Image

ഓസ്‌കര്‍ 24-നു; 5 നടിമാരില്‍ ആര്‍ക്ക് ഓസ്‌കര്‍ കിട്ടും? (ഏബ്രഹാം തോമസ്)

Published on 05 February, 2019
ഓസ്‌കര്‍ 24-നു; 5 നടിമാരില്‍ ആര്‍ക്ക് ഓസ്‌കര്‍ കിട്ടും? (ഏബ്രഹാം തോമസ്)
ഓസ്‌കര്‍ അവാര്‍ഡ് നിശ ഫെബ്രുവരി 24 നാണ്. പതിവുപോലെ സ്ത്രീ നായികമാരില്‍ ഏറ്റവും നല്ല പ്രകടനം കാഴ്ചവച്ചതായി അക്കാദമി അംഗങ്ങള്‍ക്ക് വിലിയിരുത്തിയ അഞ്ച് നടിമാര്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. ഇവര്‍ക്കൊപ്പം മാനിക്കപ്പെടേണ്ട ചിലരെ ഒഴിവാക്കി, അര്‍ഹതയില്ലാത്ത ചിലരെ പട്ടികയില്‍ ഉള്‍പ്പെടുത്തി എന്ന ആരോപണവും പതിവുപോലെ ഉയരുന്നുണ്ട്. നോമിനേഷന്‍ ലഭിച്ച അഞ്ച് നടിമാരെയും അവരുടെ പ്രകടനങ്ങളും നമുക്ക് പരിചയപ്പെടാം.

71 കാരിയായ ഗ്ലെന്‍ ക്ലോസ് ചലച്ചിത്ര പ്രേമികള്‍ക്ക് സുപരിചിതയാണ്. സുപ്രസിദ്ധ നോവലിസ്റ്റ് ജോ കാസില്‍മാന്റെ എല്ലാ കാര്യവും കൃത്യ നിഷ്ഠയോടെ ചെയ്യുന്ന ഭാര്യ ജോയന്‍ കാസില്‍മാന്റെ റോളാണ് ദ വൈഫില്‍ ക്ലോസ് അവതരിപ്പിച്ചത്. സാധാരണ കാണാറുള്ളതുപോലെ ചിന്താക്കുഴപ്പം സ്വന്തം അസ്ഥിത്വത്തിന്റെ തിരച്ചിലും ഒന്നുപോലെ സങ്കീര്‍ണമാക്കുന്ന ജീവിതം ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നതാക്കുവാന്‍ ക്ലോസിന് കഴിഞ്ഞു. വലിയ നേട്ടങ്ങള്‍ സ്വന്തമാക്കിക്കഴിഞ്ഞ ക്ലോസ് ചിത്രത്തില്‍ കാണുന്നതുപോലെ പെട്ടെന്ന് അപ്രത്യക്ഷമാവാതിരിക്കും എന്ന് ആരാധകര്‍, പ്രത്യേകിച്ച് ഓസ്‌കര്‍ നിശയില്‍ സംബന്ധിക്കുന്നവര്‍ ആഗ്രഹിക്കുന്നുണ്ടാവും. ആറ് തവണ ഏറ്റവും നല്ല നടിക്കുള്ള നോമിനേഷന്‍ ലഭിച്ചുവെങ്കിലും ഇതുവരെ ഓസ്‌കര്‍ വേദിയില്‍ ആ ചെറിയ പ്രതിരൂപം കൈക്കലാക്കുവാന്‍ കഴിഞ്ഞിട്ടില്ല.

ഒരു ബയോപിക്കില്‍ ലീ ഇസ്രേല്‍ എന്ന കൗശലക്കാരിയായ ജീവചരിത്ര രചയിതാവായി പ്രത്യക്ഷപ്പെട്ട മെലിസ മക്കാര്‍ത്തിക്ക് ഈ റോളിന് അക്കാദമി നോമിനേഷന്‍ ലഭിച്ചു. വ്യാജ രചനകള്‍ നടത്തുകയും അതില്‍ ലവലേശം കുറ്റബോധം ഇല്ലാതിരിക്കുകയും ചെയ്യുന്ന ലീയെ പോലെ ഉള്ളവരെ തനിക്കിഷ്ടമാണെന്ന് മക്കാര്‍ത്തി പറയുന്നു. ടൈപ് കാസ്റ്റിംഗില്‍ വിശ്വാസമില്ലാത്ത മക്കാര്‍ത്തിയെ മാരിയല്‍ ഹെല്ലറുടെ ജീവചരിത്ര ഡ്രാമെഡി (ഡ്രാമ- കോമഡി)യിലെ കേന്ദ്ര കഥാപാത്രം മിഴിവുറ്റതാക്കുവാന്‍ കഴിഞ്ഞതിന് (കാന്‍ യൂ എവര്‍ ഫൊര്‍ഗിവ് മി എന്ന ചിത്രം) അക്കാദമി നോമിനേറ്റ് ചെയ്തു. 45 കാരിയ മക്കാര്‍ത്തിക്ക് മുന്‍പ് ഒരു തവണ നോമിനേഷന്‍ ലഭിച്ചുവെങ്കിലും അവാര്‍ഡ് ലഭിച്ചില്ല. കാന്‍ യൂ എവര്‍ ഫൊര്‍ഗിവ് മിയിലെ തന്റെ കഥാപാത്രം മക്കാര്‍ത്തി വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. ലീ തന്റെ ജോലി ഇഷ്ടപ്പെട്ടു. എഫ്ബിഐ അവരെ പിടിച്ചപ്പോഴും താന്‍ ചെയ്തത് തന്റെ ഏറ്റവും നല്ല ജോലിയായി. അവര്‍ കരുതി. ചിത്രം കണ്ട് കഴിയുമ്പോള്‍ പ്രേക്ഷകര്‍ അവരെ തീര്‍ച്ചയായും ഇഷ്ടപ്പെടും എന്ന് ഞാന്‍ കരുതുന്നു.

ലേഡി ഗാഗായെ പരിചയപ്പെടുത്തേണ്ടതില്ല. എന്നാല്‍ ഒരു ഗ്ലോബല്‍ വിഗ്രഹമാണ് താന്‍ എന്ന പൊതുവേ അംഗീകരിക്കപ്പെട്ട വിശേഷണത്തെ അതിജീവിക്കേണ്ട വെല്ലുവിളിയാണ് എ സ്റ്റാര്‍ ഈസ് ബോണിലെ ആലി എന്ന കഥാപാത്രം ഉയര്‍ത്തിയത്. തീരെ പരിചയമില്ലാത്ത ഒരു ഗായിക ആയിരങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്ന കഥാപാത്രം തന്മയത്വമായി അവതരിപ്പിച്ച് ഗാഗാ നോമിനേഷന്‍ നേടി. ജാക്‌സണൊപ്പം താന്‍ യുഗ്മ ഗാനം പാടണോ എന്ന് സദസ്യരോട് ആലി ചോദിച്ചപ്പോള്‍ സ്തബ്ധരായി മറുപടി ഇല്ലാതെ അവര്‍ ഇരുന്നു. അവരുടെ സംശയം ആലിക്ക് ഇത് കഴിയുമോ എന്നായിരുന്നു. തികഞ്ഞ സങ്കോചത്തോടെ ആരാധകരുടെ മുന്നില്‍ പ്രകടനം നടത്തിയിരുന്ന നാളുകള്‍ ഞാനോര്‍ത്തു. ഷാലോയില്‍ ബ്രാഡ് ലി അലറി വിളിച്ച് ഗിറ്റാറും ഉപയോഗിച്ച് പാടുമ്പോള്‍ സ്റ്റേജിന്റെ ഓരത്ത് ഞാന്‍ സങ്കോചത്തോടെ നിന്നിരുന്നു. അതേസമയം ആരാധകരുടെ മുന്നിലേയ്ക്ക് കടന്നു ചെന്ന് പ്രകടനം നടത്തുവാനുള്ള പ്രചോദനവും ഉണ്ടായി. ഓസ്‌കര്‍ നിശയില്‍ ഇതുപോലെ സ്റ്റേജിലേയ്ക്ക് കടന്നു ചെന്ന് അവാര്‍ഡ് സ്വീകരിക്കുവാന്‍ കഴിയുമോ? 32 വയസ്സുള്ള ഗാഗായുടെ ആദ്യ നോമിനേഷന്‍ ആണിത്.

25 കാരി യാലിറ്റ്‌സ അപാരിസിയോവും അവരുടെ ചിത്രം റോമയും ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ഏറ്റവും നല്ല നടി, നല്ല ചിത്രം, നല്ല സംവിധായകന്‍, നല്ല സഹനടി തുടങ്ങിയ നോമിനേഷനുകള്‍ക്കൊപ്പം ഏറ്റവും വിദേശ ഭാഷാ ചിത്രത്തിനുള്ള ഷോര്‍ട്ട് ലിസ്റ്റിലും റോമ ഇടം നേടി. 10 നോമിനേഷനുകള്‍ ലഭിച്ച റോമയുടെ സംവിധായകന്‍ അല്‍ഫോണ്‍സോ ക്യുയറോണ്‍ അക്കാദമി അവാര്‍ഡ് ജേതാവാണ്. ഒരു അധ്യാപികയായി പരിശീലനം ലഭിച്ച അപരാസിയോ വളരെ ശ്രമകരമായ ഒരു റോള്‍ മികച്ചതാക്കിയാണ് ഓസ്‌കര്‍ നോമിനിയായത്. ക്ലിയോ എന്ന വീട്ടു ജോലിക്കാരിക്ക് വളരെ അധ്വാനം ആവശ്യമാണ്. തന്റെ യഥാര്‍ഥ ജീവിതവുമായി സാദൃശ്യമുള്ള ഈ റോള്‍ താന്‍ ഏറെ ഇഷ്ടപ്പെട്ടു എന്ന് അപാരിസിയോ പറയുന്നു. അപാരിസിയോവിന്റെ റോള്‍ ഏറെ വിഷമം പിടിച്ചതായിരുന്നു എന്നു ക്വയറോണ്‍ പറഞ്ഞു. വെറുതെ ഇരിക്കുക മാത്രമല്ല, വെറുതെ ഇരിക്കുമ്പോള്‍ വേദനിച്ച് കരയണം അതോടൊപ്പം സ്വയം രസിക്കുകയും വേണം, ഇതാണ് റോള്‍ ആവശ്യപ്പെട്ടത്. യാലിറ്റ്‌സയ്ക്ക് ഇത് മനസിലാക്കി പിഴവുകള്‍ ഇല്ലാത്ത പ്രകടനം കാഴ്ച വയ്ക്കുവാന്‍ കഴിഞ്ഞു. ക്യുയറോണ്‍ കൂട്ടിച്ചേര്‍ത്തു. 1970 കളില്‍ മെക്‌സിക്കോ നഗരത്തിലെ ഒരു ഇടത്തരം കുടുംബത്തിന്റെ കഥയാണ് റോമ ബ്ലാക്ക് ആന്റ് വൈറ്റില്‍ പറഞ്ഞത്. അപരാസിയോയുടെ ആദ്യ ചലച്ചിത്രാഭിനയത്തിന് ഓസ്‌കര്‍ നോമിനേഷന്‍ ലഭിച്ചു. അവര്‍ക്ക് ആദ്യ ഓസ്‌കറും ധാരാളം പേര്‍ പ്രവചിക്കുന്നു.

മിണ്ടാട്ടമില്ലാത്ത ആന്‍ രാജ്ഞിയായി ദ ഫേവറിറ്റില്‍ കാഴ്ചവച്ച അഭിനയത്തിനാണ് ഒളീവിയ കോള്‍മന് ഓസ്‌കര്‍ സാധ്യത തെളിഞ്ഞത്. അനായാസമായ പ്രകടനം കഥാപാത്രത്തെ വേറിട്ട് നിര്‍ത്തി. സാധാരണ കാണാറുള്ള രാജകീയ വേഷങ്ങളില്‍ നിന്ന് വ്യത്യസ്തയായിരുന്നു ഈ റാണി. ഒരു തരം ഉന്മാദാവസ്ഥയിലെത്തിക്കുന്ന ആനന്ദവും ഗൗട്ട് രോഗത്തിന്റെ വേദനയും ജീവിതത്തോടുള്ള വെറുപ്പും തീരെ ബുദ്ധിമുട്ടില്ലാതെ കോള്‍മാന്‍ പ്രേക്ഷകരില്‍ എത്തിച്ചു. സംവിധായകന്‍ യോര്‍ഗോസ് ലാന്തിമോസ് പറയുന്നത് വികാരഭേദങ്ങളുടെ ഒരു റോളര്‍ കോസ്റ്റര്‍ യാത്രയാണ് കോള്‍മാന്‍ നടത്തിയത് എന്നാണ്. ഇത് അവര്‍ക്ക് അനായാസം കഴിഞ്ഞു എന്നത് അവിശ്വസനീയമാണ്. അവരോട് എന്താണ് ആവശ്യം എന്ന് പറയുക മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവര്‍ ആവശ്യത്തിനനുസരിച്ച് പ്രകടനം കാഴ്ച വെച്ചു. 45 കാരിയായ കോള്‍മാന്റെ ആദ്യ ഓസ്‌കര്‍ നോമിനേഷനാണിത്. ഈഅഞ്ചു പേരില്‍ ആരാകും ഓസ്‌കര്‍ നിശയില്‍ അവാര്‍ഡ് വാങ്ങുക എന്നറിയാന്‍ 24-ാം തിയതി രാത്രി വരെ കാത്തിരിക്കേണ്ടതുണ്ട്.
ഫോട്ടോ: ലേഡി ഗാഗ 
ഓസ്‌കര്‍ 24-നു; 5 നടിമാരില്‍ ആര്‍ക്ക് ഓസ്‌കര്‍ കിട്ടും? (ഏബ്രഹാം തോമസ്)ഓസ്‌കര്‍ 24-നു; 5 നടിമാരില്‍ ആര്‍ക്ക് ഓസ്‌കര്‍ കിട്ടും? (ഏബ്രഹാം തോമസ്)ഓസ്‌കര്‍ 24-നു; 5 നടിമാരില്‍ ആര്‍ക്ക് ഓസ്‌കര്‍ കിട്ടും? (ഏബ്രഹാം തോമസ്)ഓസ്‌കര്‍ 24-നു; 5 നടിമാരില്‍ ആര്‍ക്ക് ഓസ്‌കര്‍ കിട്ടും? (ഏബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക