Image

പള്ളികളില്‍ എന്താണ് സംഭവിക്കുന്നത്? (ജെ.എസ്.അടൂര്‍)

ജെ.എസ്.അടൂര്‍ Published on 06 August, 2018
പള്ളികളില്‍ എന്താണ് സംഭവിക്കുന്നത്? (ജെ.എസ്.അടൂര്‍)
പള്ളികള്‍ സ്വര്‍ഗത്തില്‍ അല്ല. സമൂഹത്തിലാണ്. അതുകൊണ്ട് പള്ളികളിലും അമ്പലങ്ങളിലും സംഭവിക്കുന്നത് സാമൂഹിക അവസ്ഥകളില്‍ നിന്ന് വേറിട്ട് കാണുവാന്‍ സാധിക്കില്ല.

കഴിഞ്ഞ ഇരുപത് കൊല്ലങ്ങള്‍ക്കുള്ളില്‍ കേരളത്തിലെ സമൂഹത്തില്‍ വന്ന ഏറ്റവും വലിയ മാറ്റങ്ങളിലൊന്നു പണാധിപത്യ സംസ്‌കാരമാണ്. പണാധിപത്യ സംസ്‌കാരവും അതിനോട് അനുബന്ധിച്ചു വളര്‍ന്ന ഉപഭോഗ തൃഷ്ണയും നമ്മുടെ സമൂഹത്തിന്റെ സമസ്ത മേഖലകളെയും ബാധിച്ചു.

ഇന്ന് ഒരാളുടെ 'നിലയും വിലയും ' അറിയുന്നത് അയാളുടെ, അയാളുടെ കുടുംബത്തിന്റെ ഉപഭോഗ അടയാളങ്ങളിലാണ്. അയാള്‍ ധരിക്കുന്ന വസ്ത്രം, ഉപയോഗിക്കുന്ന മൊബൈല്‍ ഫോണ്‍, വാച്ചു, ചെരുപ്പ് തുടങ്ങി, വീട്, വാഹനം, വിവാഹം, വിദ്യാഭ്യാസം, സാഹിത്യം, സിനിമ, ആശുപത്രികള്‍, രാഷ്ട്രീയം, പള്ളി, അമ്പലങ്ങള്‍ തുടങ്ങി മരണം വരെ ഇന്ന് അടയാളപെടുത്തുന്നത് ഉപഭോഗ സ്റ്റാറ്റസ് അളവ്‌കോലുകള്‍ കൊണ്ടാണ്.

പണാധിപത്യവും ഉപഭോഗ തൃഷ്ണ സംസ്‌ക്കാരവും മനുഷ്യരില്‍ പുതിയ ആര്‍ത്തികളും അത്യാഗ്രഹങ്ങളുമുണ്ടാക്കുന്നുണ്ട്. പണാധിപത്യ ഉപഭോഗ സംസ്‌കാരം കേരളത്തില്‍ പുതിയ തരം അസാമാന മനസ്ഥിതികളെ സൃഷ്ടിയ്ക്കുന്നുണ്ട്. അത് ഒരു തലത്തില്‍ ഡെെ്രെപവേഷന്‍ ഇന്‍ഇക്വാളിറ്റിയാണ്. അതായത് ബൈക്ക് ഉള്ളവന് കാര്‍ വാങ്ങണം എന്ന അദമ്യമായ ആഗ്രഹമുണ്ടെങ്കിലും ആ ഉപഭോഗ തൃഷ്ണയെ തൃപ്തിപെടുത്താനുള്ള പണമില്ല എന്ന തോന്നലില്‍ ഉണ്ടാകുന്ന ഒരു തരം ഡെെ്രെപവേഷന്‍ അസാമാന മനസ്ഥിയില്‍ നിന്ന് ഉണ്ടാകുന്ന സാമൂഹിക അവസ്ഥ. അതുപോലെ റിലേറ്റീവ് ഇനിക്വാളിറ്റി, അധവാ താരതമ്യ അസമനാത കൂടി. ഇതിന്റ സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക അനുരണങ്ങള്‍ പലതാണ്. അതില്‍ ചിലതാണ് പള്ളികളില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്.

പണാധിപത്യ ഉപഭോഗം സംസ്‌ക്കരം ആവേശിച്ചിരിക്കുന്നത് നമ്മുടെ സമൂഹത്തില്‍ നിന്ന് നിര്‍മാര്‍ജനം ചെയ്യപ്പെടാത്ത ഫ്യുഡല്‍ മനസ്ഥിതിയുടെ മുകളിലാണ്. അങ്ങനെ ഫ്യുഡല്‍ കണ്‍സേര്‍വേറ്റിവ് മൂല്യങ്ങളും പണാധിപത്യ ഉപഭോഗ സംസ്‌കരവും കൂടി കുഴഞ്ഞു ഒരു നവയാഥാസ്ഥിതികത്വവും അതിനു അനുപൂരകമായി താരതമ്യേന അസാമാന സാമൂഹിക ചുറ്റുപാടില്‍ പുതിയ സെക്ടേറിയനിസവും സമൂഹത്തില്‍ വളരുന്നുണ്ട്. ഒരു തലത്തില്‍ ഉള്ള ക്യാപ്പിലിസ്റ്റ് ഉപഭോഗ തൃഷ്ണയും അതിനു തൊട്ടു താഴയുള്ള ജാതി മത ഫ്യുഡല്‍ മൊറാലിസവും ഇതിനിടയിലെവിടെയോ കയറികൂടിയ ചില സോഷ്യല്സ്റ്റ് ആശയ ധാരകളും തമ്മിലുള്ള ഉരസലുകളും കൂടികലരുകളും ചേര്‍ന്ന വല്ലാത്തൊരു മെറ്റിരിയലിസ്റ്റ് സാമൂഹിക അവസ്ഥയില്‍ സമൂഹം എത്തിപെട്ടു.

ഇതെല്ലം ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് രാഷ്ട്രീയത്തെയും മത സ്ഥാപനങ്ങളെയുമാണ്. 
രാഷ്ട്രീയത്തില്‍ ഐഡിയലിസവും ആശയപ്രത്യയ ശാസ്ത്ര ധാരകള്‍ കുറയുകയും പാര്‍ട്ടി ലോയല്‍റ്റി സെക്ടേറിയനസവും കൂടുകയും ചെയ്തു. അതുപോലെയൊന്ന് മത സ്ഥാപനങ്ങളിലും സംഭവിക്കുന്നു. പള്ളികളും അമ്പലങ്ങളും ആത്മീയ വിന്യാസങ്ങളില്‍ നിന്ന് തെന്നി മാറി ഭൗതീക പണ സംഭരണ സംരംഭങ്ങളായി മാറി. പഴയ ആത്മീയത പുതിയ ഉപഭോഗ ഭൗതീകതക്ക് വഴിമാറി. പള്ളികളും അമ്പലങ്ങളും കെട്ടിട സ്റ്റാറ്റസുകളും വെറും സാമൂഹിക മരാമത്തുമായി. ആത്മീയത എന്നതും മാര്‍ക്കറ്റിങ് ചെയ്യേണ്ട ഒരു ഉപഭോഗ വസ്തുവായി. പൊങ്കാലകളും, കെട്ടിപിടികളും, രോഗ ശാന്തിയും, വചന പ്രഘോഷങ്ങളും മിറക്കിള്‍ ക്രൂസേഡുകളും 'ആത്മീയ യാത്രയുമെല്ലാം ' കാണുന്നതും കേള്‍ക്കുന്നതും എല്ലാം ടീവി മാര്‍ക്കറ്റിങ് പാക്കേജുകളില്‍ കൂടിയാണ്. എല്ലാത്തിലും ഒരു തരം സുപെര്‍ഫ്‌ലൂവസ് സുപെര്‍ഫെഷ്യല്‍ സിന്‍ഡ്രോം. ഉപരിപ്ലവതയും അതിന് അനുപൂരകമായ വിഭാഗീയ വിചാര രഹിത വിരേചനങ്ങളും നോര്‍മലൈസ് ചെയ്യപ്പെട്ടിരിക്കുന്നു. അത് മാത്രമല്ല സ്വന്തം കണ്ണിലെ കോല്‍ കാണാതെ മറ്റുള്ളവരുടെ കണ്ണിലെ കരട് ചൂണ്ടി ട്രോളുന്നത് സാധാരണമായിരിക്കുന്നു. സമൂഹത്തിനുള്ളിലും കുടുംബത്തിനുള്ളിലും വളരുന്ന മള്‍ട്ടിപ്പിള്‍ ഫ്രസ്‌ട്രേഷന്‍സ് പലതരം കലിപ്പുകളായി ഹിംസാ ധാരകളായി സാമൂഹ്യ മാധ്യമങ്ങളിലും മാധ്യമ ചര്‍ച്ചകളിലും പുറത്തു വരുന്നുണ്ട്

ഇങ്ങനെയുള്ള പലതരം സോഷ്യല്‍ ഡീസലൊക്കേഷന്‍സ് ദൃശ്യമാകുന്നത് എണ്ണ പണത്തിന്റെ ഒഴുക്കും അതില്‍ നിന്ന് ഉയര്‍ന്ന സര്‍വീസ് ഇക്കോണോമിയും കാര്‍ഷിക ഫ്യുഡല്‍ സാമൂഹിക വ്യവസ്ഥയുടെ മറഞ്ഞുപോക്കും മുതലാണ്. അത് ഏറ്റവും കൂടുതല്‍ ദര്‍ശ്യമാകുന്നത് പള്ളികളിലാണ്. എനിക്ക് നേരിട്ട് അറിയാവുന്നത് പള്ളികളില്‍ ഉണ്ടായ സാമൂഹിക സാമ്പത്തിക ആത്മീയ മാറ്റങ്ങളാണ്.

എന്റെ ചെറുപ്പത്തില്‍ വല്ല്യമ്മച്ചി എല്ലാ സമയവും ചോറുണ്ടാക്കാന്‍ വെള്ളത്തില്‍ അരിയിടുന്നതിന് മുന്‍പ് ഒരു പിടി അരി ഒരു കലത്തില്‍ മാറ്റി വയ്ക്കുമായിരുന്നു. അതിന് 'പിടിയരി ' എന്നാണ് പറയുന്നത്. അത് പോലെ കൃഷി ചെയ്യുമ്പോള്‍ 'ആദ്യ ഫലം ' മാറ്റി വക്കും. ഇതെല്ലാം ഇലവുംതിട്ട ബെത്‌ലെഹേം മാര്‍ത്തോമ്മ പള്ളിയുടെ ചെറിയ ചാപ്പലിന് മുന്നില്‍ കൊണ്ട് ചെന്ന് ഞായറാഴ്ച്ച ലേലം വിളിച്ചു ആളുകള്‍ക്ക് കൊടുക്കും. ലേലം പിടിക്കുന്നവര്‍ മിക്കപ്പോഴും സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന സഹോദരങ്ങള്‍ ആയിരിക്കും. അച്ചന്‍മാര്‍ കാല്‍നടയായി വീടുകളില്‍ പോയി പ്രാര്‍ത്ഥിച്ചു മോരും വെള്ളമോ പുഴുങ്ങിയ കപ്പയോ സന്തോഷത്തോടെ ഭക്ഷിച്ചു തൃപ്തരായി ദൈവത്തെ സ്തുതിച്ചു. പരിഷ്‌ക്കാരികകള്‍ ഹെര്‍ക്കുലീസ്, ഹീറോ മുതലായ സൈക്കിളില്‍ പള്ളിയില്‍ വന്നു. വീട്ടില്‍ വൈകിട്ട് നിലവിളക്കു കത്തിച്ചു സന്ധ്യ പ്രാര്‍ത്ഥനയില്‍ സ്വറ്ഗ്ഗത്തിലെ പ്രാര്‍ത്ഥന ചൊല്ലി 'ഞങ്ങള്‍ക്ക് അന്നന്ന് വേണ്ട ആഹാരം തരേണമേ ' എന്ന് പ്രാര്‍ത്ഥിച്ചു.

ഇപ്പോള്‍ പിടി അരിയും ആദ്യഫലവും ഒന്നുമില്ലെങ്കിലും നോട്ടു കെട്ടുകള്‍ പള്ളിയിലേക്ക് ബി എം ഡബ്‌ള്യു വിലും, ബെന്‌സിലും, ഇന്നോവയിലും, ഹോണ്ടയിലും, മാരുതിയിലും എത്തും. പണ്ട് പള്ളിക്കുള്ളില്‍ വിയര്‍പ്പിന്റെയും കുന്തിരുക്കത്തിന്റെയും മണമെങ്കില്‍ ഇന്ന് വിലയേറിയ പെര്‍ഫ്യൂമുകളുടെഅയറുകളി !! പണ്ട് പള്ളിയില്‍ നേരെത്തെ പോകുന്നത് മുമ്പിലത്തെ പായില്‍ ഇടം കിട്ടാന്‍. ഇന്ന് നേരത്തെ പോകുന്നത് ഷേഡുള്ള പാര്‍ക്കിങ്ങില്‍ സെഡാന്‍ കാറിന് സ്ഥലം കിട്ടാന്‍. പണ്ട് അച്ചന്മാരും പാസ്റ്റര്മാരും ഉപവസിച്ചും പ്രാര്‍ത്ഥിച്ചും കല്ലും മുള്ളുമുള്ള വഴികളില്‍ വീടുകേറി പ്രാര്‍ത്ഥിച്ചും പെന്‌സില് പോലെയുള്ള ശരീര പ്രകൃതമുള്ളവര്‍. ഇന്നവര്‍ ഏറ്റവും നല്ല ഭക്ഷണ പാനീയങ്ങളും കഴിച്ച പ്ലെഷറു പഞ്ചാരയുമൊക്കെ കൂടി ഏറ്റവും വിലയേറിയ കാറുകളില്‍ കറങ്ങി കറങ്ങി ബിസിയാകുന്ന ചുള്ളന്മാര്‍. ടീവി , ഫ്‌ളക്‌സ് എന്നിവയില്‍ കയറി സ്വര്‍ഗ്ഗ രാജ്യം വിളമ്പുന്ന വമ്പന്മാര്‍. പ്രോസ്പിരിറ്റി ഗോസ്പല്‍ വിറ്റ് സ്വര്‍ഗ്ഗത്തിലെ പ്രാര്‍ത്ഥന മറന്നവര്‍. ആദ്യം ആത്മീകത്തില്‍ നിന്ന് ഭൗതീക ഉപഭോഗ തൃഷ്ണയിലേക്കും അതില്‍ ചിലര്‍ ഭോഗ തൃഷ് യിലേക്കും വഴുതി.ആദ്യം വ്യഭിചരിക്കുന്നത് ആത്മീയത്തെയാണ്. പിന്നെയാണ് ഇവര്‍ പെണ്ണുങ്ങളുടെ അസ്ഥാനത്തെക്കു അറിയാതെ നോക്കിപ്പോകുന്നതും. അതില്‍ ചിലര്‍ ഏഴാം കല്‍പ്പനയും പത്താം കല്‍പ്പനയും മറന്നു ഉത്തേജിതരായി പ്ലെഷറും പിന്നെ പ്രേഷറും കൂട്ടുന്നത്.

മിക്ക പള്ളികളിലും വലിയ കെട്ടിടങ്ങളും കിടിലന്‍ സന്നാഹങ്ങളും എയര്‍ കണ്ടീഷനും വാദ്യ മേളങ്ങളില്‍ ഉള്ള പാട്ടും, സീ സി ടീവി സെക്ക്യൂരിറ്റിയുമുണ്ട്. പള്ളിക്കു കാശും പത്രാസും കൂടിയപ്പോള്‍ പള്ളിയില്‍ മുഖ്യസാനം കിട്ടുവാന്‍ അങ്ങാടിയിലെ കാര്യക്കാര്‍ ആളാകാന്‍ കൂടി. കൈയൂക്ക് ഉള്ളവര്‍ പള്ളി കാര്യസ്ഥരായി. അടിക്കടി. തെറിക്കു തെറി എന്നത് ട്രെന്‍ഡായി. പള്ളി ലോയല്‍റ്റി കൂടി. ദൈവത്തിന്റ പേരില്‍ മെത്രാന്‍മാരും അച്ചന്മാരും പാസ്റ്റര്മാരും പരസ്പരം പാരവച്ചു സ്വന്തം കാര്യം സിന്ദാബാദ് എന്ന വെറും അവനവനിസത്തിലേക്ക് കൂപ്പു കുത്തി. അങ്ങനെ പള്ളികളില്‍ നിന്നുമെല്ലാം യേശു എന്നേ ഇറങ്ങി സ്ഥലം വിട്ടു. യേശുവൊഴിച്ചുള്ള എല്ലാ സന്നാഹങ്ങളൂം കത്തോലിക്കര്‍ മുതല്‍ പെന്തകൊസ്തു മുതലായ പള്ളികളിലുമുണ്ട്. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ പഴയ പാര്‍ത്തിയാര്‍കീസ് ഓര്‍ത്തോഡോക്‌സ് അടികള്‍ക്ക് പുതിയ മാനങ്ങളായി അത് സാമൂഹിക മാധ്യമങ്ങളില്‍ തുടരുന്നു. ഇതെല്ലാം എസ്റ്റാബ്‌ളിഷ്‌മെന്റുകള്‍ തമ്മില്‍ പണത്തിനും അധികാരത്തിനും അഹങ്കാരത്തിനും വേണ്ടിയുള്ള കുടിപ്പകകളും കിടമത്സരങ്ങളും കോടതി വ്യവഹാരങ്ങളുമാണ്. ഇതില്‍ ഒന്നും പാവം യേശുവിന് ഒരു പങ്കുമില്ല. പക്ഷെ യേശുവിനെ വിറ്റ് കാശാക്കുന്നവര്‍ക്കു വേണ്ട സുവിശേഷമുള്ളത് ബാങ്ക് ബാലസുകളിലെ കോടികളിലാണ്.

പള്ളിയോട് ഏറ്റവും എടുത്തവര്‍ ദൈവത്തോട് ഏറ്റവും അകന്നിരിക്കുന്നു എന്നത് പോലാണ് പലയിടത്തെയും സ്ഥിതികള്‍. അത് കൊണ്ടാണ് ഞാന്‍ പള്ളികളില്‍ നിന്നും പള്ളിക്കാര്യങ്ങളില്‍ നിന്നും കാര്യസ്ഥന്‍മാരില്‍ നിന്നും പുരോഹിത വര്‍ഗ്ഗത്തില്‍ നിന്നും അകലം പാലിക്കുന്നത്. അതുകൊണ്ടാണ് ഇന്നും സ്വര്‍ഗ്ഗത്തിലെ പ്രാത്ഥനയും യേശു പഠിപ്പിച്ചതും മറക്കാത്തതും പ്രവര്‍ത്തി ഇല്ലാത്ത വിശ്വാസം ചത്തതാണ് എന്നു കരുതുന്നതും.






പള്ളികളില്‍ എന്താണ് സംഭവിക്കുന്നത്? (ജെ.എസ്.അടൂര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക