Image

പ്രവാസം പ്രവാസി പ്രവാസസാഹിത്യം -2- ജോസഫ് നമ്പിമഠം

ജോസഫ് നമ്പിമഠം Published on 05 April, 2012
പ്രവാസം പ്രവാസി പ്രവാസസാഹിത്യം -2- ജോസഫ് നമ്പിമഠം
ആരാണ് പ്രവാസി? ഒരു ഇംഗ്ലീഷ് നിഘണ്ടുവില്‍ അതിന്റെ നിര്‍വചനം ഇങ്ങനെ ഒരു രാജ്യത്തില്‍ നിന്ന് മറ്റൊരു രാജ്യത്തിലേക്ക് സ്ഥിരവാസത്തിനായി പോകുന്ന ആള്‍. ശബ്ദ താരാവലിയില്‍ അര്‍ത്ഥം കൊടുത്തിരിക്കുന്നത് സ്വയമേ വിദേശത്തുപോയി പാര്‍ക്കുന്നവന്‍, വീടുവിട്ടുള്ള പാര്‍പ്പ് എന്നൊക്കെയാണ്. എനിക്കു കൂടുതല്‍ യോജിപ്പ് വീടു വിട്ടുള്ള പാര്‍പ്പ് എന്ന നിര്‍വചനത്തോടാണ്. ഏദന്‍ തോട്ടത്തില്‍ നിന്ന് ആദത്തെയും ഹവ്വയെയും ദൈവം ഇറക്കി വിട്ടത് ഒരു കുടിയൊഴിപ്പിക്കല്‍ ആയി കാണാമെങ്കില്‍ പ്രവാസ ചരിത്രം അവിടെ തുടങ്ങുന്നു. മാനവകുല ചരിത്രമാകെ കുടിയൊഴിപ്പിക്കലിന്റെയും, പലായനങ്ങളുടെയും പ്രവാസത്തിന്റെയും കുടിയേറ്റത്തിന്റെയും ചരിത്രമാണ്.

ആഫ്രിക്കന്‍ വനാന്തരങ്ങളില്‍ നിന്ന് അടിമകളാക്കാന്‍ വേണ്ടി ബലാല്‍ക്കാരമായി പിടിച്ചുകൊണ്ടുവന്ന് അമേരിക്കന്‍ മണ്ണിലെത്തിയ ഒരു നായക കഥാപാത്രത്തിലൂടെ അമേരിക്കയിലെ കറുത്ത വര്‍ഗ്ഗത്തിന്റെ കറുത്ത ചരിത്രത്തിന്റെ നാള്‍വഴികള്‍ അയാളപ്പെടുത്തിയ അലക്‌സ് ഹേലിയുടെ റൂട്ട്‌സ് എന്ന നോവല്‍ ശ്രദ്ധിക്കുക. കറുത്ത വര്‍ഗ്ഗത്തിന്റെ ബൈബിള്‍ എന്നാണ് ആ കൃതി അറിയപ്പെടുന്നത്. ഭൂഖണ്ഡങ്ങള്‍ കടന്ന് വേരോടിയ ഒരു ജനതയുടെ ചരിത്രം ചികഞ്ഞു കണ്ടെടുത്തത് എത്രയോ, തലമുറകള്‍ക്ക് ശേഷമാണെന്നോര്‍ക്കുക.
 
ഗ്രേറ്റ് ഡിപ്രഷന്‍ കാലത്ത് അമേരിക്കയിലെ തന്നെ ദുരിതങ്ങളില്‍ നിന്ന് കരേറാന്‍ ഒക്ലോഹോമാ സംസ്ഥാനത്തു നിന്ന് കാലിഫോര്‍ണിയ എന്ന വാഗത്ത ഭൂമിയി
ലേക്ക് കുടിയേറിയ കുടുംബത്തിന്റെ കഥ പറയുന്ന ജോണ്‍ സ്റ്റെയിന്‍ ബെക്കിന്റെ ഗ്രേപ്‌സ് ഓഫ് റാത് (John Steinbuck-The Grapes 0f Wrath Published in 1939-Nobel Prize Winner 1962) പ്രവാസത്തിന്റെ , പ്രവാസിയുടെ കഥാഖ്യാനമാണ്.

മദ്ധ്യതിരുവിതാംകൂറില്‍ നിന്ന് മലബാറിലേക്കു കുടിയേറിയ ഒരു സമൂഹത്തിന്റെ കഥ പറയുന്ന എസ്. കെ. പൊറ്റക്കാടിന്റെ വിഷകന്യക ഒരു കൊച്ചു സംസ്ഥാനത്തിന്റെ കൊച്ചതിരുകളില്‍ സംഭവിച്ച പ്രവാസ കഥാഖ്യാനമാണ്.

കേരളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് ചേക്കേറിയ ഒരു പറ്റം മലയാളി എഴുത്തുകാരല്ലേ മലയാള നോവല്‍ സാഹിത്യത്തിന്റെ ഗതി തിരിച്ചത്? എവിടെയാണ് പ്രവാസത്തിനും പ്രവാസിക്കും പ്രവാസ സാഹിത്യത്തിനും അതിര്‍വരമ്പുകള്‍ വരയ്ക്കുക? അതിനുള്ള മാനദണ്ഡങ്ങള്‍ എന്താണ്? കേരളത്തില്‍ നിന്ന് മലബാറിലേക്ക് കുടിയേറിയാല്‍ പ്രവാസി ആകുമോ? കേരളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാറിത്താമസിച്ചാല്‍ പ്രവാസി ആകുമോ? അതോ, ഗള്‍ഫ് രാജ്യങ്ങളിലേക്കോ അമേരിക്കയിലേക്കോ മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലേക്കോ മാറിത്താമസിച്ചാലേ പ്രവാസി ആകുകയുള്ളോ?

ഇന്ന്, മലയാളി ചെന്നുപെടാത്ത ഒരു സ്ഥലവും ഭൂമുഖത്തില്ല. കേരളത്തിന്റെ അതിര്‍വരമ്പുകള്‍ മാറിപ്പോയിരിക്കുന്നു. അറബിക്കടലിനും സഹ്യനുമിടയിലല്ല ഇന്ന് അതിന്റെ സ്ഥാനം. കേരളത്തിന്റെ അതിരുകള്‍ (Landscapes) മലയാളി വസിക്കുന്നിടത്തേക്കെല്ലാം നീട്ടി വരക്കേണ്ടിയിരിക്കുന്നു-ഭൂഖണ്ഡാന്തരങ്ങളിലേക്ക് ചക്രവാള സീമകളിലേക്ക്. തറവാട് ഭാഗം വയ്ക്കുമ്പോള്‍ അങ്ങേപ്പറമ്പിലേക്ക് മാറിത്താമസിക്കുന്നപോലെയേ ഇന്ന് പ്രവാസി ജീവിതത്തെ കാണേണ്ടതുള്ളൂ. വീടുവിട്ടുള്ള പാര്‍പ്പ്. അതാണ് ശബ്ദതാരാവലിയുടെ നിര്‍വചനം എനിക്കു പ്രയങ്കരമായത് വീട് കൊടകരേല് ജോലി ജെബല്‍ അലീല് ഡെയ്‌ലി പോയി വരും എന്നെടുതിയ പ്രവാസിയായ വിശാലമനസ്‌ക്കന്റെ(കൊടകരപുരാണം- ബ്‌ളോഗ് രചന) വിശാല വീക്ഷണത്തോടാണെനിക്കും പത്ഥ്യം.

ശരീരം കൊണ്ടു മാത്രമേ ഒരാള്‍ക്ക് പ്രവാസിയാകാന്‍ പറ്റുകയുള്ളോ? മനസ്സുകൊണ്ടും ഒരാള്‍ക്ക് പ്രവാസി ആയിക്കൂടേ? സ്വന്തം മുറിയില്‍ അടച്ചിരുന്ന് സാഹിത്യരചനയില്‍ മുഴുകുന്ന ആള്‍ മാനസ്സികമായ പ്രവാസത്തിലല്ലേ?

ലൗകിക ജീവിതത്തില്‍ നിന്നകന്ന്, സന്യസിക്കുന്നവന്‍ മാനസികമായും ശാരീരികമായും പ്രവാസത്തിലല്ലേ? സമൂഹബന്ധങ്ങളില്‍ നിന്നകന്ന്, മനസ്സും ശരീരവും ഏകാഗ്രമാക്കി, മൗനത്തിന്റെ വാല്മീകത്തില്‍ പൊതിഞ്ഞ മുനിയില്‍ നിന്നല്ലേ രാമന്റെ അയനം(സഞ്ചാരം, മാര്‍ഗ്ഗം) രാമായണം പിറന്നത്.

പ്രവാസസാഹിത്യം(Immigrant Literature)എന്ന ഒരു സാഹിത്യവിഭാഗം തന്നെ ഇന്ന് നിലവിലുണ്ട്. ദളിത രചന, സ്ത്രീപക്ഷ രചന എന്നൊക്കെ പറയുമ്പോലെ. കുടിയേറ്റക്കാരന് അവന്റേതായ ഒരു വീക്ഷണവും മനശാസ്ത്രവുമുണ്ട്. അവന്റെ വീക്ഷണങ്ങള്‍ക്ക് വിശ്വമാനവികതയുടെ ടച്ചുണ്ട്. മറ്റുസംസ്‌ക്കാരങ്ങളുമായി ഇടപ്പെട്ടതിന്റെ, കണ്ടറിഞ്ഞതിന്റെ അനുഭവിച്ചറിഞ്ഞ അനുഭവപാഠങ്ങളുമായി ജന്മനാടിന്റെ രീതികളെ താരതമ്യം ചെയ്യാനും തിരുത്തിക്കുറിക്കാനുമുള്ള പ്രവണത സ്വാഭാവികം. എന്നാലും, മലയാളിയെപ്പോലെ ഗൃഹാതുരത്വം ഒഴിയാബാധയായി കൊണ്ടു നടക്കുന്ന മറ്റൊരു സമൂഹവും ഉണ്ടെന്നു തോന്നുന്നില്ല.

കാലഘട്ട വിഭജനക്രമം കൊണ്ട് ഉത്തരാധുനികചരാണല്ലോ നാമെല്ലാം. അമേരിക്കന്‍ മലയാളിയുടെ കുടിയേറ്റവും സാഹിത്യപ്രവര്‍ത്തനങ്ങളും ഈ കാലഘട്ടത്തിലുള്ളതാണ്. എന്നാല്‍ അവരുടെ സാഹിത്യ സംരഭങ്ങള്‍ ഉത്തരാധുനികത്വത്തിലേക്കോ പോസ്റ്റ് പോസ്റ്റ് മോഡേണിസത്തിലേക്കോ എത്തിച്ചേര്‍ന്നിട്ടുണ്ടോ? നിരൂപകര്‍ വിലയിരുത്തട്ടെ.

കേരള സാഹിത്യ അക്കാദമി പ്രവാസി എഴുത്തുകാരുടെ രചനകള്‍ ശേഖരിക്കാന്‍ മുന്നിട്ടിറങ്ങുന്നത് ആദ്യമായിട്ടാണ്. തീര്‍ച്ചയായും നല്ല ചുവടു വയ്പ് തന്നെ. ഇങ്ങിനെ സംഭവിച്ചത്, പ്രവാസിയെയും പ്രവാസി ജീവിതത്തെയും അടുത്തറിഞ്ഞിട്ടുള്ള ശ്രീ. എം. മുകുന്ദന്‍ അക്കാദമി പ്രസിഡന്റായിരിക്കുമ്പോഴാണ് എന്നത് പ്രത്യേകം ശ്രദ്ധാര്‍ഹമാണ്. ഇങ്ങിനെ ഒരു സംരംഭത്തില്‍ ഭാഗമാക്കാന്‍ എനിക്കു കഴിഞ്ഞതിന് പിന്നില്‍ മറ്റൊരു പ്രവാസി കവിതാ സമാഹാരത്തിന്റെ ചരിത്രമുണ്ട്. 1996 ല്‍ ആദ്യമായി അമേരിക്കയിലെ മലയാളി എഴുത്തുകാരുടെ കവിതകള്‍ ശേഖരിച്ച് “മലയാള കവിത അമേരിക്കയില്‍ എന്നൊരു ഗ്രന്ഥം പ്രസിദ്ധീകരിച്ചതിന് നേതൃത്വം കൊടുത്തതിന്റെ ചരിത്രം. മുപ്പത്തഞ്ചു കവിതകളുടെ 101 കവിതകളാണ് അതിലുള്ളത്( മലയാള കവിത അമേരിക്കയില്‍ - അവതാരിക ഡി വിനയചന്ദ്രന്‍ ആമുഖം- ജോസഫ് നമ്പിമഠം) അമേരിക്കയില്‍ മലയാള കവികളുടെ, കവിതകളുടെ ആദ്യസമാഹാരമാണത്.

കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിക്കുന്ന ആദ്യത്തെ അമേരിക്കന്‍ മലയാള കവിതകളുടെ സമാഹാരമാണ് ഈ കൃതിയും. ഈ രണ്ടു സമാഹാരങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കാന്‍ സാധിച്ചത് ഭാഗ്യമായി കരുതുന്നു. ഈ ഗ്രന്ഥത്തിന്റെ ഗസ്റ്റ് എഡിറ്ററാകാന്‍ ക്ഷണിച്ച രാവുണ്ണി സാറിനോടും മറ്റ് അക്കാദമി ഭാരവാഹികളോടും നന്ദി അിറയിക്കുന്നു. മേലിലും കൂടുതല്‍ മെച്ചപ്പെട്ട കവിതകള്‍ ഉള്‍പ്പെടുത്തി സമാഹാരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ അക്കാദമിക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.
വീണെടം വിഷ്ണു ലോകമാകുന്ന, ചുടലയും പട്ടുമെത്തയാക്കുന്ന, നാറാണത്തിന്റെ നിസ്സംഗതയും കറുത്ത ചിരിയും കൈമുതലായുള്ള പ്രവാസി മലയാളി ഭൂഗോളത്തിന്റെ നാലതിരുകളിലേക്ക് ചിതറിപ്പറന്നു പോയത് ഏതോ നിയോഗം കൊണ്ടാണെന്ന് ഞാന്‍ കരുതുന്നു. പ്രവാസിയില്‍ ഏതോ അജ്ഞാത ദൗത്യത്തിന്റെ വിത്തുകള്‍ ഒളിപ്പിച്ചു വച്ചിട്ടുണ്ടോ?

"When power Corrupts poetry Cleanses"എന്നത് പഴങ്കഥ. ഇന്ന് കവിയും കവിതയും ആ ദൗത്യ നിര്‍വഹണത്തിന് മുതിരുന്നുണ്ടോ? അഥവാ മുതിര്‍ന്നാലും യുദ്ധകൊതിപൂണ്ട, അഴിമതിയുടെ കറപുരണ്ട രാഷ്ട്രീയ കോമരങ്ങള്‍ കവിയുടെ വാക്കുകള്‍ക്ക് ചെവികൊടുക്കാറുണ്ടോ?

"And I Will make a song for the ears of the president,
Full of weapons with meaning points
And Behinds the Weapons, Countless dissatisfied faces...
I Will Acknowledge Contemperary lands
I Will trails the Whole geography of the globe
And salute courteously every city large and small"

ഇത് Whalt Whiteman 1860 ല്‍ എഴുതിയ വരികള്‍. കവികളുടെ വാക്കുകള്‍ക്ക് ഭരണാധികാരികള്‍ പുല്ലുവിലയെങ്കിലും കൊടുത്തിരുന്നെങ്കില്‍, ലോകമനസാക്ഷിയെ ഞെട്ടിച്ച ഹിരോഷിമയും നാഗസാക്കിയും, അഞ്ചു വര്‍ഷത്തിലേറെയായി നീളുന്ന ഇറാക്ക് യുദ്ധവും പോലുള്ള തുടര്‍കഥകള്‍ ഉണ്ടാകുമായിരുന്നില്ല. കവികള്‍ സ്വപ്നം കാണുന്ന ഭരണാധികാരികള്‍ കൊന്നൊടുക്കുന്നു എന്ന് തല്‍ക്കാലം തിരുത്തിയെഴുതാം.

സ്വപ്നത്തില്‍
പറക്കാന്‍ വിട്ടു
ശാന്തിതന്‍ വെള്ളരിപ്രാവുകളെ
തിരികെ വന്നതോ
നിണവും നാണിക്കും ചോരപ്രാവുകള്‍!

കരതേടി,
പറക്കാന്‍ വിട്ടു കറുകറുത്ത ദിശാകാകങ്ങളെ
തിരികെ വന്നവ
കവം മണക്കും ചുണ്ടുമായി!!

(അഞ്ചു വര്‍ഷം മുമ്പ്, ഇറാക്ക് യുദ്ധം തുടങ്ങിയപ്പോള്‍ കുറിച്ച “ഒരു യുദ്ധ കാല കവിത” എന്ന എന്റെ കവിതയില്‍ നിന്ന്)

കവികളെ, നല്ലലോകം സങ്കല്പിക്കുക, സ്വപ്നം കാണുക. മനുഷ്യനെ അവന്റെ വിധിക്കു വിടുക. സ്വപ്നം കാണാനുള്ള സ്വാതന്ത്ര്യത്തിന് ആര്‍ക്കാണ് വിലങ്ങിടാന്‍ കഴിയുക? മനുഷ്യന്റെ ശിരോ ലിഖിതം തിരുത്തിക്കുറഇക്കാന്‍ ആര്‍ക്കാണ് കഴിയുക? കവിക്കോ ഭരണാധികാരിക്കോ ദൈവത്തിനോ?

സ്‌നേഹത്തോടെ,
ജോസഫ് നമ്പിമഠം
ഗസ്റ്റ് എഡിറ്റര്‍, പ്രവാസി കവിത.
പ്രവാസം പ്രവാസി പ്രവാസസാഹിത്യം -2- ജോസഫ് നമ്പിമഠംപ്രവാസം പ്രവാസി പ്രവാസസാഹിത്യം -2- ജോസഫ് നമ്പിമഠംപ്രവാസം പ്രവാസി പ്രവാസസാഹിത്യം -2- ജോസഫ് നമ്പിമഠം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക