Image

പരീക്ഷണങ്ങളും പീഡനവും സഭയെ വിശുദ്ധീകരിക്കും: മാര്‍ ബോസ്‌കോ പുത്തൂര്‍

Published on 29 September, 2018
പരീക്ഷണങ്ങളും പീഡനവും സഭയെ വിശുദ്ധീകരിക്കും: മാര്‍ ബോസ്‌കോ പുത്തൂര്‍

ബ്രിസ്‌ബേന്‍: പരീക്ഷണങ്ങളും പീഡനവും സഭയെ വിശുദ്ധീകരിക്കാനും സുവിശേഷത്തിന്റെ അരൂപിയിലേക്ക് കൊണ്ടുവരാനുമുള്ള അവസരങ്ങളാണെന്ന് മെല്‍ബണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ബോസ്‌കോ പുത്തൂര്‍. സീറോ മലബാര്‍ സഭ മെല്‍ബണ്‍ രൂപതയുടെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് ആരംഭിച്ച കൃപാഭിഷേക ബൈബിള്‍ കണ്‍വന്‍ഷന്റെ ആദ്യദിനത്തില്‍ സന്ദേശം നല്‍കുകയായിരുന്നു മാര്‍ പുത്തൂര്‍.

കഴിഞ്ഞ കുറേ കാലമായി സഭ വേദനാജനകമായ അനുഭവങ്ങളിലൂടെയാണ് പൊയ്‌ക്കൊണ്ടിരിക്കുന്നത്. താന്‍ തന്നെ തെരഞ്ഞെടുത്ത 12 പേരില്‍ നാലുപേര്‍ ഈശോയെ തള്ളിപറയുകയോ സ്ഥാനമാനത്തിനായി സ്വരമുയര്‍ത്തുകയോ ചെയ്തവരാണ്. മുന്നറിയിപ്പു നല്‍കിയിട്ടും തന്നെ തള്ളിപറഞ്ഞ പത്രോസിനെയാണ് സഭയുടെ തലവനാക്കിയത്. പണത്തിനായി മറ്റൊരു ശിഷ്യനായ യൂദാസ് ഒറ്റുകൊടുത്തു. യേശുവിനെ കുരിശില്‍ തറച്ചുകൊന്നതിനെതുടര്‍ന്നു എമ്മാവൂസിലേക്ക് ഓടിപോയ ശിഷ്യന്മാരുടെ അനുഭവവും മാര്‍ പുത്തൂര്‍ തന്റെ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി. തര്‍ക്കിച്ചും വാദിച്ചും പോയ അവര്‍ക്കൊപ്പം യാത്ര ചെയ്ത യേശുവിനെ അവര്‍ക്ക് തിരിച്ചറിയാനായില്ല. ബിഷപ്പും വൈദികരും കന്യാസ്ത്രീകളും ചെയ്തതിനെ വിമര്‍ശിച്ചു കഴിയുന്ന നമ്മുടെ അവസ്ഥയും വിഭിന്നമല്ല. കഷ്ടപ്പാടും സഹനവും രക്ഷയുടെ പാതയില്‍ അനിവാര്യമാണ്. ഗദ്‌സമനില്‍ ചോരവിയര്‍ത്ത് പ്രാര്‍ഥിച്ച യേശുവിനെപോലെ നാമും പ്രാര്‍ഥിക്കണം. കൂദാശകള്‍ വഴി നമ്മോടൊപ്പം ജീവിക്കുന്ന യേശുവിനെ തിരിച്ചറിയണമെന്നും മാര്‍ ബോസ്‌കോ പുത്തൂര്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തു. 

ആഷ്‌ഗ്രോവ് മാരിസ്റ്റ് കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വന്‍ഷന്‍ അണക്കര മരിയന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ഡൊമിനിക് വാളമനാല്‍ ആണ് നയിക്കുന്നത്. ഓസ്‌ട്രേലിയയിലും ന്യൂസിലന്‍ഡില്‍നിന്നുമായി 1500 ഓളം പേരാണ് ധ്യാനത്തില്‍ പങ്കെടുക്കുന്നത്. 

നേരത്തെ കണ്‍വന്‍ഷന് തുടക്കം കുറിച്ചു നടന്ന വിശുദ്ധ കുര്‍ബാനക്ക് മാര്‍ ബോസ്‌കോ പുത്തൂര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. വികാരി ജനറാള്‍ മോണ്‍. ഫ്രാന്‍സിസ് കോലഞ്ചേരി, ബ്രിസ്‌ബേനിലെ സീറോ മലബാര്‍ ഇടവക വികാരിമാരായ ഫാ. വര്‍ഗീസ് വാവോലില്‍, ഫാ. ഏബ്രഹാം കഴുന്നടി എന്നിവര്‍ സഹകാര്‍മികാരായിരുന്നു. ഒക്ടോബര്‍ ഒന്നിന് കണ്‍വന്‍ഷന്‍ സമാപിക്കും. 

റിപ്പോര്‍ട്ട്: തോമസ് ടി. ഓണാട്ട്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക