Image

പ്രളയകാലം പറഞ്ഞത് (കവിത: അന്‍വര്‍ ഷാ ഉമയനല്ലൂര്‍)

Published on 12 April, 2019
പ്രളയകാലം പറഞ്ഞത് (കവിത: അന്‍വര്‍ ഷാ ഉമയനല്ലൂര്‍)
"ഇതുമാത്രമവസാന"മാരോ പുലമ്പുന്നു
മാനസത്തിരയടങ്ങാതിടയ്ക്കലറുന്നു
ജീവിതം നീന്തിത്തളര്‍ന്നു താഴ്ന്നീടുന്നു
അരികിലായന്തിച്ചുവപ്പുയര്‍ന്നീടുന്നു.

അഴലിന്റെയാഴക്കടലാണു ചുഴലവും
നിരയറ്റ നിഴലായി നീറുന്നു മനനവും
വഴിതേടി വിലപിച്ചിടുന്നിതര സ്വപ്നവും
പൊഴിമുറിച്ചെത്തിത്തകര്‍ക്കുന്നുലകവും.

നിരകള്‍ക്കുമേലെത്ര പെരുമയില്‍ നിര്‍മ്മിച്ചു;
തിര കവര്‍ന്നെല്ലാം നിണമണിഞ്ഞാകെയും
വീണടിഞ്ഞരനൊടിയിലായിരമെങ്കിലും
കലിയടങ്ങാതതാ, പരതുന്നു പിന്നെയും

അംബരചുംബികളെന്നില്ല; മനുജന്റെ
നൊമ്പരമേറ്റിയിന്നിഴയറ്റ പാരിടം
മതിലില്ല! മനസ്സുകള്‍ മാറ്റിയൊരേവിധം
മതിമറക്കേണ്ട!നാം, ക്ഷണമത്രെ! ജീവിതം.

കലിയടങ്ങാതൊടുവിലിരവിന്‍ പരീക്ഷണം
പാരിതില്‍ ഝടിതി വീഴ്ത്തീടുന്നു ചുടുനിണം
കണികപോലും കാത്തിടാതേ ക്ഷമാതലം
കടലെടുത്തേയ്ക്കാം; കനിവാകയിക്ഷണം.

തിരതാണ്ഡവത്താല്‍ തകര്‍ന്നെത്ര പേരുകള്‍
പേടിയോടോര്‍ക്കുന്നിതര വിലാപങ്ങള്‍
വീണടിഞ്ഞെന്നില്‍ നിരന്നയാ സ്വപ്നങ്ങള്‍
നിന്നുള്ളിലിതുപോലെയിന്നെത്ര കനലുകള്‍ ?

Join WhatsApp News
Sudhir Panikkaveetil 2019-04-12 10:42:46
നല്ല കവിത ശ്രീ അൻവർ ഷാ. ഓരോ വരികളിലും 
വിചാര തിരകൾ അലയടിക്കുന്നു. നമ്മൾ 
നിശ്ചയിച്ചുറപ്പിച്ച അവസാനങ്ങൾക്ക് വിപരീതമായി 
അവസാനം അടുക്കുന്നുവെന്ന ഞെട്ടലുകൾ_ 
ചുറ്റിലും അതിന്റെ യാഥാർഥ്യങ്ങൾ. അത് 
താങ്കൾ വിവരിച്ചിട്ടുണ്ട്. 

"ഇതുമാത്രമവസാന"മാരോ പുലമ്പുന്നു
മാനസത്തിരയടങ്ങാതിടയ്ക്കലറുന്നു"
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക