Image

ഒരു നാടിന്റെ സര്‍ഗ്ഗഭാവങ്ങള്‍ ( അവസാനഭാഗം: ജോണ്‍വേറ്റം)

ജോണ്‍വേറ്റം Published on 02 January, 2019
ഒരു നാടിന്റെ സര്‍ഗ്ഗഭാവങ്ങള്‍ ( അവസാനഭാഗം: ജോണ്‍വേറ്റം)
1846-ല്‍, കത്തോലിക്കാസഭാ വിഭാഗത്തിലുണ്ടായിരുന്ന ലോറിറ്റോ സന്യാസിനിസഭയിലെ അംഗങ്ങള്‍ ഡാര്‍ജിലിംഗ് സബ്ഡിവിഷനില്‍ വന്നു. പെണ്‍കുട്ടികള്‍ക്കുവേണ്ടിയുള്ള വിദ്യാലയം സ്ഥാപിച്ചു. എന്നാലും, വിദ്യാര്‍തിഥിനികള്‍ വിരളമായതിനാല്‍, പ്രവര്‍ത്തനം മന്ദഗതിയിലായി, യൂറോപ്യന്മാരുടെയും ആംഗ്ലോ ഇന്‍ഡ്യന്‍ ജനതയുടെയും മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനുവേണ്ടി സ്ഥാപിക്കപ്പെട്ടവയാണ് യൂറോപ്യന്‍ വിദ്യാലയങ്ങള്‍. ചര്‍ച്ച് ഓഫ് സ്‌കോട്ട്‌ലന്‍ഡ്' മതസംഘടനയിലെ അംഗമായിരുന്ന ഡോ.ജെ.എ.ഗ്രഹാം' യൂറോപ്യന്‍ വിദ്യാഭ്യാസരീതി വിപുലമാക്കുവാന്‍ യത്‌നിച്ചു. ഇദ്ദേഹത്തിന്റെ പരിശ്രമഫലമാണ് 1900-മാണ്ടില്‍ സ്ഥാപിച്ച, വിഖ്യാതി നേടിയ സെയ്ന്റ് ജോസ്ഫ് കോണ്‍വെന്റ്.' തോട്ടം തൊഴിലാളികളും പാവപ്പെട്ടവരും, കുട്ടികളെ വിദ്യാലയങ്ങളില്‍ വിടാതെ ജോലികളില്‍ വ്യാപൃതരാക്കുക പതിവായിരുന്നു. അങ്ങനെ നിരക്ഷരത്വമുള്ളവരെ സഹായിക്കുന്നതിനുവേണ്ടി, ക്രിസ്തുമത സംഘടനകള്‍, അവിടെ നിശാപാഠശാലകള്‍ സ്ഥാപിച്ചു.

ഡാര്‍ജിലിംഗ്് ജില്ലയില്‍, മലയാളികള്‍ അധിവസിക്കുന്നുണ്ട്. കുടിയേറിപ്പാര്‍ക്കുന്നവരും പ്രതിരോധവകുപ്പുകളില്‍ ജോലി ചെയ്യുന്നവരും അവരില്‍ ഉള്‍പ്പെടുന്നു. സ്വന്തമായി ദേവാലയങ്ങള്‍ ഇല്ലാത്തതിനാല്‍, സഭാപരമായ വ്യത്യാസം പരിഗണിക്കാതെ, വാസസ്ഥലത്തിന് അടുത്തുള്ള ആരാധനാലയങ്ങളില്‍ കേരളീയ ക്രിസ്ത്യാനികള്‍ പോകുമായിരുന്നു. ക്‌ളേശകരമായ ഈ അവസ്ഥ മാറ്റണമെന്ന ചിന്തയാല്‍, വിവിധസഭകളിലുള്ളവര്‍ സഹകരിച്ചു പ്രവര്‍ത്തിച്ചു. അതിന്റെ ഫലമായി, സിലിഗുരി സബ്ഡിവിഷനിലുള്ള 'ബാഗ് ദോഗ്ര' എന്ന സ്ഥലത്ത് 'ക്രിസ്ത്യന്‍ കാങ്ഗ്രിഗേഷന്‍' എന്ന നാമത്തില്‍ ആരാധനാ സൗകര്യം ക്രമീകരിച്ചു. ഒരു ഹാളില്‍, വിവിധസഭക്കാര്‍ അവരവരുടെ സമ്പ്രദായങ്ങള്‍ അനുകരിച്ചും, തവണകളനുസരിച്ചും, ആരാധിച്ചു. അല്പകാലത്തിനുശേഷം, കത്തോലിക്കാസഭയിലെ അംഗങ്ങളും അവരോട് സഹകരിച്ചവരും പിന്മാറി. അവര്‍, ഒരു നീപ്പാളിയുടെ പണിതീരാഞ്ഞവീടിന്റെ വീതികൂടിയ വരാന്തയില്‍ ആഴ്ചയില്‍ ഒരിക്കല്‍, ആരാധനക്കായി ത്രോണാസ് ഒരുക്കും. അവിടെ നിന്നും ആറ് മൈല്‍ അകലെ 'ഗയഗംഗ' എന്ന സ്ഥലത്തുള്ള ഇടവകയില്‍ നിന്നും വരുന്ന, മലയാളിയായ ഫാ.തോമസ് അതിന്മേല്‍ കുര്‍ബാന അര്‍പ്പിക്കുമായിരുന്നു. അതില്‍ സംബന്ധിക്കുന്നവര്‍ മുറ്റത്ത് നില്‍ക്കുമായിരുന്നു. 'ക്രിസ്തുമസ്' 'ഈസ്റ്റര്‍' എന്നീ വിശേഷദിവസങ്ങളില്‍, പട്ടാളക്കാര്‍ ഉണ്ടാക്കിക്കൊടുക്കുന്ന കൂടാരങ്ങളിലായിരുന്നു ശുശ്രൂഷകള്‍ നടത്തിയത്. എന്നാല്‍, അവരെ ആശ്രയിക്കാതെ സ്വന്തമായൊരു കൂടാരം വാങ്ങണമെന്ന് വിശ്വാസികള്‍ തീരുമാനിച്ചു. സംഭാവനകള്‍ സ്വീകരിച്ചു തുടങ്ങവേ, അവിടെയുള്ള ഒരു എയര്‍ഫോഴ്‌സ് ക്യാമ്പില്‍ നടത്തിയ മലയാളനാടകം പ്രസ്തുത ധനശേഖരണത്തിനു വേണ്ടി അവതരിപ്പിക്കുവാന്‍ ക്രമീകരണം ചെയ്തു. അതനുസരിച്ച് ബാഗ്‌ദോഗ്രയില്‍ നിന്നും എട്ടരമൈല്‍ ദൂരത്തുള്ള സിലിഗുരി 'മിത്ര സമ്മേളനി ഹാളില്‍', പൊന്‍കുന്നം വര്‍ക്കിയുടെ 'അള്‍ത്താര' എന്ന നാടകം ഭേദഗതിയോടെ സംവിധാനം ചെയ്തു അവതരിപ്പിച്ചത് ഈ ലേഖകന്‍ ആയിരുന്നു. ആ സമയത്ത്, ബാഗ്‌ദ്രോഗ്രയില്‍ ദേവാലയം പണിയുന്നതിനുവേണ്ട ഭൂമി ഡാര്‍ജിലിംഗിലെ ബിഷപ്പ് നല്‍കി. അതുകൊണ്ട് നാടകാവതരണത്തിലൂടെ സ്വരൂപിച്ച തുക മുടക്കി പ്രസ്തുതഭൂമിയില്‍ ഒരു 'കുരിശടി' പണിതു. അത് ഡാര്‍ജിലിംഗ് ബിഷപ്പ് എറിക്ക് ബഞ്ചമിന്‍ വെഞ്ചരിച്ചു. പില്‍ക്കാലത്ത്, ഇത് ബാഗ്‌ദോഗ്രയിലെ കത്തോലിക്കരുടെ ഒരു സുപ്രധാന പ്രവര്‍ത്തന സ്ഥാനമായിത്തീര്‍ന്നു.
ഡാര്‍ജിലിംഗിലെ കത്തോലിക്കാസഭയുടെ പ്രവര്‍ത്തന മണ്ഡലത്തിലെ പ്രതാപപൂര്‍വ്വമായ സെമിനാരികള്‍, അനന്തവികാസത്തിന്റെ അനല്പ ലക്ഷ്യമാണ് ഇന്നും വാഗ്ദാനം ചെയ്യുന്നത്. സദേശീയവും വിദേശീയവുമായ ഇടവകളുടെ സഹകരണവും സഹായവുമാണ് പ്രകൃതിഭംഗികളുടെ നടുവില്‍ സ്ഥാപിക്കപ്പെട്ടതാണ് 'സെയ്ന്റ് മേരീസ് കോളജ്'. 1543-ല്‍, വിശുദ്ധ 'ഇഗ്നേഷ്യസ് ലയോള' സ്‌പെയിനില്‍ സ്ഥാപിച്ച 'സൊസൈറ്റി ഓഫ് ജീസസ്' എന്ന റോമന്‍കത്തോലിയ്ക്കാ സംഘടനയിലെ അംഗങ്ങളായിരുന്ന ബല്‍ജിയന്‍ മിഷണറിമാര്‍, 1889-ല്‍, ഇത് സ്ഥാപിച്ചു. സൊസൈറ്റി ഓഫ് ജീസസ് സഭ 'ഈശോസഭ'(JUSUIT) എന്നും അറിയപ്പെടുന്നു. വൈദികവിദ്യാര്‍ത്ഥികളെ രണ്ട് ഗ്രൂപ്പുകളായി തരംതിരിക്കുന്നു. വൈദികരപ്പോലെ ലൗകികസുഖങ്ങള്‍ വെടിഞ്ഞ് ദേവാലയഭരണത്തില്‍ ഏര്‍പ്പെടുന്ന 'ബ്രദേഴ്‌സ്'(തുണസഹോദരന്മാര്‍), 'വൈദീകര്‍' എന്നീ വിഭാഗങ്ങളില്‍ അവര്‍ എത്തിച്ചേരുന്നു. 1938-ല്‍, കര്‍സിയോങ്ഗിന്റെയും ഡാര്‍ജിലിംഗിന്റെയും നടുവിലായി 'സൊനാഡ്' എന്ന സ്ഥലത്ത് 'സലേഷ്യന്‍' മതസംഘടന സ്ഥാപിച്ചതാണ് സലേഷ്യന്‍ കോളേജ്. യുവതലമുറയെ ഈശ്വര വിശ്വാസത്തിലുറപ്പിച്ച് വിദ്യാഭ്യാസത്തിലൂടെ നീതിനിഷ്ഠസംസ്‌കാരത്തിലേക്കും, സ്‌നേഹപൂര്‍ണ്ണമായ ജീവിതത്തിലേക്കും നയിക്കുകയെന്നതാണ് ഈ സ്ഥാപനത്തിന്റെ ലക്ഷ്യം.

കഷ്ടതയനുഭവിക്കുന്ന ജനങ്ങളുടെ കണ്ണുനീര്‍ തുടച്ച്, ആശ്വാസവും സംരക്ഷണവും നല്‍കുവാനുള്ള അന്തര്‍പ്രചോദനം-ദൈവവിളിയാണ് സന്യാസിനി സഭകളുടെ ഉത്ഭവത്തിന്റെ കാരണമെന്ന് കരുതപ്പെടുന്നു. ക്രിസ്തുവിനു വേണ്ടി ജീവിതമര്‍പ്പിച്ചും, ജീവിതസുഖങ്ങള്‍ വെടിഞ്ഞും, കാര്യക്ഷമതയോടെ സേവനം അനുഷ്ഠിക്കുന്ന സന്യാസിനികളുടെ പ്രവര്‍ത്തനം ഡാര്‍ജിലിംഗിലും എത്തി. 1818-ല്‍, 'മേരിവാര്‍ഡ്' എന്ന കന്യാസ്ത്രീയുടെ പരിശ്രമഫലമായി ഇംഗ്ലണ്ടില്‍ സ്ഥാപിച്ചതാണ് 'ലോറിറ്റോ' സഭ( THE SISTERS OF THE INSTITUTE OF VERGIN MARY). ഇതിന്റെ പ്രവര്‍ത്തനം കൊല്‍ക്കത്തയില്‍ ആരംഭിച്ചു. അവിടെനിന്നും നാല് സന്യാസിനികള്‍ ഡാര്‍ജിലിംഗിലെത്തി. സാഹസികമായിരുന്നു അവരുടെ യാത്ര. ലോറിറ്റോസഭയുടെ ശാഖ സ്ഥാപിക്കണെന്നായിരുന്നു ഉദ്ദേശം. അന്നത്തെ ഗവര്‍ണര്‍, ഒരു കോണ്‍വെന്റ് വെയ്ക്കുന്നതിനുള്ള സ്ഥലം അവര്‍ക്ക് നല്‍കി. അവിടെ ഒരു വിദ്യാലയം സ്ഥാപിച്ചു. വിദ്യാര്‍ത്ഥിനികള്‍ക്ക് മാത്രം വിദ്യാഭ്യാസം നല്‍കുന്ന ലോറിറ്റോസഭയുടെ പ്രാരംഭപ്രവര്‍ത്തനം മങ്ങി. അതിനുശേഷം, പുരോഗതി പ്രാപിച്ചു. വിദ്യാലയങ്ങളുടെയും സന്യാസിനികളുടെയും സംഖ്യവര്‍ദ്ധിച്ചു.

അല്‍ബേനിയായില്‍ ജനിച്ച്, യുഗോസ്ലാവിയായില്‍ യൗവ്വനം വരെ ജീവിച്ചശേഷം, കൊല്‍ക്കത്തയില്‍ എത്തിയ 'മേരി തെരേസ' എന്ന സന്യാസിനി സ്ഥാപിച്ച സഭയാണ് മിഷനറി സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി'. കൊല്‍ക്കത്തയിലെ ചാളകളിലും അഴുക്കുചാലുകളിലും ജീവിതഭാരത്താല്‍ വഴുതിവീഴുകയും വലിച്ചെറിയപ്പെടുകയും ചെയ്ത അനേകരേ കണ്ടു കരളുരുകിയ മേരി തെരേസ, അകാലമരണമടയുന്ന അഗതികള്‍ക്കും അശരണര്‍ക്കും ആലംബമാകുവാന്‍ ആഗ്രഹിച്ചു! ഈശ്വര പ്രേരിതമായ ആ മോഹത്തെ മാര്‍പ്പാപ്പ അനുഗ്രഹിച്ചു! അതനുസരിച്ച്, 1948 ആഗസ്റ്റ് മാസത്തില്‍ സിസ്റ്റര്‍ മേരി തെരേസ ലോറിറ്റോസഭയുടെ സ്വഭാവം വെടിഞ്ഞു! ശുഭ്രമായ ളോഹക്കുപരിയായി, നീലവിളുമ്പുള്ള വെളുത്തസാരിയുടുത്തു തോളില്‍ കുരിശുരൂപം ധരിച്ചു! അങ്ങനെ, പുതിയഭാവത്തോടും പുതുവസ്ത്രത്തോടുംകൂടെ സിസ്റ്റര്‍ തെരേസ പാറ്റ്‌നായിലേക്കു പോയി. അവിടെ സേവനം അനുഷ്ഠിച്ചുകൊണ്ടിരുന്ന കന്യാസ്ത്രീകളില്‍ നിന്നും, രോഗലക്ഷണശാസ്ത്രവും ചികിത്സാസമ്പ്രദായവും പഠിച്ചശേഷം കൊല്‍ക്കത്തയിലേക്കു മടങ്ങി. പാവങ്ങളുടെ നടുവിലേക്കിറങ്ങി! 1948-ഡിസംബര്‍ മാസത്തില്‍, ചാളകളിലെ കുഞ്ഞുങ്ങള്‍ക്കുവേണ്ടി ഒരു വ്ിദ്യാലയം തുറന്നു. അന്ന്, തെരേസ ഏകാകിനി ആയിരുന്നതിനാല്‍ പരിസരം പ്രതികൂലമായി. അപ്പോള്‍, കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും മാതൃക കാണിച്ച, മഹാമനസ്‌കതയുടെ വഴിയില്‍ പിന്തുണയുമായി യുവതികള്‍ ഓടിയെത്തി! ക്രമേണ, അഗതികള്‍ക്കായുള്ള പാര്‍പ്പിടങ്ങളും, ചികിത്സാലയങ്ങളും, അനാഥരേയും രോഗികളെയും വികലാംഗരേയും സഹായിക്കുന്ന സംവിധാനങ്ങളും അവരുടെ കര്‍മ്മഭൂമിയില്‍ ഉണ്ടായി. 1964 ആഗസ്റ്റ് മാസത്തില്‍, ഡാര്‍ജിലിംഗില്‍, പ്രസ്തുത സഭ സേവന ശുശ്രൂഷ ആരംഭിച്ചു. അനാഥരായ വൃദ്ധജനത്തിനു വേണ്ടിയുള്ള അനാഥായവും, അനാഥ ശിശുക്കള്‍ക്കുള്ള ശിശുഭവനവുമായിരുന്നു അവരുടെ ആരംഭസ്ഥാപനങ്ങള്‍.

1864-ല്‍, 'മദര്‍ മരിയ തെരേസ്യ ഷെരേയ' എന്ന കന്യാസ്ത്രീ സ്വിറ്റ്‌സര്‍ലന്‍ഡില്‍ സ്ഥാപിച്ച സഭയാണ് ദി സിസ്റ്റേഴ്‌സ് ഓഫ് ദി ഹോളിക്രോസ്'( THE SISTERS OF THE HOY CROSS). 1984-ല്‍, ഇന്‍ഡ്യയിലെത്തിയ ഈ സഭ, 1956-ല്‍, ഡാര്‍ജിലിംഗില്‍ സേവനം ആരംഭിച്ചു. മാതൃകാപരമായ കുടുംബജീവിതത്തിന് പരിജ്ഞാനം നല്‍കുന്ന സ്ഥാപനങ്ങളും, ധ്യാനയോഗശാല, ഡിസ്‌പെന്‍സറി, വിദ്യാലയം, സാധുസംരക്്ഷണാലയം, സാമൂഹ്യകേന്ദ്രം എന്നിവയും ഈ സഭയുടെ നിയന്ത്രണത്തിലും പ്രവര്‍ത്തനമണ്ഡലങ്ങളിലും ഉണ്ട്. ഈ സഭയിലെ അംഗങ്ങള്‍ 'കുരിശിന്റെ കന്യകമാര്‍' എന്നും വിളിക്കപ്പെടുന്നു.

1833-ല്‍, ബല്‍ജിയം എന്ന രാജ്യത്ത്, 'മദര്‍ മേരി തെരീസ ഹാസെ' സ്ഥാപിച്ച സഭയാണ് 'ദി ഡോട്ടേഴ്‌സ് ഓഫ് ദി ക്രോസ്'(THE DAUGHTERS OF THE CROSS). കര്‍സിയോങ്ഗ്, ഗയഗംഗ, സിലിഗുരി, ഹതിഹീഗ എന്നീ സ്ഥലങ്ങളില്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ സഭ ഡാര്‍ജിലിംഗില്‍ എത്തിയത് 1968-ല്‍ ആയിരുന്നു. ആതുരാലയങ്ങളും, വിദ്യാലയങ്ങളും, സാധുസംരക്ഷണശാലകളും ഇവര്‍ പ്രവര്‍ത്തിപ്പിക്കുന്നു. പാവങ്ങളായ പൈതങ്ങളെ വിദ്യാഭ്യാസം നല്‍കി വളര്‍ത്തുന്നതിന്, ഇവര്‍ക്ക് മാതൃകാപരമായ സംവിധാനമുണ്ട്. 'കുരിശിന്റെ പുത്രിമാര്‍' എന്നും ഈ സഭയിലെ അംഗങ്ങള്‍ വിളിക്കപ്പെടുന്നു.

പതിനെട്ടാം നൂറ്റാണ്ടിന്റെ പ്രാരംഭദശയില്‍, ഫ്രാന്‍സിലെ 'ക്ലണി' എന്ന സ്ഥലത്ത്, ജോസഫ് പുണ്യവാളന്റെ നാമത്തില്‍ 'ആനി മേരി ജവോയ്' എന്ന കന്യാസ്ത്രീ സ്ഥാപിച്ചതാണ് 'ദി സിസ്റ്റേഴ്‌സ് ഓഫ് സെയ്ന്റ് ജോസഫ് ക്ലണി' എന്ന സഭ. 1821-ല്‍, സ്ഥാപകയുടെ സഹോദരിയായ 'റോസലിന്‍ ജവോയ്' ഇന്‍ഡ്യയില്‍ വന്നു. പോണ്ടിച്ചേരി എന്ന സ്ഥലത്ത് ഒരു കന്യാസ്ത്രീമഠം സ്ഥാപിച്ചു. ഭാരതീയ വനിതകള്‍ അതില്‍ അംഗങ്ങളായി. അപ്രകാരം പ്രസ്തുത സഭ വളര്‍ന്ന് ഡാര്‍ജിലിംഗില്‍ എത്തിയതാണ്. കലിംപാങ്ഗ്, ഡാര്‍ജിലിംഗ് ഡിവിഷന്‍, ഗിറ്റ് മരിയബസ്തി ബിംബഹാര്‍ എന്നീ സ്ഥലങ്ങളില്‍ ഇവര്‍ക്ക് പ്രവര്‍ത്തന കേന്ദ്രങ്ങള്‍ ഉണ്ടായി. അനാഥാലയം കുഷ്ഠരോഗാശുപത്രി എന്നിവര്‍ക്കു പുറമേ, സാധുജനങ്ങള്‍ക്കുവേണ്ടി സാമൂഹ്യസേവനം നടത്തുന്നുമുണ്ട്. 'ഗൃഹണി സ്‌ക്കൂള്‍' നടത്തുന്ന പ്രവര്‍ത്തനവും ഉണ്ട്. നിരക്ഷരകുക്ഷികളും പരിഷ്‌കാരശൂന്യരുമായ ഗ്രാമീണയുവതികളെ, കുടുംബിനികള്‍ക്കു വേണ്ടുന്ന ഗുണങ്ങള്‍ എന്തെല്ലാമെന്നു പഠിപ്പിക്കും. എഴുതാനും വായിക്കുവാനുമുള്ള കഴിവും, കൃഷി, കൈത്തൊഴിലുകള്‍ ശിശുപരിപാലനം, ശുചിത്വം, നല്ല പെരുമാറ്റം എന്നിവ സംബന്ധിച്ച പാഠങ്ങളും നല്‍കും. നിത്യപ്രാര്‍ത്ഥനയാല്‍ ദൈവത്തോട് ബന്ധിച്ചും, ശുഷ്‌കാന്തിയോടെ മനുഷ്യരാശിക്കുവേണ്ടി യാതനയനുഭവിച്ചും, സേവനമനുഷ്ഠിച്ചു മുന്നേറുന്ന സന്യാസികള്‍ തീര്‍ച്ചയായും ത്യാഗത്തിന്റെ സുന്ദരരൂപങ്ങളാണ്!

മാതൃകാപരമായ പ്രേഷിതവേലയുടെ ബഹുമുഖമഹത്വം ഇന്ന് ഡാര്‍ജിലിംഗില്‍ കാണാന്‍ കഴിയും. കഠിനകഷ്ടതയിലൂടെ, തീവ്രമായ സഹിഷ്ണുതയോടും യഥാര്‍ത്ഥ മനുഷ്യസ്‌നേഹത്തോടും കൂടി നിരന്തരം സഞ്ചരിച്ച, മിഷ്ണറിമാരുടെ സമര്‍പ്പിതജീവിതത്തിന്റെ ആകര്‍ഷകമായ അടയാളങ്ങളാണ് അവിടെ പ്രകാശിക്കുന്ന പുരോഗതിയുടെ ഗോപുരങ്ങള്‍! അനീതിയുടെ ഉറവകളായി, അന്ധവിശ്വാസത്തിലും അനാചാരങ്ങളിലും ചടഞ്ഞിരുന്ന വിരൂപങ്ങളെ സ്വരൂപങ്ങളാക്കിമാറ്റിയ, മിഷ്ണറികളെ ആരും തടരുത്. ഇന്‍ഡ്യയുടെയും, ലോകത്തിന്റെയും അര്‍ദ്ധഭാഗം അന്ധകാരത്തിലാണ്! അവിടെ, സമാധാനത്തിന്റെയും, സാഹോദര്യത്തിന്റെയും, സ്‌നേഹത്തിന്റെയും സുപ്രഭ പടര്‍ത്തുവാന്‍, മിഷ്ണറിസേവനം ആവശ്യമാണ്.!
(അവസാനിച്ചു.)

ഒരു നാടിന്റെ സര്‍ഗ്ഗഭാവങ്ങള്‍ ( അവസാനഭാഗം: ജോണ്‍വേറ്റം)ഒരു നാടിന്റെ സര്‍ഗ്ഗഭാവങ്ങള്‍ ( അവസാനഭാഗം: ജോണ്‍വേറ്റം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക