ആഗോളവിശ്വാസ സമൂഹത്തിനു മുറിവേല്‍ക്കുന്ന വിധത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വാര്‍ത്തകള്‍ വരുന്നത് മുന്‍പ് ഒറ്റപ്പെട്ട സംഭവമായിരുന്നു. എന്നാല്‍ ഇന്നതല്ല സ്ഥിതി. കാര്യങ്ങള്‍ മാറിക്കൊണ്ടേയിരിക്കുന്നു. തലയ്ക്കു തല എന്നവിധത്തില്‍ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ പ്രകാശവേഗതയില്‍ മുന്നേറുന്നു. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമായിരുന്നു, ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ സംഭവിച്ചത്. ഈ കൂട്ടക്കുരുതിക്ക് ന്യായീകരണങ്ങളില്ല. മനുഷ്യനെ കൊന്നൊടുക്കിയ മൃഗീയമായ പ്രവര്‍ത്തനത്തിന് ലവലേശ പിന്തുണയുമില്ല. െ്രെകസ്തവ സമൂഹത്തിനു മാത്രമല്ല, മാനവികതയെ സ്‌നേഹിക്കുന്നുവര്‍ക്ക് അങ്ങേയറ്റം മുറിവേറ്റ ഒരു സംഭവമായി പോയി ഇത്. ഈ മുറിവ് മാരകമാകാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. ത്യാഗത്തിന്റെയും സഹിഷ്ണുതയുടെയും മാര്‍ഗദീപമായി മാറിയ ഒരാള്‍ ജീവത്യാഗം ചെയ്തു ഉയിര്‍ത്തെഴുന്നേല്‍പ്പ് നടത്തി ദിനം തന്നെ പിഞ്ചുകുഞ്ഞുങ്ങളെയും വയോധികരെയും പോലും വെറുതെ വിടാതെ കൊല്ലാകൊല നടത്തി.
വിശ്വാസികളുടെ മേല്‍ ഇത്തരം പാപപങ്കില പ്രവര്‍ത്തങ്ങള്‍ ഇതാദ്യമൊന്നുമല്ല. എന്നാല്‍, ലോകം മാറിക്കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ ഇത്തരം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഇരയായി പോവുകയാണ് നിസഹായരും നിരാലംബരുമായവര്‍. ആളും അര്‍ത്ഥവും കൊണ്ടു മാത്രമല്ല ആശയം കൊണ്ടു പോലും ഇതിനോടു ചേര്‍ന്നു നില്‍ക്കുന്നതിനെയാണ് നാം ഈ അവസരത്തില്‍ ചോദ്യം ചെയ്യപ്പടേണ്ടത്. തീവ്രവാദികളും മൃദുവാദികളും തമ്മിലുള്ള ദ്വന്ദയുദ്ധത്തില്‍ ആരു ജയിക്കുന്നുവെന്നതല്ല പ്രശ്‌നം, മറിച്ച് നിരപരാധികള്‍ കൊല്ലപ്പെടുന്നു എന്നതാണ് ലോകത്തെ ആശങ്കയില്‍ നിര്‍ത്തുന്നത്. ചോരയ്ക്കു ചോര എന്ന മട്ടില്‍ ഇങ്ങനെ പകരം ചോദിക്കാന്‍ തുടങ്ങിയാല്‍ ഇത് മാനവകുലത്തിന്റെ അറുതിയിലാവും ചെന്നു നില്‍ക്കുകയെന്നു നമുക്കൊക്കെയും അറിയാം. എന്നിട്ടും താത്കാലിക ലാഭത്തിനു വേണ്ടി ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണ് ആധുനികലോകം ചെയ്യുന്നത്. മാനവനു വേണ്ടി സൃഷ്ടിക്കപ്പെട്ട മതത്തിന്റെ പേരില്‍ വെട്ടിക്കൊന്നു ചാവുമ്പോള്‍ ഏത് ദൈവമാണ് അവര്‍ക്കൊപ്പം നില്‍ക്കുകയെന്ന സാമാന്യബുദ്ധി പോലും ഇവര്‍ക്കുണ്ടാവുന്നില്ലെന്നതാണ് അതിശയം.
ശ്രീലങ്ക പോലൊരു മൂന്നാം ലോകസ്ഥലത്ത് ഇത്തരം ബോംബ് കൊലകള്‍ അരങ്ങേറുമ്പോള്‍ അതിനോടു ചേര്‍ന്നു കിടക്കുന്ന രാജ്യമെന്ന നിലയില്‍ ഇന്ത്യയും ഏറെ ഭയപ്പെടേണ്ടിയിരിക്കുന്നു. എന്നാല്‍, ഭയമല്ല ഇവിടെ ഉദിക്കേണ്ടതെന്നും മറിച്ച് പ്രതിരോധമാണ് ഏറ്റവും നല്ല മാര്‍ഗ്ഗമെന്നും നാം ഓര്‍ക്കേണ്ടതുണ്ട്. ഇന്ത്യയെന്നോ പാക്കിസ്ഥാനെന്നോ അമേരിക്കയെന്നോ അതിര്‍ത്തി മരണത്തിനില്ല. അതു തീവ്രവാദിയുടെ ബോംബിന്റെ രൂപത്തിലോ പ്രകൃതിക്ഷോഭത്തിന്റെ രൂപത്തിലോ ഒക്കെ സംഭവിക്കാം. എന്നാല്‍ തീവ്രവാദം എന്നത് വികലമായ ആക്രമണമാണ്. അതു ശത്രുവിന്റെ നിരുപാധികമായ തകര്‍ക്കലാണ്. അടിസ്ഥാനമില്ലാത്ത വാദത്തെ വളര്‍ത്തിക്കൊണ്ടു വരുന്ന തീവ്രവാദമെന്ന മയക്കുമരുന്നിന് അടിപ്പെട്ടവര്‍ നടത്തുന്ന ഈ യുദ്ധത്തിന് ഇരയാവുന്നവര്‍ ആരെന്നതാണ് നമുക്കിടയിലെ വലിയ വെല്ലുവിളി.
ഇങ്ങനെ ആളിപ്പടരുന്ന തീവ്രവാദത്തെ എങ്ങനെയാണ് പ്രതിരോധിക്കേണ്ടത്? തീവ്രവാദത്തെ ഒരുതരത്തിലും വളര്‍ത്താതിരിക്കുകയെന്നതു മാത്രമാണ് അതിനെ മറച്ചുപിടിക്കാന്‍ പറ്റിയ രീതി. സ്‌നേഹവും, സമാധാനവും കൊണ്ട് ഹൃദയത്തെ നവീകരിക്കുക എന്ന ദൈവീകമായ ആത്മീയ പ്രവര്‍ത്തനമാണ് മറ്റൊന്ന്. എന്നാല്‍ മറ്റൊരു വിശ്വാസത്തെയും തകര്‍ക്കപ്പെടാതെ, തെറ്റിദ്ധാരണ പരത്താതെയും വേണം ഈ വിശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് കുട പിടിക്കാന്‍. എങ്ങനെയാണ് രക്ഷിക്കപ്പെടേണ്ടത്, എങ്ങനെയാണ് സ്വയംരക്ഷ ഉണ്ടാവേണ്ടതെന്നും ഈ പശ്ചാത്തലത്തില്‍ നാം ചിന്തിക്കണം. സാങ്കേതികമായി മുന്നേറി കൊണ്ടിരിക്കുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. അതു കൊണ്ട് തന്നെ ദൈവികമായ പരിവര്‍ത്തനത്തനമല്ല, ദൈവത്തോടു ചേര്‍ന്നു നിന്നു കൊണ്ടുള്ള സാങ്കേതികമായ മുന്നേറ്റമാണ് നമുക്കിടയില്‍ ഉണ്ടാകേണ്ടത്. അതിന് നാം എന്തൊക്കെ ചെയ്യണം. അടിസ്ഥാനമായി വേണ്ടത് വിശ്വാസത്തിലൂന്നിയുള്ള ജീവിതം ഒന്നു മാത്രമാണ്. അതിനു വേണ്ടി ത്യാഗമനോഭാവത്തോടെ, സഹിഷ്ണുതയോടെ, വിട്ടുവീഴ്ചയോടെ ജീവിക്കാന്‍ നാം സ്വയം തയ്യാറെടുക്കണം. അങ്ങനെയുള്ള ജീവിതത്തിലേക്കാണ് ദൈവികമായ ചൈതന്യവും അനുഗ്രഹവും വര്‍ഷിക്കപ്പെടുന്നത്.
കുടുംബത്തില്‍ നിന്നും വളര്‍ത്തി കൊണ്ടു വന്ന് സമൂഹത്തിന്റെ ഭാഗമാക്കി മാറ്റുകയും അതു വഴി തീവ്രവാദത്തില്‍ നിന്നും മാറി നില്‍ക്കാന്‍ കഴിയുകയും ചെയ്യുക എന്നതാണ് വലിയ പ്രതിരോധം. അതാണ് വിശ്വാസസമൂഹത്തിന്റെ ലോകനായകനായ യേശുദേവന്‍ നമ്മെ പഠിപ്പിച്ചത്. അദ്ദേഹത്തിന്റെ ജീവിതമായിരുന്നു അതിന്റെ വലിയ ഉദാഹരണം. യേശുവിന്റെ ജീവത്യാഗം മാത്രമല്ല, ജീവിതത്തോട് അദ്ദേഹം പുലര്‍ത്തിയ കരുണയും ക്ഷമയും ഒക്കെ നമുക്ക് ജീവനായി മാറേണ്ടതുണ്ട്. അതാണ് തീവ്രവാദത്തെ മറികടക്കാനുള്ള ഏറ്റവും വലിയ പ്രതിരോധം. ചോരയ്ക്കു ചോര കൊണ്ടു പകരം വീട്ടുന്നതിലോ, ആയുധം കൊണ്ട് തലയറുക്കുന്നതിലോ അല്ല കാര്യം. യേശുദേവന്‍ കുരിശില്‍ കിടന്നത് എന്തിനു വേണ്ടിയാണോ, അതേ ത്യാഗത്തിന്റെ സാര്‍വ്വലൗകിക സിദ്ധാന്തമാണ് നാം പടര്‍ത്തേണ്ടത്. നൂറു കണക്കിനാളുകള്‍ ഈസ്റ്റര്‍ ദിനത്തില്‍ പിടഞ്ഞു വീഴുമ്പോള്‍ നമ്മുടെ ഇടനെഞ്ചു പൊട്ടേണ്ടതും ഇവിടെയാണ്. ദൈവവും മനുഷ്യനും തമ്മിലുള്ള അകലം കുറയ്ക്കാനാണ് നാം കണ്ണീര്‍ പൊഴിച്ചു പ്രാര്‍ത്ഥിക്കേണ്ടത്. ആ കരുണയും പ്രസാദവും അനുഗ്രഹവും നമ്മിലേക്ക് പൊഴിക്കുവാനാണ് നാം നോമ്പ് നോക്കേണ്ടത്. അങ്ങനെയാണ് നാം മനുഷ്യനാവുന്നത്. അല്ലാതെ, മൃഗമായി നിന്നു കൊണ്ട്, ഒരുവന്റെ നേര്‍ക്ക് തോക്കൂ ചൂണ്ടുകയോ, ബോംബ് എറിയുവാനോ അല്ല െ്രെകസ്തവസമൂഹവും വിശ്വാസദീപ്തമായ കാലത്ത് ചിന്തിക്കേണ്ടത്.