Image

ബി.ജെ.പിയുടെ സമരത്തെ കുറിച്ച്‌ ഒരു വാക്ക്‌ പോലും മിണ്ടാതെ മോദി

Published on 16 January, 2019
ബി.ജെ.പിയുടെ സമരത്തെ കുറിച്ച്‌ ഒരു വാക്ക്‌ പോലും മിണ്ടാതെ മോദി


ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട്‌ ബിജെപി നടത്തുന്ന നിരാഹാര സമരത്തെ കുറിച്ച്‌ ഒരു വാക്ക്‌ പോലും പ്രതികരിക്കാതെ കേരളത്തിലെത്തിയ പ്രധാനമന്ത്രി മടങ്ങി.

കൊല്ലത്ത്‌ ബൈപാസ്‌ ഉദ്‌ഘാടനത്തിനെത്തിയ പ്രധാനമന്ത്രി തിരുവനന്തപുരത്ത്‌ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ എത്തിയെങ്കിലും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടക്കുന്ന നിരാഹാര സമരത്തെ കുറിച്ച്‌ മോദി പ്രതികരിക്കുകയോ സമരപ്പന്തല്‍ സന്ദര്‍ശിക്കുകയോ ചെയ്‌തില്ല.

തിരിഞ്ഞു നോക്കാന്‍ ആളില്ലാത്തതിനാല്‍ നിരാഹാര സമരം അവസാനിപ്പിക്കാന്‍ ബിജെപി ഒരുങ്ങുകയാണ്‌. ഈ മാസം 21ന്‌ സമരം അവസാനിപ്പിച്ചേക്കുമെന്നാണ്‌ സൂചന.

ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, യുവതീ പ്രവേശനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌ ഡിസംബര്‍ മൂന്നു മുതല്‍ ബിജെപി നിരാഹാര സമരം തുടങ്ങിയത്‌.

സെക്രട്ടേറിയറ്റ്‌ പടിക്കല്‍ നടത്തി വരുന്ന നിരാഹാര സമരം തിരിഞ്ഞു നോക്കാന്‍ ആളില്ലാതെ നിര്‍ത്തുന്നു എന്ന വാര്‍ത്തകള്‍ക്കിടയൊണ്‌ പ്രധാനമന്ത്രിയുടെ അവഗണന. പാര്‍ട്ടിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്‌ണനായിരുന്നു നിരാഹാര സമരം കിടക്കാനുള്ള ആദ്യ ചുമതല.

എന്നാല്‍, കേരളത്തിലെ ജനങ്ങളും സര്‍ക്കാരും ഇക്കാര്യം മൈന്‍ഡ്‌ ചെയ്യാതായതോടെ രാധാകൃഷ്‌ണന്‍ സമരം അവസാനിപ്പിച്ചു. പിന്നീട്‌ വന്ന ശോഭാ സുരേന്ദ്രന്‍ സ്റ്റീല്‍ ഗ്ലാസ്‌ വിവാദത്തില്‍ പെട്ട്‌ കുടുങ്ങിയതോടെ സമരം നിര്‍ത്തേണ്ടി വന്നു.

ഇതിനിടയില്‍ സമരം ഏറ്റെടുക്കാനെത്തിയ സികെ പത്മനാഭനും പൊതുസമൂഹത്തില്‍ നിന്നും സ്വന്തം പാര്‍ട്ടി അണികളില്‍ നിന്നു പോലും പിന്തുണ കുറവായതോടെ സമരം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല.

നിലവില്‍ മോര്‍ച്ച അധ്യക്ഷ വിടി രമയാണ്‌ നിരാഹാരം കിടക്കുന്നത്‌. സംസ്ഥാന അധ്യക്ഷന്‍ പിഎസ്‌ ശ്രീധരന്‍ പിള്ള, ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍, എംടി രമേശ്‌ എന്നിവരുടെ പേരുകള്‍ സമരത്തിലേക്ക്‌ നീണ്ടെങ്കിലും ഇവരെല്ലാം തൊടുന്യായങ്ങള്‍ നിരത്തി സമരം ഏറ്റെടുക്കാന്‍ തയ്യാറായില്ല.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക