Image

എനിക്ക് പേടിയാകുന്നു (ഡോ: എസ്. എസ്. ലാല്‍)

Published on 21 April, 2019
എനിക്ക് പേടിയാകുന്നു (ഡോ: എസ്. എസ്. ലാല്‍)
ഞാന്‍ എന്റെ ഫേസ്ബുക്ക് പേജില്‍ എന്തെങ്കിലും രാഷ്ട്രീയം എഴുതിയാല്‍ ഉടന്‍ തന്നെ ഒരു യുവസുഹൃത്ത് വന്ന് കമന്റ് ബോക്‌സില്‍ ചോദിക്കും; രാഹുലിന് ഗാന്ധിയെന്ന പേരുപയോഗിക്കാന്‍ എന്ത് അവകാശമാണെന്ന്. ഞാനെന്ത് പറയാനാണ്. എനിക്ക് യാതൊരു ഉത്തരവാദിത്തവും ഇല്ലാത്ത കാര്യം.

ഗാന്ധിഎന്ന പേര് രാഹുല്‍ ഉപയോഗിക്കുന്നതില്‍ അദ്ദേഹത്തിന് വലിയ എതിര്‍പ്പാണ്. നാട്ടിലെ ഏറ്റവും വലിയ പ്രശ്‌നം അതാണിപ്പോള്‍. പാകിസ്ഥാന്‍ പ്രശ്‌നം അല്പം ഒന്ന് കെട്ടടങ്ങിയപ്പോള്‍. 'ഞങ്ങടെ സര്‍ക്കാര്‍ വീണ്ടും വന്നാല്‍ രാഹുലിന്റെ പേരിലെ ഗാന്ധി മാറ്റിയില്ലെങ്കില്‍ എന്റെ പേര് മാറ്റിക്കോ' എന്നൊക്കെ അദ്ദേഹം വെല്ലുവിളിച്ചേക്കും, ഉടനെ തന്നെ

ഇനി എന്റെ പേടിയുടെ കാര്യം. അത് വീട്ടുകാര്യമാണ്. നാട്ടിലെ എന്റെ ബന്ധുക്കള്‍ ആരെങ്കിലും ആക്രമിക്കപ്പെടുമോ എന്നൊരു ഭയം. ഞാന്‍ അദ്ദേഹത്തോട് ഒരു അഭ്യര്‍ത്ഥന നടത്തിയിരിക്കുകയാണ്. അവരെ ആക്രമിക്കരുതെന്ന്. ഫേസ്ബുക്കില്‍ തപ്പിയാല്‍ അവരുടെ പേരുകള്‍ എന്റെ സുഹൃത്തിന് പ്രശ്‌നമാകും. അതാണ് പേടി.

ചിറയിന്‍കീഴുള്ള എന്റെ ഒരു ചിറ്റപ്പന്റെ പേര് സുഭാഷ് ചന്ദ്ര ബോസ് എന്നാണ്. അദ്ദേഹത്തിന്റെ അച്ഛന്‍, എന്റെ അന്തരിച്ച മുത്തച്ഛന്‍, വിശ്വംഭരന്‍ ആണ്. അല്ലാതെ ബോസ് അല്ല. എനിക്ക് ഉറപ്പാണ്. മറ്റൊരു ബന്ധു ജവഹര്‍ ആണ്. അദ്ദേഹത്തിന്റെ സഹോദരങ്ങളില്‍ ഒരാള്‍ മോഹന്‍ദാസും മറ്റൊരാള്‍ കാള്‍ മാര്‍ക്സും ആണ്. അവരും ചിറയിന്‍കീഴുകാര്‍ തന്നെ.

കോളേജില്‍ പഠിച്ചിരുന്നപ്പോള്‍ വര്‍ക്കലക്കാരന്‍ ഒരു കെ.എസ്.യു. സുഹൃത്തിന്റെ പേര് മോഹന്‍ദാസ് ഗാന്ധി എന്നായിരുന്നു. കോണ്‍ഗ്രസുകാരനായ അദ്ദേഹത്തിന്റെ പിതാവിന്റെ പേര് കേശവന്‍ നായര്‍ എന്നോ മറ്റോ ആയിരുന്നു. സാത്വികനായ ഒരു നായര്‍ക്ക് ജനിച്ച ഗാന്ധി. ആ സുഹൃത്തിന്റെ ഭാര്യ ഗിരിജ ഗാന്ധിയോ മറ്റോ ആണ്. മക്കളും ഗാന്ധിമാര്‍.

ഈ പാവപ്പെട്ട മനുഷ്യരൊക്കെ ജനിച്ചപ്പോള്‍ എന്റെ സുഹൃത്തിന്റെ പാര്‍ട്ടി ജനിച്ചിട്ടില്ലാതിരുന്നത് എന്തൊരു ഭാഗ്യം. അവര്‍ക്ക് ഈ നല്ല പേരൊക്കെ അങ്ങനെ ലഭിച്ചു. ഇന്നായിരുന്നെങ്കിലോ? ഇഷ്ടമുള്ള ഭക്ഷണം കഴിക്കാന്‍ പറ്റാത്തതുപോലെ ഇഷ്ടമുള്ള പേരും ഇടാന്‍ പറ്റാതായേനെ.

എന്റെ സുഹൃത്തിനോട് എന്റെ വിനീതമായ അഭ്യര്‍ത്ഥന ഇതാണ്. ഈ പേരുകള്‍ ഉള്ളതുകൊണ്ട് മേല്പറഞ്ഞവരെയൊന്നും വെടിവച്ചിടരുത്. അവരെല്ലാം നല്ല മനുഷ്യരാണ്. തീര്‍ത്തും നല്ല മനുഷ്യര്‍.

വാലറ്റം: ചിലരൊക്കെ ഗാന്ധിയുടെ പേരെങ്കിലും സംരക്ഷിക്കാന്‍ ശ്രമിക്കുന്നത് കാണുമ്പോള്‍ സന്തോഷം കൊണ്ട് ഇരിക്കാന്‍ വയ്യ. 48-ലെ വെടിയുണ്ടയുടെ മണം ഇപ്പോഴും അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കുന്നുണ്ട്. നമ്മളെയൊക്കെ വേദനിപ്പിച്ചുകൊണ്ട്.
എനിക്ക് പേടിയാകുന്നു (ഡോ: എസ്. എസ്. ലാല്‍)
Join WhatsApp News
കൊച്ചുകള്ളൻ 2019-04-21 09:56:15
കൊച്ചുകള്ളാ, അപ്പൊ കോൺഗ്രസുകാരനാണല്ലേ?
മലയാളി അമേരിക്കയില്‍ 2019-04-21 14:02:50
മലയാളി അമേരിക്കയില്‍ എത്തിയപോള്‍ :-
കപ്പ മൂട്ടില്‍ ജോണ്‍  > John Kapp
ചെമ്പ് കണ്ടത്തില്‍ ദാവീദ് > David Copperfield.
മറ്റു ചില പേരുകള്‍ :- Tastey, Simply, Genuvin, Lowsy, -എന്താണോ ഇതിന്‍ ഒക്കെ അര്‍ത്ഥം?
അല്ലെങ്കിലും ഒരു പേരില്‍ എന്ത് ഇരിക്കുന്നു?
Mathew 2019-04-21 17:21:10
മതേതര കേരളത്തോട് ഒരഭ്യർത്ഥന..

തിരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി. കേരളത്തിൽ ഏറ്റവും നിർണ്ണായകമായ മത്സരം നടക്കുന്നത് തിരുവനന്തപുരത്താണ് എന്ന് ഞാൻ വിശ്വസിക്കുന്നു. കാരണം 19 സീറ്റ് ജയിച്ച് തിരുവനന്തപുരം മാത്രം പരാജയപ്പെട്ടാലും ഈ തിരഞ്ഞെടുപ്പ് പരാജയപ്പെട്ടതായി ഞാൻ കണക്കാക്കും. അത് മറ്റൊന്നും കൊണ്ടല്ലാ, നമ്മുടെ ആത്യന്തികമായ പോരാട്ടം വർഗ്ഗീയ രാഷട്രീയത്തോടാണ് എന്നത് കൊണ്ടാണ്. 

ഇടത് പക്ഷ സുഹൃത്തുക്കളും ഇത് അംഗീകരിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു. 

ഇനി രണ്ടാമത്തെ കാര്യം, ശശി തരൂർ മലയാളിയുടെ മാത്രമല്ല രാജ്യത്തിന്റെ തന്നെ അഭിമാനാണ്. പക്ഷെ അദ്ദേഹം പരാജയപ്പെടരുത് എന്ന് ഞാനാഗ്രഹിക്കുന്നത് അതുകൊണ്ടല്ല.

നിങ്ങളറിയണം, RSS ന്റെ, സംഘപരിവാറിന്റെ, നരേന്ദ്ര മോഡിയുടെ ഒന്നാമത്തെ ശത്രുക്കളിൽ ഒരാളാണ് ശശി തരൂർ. അവർ ഭയപ്പെടുന്നത് തരൂരിനെപ്പോലുള്ളവരെയാണ്. ഹിന്ദുവിന്റെ പേരിൽ ഭൂരിപക്ഷ വർഗ്ഗീയ രാഷ്ട്രീയം എന്ന സംഘപരിവാർ പ്രത്യയശാസ്ത്രത്തെ ഏറ്റവും കരുത്തോടെ നേരിടാൻ കഴിയുന്ന നേതാക്കളിൽ ഒന്നാമനാണ് ശശി തരൂർ.  'Why I am a Hindu' എന്ന പുസ്തകം RSS രാഷ്ട്രീയത്തിന്റെ മുഖത്ത് ഏറ്റ കനത്ത അടിയായിരുന്നു. അതിന് പിന്നാലെ വന്ന 'Paradoxical  Prime Minister' അക്ഷരാർത്ഥത്തിൽ നരേന്ദ്ര മോഡിയെ പിച്ചിചീന്തി. 

എത് ഹിന്ദുവിന്റെയും അഭിമാനമായ തരൂരിനെ അവർ ഭയപ്പെടുന്നത് സ്വാഭാവീകം. എല്ലാത്തിനേം ഉൾക്കൊള്ളാൻ കഴിയുന്ന ഹിന്ദു മതത്തിന്റെ ധർമ്മം. സ്വാമി വിവേകാനന്ദനും, മഹാത്മാഗാന്ധിയും, ശ്രീനാരായണ ഗുരുവും, ചട്ടമ്പിസ്വാമി കളും ഒക്കെ ഉയർത്തിപ്പിടിച്ച അതേ ഹൈന്ദവ ധർമ്മം കൊണ്ട് തന്നെ വേണം RSS നെ നേരിടാൻ. 

ഈ രാജ്യത്തിന്റെ മതേതരത്വം നിലനിർത്തുന്നത് ഇവിടത്തെ ന്യൂനപക്ഷങ്ങളോ ന്യൂനപക്ഷത്തിന്റെ ശക്തിയോ അല്ലാ എന്ന് നാം മനസ്സിലാക്കണം. യത്ഥാർത്ഥ ഹൈന്ദവ സംസകാരത്തിന് മുന്നിലാണ് സംഘ പരിവാറിന് അടി പതറുക. അവർ തരൂരിനെ  ഭയപ്പെടുന്നതും അതുകൊണ്ട് തന്നെ. തരൂരിന്റെ  ആഴത്തിലുള്ള ചിന്തയേയും, മൂർച്ചയേറിയ നാവിനേയും, തീക്ഷ്ണമായ എഴുത്തിനേയും അവർ ഭയപ്പെടുന്നു. 

അതു കൊണ്ട് തന്നെ BJP യും സംഘപരിവാറും അതിന്റെ സർവ്വശക്തിയും പ്രയോഗിക്കുന്നത് തരൂരിനെ പരാജയപ്പെടുത്താനാണ്. നരേന്ദ്ര മോഡി കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വന്നതും മറ്റൊന്നും കൊണ്ടല്ലാ. എന്ത് വില കൊടുത്തും ഈ മനുഷ്യനെ നമ്മുക്ക് വിജയിപ്പിക്കണം. അത് കോൺഗ്രസ്സിനോ യു.ഡി.എഫ് നോ വേണ്ടിയല്ല. മറിച്ച് RSS നെ പരാജയപ്പെടുത്താനാണ്. 

എന്നെ ഒരുപാട് സുഹൃത്തുക്കൾ വിദേശത്ത് നിന്നും, രാജ്യത്തിന്റെ ഇതര ഭാഗങ്ങളിൽ നിന്നും തിരുവനന്തപുരത്തെ അവസ്ഥയേക്കുറിച്ച് ആശങ്കയോടും കൗതുകത്തോടും അന്വോഷിക്കാറുണ്ട്. അവരെല്ലാം ആഗ്രഹിക്കുന്നത് കേരളം വർഗ്ഗീയ വാദികളുടെ കൈയ്യിൽ അമരരുത് എന്നാണ്. ഇങ്ങനെ ആഗ്രഹിക്കുന്ന പതിനായിരങ്ങൾ ഉണ്ട് എന്ന് ഞാൻ മനസ്സിലാക്കുന്നു. പലരും തങ്ങളുടെ സഹായം വാഗ്ദാനം ചെയ്യാറുമുണ്ട്. 

എന്നാൽ എല്ലാവരോടും ഒരഭ്യർത്ഥന മാത്രമാണ് ഉള്ളത്. നിങ്ങൾ മറ്റൊന്നും ചെയ്യണ്ട. നിങ്ങളുടെ പരിചയത്തിൽപെട്ട 5 വോട്ട് അല്ലെങ്കിൽ കുറഞ്ഞത് 2 വോട്ട്, തിരുവനന്തപുരത്ത് തരൂരിന് ഉറപ്പാക്കുക. ഒരു പക്ഷേ അതിന് വേണ്ടി വരിക പത്ത് ഫോൺ കോളോ അര മണിക്കൂറോ ആണ്. അത് നിങ്ങൾ കരുതുന്നത് പോലെ ചെറിയ സഹായമല്ല, വലിയ സഹായമാണ് എന്ന് തിരിച്ചറിയുക.

കഴിഞ്ഞ ദിവസം ഞാൻ എന്റെ 100 സുഹൃത്തുക്കളോട് ഈ അഭ്യർത്ഥന നടത്തി. ഞാൻ പോലും പ്രതീക്ഷിക്കാത്ത പ്രതികരണമാണ് ലഭിച്ചത്. ഈ സന്ദേശം ഉൾക്കൊള്ളാനും പ്രചരിപ്പിക്കാനും കഴിഞ്ഞാൽ വലിയ നേട്ടമുണ്ടാകും എന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു. 

ഈ  പോരാട്ടത്തിൽ നിങ്ങളുടെ ഒരു കൈ സഹായം ആത്മാർത്ഥമായി അപേക്ഷിക്കുന്നു..

ഏറേ സ്നേഹത്തോടെ..

*മാത്യു കുഴൽനാടൻ* 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക