Image

കെഎസ്‌ആര്‍ടിസി താത്കാലിക കണ്ടക്ടര്‍മാരുടെ സമരം; സെക്രട്ടേറിയറ്റിന് മുന്നില്‍ ശയനപ്രദക്ഷിണം

Published on 20 January, 2019
കെഎസ്‌ആര്‍ടിസി താത്കാലിക കണ്ടക്ടര്‍മാരുടെ സമരം; സെക്രട്ടേറിയറ്റിന് മുന്നില്‍ ശയനപ്രദക്ഷിണം

പിരിച്ചുവിട്ട താത്കാലിക കണ്ടക്ടര്‍മാര്‍ നാളെ മുതല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാലസമരം തുടങ്ങും. സര്‍ക്കാരും തൊഴിലാളി യൂണിയനുകളും വഞ്ചിച്ചെന്നാരോപിച്ച്‌ താത്കാലിക കണ്ടക്ടര്‍മാരുടെ കൂട്ടായ്മ സെക്രട്ടേറിയേറ്റിന് മുന്നില്‍ ശയനപ്രദക്ഷിണവും നടത്തും. സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിട്ടതിനെതിരെ നിയമ പോരാട്ടം തുടരുമ്ബോഴും പ്രത്യക്ഷ സമരത്തിലേക്ക് കടക്കുകയാണ് താത്കാലിക കണ്ടക്ടര്‍മാരുടെ കൂട്ടായ്മ. പിരിച്ചുവിട്ട നടപടി അശാസ്ത്രീയമെന്നും പുന‍ഃപരിശോധിക്കണമെന്നും ചൂണ്ടിക്കാട്ടി താത്കാലിക കണ്ടക്ടര്‍മാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാനായിരുന്നു സുപ്രീംകോടതിയുടെ നി‍ര്‍ദ്ദേശം. ഇതനുസരിച്ച്‌ കൂട്ടായ്മ തിങ്കളാഴ്ചതന്നെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. കുടുംബാംഗങ്ങളെക്കൂടി അണിനിരത്തിയാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം.

സമരത്തോടും പ്രതിഷേധങ്ങളോടും നിഷേധാത്മക സമീപനമാണ് തൊഴിലാളിയൂണിയനും സര്‍ക്കാരും സ്വീകരിച്ചതെന്ന് പിരിച്ചുവിടപ്പെട്ടവര്‍ പറയുന്നു. പലരും ഇനിയൊരു സര്‍ക്കാര്‍ ജോലി കിട്ടാനുളള പ്രായപരിധി മാനദണ്ഡത്തിന് പുറത്തുളളവരാണ്. കോടതി വിധി പ്രതികൂലമായാല്‍, അര്‍ഹമായ നഷ്ടപരിഹാരമെങ്കിലും കിട്ടാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താനാണ് ഇവരുടെ തീരുമാനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക