Image

യു.ഡി.എഫ്‌ ഉന്നതാധികാര സമിതിയില്‍ നിന്ന്‌ വി.എം സുധീരന്‍ രാജിവെച്ചു

Published on 02 August, 2018
യു.ഡി.എഫ്‌ ഉന്നതാധികാര സമിതിയില്‍ നിന്ന്‌ വി.എം സുധീരന്‍ രാജിവെച്ചു


തിരു: രാജ്യസഭാ സീറ്റ്‌ ജോസ്‌ കെ മാണിക്ക്‌ നല്‍കിയതിനെ തുടര്‍ന്ന്‌ കലാപക്കൊടി ഉയര്‍ത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവും കെ.പി.സി.സി മുന്‍ പ്രസിഡന്റുമായ വി.എം.സുധീരന്‍ യു.ഡി.എഫ്‌ ഉന്നതാധികാര സമിതിയില്‍ നിന്ന്‌ രാജിവെച്ചു.

രാജിക്കത്ത്‌ ഇ മെയില്‍ വഴി കെ.പി.സി.സിക്കും യു.ഡി.എഫ്‌ കണ്‍വീനര്‍ പി.പി.തങ്കച്ചനും അയച്ചു കൊടുത്തു. സീറ്റ്‌ മാണിക്ക്‌ കൊടുത്തതില്‍ തനിക്കുള്ള കടുത്ത അതൃപ്‌തി സുധീരന്‍ പരസ്യമായി തന്നെ പ്രകടിപ്പിച്ചിരുന്നു. ഇതിന്‌ പിന്നാലെ നേതാക്കള്‍ പരസ്യപ്രസ്‌താവന നടത്തുന്നത്‌ കെ.പി.സി.സി വിലക്കുകയും ചെയ്‌തിരുന്നു.


രാജിവെക്കാനുള്ള കാരണം എന്താണെന്ന്‌ കത്തില്‍ സുധീരന്‍ വ്യക്തമാക്കിയിട്ടില്ല. മാണിക്ക്‌ സീറ്റ്‌ നല്‍കിയതിനെ ചൊല്ലി സുധീരന്‍ ഉയര്‍ത്തിയ വാദങ്ങള്‍ക്ക്‌ കോണ്‍ഗ്രസ്‌ നേതൃത്വം ചെവി കൊടുത്തിരുന്നുമില്ല. മാത്രമല്ല, ഇതിന്‌ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ആരും മറുപടി പറയേണ്ടെന്നും തീരുമാനിച്ചിരുന്നു.


താന്‍ ഉന്നയിച്ച വിമര്‍ശനങ്ങളോടുള്ള കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റേയും നിഷേധാത്മക നിലപാടാണ്‌ സുധീരനെ രാജിവെക്കുന്നതിന്‌ പ്രേരിപ്പിച്ചതെന്നാണ്‌ സൂചന. കെ.പി.സി.സി പ്രസിഡന്റെന്ന നിലയില്‍ തന്നെ പ്രവര്‍ത്തിക്കാന്‍ ഗ്രൂപ്പുകള്‍ അനുവദിക്കുന്നില്ലെന്ന്‌ ചൂണ്ടിക്കാട്ടിയായിരുന്നു നേരത്തെ അധ്യക്ഷ സ്ഥാനം സുധീരന്‍ രാജിവച്ചത്‌. പിന്നീട്‌ കേരളാ കോണ്‍ഗ്രസ്‌ (എം) ചെയര്‍മാന്‍ കെ.എം.മാണി പങ്കെടുത്ത യു.ഡി.എഫ്‌ യോഗത്തില്‍ നിന്ന്‌ അദ്ദേഹം ഇറങ്ങിപ്പോകുകയും ചെയ്‌തിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക