Image

ചരിത്രം കുറിച്ച് മലയാളദിനം, ചാരിതാര്‍ത്ഥ്യത്തോടെ "മന'

ജോയിച്ചന്‍ പുതുക്കുളം Published on 15 March, 2019
ചരിത്രം കുറിച്ച് മലയാളദിനം, ചാരിതാര്‍ത്ഥ്യത്തോടെ "മന'
ഫ്രീമോണ്ട്, കാലിഫോര്‍ണിയ:

"അറിവിന്‍റെ പാഠങ്ങളൊക്കെയുമരുളുന്ന
ഗുരുസമക്ഷം കൂപ്പു കൈയാവുക
നിലതെറ്റി വീഴുന്ന കൂടപ്പിറപ്പിനെ
താങ്ങുന്നൊരലിവിന്‍റെ  നിഴലാവുക"

അരങ്ങില്‍ പ്രണവിന്റെ ആലാപനം തുടരുന്നു, നിറഞ്ഞസദസ്സ് മനം നിറഞ്ഞ് ആസ്വദിക്കുന്നു. ചെറിയകുട്ടികള്‍ മുതല്‍, എല്ലാവരാലും ആദരിക്കപ്പെടുന്ന എഴുത്തുകാര്‍ വരെ ഉള്‍പ്പെടുന്ന സദസ്സ്. ചിലര്‍ താളം പിടിക്കുന്നുണ്ട്.

"അച്ഛനുമമ്മയ്ക്കുമെപ്പോഴുമുണ്ണീ നീ
'വളരാതെ' യൊരു നല്ല മകനാവുക.
ആരു ഞാനാകണം?  എന്നുണ്ണി ചോദിക്കി
ലാരാകിലും നല്ലതെന്നുത്തരം"

പ്രണവിന്റെ ആലാപനം അതിന്റെ പരിസമാപ്തിയിലെത്തുന്നു. ഒരു നിമിഷത്തെ നിശബ്ദത. പിന്നെ നിലയ്ക്കാത്ത കരഘോഷം. ഒന്നു പൊടിഞ്ഞ കണ്ണീര്‍ക്കണങ്ങള്‍ തുടച്ചുമാറ്റുന്നു ചിലര്‍.

ഇത് നടക്കുന്നത് മലയാളനാട്ടില്‍ അല്ല. മറിച്ച്, അമേരിക്കയിലെ കാലിഫോര്‍ണിയയില്‍, സിലിക്കണ്‍ വാലിയുടെ ഹൃദയഭാഗത്ത്,  മന (Malayalam Academy of North America -  MANA) യുടെ ആഭിമുഖ്യത്തില്‍ ലോക മാതൃഭാഷാദിനത്തോടനുബന്ധിച്ച് 'എന്റെ മലയാളം' എന്ന പേരില്‍ നടത്തിയ മലയാള ദിനാഘോഷമായിരുന്നു വേദി. പ്രണവിന്റെ ആലാപനം പോലെ സദസ്യര്‍ക്ക് നവ്യാനുഭൂതി പകര്‍ന്ന നിരവധി പ്രകടനങ്ങളാല്‍ സമ്പന്നമായിരുന്നു  മലയാള ദിനാഘോഷം.

മാര്‍ച്ച് 9 ശനിയാഴ്ച, കാലിഫോര്‍ണിയയിലെ, ഫ്രിമോണ്ട് ഹോര്‍ണര്‍ ജൂനിയര്‍ ഹൈസ്കൂളില്‍ ആണ് ഈ ആഘോഷം നടന്നത്.  സാന്‍ഫ്രാന്‍സിസ്‌കോ ബേ ഏരിയയിലെ മാതൃഭാഷാ സ്‌നേഹികളായ മലയാളി സമൂഹത്തില്‍ ഇതാദ്യമായി നടക്കുന്ന മലയാളദിനാഘോഷം ഒരു വന്‍ വിജയമാക്കാന്‍ മന പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും അക്ഷരാര്‍ത്ഥത്തില്‍ തയ്യാറെടുത്തിരുന്നു. വിദ്യാര്‍ത്ഥികള്‍ വരച്ച അക്ഷരചിത്രങ്ങളാല്‍ വേദി അലങ്കരിച്ചിരുന്നു.  അകാഡമിയില്‍ മലയാളം ഭാഷാ പഠനം നടത്തുന്ന എല്ലാ വിദ്യാര്‍ത്ഥികളേയും പങ്കെടുപ്പിച്ചുകൊണ്ട്, മലയാള ഭാഷയുമായി ബന്ധപ്പെട്ട വിവിധതരം മത്സരങ്ങളും ഇതോടോപ്പം സംഘടിപ്പിച്ചിരുന്നു. കേട്ടെഴുത്ത്, ഓര്‍മ്മപരിശോധന, തര്‍ജ്ജിമ, കൈയ്യക്ഷരം,  മുതലായ മത്സര ഇനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. കുട്ടികള്‍ അവതരിപ്പിച്ച പദ്യപാരായണം, പ്രസംഗം, ലളിതഗാനം, കഥ, ലഘുനാടകങ്ങള്‍  എന്നിവയും അരങ്ങേറി. കുഞ്ഞുണ്ണിമാഷിന്റെ കവിതകളും, ചങ്ങമ്പുഴയുടെ കാവ്യനര്‍ത്തകിയും, ജി ശങ്കരക്കുറുപ്പിന്റെ ഇളം ചുണ്ടുകള്‍ തുടങ്ങിയ കവിതകളും സദസ്സ്യര്‍ ഏറെ ആസ്വദിച്ചു. രക്ഷകര്‍ത്താക്കളായ രജനി ചന്ദ്  രചനയും സംവിധാനവും ജിതേഷ് കൃഷ്ണനുണ്ണി സഹസംവിധനവും ചെയ്തു സാന്റാ ക്ലാര കേന്ദ്രത്തിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ലഘു നാടകം കാലികപ്രാധാന്യവും കലാമൂല്യവും കൊണ്ട് വളരെ ശ്രദ്ധനേടി. അദ്ധ്യാപിക അര്‍ച്ചന സംവിധാനം ചെയ്തു ഫ്രീമോണ്ട് കേന്ദ്രത്തിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ഹ്രസ്വ  നാടകം ലാളിത്യം കൊണ്ട് ശ്രദ്ധയാകര്‍ഷിച്ചു. അമേരിക്കയില്‍ ജനിച്ച് ഇംഗ്ലീഷ് ഭാഷയില്‍ അധ്യയനം നടത്തുന്ന കുരുന്നുകള്‍ മലയാള ഭാഷയുടെ തനതു സൗന്ദര്യത്തില്‍ അവതരിപ്പിച്ച എല്ലായിനങ്ങളും ഒന്നിനൊന്ന് മെച്ചമായിരുന്നു. മനയിലെ കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും  അകമഴിഞ്ഞ സഹായസഹകരണങ്ങളോടെ കൂടെ നിന്ന രക്ഷിതാക്കള്‍ക്കും ചാരിതാര്‍ത്ഥ്യത്തിന്റെ നിമിഷം.

മലയാളദിനാഘോഷത്തിന് ആശംസയര്‍പ്പിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അയച്ചുതന്ന ആശംസാസന്ദേശം മനയിലെ അദ്ധ്യാപകന്‍ ശിവകുമാര്‍ വായിച്ചു. വളര്‍ന്നുവരുന്ന പ്രവാസി തലമുറയ്ക്ക് മലയാള ഭാഷാപ്രാവീണ്യം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ മന കാഴ്ചവെക്കുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന് മുഖ്യമന്ത്രി തന്റെ സന്ദേശത്തില്‍ പറഞ്ഞു. വിദ്യാഭ്യാസമന്ത്രി പ്രൊഫ. രവീന്ദ്രനാഥിന്റെ സന്ദേശം അധ്യാപകനും അക്കാദമിക് ഡയറക്ടറുമായ സജീവ് പിള്ളയും, വനം പരിസ്ഥിതി വകുപ്പ് മന്ത്രി അഡ്വ: കെ രാജുവിന്റെ സന്ദേശം അദ്ധ്യാപകന്‍ ജയദീപും അവതരിപ്പിച്ചു. മലയാളത്തിന്റെ പ്രിയകവി പ്രൊഫ. മധുസൂദനന്‍ നായര്‍ അയച്ചുതന്ന സന്ദേശം അദ്ധ്യാപകന്‍ മധു മുകുന്ദന്‍ സദസ്സില്‍ വായിച്ചു. “ആത്മവിശ്വാസവും സ്വതന്ത്രബോധവുമുള്ള ജനതയുണ്ടാവാന്‍ മാതൃഭാഷയുടെ മുലപ്പാല്‍ തന്നെ വേണമെന്ന ഉള്ളറിവില്‍ നിന്നാണ് മന പോലുള്ള കര്‍മ്മചൈതന്യങ്ങള്‍ പിറക്കുന്നത്.”  മധുസൂദനന്‍ നായര്‍ തന്റെ സന്ദേശത്തില്‍ പറഞ്ഞു.
ബേ ഏരിയായിലെ പ്രമുഖ മലയാളം സാഹിത്യകാരന്മാരായ മാടശ്ശേരി നീലകണ്ഠന്‍ നമ്പൂതിരി, തമ്പി ആന്റണി, ബിന്ദു ടിജി, ഇഖ്‌ലാസ് ഒറ്റമാളിക തുടങ്ങിയവരെ ഈ അവസരത്തില്‍ ആദരിച്ചു. മാടശ്ശേരി നീലകണ്ഠന്‍ നമ്പൂതിരിയെ അദ്ധ്യാപകരായ അര്‍ച്ചന പിള്ളയും രാഗേഷും ചേര്‍ന്ന് ആദരിക്കുകയും, അദ്ദേഹത്തിന്റെ പുസ്തകത്തെ സദസ്സിന് പരിചയപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന്  തമ്പി ആന്റണിയെ അദ്ധ്യാപകരായ ശ്രീജിത്ത്, ദിവ്യ എന്നിവരും,  ബിന്ദു ടിജിയെ അദ്ധ്യാപകരായ ശോഭ, ജസിദ എന്നിവരും, ഇഖ്‌ലാസ് ഒറ്റമാളികയെ  അദ്ധ്യാപകരായ സുജിത് വിശ്വനാഥന്‍, അശ്വതി എന്നിവരും ചേര്‍ന്ന് ആദരിക്കുകയും, അവരുടെ പുസ്തകങ്ങളെ പരിചയപ്പെടുത്തുകയും ചെയ്തു. ഒഎന്‍വി കുറുപ്പിന്റെ കവിത തമ്പി ആന്റണിയും, ചങ്ങമ്പുഴയുടെ കവിത ബിന്ദുവും ആലപിച്ചു.
ചടങ്ങില്‍ പങ്കെടുത്ത് ആശംസകള്‍ നേര്‍ന്ന ഫൊക്കാന പ്രസിഡന്റ്  മാധവന്‍ നായരെ, മനയുടെ സ്ഥാപകനും ചെയര്‍മാനും അദ്ധ്യാപകനുമായ രാജേഷ് നായര്‍ ആദരിച്ചു. മനയുടെ ഉല്പത്തിയും പ്രവര്‍ത്തനങ്ങളും രാജേഷ് നായര്‍ സദസ്സിന് വിശദീകരിച്ചുകൊടുത്തു. മനയിലെ അദ്ധ്യാപകരെ പ്രിന്‍സിപ്പല്‍ സ്മിത നായര്‍ സദസ്സിന് പരിചയപ്പെടുത്തി. അദ്ധ്യാപകന്‍ ജയപ്രദീപ് എല്ലാവര്‍ക്കും സ്വാഗതം പറഞ്ഞു. സജീവ് പിള്ള കൃതജ്ഞത രേഖപ്പെടുത്തി. അദ്ധ്യാപകരായ മധുവും പ്രിയങ്കയുമായിരുന്നു അവതാരകര്‍.

മത്സര ഇനങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തിയവര്‍ക്ക് വിശിഷ്ടാതിഥികള്‍ സമ്മാനദാനം നടത്തി.മനയിലെ അദ്ധ്യാപകര്‍ കൂടിയായ മധു മുകുന്ദന്‍,സുജിത് വിശ്വനാഥന്‍, സുരേഷ് ചന്ദ്രന്‍ എന്നിവരും കിരണ്‍ അശോകന്‍, അരവിന്ദ് നായര്‍, ഹരി ബാലകൃഷ്ണന്‍, സജേഷ് രാമചന്ദ്രന്‍, അനൂപ് വാര്യര്‍, ഹരികൃഷ്ണന്‍ പുതുശ്ശേരി, രഞ്ജിത് നായര്‍, കാര്‍ത്തിക് നാഥ് എന്നിവരും ചേര്‍ന്ന സംഘം അവതരിപ്പിച്ച പഞ്ചവാദ്യം സദസ്സ്യരുടെ ശ്രദ്ധ പിടിച്ചുപറ്റി.

മലയാള ദിനാഘോഷം ഒരു വന്‍ വിജയമായതിന്റെ സന്തോഷത്തിലായിരുന്നു പങ്കെടുത്തവരെല്ലാം.  മനയിലെ നൂറ്റിഇരുപതോളം വിദ്യാര്‍ത്ഥികളും, പതിനാറ് അദ്ധ്യാപകരും, രക്ഷിതാക്കളും ഏതാനും മാസങ്ങളായി നടത്തിയ പരിശ്രമങ്ങള്‍ അതിന്റെ പൂര്‍ണ്ണ ഫലസമാപ്തിയില്‍ എത്തിയതിന്റെ ചാരിതാര്‍ത്ഥ്യം എല്ലാവരുടേയും മുഖത്ത് കാണാമായിരുന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും മലയാള ദിനാഘോഷം ഒരു വന്‍ വിജയമാക്കും എന്ന ഉറച്ചവിശ്വാസത്തോടെയാണ് ഈ ദിനം കടന്നുപോയത്. കാലിഫോര്‍ണിയയിലെ മലയാളീസമൂഹത്തില്‍ ഒരു പുതിയപ്രതീക്ഷ നല്‍കിയ മന, മലയാള ഭാഷാസ്‌നേഹം ഊട്ടിയുറപ്പിക്കുന്നതില്‍ ഒരു പുതുചരിത്രം രചിക്കുകയും ചെയ്തു.
അമേരിക്കയില്‍ ജനിച്ചു വളരുന്ന കുട്ടികള്‍ക്ക് അനുയോജ്യമായ രീതിയില്‍ പ്രത്യേകം തയ്യാറാക്കിയ പാഠപുസ്തകങ്ങള്‍ ഉപയോഗിച്ചാണ് മനയിലെ അധ്യയനം. എഴുത്തും വായനയും മാത്രമല്ല, മലയാളം സംസാരിക്കാനുള്ള പരിശീലനത്തിനും പ്രാധാന്യം നല്‍കുന്നു. കേന്ദ്രീകൃതമായി നടത്തുന്ന പരീക്ഷകളും മൂല്യനിര്‍ണ്ണയവും മനയുടെ സവിശേഷതയാണ്. അടുത്ത അധ്യയന വര്‍ഷത്തിനായുള്ള  പ്രവേശനോത്സവം ഈ വര്‍ഷം സെപ്റ്റംബര്‍ മധ്യത്തില്‍ ആയിരിക്കുമെന്ന്  മലയാളദിന സംഘാടക സമിതി അറിയിച്ചു.


ചരിത്രം കുറിച്ച് മലയാളദിനം, ചാരിതാര്‍ത്ഥ്യത്തോടെ "മന'ചരിത്രം കുറിച്ച് മലയാളദിനം, ചാരിതാര്‍ത്ഥ്യത്തോടെ "മന'ചരിത്രം കുറിച്ച് മലയാളദിനം, ചാരിതാര്‍ത്ഥ്യത്തോടെ "മന'ചരിത്രം കുറിച്ച് മലയാളദിനം, ചാരിതാര്‍ത്ഥ്യത്തോടെ "മന'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക