അക്കരെയുള്ളോരു നായരത്തിക്കുട്ടി
അന്നെന്നും നിഴലായി അവളെന്റെ പിന്നാലെ
അരികത്തു ചേര്‍ന്നിരിക്കാനായ് വന്നീടുമെന്നും.
മച്ചിങ്ങാച്ചക്രങ്ങള്‍ ഈര്‍ക്കിലിയില്‍ കോര്‍ത്തു
മരച്ചീനിത്തണ്ടിലെ വണ്ടികളുണ്ടാക്കി
മുക്കണ്ണന്‍ ചിരട്ടയില്‍ നാരുകള്‍ കെട്ടിയ
മൈക്കില്‍നാമൊന്നായി പാട്ടുകള്‍ പാടിയും.
മഴക്കാലത്തൊരു വാഴയിലക്കടിയില്‍ നനഞ്ഞു നാം
മഴവെള്ളക്കുഴികള്‍ നിറയും ഇടവീഥിയില്‍
മറ്റൊന്നുമില്ലാതെ ഭാവനയിലന്നൊക്കെ
മദിച്ചു ഞാനച്ഛനായ് അമ്മയായ് നീയുമേ.
മുറ്റത്തു പൂക്കളം തീര്‍ക്കാനായ് ഓണനാള്‍
മുക്കുറ്റി മുല്ലപ്പൂ തുമ്പപ്പൂ കോളാമ്പി
മുയല്‍ച്ചെവിച്ചെടിയിലെ കുഞ്ഞുസൂനങ്ങളും
മുറുക്കിവച്ചപോല്‍ ചെത്തിമന്ദാരവും
മുത്തശ്ശി ചൊല്ലുമ്പോള്‍ കുട്ടികള്‍ നാമെല്ലാം
മുറ്റത്തു വട്ടത്തിലൊന്നായിരിക്കുമ്പോള്‍
മുഖശ്രീയില്‍ ലലാടെ മഞ്ഞത്തിലകവുമായ്
മുല്ലപ്പൂച്ചിരിയുമായ് നീയെന്നരികിലും,
മാവേലി മന്നന്‍ ഞാന്‍ പ്ലാവിലത്തൊപ്പിയില്‍
മതിയായ് വലിക്കുവാന്‍ പാള വണ്ടിയുമുണ്ടാക്കി
മാന്തോപ്പിലൂടെ നാമോടിക്കളിച്ചതിന്‍
മധുരസ്ഥമരണകള്‍ ഓണത്തിന്‍ നാളുകള്‍.
ഓണത്തിന്‍ നാളിതാ തൂശനിലതന്നില്‍
ഓപ്പോള്‍ നിരത്തിയ പപ്പടം പായസം
ഓര്‍ക്കുമ്പോളിപ്പോഴും നിറയുന്ന മാധുര്യം
ഓണത്തിന്‍ സദ്യയും നീയുമൊരുപോലെ.
അന്നുഞാനൂഞ്ഞാലിലാടിക്കുതിച്ചപ്പോള്‍
അറിയാതൊരുപിടിവിട്ടുപോയ് വീണതും
അതുകണ്ടു വാവിട്ടു കേഴുമെന്‍സഖി നിന്റെ
അതുല്യമാം സ്‌നേഹവികാരമോര്‍ക്കുന്നു ഞാന്‍.
അവിടെയുമിവിടെയും മേനിയില്‍ മുറിവുമായ്
അച്ഛന്റെ മുന്നിലായ് പെട്ടപ്പോള്‍ കിട്ടിയ
ഓണത്തല്ലോര്‍മ്മയായ് ഒരു നറുനീറ്റലായ്
ഓണത്തിനെന്നുമേ ഓര്‍ക്കുന്നു ഞാനിന്നും
ഓണം ഒരോവട്ടം പോയ്മറഞ്ഞീടുമ്പോള്‍
ഓണമിനി വരാന്‍ കൊതിക്കുന്നെന്‍ മാനസം