗം ആളുകള്‍ 'നമ്മുടെ ആനവണ്ടി ഇല്ലേ?' എന്നൊക്കെ ചോദിച്ചു വരുന്നത് കാണുവാന്‍ ഇടയായി. എപ്പോഴെങ്കിലും ഒരു KSRTC കൗണ്ടറില്‍ പോയാല്‍ മതി, ആ ചോദ്യത്തില്‍ നിന്നും 'നമ്മുടെ' എന്ന പദം ഒഴിവാക്കുവാന്‍. പല തവണ ഞാനും അന്വേഷണങ്ങള്‍ക്കായും ടിക്കറ്റ് ബുക്ക് ചെയ്യുവാനും ഒക്കെയായും കേരള സ്റ്റേറ്റ് RTCയുടെ കൗണ്ടറുകളില്‍ എത്തിയിട്ടുണ്ട്. ഇന്നുവരെ, ഒരു തവണ പോലും ഞാന്‍ ചോദിച്ച ഒരു ചോദ്യത്തിനും കൃത്യമായ ഒരു മറുപടി അവരില്‍ നിന്നും ലഭിച്ചിട്ടില്ല. പിന്നെ സ്റ്റാര്‍ട്ടിംഗ് പോയിന്റില്‍ തന്നെ രണ്ട് മണിക്കൂര്‍ ഒക്കെ വൈകി എത്തുന്ന വേറെ ഒരു വണ്ടി ഉണ്ടാകുമെന്നും തോന്നുന്നില്ല. കൗണ്ടറില്‍ ഇരിക്കുന്നവരുടെ കുടുംബസ്വത്തിന്റെ വിഹിതം ചോദിച്ചു ചെല്ലുന്നവരെ പോലെയാണ് ആ കൂട്ടില്‍ ഇരിക്കുന്ന ഏമാന്മാര്‍ ജനങ്ങളെ കാണുന്നത്. പിന്നെ, ഇന്നുവരെ മുഖത്ത് നോക്കി സംസാരിക്കുന്ന ഒരുവനെയും ആ കൂടിനുള്ളില്‍ കാണുവാനും സാധിച്ചിട്ടില്ല.

അതേ സമയം, കര്‍ണാടക സ്റ്റേറ്റ് RTCയുടെ കൗണ്ടറില്‍ ഒന്ന് പോയി നോക്കണം. മര്യാദയോടെ മനുഷ്യരോട് എങ്ങനെ പെരുമാറണം എന്ന് അവര്‍ക്കറിയാം. കേരള സ്റ്റേറ്റിന്റെ കൗണ്ടറില്‍ ഈ ഏമാന്മാരെ ഇടുന്നതിന് മുന്നേ, ഒരാഴ്ച എങ്കിലും കര്‍ണാടകയുടെ കൗണ്ടറിന് മുന്നില്‍ ട്രെയിനിങ്ങിനായി ഇവരെ ഇരുത്തണം. കണ്ടുപഠിക്കട്ടെ.

മറ്റൊരു പ്രധാന പ്രശ്‌നം, യാത്രക്കിടയില്‍ എന്തെങ്കിലും പ്രശ്‌നം ഉണ്ടായാല്‍ സഹയാത്രികരുടെ സങ്കുചിത മനോഭാവമാണ്. ഇത്തരം പ്രശ്‌നങ്ങളിലൊക്കെ നമ്മളെന്തിന് തലയിടണം എന്ന് ചിന്തിച്ച്‌ പ്രതികരിക്കാതെയിരിക്കും, ഉറക്കം നടിക്കും. ഇതൊക്കെ ആര്‍ക്കും എപ്പോള്‍ വേണേലും സംഭവിക്കാവുന്ന കാര്യങ്ങളാണ് എന്നതിന്റെ തെളിവാണ് ഇപ്പോള്‍ പുറത്തു വരുന്ന സംഭവങ്ങള്‍. നാളെയത് നിങ്ങള്‍ക്കും സംഭവിച്ചേക്കാം, അതുകൊണ്ട് പ്രതികരിക്കേണ്ട സമയത്ത് കൃത്യമായി പ്രതികരിക്കൂ…

സുകന്യ കൃഷ്ണ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക