Image

ഒരാഴ്ച മുമ്പ് കബറടക്കിയ ആള്‍ തിരിച്ചെത്തി

Published on 21 April, 2012
ഒരാഴ്ച മുമ്പ് കബറടക്കിയ ആള്‍ തിരിച്ചെത്തി
കണ്ണൂര്‍: ഒരാഴ്ച മുമ്പ് കബറടക്കിയ ആള്‍ ചിരിച്ചുകൊണ്ട് തിരിച്ചെത്തിയപ്പോള്‍ ബന്ധുക്കളും നാട്ടുകാരും ഞെട്ടി. 

നടുവനാട്ടെ ഐ.വി മൊയ്തു എന്ന 72 കാരനാണ് 'പുനര്‍ജന്മം' കൊണ്ട് നാട്ടുകാരെ അമ്പരപ്പിച്ചത്. ഒരാഴ്ച മുമ്പ് കേളകത്തെ കടത്തിണ്ണയില്‍ മരിച്ചനിലയില്‍ കണ്ട 'മൊയ്തു'വിനെയാണ് ബന്ധുക്കള്‍ ഏറ്റുവാങ്ങി നടുവനാട് ജമാ അത്തു പള്ളിയില്‍ സംസ്‌കരിച്ചത്.

കടത്തിണ്ണയില്‍കണ്ട അജ്ഞാത മൃതദേഹം മൊയ്തുവാണെന്ന് കരുതി ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്‌കരിക്കുകയായിരുന്നു.

ബന്ധുക്കളെയും നാട്ടുകാരെയും സ്തബ്ധരാക്കി വ്യാഴാഴ്ച വൈകീട്ടാണ് മൊയ്തു ഇരിട്ടിയില്‍ തിരിച്ചെത്തിയത്. 'അജ്ഞാതന്‍ മരിച്ച നിലയില്‍' എന്ന പത്രവാര്‍ത്തക്കൊപ്പം കൊടുത്ത ചിത്രമാണ് മരിച്ചത് മൊയ്തുവാണെന്ന് ബന്ധുക്കള്‍ കരുതാനിടയാക്കിയത്.

കര്‍ണാടകത്തില്‍ ബിസിനസ്സുകാരനായ മൊയ്തു ബിസിനസ് തകര്‍ന്നതിനെത്തുടര്‍ന്ന് മാനസികനില തെറ്റി ബന്ധുക്കളുമായി പിണങ്ങി രണ്ടരവര്‍ഷം മുമ്പാണ് വീടുവിട്ടിറങ്ങിയത്. ഇരിട്ടി പഴയപാലം ജുമാഅത്ത് പള്ളിയിലും പരിസരങ്ങളിലുമായിട്ടായിരുന്നു കഴിഞ്ഞത്. പള്ളികളിലെ മതപ്രഭാഷണ പരമ്പരകള്‍ക്ക് പോകുന്ന മൊയ്തു പാനൂരിലും കണ്ണവത്തും പരിപാടി കേള്‍ക്കാനായി പോയി. ഇതിനിടയിലാണ് കേളകത്ത് അജ്ഞാതനെ കടത്തിണ്ണയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൊയ്തുവിനെ ഇരിട്ടിയില്‍ കാണാതാവുകയും പത്രവാര്‍ത്തയിലെ ചിത്രത്തിലെ സാദൃശ്യവും കണ്ട് ബന്ധുക്കള്‍ മൊയ്തു മരിച്ചതായി ഉറപ്പിക്കുകയും പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും ഏറ്റുവാങ്ങി സംസ്‌കരിക്കുകയുമായിരുന്നു.

തന്നെ ബന്ധുക്കള്‍ പരേതനാക്കിയ വാര്‍ത്തയും ഫോട്ടോയും മൊയ്തു പാനൂരില്‍നിന്ന് വായിച്ചിരുന്നു. പത്രഫോട്ടോയും താനുമായി സാദൃശ്യമില്ലെന്നാണ് മൊയ്തു പറയുന്നത്. എങ്ങനെ ബന്ധുക്കള്‍ക്ക് തെറ്റുപറ്റിയെന്ന് മൊയ്തുവും ചോദിക്കുന്നു. മൊയ്തു ഇരിട്ടിയിലുണ്ടെന്നറിഞ്ഞ് മക്കളും ബന്ധുക്കളും വെള്ളിയാഴ്ച രാവിലെ ഇരിട്ടിയിലെത്തിയെങ്കിലും മൊയ്തു ബന്ധുക്കള്‍ക്കൊപ്പം പോകാന്‍ തയ്യാറായിട്ടില്ല.

പരിചയക്കാരുടെ മുഖത്തുനോക്കി ഞാന്‍ മരിച്ചിട്ടില്ലെന്ന് പറഞ്ഞ്പറഞ്ഞ് ക്ഷീണിതനായിരിക്കുകയാണ് മൊയ്തു.

ഒരാഴ്ച മുമ്പ് കബറടക്കിയ ആള്‍ തിരിച്ചെത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക