ഒരു ഇന്ത്യക്കാരന്‍ എന്ന നിലയ്ക്ക് ഇപ്പോള്‍ നടമാടിയ തീവ്രവാദി ആക്രമണം ഓരോ ഭാരതീയന്റെയും ചോര തിളപ്പിക്കുകയാണ്. ഒരു രാജ്യത്തിന്റെ സംരക്ഷകര്‍ എന്ന് അക്ഷരാര്‍ത്ഥത്തില്‍ വിശ്വസിക്കുന്ന കാവല്‍ ആളുകള്‍ക്ക് നേരെയാണ് ഇപ്പോഴത്തെ സ്‌ഫോടനം ഉണ്ടായിരിക്കുന്നത്. അതും രാജ്യത്തിനകത്ത് വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഒരു തീവ്രവാദി സംഘടനയില്‍ നിന്നും. ആത്മാഭിമാനമുള്ള ഒരു ഇന്ത്യക്കാരന്‍ എന്ന നിലയ്ക്ക് ലോകത്തിന്റെ ഏതു ഭാഗത്ത് ജീവിക്കുന്ന ഏതൊരാളും ഈ സംഭവത്തോടു പ്രതികരിക്കുന്നത് വളരെ വൈകാരികമായി തന്നെയായിരിക്കാം. നമ്മുടെ രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും തകര്‍ക്കുന്ന ഏതൊരു നീക്കത്തെ പല്ലും നഖവും ഉപയോഗിച്ച് ചെറുക്കണം. എന്നാല്‍ ലോക സമൂഹങ്ങളില്‍ സാംസ്‌കാരികമായി ഏറെ ഔന്നത്യം പുലര്‍ത്തുന്ന ഇന്ത്യ എന്ന രാജ്യം പലപ്പോഴും പല വിട്ടുവീഴ്ചകള്‍ക്കും തയ്യാറാകുന്നുണ്ട്. അത് ഒരു ബലഹീനതയായി കണ്ടുകൊണ്ട് അതിനെ ചൂഷണംചെയ്യുന്ന ശത്രുക്കളായ അയല്‍രാജ്യങ്ങള്‍ പലപ്പോഴും നമ്മുടെ സഹിഷ്ണുതയ്ക്ക് മേലെയാണ് ചാവേറുകളായി നിന്നു കത്തുന്നത്.
തീവ്രവാദത്തെ ഒരു രാജ്യവും പ്രോത്സാഹിപ്പിക്കുന്നില്ല. ഇന്ത്യയിലും അമേരിക്കയിലും അങ്ങനെതന്നെ. തീവ്രവാദികളുടെ ബലിപ്പുരകളായി ഒരു രാജ്യവും മാറരുതെന്ന് ആഗ്രഹിക്കുന്നയാളാണ് ഈ ലേഖകനും. എന്നാല്‍ പലപ്പോഴും മധ്യപൂര്‍വ്വ ഏഷ്യയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് മതത്തിന്റെ പേരില്‍ നാം കേട്ടുകൊണ്ടിരിക്കുന്ന വാദകോലാഹലങ്ങള്‍ പ്രത്യക്ഷമായും പരോക്ഷമായും നമ്മുടെ രാജ്യത്തിനുമേല്‍ വലിയ ആഘാതമാണ് ഏല്‍പ്പിക്കുന്നത്. മനുഷ്യനെ കൊന്നൊടുക്കിക്കൊണ്ട് മതത്തിന്റെ പേരില്‍ ജിഹാദികള്‍ നടത്തുന്നതു കൊല്ലും കൊലയും തികഞ്ഞ അപരിഷ്‌കൃതവും അപക്വവുമാണെന്ന് എത്രയാവര്‍ത്തി തെളിയിച്ചു കഴിഞ്ഞതാണ്. എന്നാല്‍ അവര്‍ മാത്രം ഒന്നും പഠിക്കുന്നില്ല. തീവ്രവാദങ്ങള്‍ വെറും ഭീകരപ്രവര്‍ത്തനങ്ങള്‍ ആയിമാറി വെടിവയ്പ്പും ബോംബ് സ്‌ഫോടനങ്ങളുമായി രാജ്യത്താകെ അരക്ഷിതാവസ്ഥ പടര്‍ത്തുമ്പോള്‍ നമ്മുടെ നാടിന്റെ ശക്തിയെയാണ് ഇവര്‍ പരീക്ഷിക്കുന്നത്. ഇത് എതിര്‍ക്കപ്പെടേണ്ടതു തന്നെയാണ്. ഒരുതരത്തിലും ഇതിനോട് ഐക്യപ്പെടുക സാധ്യമല്ല. ഈ ഭീഷണികള്‍ക്കു മുന്നില്‍ വഴങ്ങാനും പാടില്ല.
തീവ്രവാദികളുടെ ഭീഷണിക്കു മുന്നില്‍ മുട്ടുമടക്കിയിരുന്നു നാം ഒരു കാലത്ത്. അവര്‍ നമ്മുടെ സഹോദരങ്ങള്‍ തന്നെയാണ് ഒരിക്കല്‍ നാം കരുതിയിരുന്നു. എന്നാല്‍, അവര്‍ നമ്മുടെ സഹാനുഭൂതിയെ ഭീരുത്വമായി വിലയിരുത്തിയതോടെ, നമുക്ക് ഇനി ക്ഷമിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നു വ്യക്തമായി കഴിഞ്ഞു. സര്‍ജിക്കല്‍ സ്‌ട്രൈക്കല്ല, പിടിച്ചു നിര്‍ത്തി പകരത്തിനു പകരം ചോദിക്കുകയാണ് വേണ്ടതെന്ന് ആരെങ്കിലും പറഞ്ഞാല്‍ അതു പോലും തള്ളിക്കളയരുത്. കാരണം, അവര്‍ നമ്മുടെ ചോരയ്ക്കു വേണ്ടിയാണ് ദാഹിക്കുന്നത്. അവര്‍ നമ്മുടെ ശരീരത്തിനാണ് വിലയിടുന്നത്. നമ്മുടെ അന്തസ്സിനും ആഭിജാത്യത്തിനും നേര്‍ക്കാണ് മതത്തിന്റെ പേരില്‍ കൊലവിളി നടത്തുന്നത്. ഇപ്പോഴത്തെ ഈ നീതികേട് ഇനി ഒരിക്കലും ഉണ്ടായിക്കൂടാ. കശ്മീരില്‍ നടന്ന ബോംബ് സ്‌ഫോടനങ്ങളില്‍ കൊല്ലപ്പെട്ട സൈനികരുടെ കണ്ണുനീര്‍ നമ്മുടെ നെഞ്ചില്‍ ഒരു മുനയായി ആഴ്ന്നിറങ്ങുകയാണ്. ഈ സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്വമേറ്റെടുത്ത ഭീകര സംഘടനയുടെ നേതാവ് ഒരുകാലത്ത് ഇന്ത്യന്‍ ജയിലിലെ ഇരുട്ടറയില്‍ അന്തിയുറങ്ങിയവനാണ്. അയാളെ കാണ്ടഹാര്‍ വിമാനറാഞ്ചലിനു പകരമായി നാം വിട്ടുകൊടുത്തതാണ്. ഈ തീവ്രവാദി സംഘടനയുടെ വിദ്വംസക പ്രവര്‍ത്തനങ്ങള്‍ ഇതാദ്യമൊന്നുമല്ല നാം ഏറ്റുവാങ്ങുന്നത്. അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്കയുടെ പിന്മാറ്റം ആഘോഷിക്കുവാന്‍ എന്ന വ്യാജേനയാണ് ഇപ്പോഴത്തെ ചാവേര്‍ ആക്രമണത്തെ ഭീകരവാദികള്‍ ന്യായീകരിച്ചത്. അഫ്ഗാനില്‍ നിന്നും അമേരിക്ക ഒഴിഞ്ഞു പോയതിന് ഇന്ത്യന്‍ സൈനികരെ കൊല്ലുക, എന്തൊരു വിരോധാഭാസം. സാംസ്‌കാരികമായി എത്രമാത്രം നികൃഷ്ടരാണ് ഈ മനുഷ്യജീവികള്‍ എന്ന് പരമപുച്ഛത്തോടെ ഓര്‍ക്കുവാനേ ഇന്ന് നമുക്ക് കഴിയൂ.
ഓരോരുത്തര്‍ക്കും ഓരോ വാദങ്ങള്‍ കാണുമെന്ന ന്യായത്തെ നമുക്ക് അംഗീകരിക്കാം. അമ്മയെ തല്ലിയാലും രണ്ടു പക്ഷം ഉണ്ടെന്നാണല്ലോ സമകാലിക നിലപാട്. എന്നാല്‍ കൊലപാതകങ്ങളും ചോരയും ഒഴുകുന്ന ഒരു പ്രവര്‍ത്തനത്തെയും നമുക്ക് ന്യായീകരിക്കാനാവില്ല. അത് ഇന്ത്യ ആയിക്കോട്ടെ, അമേരിക്ക ആയിക്കോട്ടെ, അല്ലെങ്കില്‍ ഏതെങ്കിലും ഒരു അറബി രാജ്യം ആയിക്കോട്ടെ. ഒന്നോര്‍ക്കണം, സടകുടഞ്ഞെഴുന്നേല്‍ക്കണം നമുക്ക്. ഈ ഭീകരവാദികള്‍ നമ്മുടെ സ്വത്തിനും ജീവനുമാണ് വിലപറയുന്നത്. നമ്മുടെ സാംസ്‌കാരിക അടിത്തറയാണ് അവര്‍ മാന്തുന്നത്. നമുക്ക് ജീവിക്കുവാന്‍ ഈശ്വരന്‍ അനുവദിച്ചുതന്ന പരമ സുന്ദരമായ ഭൂമിയെയാണ് അവര്‍ നരകമായി മാറ്റുന്നത്. ഇത്തരം ഭീകരന്മാര്‍ മണ്ണിനു ഭാരം മാത്രമല്ല, സാധാരണക്കാരുടെ ജീവിതത്തിന് വരെയാണ് വിലയിടുന്നത്. ഇത് ക്ഷമിക്കാവുന്നതല്ല, തെല്ലും സഹിക്കാവുന്നതുമല്ല. ഞാന്‍ ഒരു ഭാരതീയനാണ് എന്ന് ഊറ്റം കൊള്ളുന്നതു പോലെ നമ്മുടെ കാവലാളുകള്‍ക്ക് നേരെ ചൊരിഞ്ഞ ഓരോ ബുള്ളറ്റിനും ഓരോ ബോംബിനും അതേനാണയത്തില്‍ മറുപടി പറയാനുള്ള ചങ്കൂറ്റവും നെഞ്ചുറപ്പും ഉള്ളവരാണ് ഓരോ ഭാരതീയനുമെന്ന് ഇവിടെ നമുക്ക് പ്രസ്താവിക്കേണ്ടിയിരിക്കുന്നു.
നാല്‍പ്പതിലധികം സൈനികരുടെ ഭാര്യമാരാണ് ഇപ്പോള്‍ വിധവകള്‍ ആയിരിക്കുന്നത്. അവരുടെ അമ്മമാര്‍ക്കാണ് സ്വന്തം മകനെ നഷ്ടമായിരിക്കുന്നത്. അവരുടെ കണ്ണീരിന് തീയുടെ ചൂടാണുള്ളത്. ഇവരുടെ കരളുറപ്പ് മുന്നില്‍ ജവാന്‍, അമര്‍ രഹേ ഹേ എന്ന് പറയുവാന്‍ മാത്രമേ നമുക്ക് കഴിയുകയുള്ളൂ.
അതേസമയം, നമ്മുടെ ചെകിട്ടത്തടിച്ചു മുന്നേറുന്ന ശത്രുവിനെ മറു ചെകിട് കാണിച്ചുകൊടുക്കാനുള്ള അവസരമല്ലിതെന്നും നാം തിരിച്ചറിയണം. അതിനൊപ്പം വെല്ലുവിളിക്കുന്ന ഓരോ രാജ്യത്തിനും താക്കീത് നല്‍കുവാനും നമുക്ക് കഴിയുന്നുണ്ടെന്നും ഓരോ പ്രജയുടെയും ആത്മാഭിമാനമത്തിനു ക്ഷതമുണ്ടാകുന്നില്ലെന്നും ഉറപ്പുവരുത്തണം. അത് ഓരോ ഭാരതീയന്റെയും ആവശ്യമാണ്. ലോകത്തില്‍ ഉള്ളവരെല്ലാം സുഖമായിരിക്കട്ടെ എന്ന ആര്‍ഷഭാരത ആപ്തവാക്യം ഒരുപക്ഷേ നമ്മുടെ മുഖത്തിന് നേരെ കാര്‍ക്കിച്ചു തുപ്പിയവര്‍ക്ക് തെല്ലും അനുയോജ്യമല്ല. എന്നും ത്യാഗവും സഹനവും മറ്റുള്ളവര്‍ക്കു മുന്നില്‍ കാണിച്ചുകൊടുത്ത ഗാന്ധിയന്‍ പാരമ്പര്യമാണ് നമുക്കുള്ളത്. ഈ സഹിഷ്ണുതക്ക് നേരെ ചാട്ടുളി വീശിക്കൊണ്ട് ആരുവന്നാലും അവര്‍ക്കെതിരെ ഗര്‍ജിക്കുന്ന സമരമുഖം ഉയര്‍ത്തിയ ഒരു പാരമ്പര്യവും നമുക്കുണ്ട്. അതുതന്നെയാണ് 29 സംസ്ഥാനങ്ങളില്‍ അതിലേറെ ഭാഷകളില്‍ 29 സംസ്‌കാരത്തോടെ ജീവിക്കുന്നവരെ ഇന്ത്യ എന്ന ത്രിവര്‍ണ്ണപതാകയ്ക്കു താഴെ ഒന്നിച്ചു നിര്‍ത്തുന്നതും..
നമ്മെ തകര്‍ക്കുവാന്‍ ലോകത്ത് ഒരു ശക്തിക്കും ആവില്ല. നമ്മുടെ സഹോദരന്റെ ജീവനു പകരം ചോദിക്കാന്‍ നമുക്കുള്ള ശക്തിയെ ചോദ്യംചെയ്യാനും ആര്‍ക്കുമാവില്ല. അതുകൊണ്ടാണ് നമ്മുടെ ചോര ഓരോ ഞരമ്പിലും തുടിക്കുന്നത്. ഈ അവസരത്തില്‍ നിങ്ങളെ ഉദ്‌ബോധിപ്പിക്കാന്‍ ശ്രമിക്കുന്നതും അതു തന്നെ. എന്റെ രാജ്യം ഇന്ത്യ ജയിക്കട്ടെ... പാറിപ്പറക്കട്ടെ ആ ത്രിവര്‍ണപതാക.
നമ്മുടെ രാഷ്ട്രത്തെ തന്നെ നശിപ്പിക്കുന്ന കൊടും ഭീകരത അനുദിനം അനുനിമിഷം വളർന്നുകൊണ്ടിരിക്കുന്ന ഈ കെട്ടവേളയിൽ പത്രധർമ്മത്തിന്റെ മർമ്മമറിഞ്ഞു ശ്രീ.ജോർജ് തുമ്പയിൽ എഴുതിയ ഈ ലേഖനം ആരെയും ഐക്യത്തോടുകൂടി മുന്നേറാനുള്ള അങ്ങേയറ്റത്തെ നല്ല സന്ദേശങ്ങൾ അനുസന്ധാനം ചെയ്തുകൊണ്ട് നമ്മുടെ മനസ്സിന് നല്ല ഓജസ്സും ,തേജസ്സും സർവസ്സും നൽകി അനുഗ്രഹിച്ചിരിക്കുന്നു .മുറിഞ്ഞ മനസ്സിന് നല്ലൊരു ആശ്വാസം .ഈ കാലയളവിൽ വായിച്ച ഏറ്റുവും നല്ല ലേഖനം!
(ഡോ.ശശിധരൻ)
ഒരു അഭിപ്രായമുണ്ടെങ്കിൽ ഒരു എതിർഅഭിപ്രായമുണ്ട് .ശ്രീ.ജോർജ് തുമ്പയിൽ നല്ലപോലെ അത് ലേഖനത്തിൽ ചൂണ്ടികാണിച്ചിട്ടുണ്ട് .
“ഓരോരുത്തര്‍ക്കും ഓരോ വാദങ്ങള്‍ കാണുമെന്ന ന്യായത്തെ നമുക്ക് അംഗീകരിക്കാം. അമ്മയെ തല്ലിയാലും രണ്ടു പക്ഷം ഉണ്ടെന്നാണല്ലോ സമകാലിക നിലപാട്. എന്നാല്‍ കൊലപാതകങ്ങളും ചോരയും ഒഴുകുന്ന ഒരു പ്രവര്‍ത്തനത്തെയും നമുക്ക് ന്യായീകരിക്കാനാവില്ല. അത് ഇന്ത്യ ആയിക്കോട്ടെ, അമേരിക്ക ആയിക്കോട്ടെ, അല്ലെങ്കില്‍ ഏതെങ്കിലും ഒരു അറബി രാജ്യം ആയിക്കോട്ടെ”.(ശ്രീ.ജോർജ് തുമ്പയിൽ)
(ഡോ.ശശിധരൻ)
“ഇനി അങ്ങനെ സംഭവിക്കാതിരിക്കാൻ എന്ത് ചെയ്യണം എന്നും ചിന്തിക്കേണ്ടതാണ്”,
പ്രിയ വായനക്കാരാ ,ശ്രീ.ജോർജ് തുമ്പയിൽ നൽകിയ മറുപടി നോക്കൂ ;
“ഈ സഹിഷ്ണുതക്ക് നേരെ ചാട്ടുളി വീശിക്കൊണ്ട് ആരുവന്നാലും അവര്‍ക്കെതിരെ ഗര്‍ജിക്കുന്ന സമരമുഖം ഉയര്‍ത്തിയ ഒരു പാരമ്പര്യവും നമുക്കുണ്ട്. അതുതന്നെയാണ് 29 സംസ്ഥാനങ്ങളില്‍ അതിലേറെ ഭാഷകളില്‍ 29 സംസ്‌കാരത്തോടെ ജീവിക്കുന്നവരെ ഇന്ത്യ എന്ന ത്രിവര്‍ണ്ണപതാകയ്ക്കു താഴെ ഒന്നിച്ചു നിര്‍ത്തുന്നതും..”(ശ്രീ.ജോർജ് തുമ്പയിൽ,emalayalee,21 February2019)
(ഡോ.ശശിധരൻ)
“സാംസ്‌കാരികമായി എത്രമാത്രം നികൃഷ്ടരാണ് ഈ മനുഷ്യജീവികള്‍ എന്ന് പരമപുച്ഛത്തോടെ ഓര്‍ക്കുവാനേ ഇന്ന് നമുക്ക് കഴിയൂ”(ശ്രീ.ജോർജ് തുമ്പയിൽ,emalayalee,21 February2019)
(ഡോ.ശശിധരൻ)
സൈന്യത്തെ ഉപയോഗിച്ചാണു അവിടെ ദേശസ്‌നേഹം പഠിപ്പിക്കുന്നത്.
അതു പോലെ കല്ലെറിയുന്ന പിള്ളേരേ വെടി വയ്ക്കുന്നത്ഏത് നീതി? അങ്ങനെയെങ്കില്‍ ശബരിമല സമരകാലത്ത് കേരളത്തില്‍ കല്ലെറിഞ്ഞവര്‍ക്കു നേരെയും വെടി വയ്ക്കാമായിരുന്നല്ലൊ.
ആ.എസ്.എസിനു കഷ്മീര്‍ വേണം. കാഷ്മീരികളെ വേണ്ട.
രാഷ്ട്രീയവും സംസ്ക്കാരവും തമ്മിൽ യാതൊരു ബന്ധവുമില്ല എന്ന് മൊഴിഞ്ഞ താങ്കൾ ഒരു സംവാദത്തിന് യോഗ്യനല്ല .എപ്രകാരമാണ് താങ്കൾ ഒരു പത്രപ്രവർത്തകനായത് എന്നത് എന്നും അതിശയമാണ്.രാഷ്ട്രീയവും സംസ്ക്കാരവും തമ്മിലുള്ള അന്തർഭാവങ്ങളോടുകൂടിയ അഗാധമായ ബന്ധം ആദ്യമായി നന്നയി പഠിക്കു! നല്ലൊരു ലേഖനത്തിനു താഴെ എന്നോടുള്ള വ്യക്തിവൈരാഗ്യം തീർക്കാനുള്ള വേദിയാക്കുന്നതിൽ ഒട്ടും താല്പര്യമില്ല.വിദ്യാഗ്രഹണത്തിൽ മത്സര മനോഭാവം നല്ലതല്ലാത്തുകൊണ്ട് ഇതു ഇവിടെ അവസാനിപ്പിക്കുന്നു.
(ഡോ.ശശിധരൻ)