Image

യൂദായുടെ അമ്മ (മാലിനി)

മാലിനി Published on 01 August, 2018
യൂദായുടെ അമ്മ (മാലിനി)
മാതൃവിലാപത്തിന്റെ നെഞ്ചിടിപ്പുകള്‍ സ്വര്‍ഗ്ഗ കവാടത്തില്‍ കൂട്ടമണികള്‍ മുഴക്കി.
അലമുറകള്‍, തേങ്ങളുകള്‍, നെഞ്ചു പറിയുന്ന പിറുപിറുപ്പ്- ഒക്കെയും ആകാശവിതാനങ്ങളില്‍ത്തട്ടി പ്രകമ്പനം കൊണ്ടു. ആളിപ്പടരുന്ന അഗ്നിയുടെ ചൂട് അവിടെ നിറഞ്ഞു.

യൂദായുടെ പിറവിയ്ക്കിടമായ ഉദരം. അവനെ പോറ്റിയ മുലകള്‍. ചേര്‍ത്തു വച്ച നെഞ്ച്. താരാട്ടിയ കൈകള്‍. തലോടിയുറക്കിയ വിരലുകള്‍. തേടിയലഞ്ഞ കണ്ണുകള്‍. തിരുവെഴുത്തിനെ നിഷേധിയ്ക്കാനാകാതെ യൂദായുടെ അമ്മ ഒരഗ്നിജ്വാലയായ ആളിക്കത്തി.

ആ വേദനയില്‍ ശരീര ഭാഗങ്ങള്‍ ഓരോന്നും കരിഞ്ഞടരുമ്പൊഴും അവര്‍ നെഞ്ചുരുകി വിളിച്ചു.
'ദൈവമേ.... എന്റെ യൂദ....'
ആരായിരുന്നു യൂദാ?
കള്ളനോ? ചുങ്കക്കാരനോ? ധനമോഹിയോ? ദൈവപുത്രന്റെ ഒറ്റുകാരനോ? അതോ വിധി വരുതിയില്‍ നിര്‍ത്തിയ നിസ്സഹായനോ? പാപിയോ?
ഇതൊക്കെ ആയിരിക്കാം.

എന്നാല്‍ എല്ലാറ്റിനും മേലെ യൂദാ ഒരു മകനായിരുന്നു.
ഒരമ്മയുടെ മകനായിരുന്നു.

യൂദായ്ക്കും ഒരമ്മയുണ്ടായിരുന്നു.

യൂദായുടെ അമ്മ! യൂദായെപ്പേറിയ ഉദരം!
പിറക്കും മുമ്പുതന്നെ അവന്റെ അള്ളിപ്പിടുത്തങ്ങളും, കുതിപ്പുകളും കൂപ്പുകുത്തലുകളും അവളെ ഭയപ്പെടുത്തിയിരുന്നു. തനിയ്ക്കായ് വിധിയ്ക്കപ്പെട്ട തിരുവെഴുത്ത് പൂര്‍ത്തിയാക്കാനുള്ള ഭയം, വിമുഖത അതാകാം ആ അള്ളിപ്പിടുത്തത്തിലൂടെ അവനറിയിച്ചത്.

പിറന്നു വീണ കുഞ്ഞിന്റെ കരച്ചില്‍! അത് തന്റെ നെഞ്ചിടിപ്പുയര്‍ത്തുന്നത് അവളറിഞ്ഞു. അത് വെറുമൊരു കരച്ചില്‍ ആയിരുന്നില്ല.

തന്നെ കാത്തിരിക്കുന്ന വിധിയെ നിഷേധിക്കാനാകാതെ, നിസ്സഹായത നിറഞ്ഞ ഒരു കരച്ചില്‍. ഈ ഉദരത്തെ താന്‍ കളങ്കപ്പെടുത്തിയല്ലോ എന്നുള്ള വിലാപകരച്ചില്‍.
തന്നെയൂട്ടിയ മുലഞെട്ടുകള്‍ ബലമില്ലാത്ത മോണകൊണ്ട് കടിച്ചുമുറിച്ചു പ്രതിഷേധിച്ചു കുഞ്ഞുയൂദാ. ആമുറിവിലെ ചോരച്ചുവയറിഞ്ഞ് ചുണ്ടു പിതുക്കി. തുപ്പിക്കളയാനാകാതെ നിസ്സഹായനായി. ചോരപ്പശയുള്ള മുലപ്പാല്‍ തൊണ്ടയില്‍ പറ്റിപ്പിടിച്ചു. കുഞ്ഞുയൂദാ ശ്വാസത്തിനായ്പ്പിടഞ്ഞു.

അപ്പോഴൊക്കെയും അവന്റെ അസ്വസ്ഥതയറിഞ്ഞ് ആ അമ്മയുടെ നെഞ്ചു പിടഞ്ഞു. നെഞ്ചിടിപ്പോടെ 'എന്റെ ദൈവമേ...' എന്നവള്‍ കരഞ്ഞു.

മുട്ടിലിഴഞ്ഞ്, പിടിച്ചുനിന്ന്, ഓടി നടന്ന് യൂദാ വളര്‍ന്നു. അമ്മയുടെ സന്തോഷമായ് യൂദാ വളര്‍ന്നു. അതിനിടയിലും ചില നേരങ്ങളില്‍ അവന്റെ അള്ളിപ്പിടുത്തത്തിന്റെയും അലമുറയുടെയും ഓര്‍മ്മകള്‍ അവളെ ഭയപ്പെടുത്തി. ആ ഭയം ഹൃദയത്തെ മഥിച്ചപ്പഴൊക്കെ, അത്തരം വ്യഥകളെ ശകാരിച്ചു മാറ്റി നിര്‍ത്തി ദൈവമേ.... എന്റെ യൂദായെ കാക്കണേ' എന്നവള്‍ പ്രാര്‍ത്ഥിച്ചു.

വളര്‍ന്നു വരുന്തോറും യൂദായില്‍ പ്രകടമായ ഒറ്റപ്പെടല്‍, വിമുഖത കണ്ടുതുടങ്ങി. ഭക്ഷണമേശയില്‍, പണിയിടത്ത് എല്ലാം അവന്റെ മിഴികള്‍ ഒരിടത്തുറയ്ക്കാതെ ഉഴറി നടന്നു. ചില നേരങ്ങളില്‍ അവന്‍ ചുറ്റുപാടുകളറിയാതെ ഒരു ധ്യാനത്തിലെന്നോണം കാണപ്പെട്ടു. 'യൂദാ' എന്നുള്ള വിളിയില്‍പ്പോലും അവന്‍ ഭയന്നു ഞെട്ടി. അമ്മയെ നോക്കാനാകാതെ മിഴികള്‍ തിരിച്ച് തല കുനിച്ചു. ആ കണ്ണുകളില്‍ കത്തിനിന്ന ഭയപ്പാട് അവളുടെ നെഞ്ചിലെ ഉലയില്‍ കനലായി. നെ്ഞ്ചിടിപ്പിന്റെ വേഗത കൂടി.

യൂദാ എല്ലാവരില്‍ നിന്നും അകന്നു. അവന്റേതായ പാതകളിലൂടെ തനിയെ നടന്നു.
അമ്മയുടെ പ്രാര്‍ത്ഥന, യാചന, കരച്ചില്‍ ഒക്കെയും വൃഥാവിലാകെ വര്‍ദ്ധിച്ച വ്യഥയോടെ, നെഞ്ചില്‍ എരിയുന്ന കനലോടെ യൂദാ നടന്നു. കാല്‍പ്പാദങ്ങളില്‍ വേവിന്റെ കുമിളകള്‍ മുളച്ചു പൊന്തി.

സ്വതന്ത്രനായ് നടപ്പോഴും ഇറക്കിവയ്ക്കാനാകാത്ത ഒരു കനം അവന്റെ തോളുകളെ തളര്‍ത്തി. പറിച്ചു കളയാനോ മുറിച്ചു മാറ്റാനോ കഴിയാത്ത ഒരു ഭാരം അവന്‍ ചുമന്നു. വള്ളിയും വടവുമില്ലാതെ കെട്ടപ്പെട്ടു. തുടച്ചു കളയാനാകാത്ത ഒരു പാട കണ്ണുകളെ മൂടി. കൂട്ടുകാര്‍ക്കൊപ്പം നടന്നപ്പോഴും പാദങ്ങള്‍ വേച്ചു വേച്ചു അരുതാത്ത വഴിയേ തിരിഞ്ഞു.
എല്ലാവരും വീടണയുന്ന വൈകുന്നേരങ്ങളില്‍ ദൂരെ തന്റെ മകന്റെ നിഴലോ ശബ്ദമോ കാത്തിരുന്ന് അവള്‍ സങ്കടപ്പെട്ടു. അവന്‍ നടന്നകന്ന കാല്‍പ്പാടുകളില്‍ അവളുടെ കണ്ണീര്‍ വീണു തിളച്ചു.

മകനെക്കുറിച്ചുള്ള ചിന്തകള്‍, ആകുലതകള്‍, തനിക്കു ചെയ്യേണ്ടുന്ന വീട്ടുജോലികള്‍ ഒക്കെയും ചില നേരങ്ങളില്‍ അവളുടെ തലയെ പെരുപ്പിച്ചു. പുളിച്ചു പൊന്തുന്ന മാവു പോലെ ചിന്തകള്‍ ചീര്‍ത്തുവന്നു. അതില്‍ കുമിളകള്‍ പൊന്തി, പൊട്ടി തല ഇരമ്പുന്ന നേരങ്ങളില്‍ കണ്ണുകള്‍ ഇറുക്കിയടച്ച്, നെറ്റി പൊട്ടിപ്പൊള്ളിയും വിധം കയ്യമര്‍ത്തിക്കരഞ്ഞ് അവള്‍ യാചിച്ചു..... 

'എന്റെ ദൈവമേ, നീ കാണുന്നില്ലയോ എന്റെ യൂദായെ....' 
മകന്റെ വിധിക്കുമേലെ വീശിപ്പോയ പ്രാര്‍ത്ഥനകള്‍. വിലാപക്കരച്ചിലുകള്‍.
ചിലപ്പോഴൊക്കെ യൂദായെ നസ്രയല്‍ക്കാരന്‍ യേശുവിന്റെ കൂടെ കണ്ടവരുണ്ട്. എന്ന് ദൂരെ നിന്നെത്തിയ വര്‍ത്തമാനങ്ങളില്‍ നിന്നവളറിഞ്ഞു. യേശുവിനെ കുറിച്ചേറെ കേട്ടിരുന്നു. ബഹുമാനിച്ചിരുന്നു. അവര്‍ണ്ണനീയമായ പുത്രസ്‌നേഹത്താല്‍ മനസു നിറഞ്ഞിരുന്നു. ആ യേശുവിന്റെ കൂടെയാണു മകന്റെ നടപ്പെന്നു കേട്ടപ്പോള്‍ സമാധാനത്തിന്റെ ഒരു നെടുവീര്‍പ്പ് അവളറിഞ്ഞു. ആ ദിവസങ്ങളിലൊക്കെ ഭയപ്പെടുത്തുന്ന ചിന്തകളോടെയല്ലാതെ ഉറങ്ങാനായി.  ഉറക്കത്തില്‍ ഭയാനകമായ സ്വപ്‌നങ്ങള്‍ കണ്ടുന്നര്‍ന്നതുമില്ല.

യൂദായുടെ സമപ്രായക്കാര്‍ മീന്‍പിടിച്ചും, കച്ചവടം ചെയ്തും ജീവിതം പുലര്‍ത്തിയിരുന്നു. അന്തിമയങ്ങുമ്പോള്‍ അവരുടെ വരവറിഞ്ഞ അവരെ കാത്തിരുന്ന പെണ്ണുങ്ങള്‍ സ്‌നേഹവും നാണവും കലര്‍ന്ന മുഖത്തോടെ വീടിനുള്ളില്‍ മറഞ്ഞു. അപ്പനമ്മമാര്‍ സമാധാനത്തോടെ നെടുവീര്‍പ്പിട്ടു. അപ്പന്‍ കൊടുത്ത പലഹാരപ്പൊതികളില്‍ കുട്ടികള്‍ ആഹ്ലാദിച്ചു.

അവര്‍ക്കു പിന്നാലെ തന്റെ മകനും.... കാത്തിരുന്നു യൂദായുടെ അമ്മയും. സൂര്യന്‍ അസ്തമിച്ചു. കൊടും ചൂടു ശമിച്ചു. ഇരുട്ടു പരന്നു. ഒരു രാത്രി സഞ്ചാരം ഇന്നിനിയില്ല എന്നറിഞ്ഞ് അവള്‍ സമാധാനിച്ചു.

'അവന്‍ നാളെയാകും വരുന്നത്.'

മനസ്സിനെ, ബോധത്തെ വലിച്ചു കീറി കടന്നു പോകുന്ന ചിന്തകള്‍ക്കു മേലെയും അവള്‍ പ്രാര്‍ത്ഥിച്ചു. പ്രതീക്ഷിച്ചു. കാത്തിരുന്നു. ചുട്ടുപൊള്ളുന്ന മണല്‍ വഴികളില്‍ മകനെത്തിരഞ്ഞു. കതകുപാളികളുടെ അനക്കങ്ങളില്‍ അവള്‍ ഉറക്കം തെളിഞ്ഞു. ജനാല വിരികള്‍ മാറ്റി പുറത്തു തിരഞ്ഞു. വാതിലു തുറന്നു പുറത്തിറങ്ങി.
സമയഭേദമില്ലാതെ മകനെത്തിരഞ്ഞു.

ചുറ്റുപാടും കുട്ടികള്‍ കളിക്കുന്നത്, കുസൃതി കാട്ടുന്നത്, വഴക്കിടുന്നത്, അച്ഛനമ്മമാര്‍ക്കു സഹായമാകുന്നത് എല്ലാം ആര്‍ത്തിയോടെ കണ്ടു നിന്നു.

ആ കണ്ണുകളെ ഭയന്ന ചില അമ്മമാര്‍ കുട്ടികളെ ആട്ടി അകത്തു കയറ്റി. കൂര്‍ക്കിച്ചു തുപ്പി ബാധയകറ്റി. കൊതിയൂറുന്ന ആ കണ്ണുകളെ അവര്‍ ഭയന്നു.

അപ്പോഴൊക്കെയും നിസ്സായഹതയുടെ ചിരിവിടര്‍ന്ന ചുണ്ടുകളാല്‍ ദൈവത്തെ വിളിച്ചവള്‍ കരഞ്ഞു.

ദൈവമേ.....എന്റെ മകനും വന്നിരുന്നെങ്കിലെന്ന്, അവന് ഭാര്യയും ഇതുപോലെ ഓടിക്കളിക്കുന്ന കുഞ്ഞുങ്ങളും ഉണ്ടായിരുന്നെങ്കിലെന്ന് ഞാനാശിക്കുന്നു എന്നതു നേരുതന്നെ. എന്നാല്‍ എന്റെ മനസ്സില്‍ ഈ കുഞ്ഞുങ്ങളോട് സ്‌നേഹം മാത്രമേ ഉള്ളല്ലോ.'
ഭക്ഷണം വിളമ്പി രാവേറെ ചെല്ലുംവരെ അവള്‍ മകനെ കാത്തിരുന്നു. മണ്‍ചട്ടിയില്‍ വെള്ളം നിറച്ചു. മടുത്താകും വരുന്നത്. ദേഹം കഴുകി ക്ഷീണം മാറ്റണം. വിയര്‍പ്പുനിറഞ്ഞ വസ്ത്രങ്ങള്‍ കഴുകണം. അവന്റെ ആവശ്യങ്ങളറിഞ്ഞ് ഓരോന്നൊതുക്കി കാത്തിരുന്നു... ആവശ്യങ്ങളെ ഭയന്ന മകന്റെ വിമുഖത അവളുടെ കണ്ണുകള്‍ നിറച്ചു.
നീണ്ട കാത്തിരിപ്പിനൊപ്പം അവള്‍ക്കു ചുറ്റും ഒറ്റപ്പെടലിന്റെ ഒരു മതില്‍ ഉയര്‍ന്നു വന്നു. വിരുന്നുകള്‍, സല്‍ക്കാരങ്ങള്‍, പ്രാര്‍ത്ഥക്കൂട്ടങ്ങള്‍ എന്നിവയില്‍ നിന്നൊക്കെയും അവള്‍ പുറത്തായി.

വളര്‍ത്തുദോഷം പറഞ്ഞ് എല്ലാവരും ഒഴിഞ്ഞുമാറി. അവന്റെ അപ്പന്‍പോലും. മകനു വേണ്ടി വിളമ്പിയ ഭക്ഷണം തട്ടിത്തെറിപ്പിച്ചു കളയുന്നതിന്റെ പിന്നിലെ വികാരം, ആ നിസ്സഹായത! തൂകിപ്പോകുന്ന ഭക്ഷണംപോലെ ചിതറിപ്പോകുന്ന ആ പിതൃഹൃദയം. അയാള്‍ അയാളല്ലാതാകുന്നതു കണ്ട് 'ദൈവമേ....' എന്നവള്‍ കാറികരഞ്ഞു.

പുറത്തുകളിക്കുന്ന കുട്ടികളില്‍ നിന്നവള്‍ കഴിയുന്നതു ഉള്‍വലിഞ്ഞു. എങ്കിലും അവരുടെ ചിരിയും ആര്‍പ്പു വിളികളും അവളെ ജനാലയിലേക്കടുപ്പിച്ചു. ജാലകപ്പഴുതിലൂടെവരെ നോക്കിനിന്നു. കാഴ്ചകള്‍ നിഴലുകളായി. നിഴലുകളില്‍ ജീവിക്കെ ഓരോ കാഴ്ചയെയും വേര്‍തിരിച്ചെടുത്തവള്‍ പിറുപിറുത്തു.

അത് ഏലീശ്വയുടെ മകള്‍ ഹന്ന.
മറ്റത് മറിയത്തിന്റെ മകന്‍ സാക്ക്.
നിലത്തു വീണു കരയുന്നത് റൂത്തിന്റെ കുഞ്ഞ്. ആ കുഞ്ഞിനോടവള്‍ക്ക് പ്രത്യേകമായൊരു താല്‍പര്യമുണ്ട്. പണ്ട് റൂത്തിനോടുണ്ടായിരുന്നതുപോലെ. ആ അമ്മ മനസ്സ് റൂത്തിനെ ഭയങ്കരമായി ഇഷ്ടപ്പെട്ടിരുന്നു.

കുഞ്ഞിന്റെ കരച്ചില്‍ കേട്ടിട്ടും പിന്‍വിളികള്‍ അവളെ വാതില്‍ക്കല്‍ തടഞ്ഞു. നിഴലുകളില്‍തന്നെ ജീവിക്കണം എന്നോര്‍മ്മപ്പെടുത്തി.

അങ്ങനെയിരിക്കുമ്പോഴാണ് യൂദാ ആ നസ്രേയല്‍ക്കാരന്‍ യേശുവിനൊപ്പം ചേര്‍ന്നു എന്നു സ്ഥിരീകരിക്കുന്നത്. പലരും അതു സാക്ഷ്യപ്പെടുത്തി. ആ സന്തോഷം മനസ്സില്‍ നിറഞ്ഞപ്പൊഴും എങ്ങോ ഒരു നിഴല്‍ വെളിച്ചത്തെ മറയ്ക്കുന്നല്ലോ എന്നവള്‍ ഭയന്നു.
മകന്റെ ഗൂഢമായ ചിന്തകളെയും പ്രവൃത്തികളെയും കുറിച്ചുള്ള ഓര്‍മ്മ ആ അമ്മയുടെ നെഞ്ചിടിപ്പിരട്ടിപ്പിച്ചു.

ഓരോ നിശ്വാസത്തിലും എന്റെ ദൈവമേ.... എന്റെ മകനോടു കരുണയുണ്ടാകണമോ...' എന്നൊരു വിലാപമുയര്‍ന്നു.
ആ കണ്ണീര് യേശുവിനെതൊട്ടു.

തന്റെ മകനെയോര്‍ത്തുള്ള യൂദായുടെ അമ്മയുടെ നിലവിളികള്‍, നിശ്വാസങ്ങള്‍, പ്രാര്‍ത്ഥനകള്‍ എല്ലാം ഒരു ചാട്ടവാറടിപോലെ യേശു അനുഭവിച്ചു.
പണസ്സഞ്ചി സൂക്ഷിപ്പുകാരനാകാന്‍ നീണ്ട കൈകള്‍! തന്റെ പീഠാനുഭവത്തിലേക്കു നയിക്കുന്ന ദൈവത്തിന്റെ തിരുവഴിയില്‍ യൂദായുടെ ചുംബനം!
തിരുവെഴുത്തിന്റെ കനല്‍വഴികള്‍!

യൂദായുടെ ജീവനുവേണ്ടി സാത്താര്‍ പതിയിരിക്കുന്ന മരച്ചില്ലകള്‍ പോലും പിതാവ് അറിയുന്നുവല്ലോ!!

ഏറ്റം പീഠതനായ യേശു, കുരിശിന്റെ വഴിയിലെ നാലാംസ്ഥാനത്ത് തന്റെ അമ്മയുടെ മിഴികള്‍ക്കു മുന്നില്‍ തകര്‍ന്നുപോയി.
പെട്ടെന്ന് മറ്റൊരു മുഖം തെളിയുന്നു. യൂദായുടെ യാത്രയില്‍ അവനെ കണ്ടുമുട്ടുന്ന അവന്റെ അമ്മ.

ധമനികള്‍ പൊട്ടി, ചോരപൊടിഞ്ഞ മിഴികളിലൂടെ യേശു കണ്ടു യൂദായുടെ അമ്മയുടെ ചോരപൊടിയുന്ന ഹൃദയം. അത് ഹൃദയഭിത്തികളില്‍ തട്ടി താറുമാറാകുന്നത്. ഏങ്ങലടിച്ചോടുന്ന ശ്വാസത്തില്‍പ്പോലും ചോര ചിതറുന്നത്.
തന്റെ പീഠാനുഭവത്തിന്റെയും കുരിശു മരണത്തിന്റെയും വഴികളില്‍ ആ അമ്മയുടെ അലമുറകള്‍ യേശുവിന്റെ പങ്കപ്പാട് ഏറുകയാണ്.

കുരിശിന്‍ ചുവട്ടില്‍ തന്റെ അമ്മയുടെ വിലാപമുഖം! മങ്ങുന്ന കാഴ്ചയ്ക്കപ്പുറം... വ്യാകുലമായ മറ്റൊരമ്മ.

അതെ. തന്റെ വേദനയുടെ തീവ്രതയിലും യേശു അച്ചന്റെ വേദനയറിയുന്നു.
അടഞ്ഞുപോകുന്ന കണ്‍പോളകള്‍ക്കുള്ളില്‍ അവ്യക്തമാകുന്ന കാഴ്ചകളിലും യേശു അറിയുന്നു....
വിധി പൂര്‍ത്തീകരണം!
ഒറ്റ കാശുപേക്ഷിച്ച് ഭ്രാന്തനായോടുന്ന യൂദാ.
രോമകൂപങ്ങളില്‍ വെന്തിറങ്ങുന്ന പൊള്ളലോടെ, വസ്ത്രാഞ്ചലങ്ങളില്‍ ആളുന്ന അഗ്നിയുമായോടുന്ന യൂദാ. ആ വേലിയുടെ ഭ്രാന്തിപ്പോലെ മകനു പുറകെ ഓടുന്ന അമ്മ.
അവര്‍ക്കു ചുറ്റും വേദന ഒരു കടല്‍പോലെ പരന്നു. അമ്മയുടെ കണ്ണുകളില്‍ നോക്കാന്‍ മകനു കഴിഞ്ഞില്ല.

 അവന്റെ കണ്ണുകള്‍....എരിയുന്ന അഗ്നികുണ്ഡങ്ങളായിരുന്നവ.
മണലാരണ്യങ്ങളും തരിശും പാറക്കൂട്ടങ്ങളും കടന്നവനോടി. വഴിയില്‍ കാല്‍തട്ടി തളര്‍ന്നു വീണു.
എഴുന്നേക്കാനൊരു ശ്രമത്തില്‍ അറിയുന്നു.
തനിക്കുമേല്‍ പടര്‍ന്നൊരു മരം. അതിന്റെ തന്നിലേക്കു ചായുന്ന ചില്ലകള്‍!
സാത്താന്റെ കൈവേലകള്‍ ജയിക്കുന്ന മരച്ചില്ല.
തിരുവെഴുത്തിന്റെ പൂര്‍ത്തീകരണം.
മനുഷ്യരക്ഷക്കായ് ബലികഴിയ്ക്കപ്പെട്ട യേശു. ആ യേശുവിനെ വഹിച്ച പരിശുദ്ധ ഉദരം. ഒറ്റുകാരനാകാന്‍ വിധിയ്ക്കപ്പെട്ട യൂദാ!
യൂദായെ വഹിച്ച ഉദരം!
ആകുമായിരുന്നില്ല.

തന്റെ മകനെ നരകാഗ്നിയുടെ ചൂടിലേക്ക് എറിഞ്ഞു കൊടുക്കാന്‍ അവര്‍ക്കാകുമായിരുന്നില്ല.

ജീവിതത്തിലുടനീളം പഴിക്കപ്പെട്ടു. പിശാചിന്റെ വഴികളിലൂടെ ആര്‍ത്തിപൂണ്ടു നടന്നു. തിരിഞ്ഞു നോക്കാനാകാതെ പിഴവിന്റെ വഴിയേ മുന്നേറി. എന്നിട്ടും നരകത്തിന്റെ അഗാധ ഗര്‍ത്തത്തിലേക്ക് തന്റെ മകനെ വിട്ടുകൊടുക്കാന്‍ ആ അമ്മ തയ്യാറാല്ലായിരുന്നു.
പ്രാര്‍ത്ഥിച്ചു. വിശ്വസിച്ചു. കാറിക്കരഞ്ഞു യാചിച്ചു. നെഞ്ചുപറിച്ചെടുത്ത് കൈക്കുമ്പിളില്‍ നീട്ടിക്കൊടുത്തു ദൈവത്തിന്.

ആ കണ്ണീര്! അതിന്റെ ചൂട് പാപങ്ങളെ ശുദ്ധീകരിച്ചു. ലോഹപ്പൂട്ടുകളെ ഇളക്കി.
ഒരമ്മയുടെ നെഞ്ചില്‍ കത്തിപ്പടര്‍ന്ന തീയുടെ ചൂട്. ആ ചൂളയില്‍ നിന്നുവെന്ത് തലതല്ലിക്കരഞ്ഞ് ദൈവത്തെ വിളിച്ച് പഴുതൊന്നുമില്ലാതെ ആ കൈകളില്‍ വച്ചു കൊടുത്തു പിഴവായിപ്പോയ തന്റെ മകന്റെ ആത്മാവിനെ.
ആകുമായിരുന്നില്ല.

ആ കരച്ചില്‍ കേള്‍ക്കാതിരിക്കാന്‍....
ആ നെഞ്ചിടിപ്പിന്റെ മുഴക്കം അറിയാതിരിക്കാന്‍....ആ നെഞ്ചില്‍ ആളിപ്പടര്‍ന്ന അഗ്നിയുടെ ചൂടില്‍ പൊള്ളാതിരിക്കാന്‍....
ദൈവത്തിനാകുമായിരുന്നില്ല.

തലതല്ലിത്തളര്‍ന്ന ആ അമ്മയുടെ കണ്ണുകള്‍ മെല്ലെ മെല്ലെ അടയെ,
അവള്‍ക്കു കാണാമായിരുന്നു-
യൂദാ തൂങ്ങിയാടിയ മരച്ചുവട്ടില്‍, രക്തം ചിതറി വീണ ഭൂപ്രദേശങ്ങളില്‍ വിടര്‍ന്നു വരുന്ന ലില്ലിപ്പൂക്കളുടെ ധവളിമ.
ഏങ്ങിപ്പിരിയുന്ന അവസാന ശ്വാസത്തിലും അവള്‍ക്കു ശ്വസിക്കാമായിരുന്നു. വെളുത്തലില്ലിപ്പൂക്കളുടെ പരിമളം!



യൂദായുടെ അമ്മ (മാലിനി)
Join WhatsApp News
Sudhir Panikkaveetil 2018-08-01 19:02:10
കാവ്യഗീതം പോലെ ഒഴുകി വരുന്ന ഭാഷ. ഇങ്ങനെ ഒരു കഥ 
വായിച്ചിട്ട് ഇശ്ശി കാലമായി. വിശുദ്ധ  ഗ്രന്ഥാ ത്തിന്റെ 
 താളുകളിൽ നിന്ന് അടർത്തിയെടുത്ത ഒരു
സംഭവത്തിന്റെ കഥാവിഷ്‌കാരം.ആദിയും 
അന്തവുമില്ലാതെ ഒരു തുമ്പും കിട്ടാതെ 
ആധുനികത എന്ന പേരില്  വരുന്ന സൃഷ്ടികളിൽ 
നിന്ന് ഒരു മോചനം. ആധുനിക നിരൂപകൻ ചികയുന്ന 
വകകൾ ഇതിൽ ഇല്ലാതിരിക്കാം . പക്ഷെ 
സഹൃദയ മനസ്സുകളിൽ വികാര തീവ്രത 
വരുത്താൻ ഈ കഥക്ക് കഴിയുന്നു. മാതൃഹൃദയത്തിന്റെ 
തുടിപ്പുകൾ ദൈവനീതിയെ മാറ്റിയെഴുതുന്നു. രണ്ട് 
അമ്മമാർ എന്ന ഒരു ഇംഗളീഷ് കവിതയുണ്ട്,. അതിൽ 
പറയുന്നു സ്വർണ്ണം പാകിയ നിരത്തുകളിലൂടെ രണ്ട് 
മാലാഖമാർ നടക്കുകയായിരുന്നു. അവർ ഭൂമിയിലായിരുന്നപ്പോൾ 
അമ്മമാരായിരുന്നു എന്ന് പരസ്പരം മനസ്സിലാക്കുന്നു.
രണ്ട് പേരും അവരുടെ ആണ്മക്കളെക്കുറിച്ച് 
നല്ല കാര്യങ്ങൾ പറയുന്നു. അവരിൽ ഒരാൾ പറയുന്നു 
അവരുടെ മകൻ മറ്റുള്ളവർക്ക് വേണ്ടി  കുരിശ്ശിൽ 
മരിച്ചു.  ഉടനെ മറ്റേ മാലാഖ മുട്ടിൽ വീണു അവരോട് ചോദിച്ചു 
അപ്പോൾ നിങ്ങൾ യേശുദേവന്റെ അമ്മയാണല്ലേ. അവർ 
മുട്ടുകുത്തി നിന്ന സ്ത്രീയെ എണീപ്പിച്ച് ചോദിച്ചു 
എന്റാണ് നിന്റെ മകന്റെ പേര്, എനിക്ക് എങ്ങനെ 
നിന്റെ ദുഖവും വേദനയും പങ്കുവയ്ക്കാനാകും 
അവർ പറഞ്ഞു. ഞാൻ ജൂദാസിന്റെ അമ്മയാണ്.
ബൈബിളിൽ അവരെ കുറിച്ച് പറയുന്നില്ല. 
മാലിനി എന്ന എഴുത്തുകാരി അവരുടെ ഭാവനയിൽ 
രൂപം നൽകിയ 'അമ്മ ' ലില്ലി പൂക്കളുടെ സുഗന്ധം 
ശ്വസിക്കുന്നു എന്ന് പറയുമ്പോൾ മകന്റെ ആത്മാവിനെ 
നിർദോഷിയായി വീണ്ടെടുക്കപ്പെട്ടു എന്ന് മനസ്സിലാക്കാം. 
ലില്ലിപ്പൂക്കൾ വിരിയുമ്പോൾ സന്തോഷം മടങ്ങി വരുന്നു 
എന്ന് വിശ്വസിക്കപ്പെടുന്നു.  ആ അമ്മയും ഒരു മാലാഖയായി 
ഭൂമിയിൽ നിന്നും മടങ്ങിപ്പോയി.കാണുമെന്നു വായനക്കാരൻ മനസ്സിലാക്കുന്നു.
അപ്പോൾ കഥാകൃത്ത് വിജയിക്കയാണ്.  

BENNY KURIAN 2018-08-01 20:48:34
ലില്ലപ്പൂക്കളുടെ പരിമളം അമ്മയുടെ അവസാന ശ്വാസത്തെ തരളിതമാക്കീ...
മകനേ... എന്റെ ഉദരത്തിൽ നിനക്കു വീണ്ടും ഞാൻ അഭയം നൽകുന്നു ...നിന്റെ പാപങ്ങൾ ഞാൻ ഏറ്റെടുക്കുന്നു .... മാപ്പുതരുന്നു..............

ഒരമ്മയുടെ നെഞ്ചിടിപ്പ് വായനക്കാരിലേക്ക് പകർന്നുതരുന്നതിൽ എഴുത്തുകാരി പൂർണമായീ വിജയിച്ചിരിക്കുന്നു..  അഭിനന്ദനങ്ങൾ.. 
ജി . പുത്തൻകുരിശ് 2018-08-01 22:06:26
ആർദ്രതയുടെ അർഥം തേടിപോയാൽ അത് ചെന്നെത്തുന്നത് ഗര്ഭപാത്രത്തിലാണ്. ആർദ്രതയാവട്ടെ സ്‌നേഹത്തിൽ പൊതിഞ്ഞിരിക്കുന്നു.  അമ്മയുടെ ആർദ്രതയുള്ള സ്നേഹത്തിന് തുല്യമായി മറ്റൊരു സ്നേഹം  ഇല്ല   യേശുവിന്റെ മാതാവിന് യേശുവിനോട് ഉണ്ടായിരുന്ന സ്നേഹവും യൂദായുടെ അമ്മയ്ക്ക് യൂദായോട് ഉണ്ടായിരുന്ന സ്നേഹവും നിർമ്മലവും നിഷ്കളങ്കവും ആർദ്രതയുള്ളതുമായിരുന്നു അതിന് ഗ്രീക്ക് വാക്കും, സൗമനസ്യം, ദയാശീലം, സ്നേഹമെന്ന സദ്ഗുണത്തിൽ ആഹ്ളാദം കണ്ടെത്താൻ കഴിവുള്ള അഗാപ്പെ സ്നേഹവുമായി ബന്ധമുണ്ട് . യേശുവിന്റെ ജീവിതം എന്നും അഗാപ്പെ സ്നേഹത്താൽ തുളുമ്പിയിരുന്നു.  'പാപത്തെ വെറുത്ത് പാപിയെ സ്‌നേഹിക്കണം' എന്ന് യേശുവിന് പറയണം എങ്കിൽ, ആ ഹൃദയത്തിൽ നിന്ന് അഗാപ്പെ സ്നേഹത്തിന്റ നൂരുറവ ഉണ്ടാകാതെ സാധ്യമല്ലായിരുന്നു .  യൂദായുടെ തൂങ്ങി മരണത്തിന്റെ അടിസ്ഥാനത്തിൽ നരകമായിരുക്കും അവന് ലഭിച്ചത് എന്ന് ചിന്തിക്കുന്നവർ ധാരാളമുണ്ടായിരിക്കാം . പക്ഷെ ഒരമ്മയുടെ സ്നേഹം ഉള്ളിൽ സൂക്ഷിച്ചിരുന്ന യേശുവിനോടൊപ്പം ഇന്നും യൂദാ ഉണ്ടായിരിക്കും എന്നുള്ളതിന് സംശയിക്കേണ്ട ആവശ്യമില്ല.  വായനക്കാരെ ചിന്തയുടെ പുതിയ തലത്തിലേക്ക് 'യൂദായുടെ 'അമ്മ' നമ്മളെ കൊണ്ട് ചെന്നെത്തിക്കുന്നു എന്നതിന് സംശയം ഇല്ല . അഭിനന്ദനങ്ങൾ 

വായനക്കാരൻ 2018-08-02 15:13:15
വായനക്കാരി പറഞ്ഞത്  സത്യം! പെൺ എഴുത്തുകാരികളുടെ  രചനകൾ കണ്ടാൽ ചക്കപ്പഴത്തിൽ ഈച്ച പൊതിയുന്നപോലെയാ കമന്റുകൾ!! മറ്റുള്ളവർ എത്ര നല്ല കൃതികൾ പ്രസിദ്ധീകരിച്ചാലും കമാന്നൊരക്ഷരം മിണ്ടില്ല, കണ്ടതായി ഭാവിക്കുകയുമില്ല. എന്തെങ്കിലുംഎഴുതിയാൽത്തന്നെ നല്ലതൊന്നും പറയുകയുമില്ല!    
ഡോ .ശശിധരൻ 2018-08-02 14:00:30

ഉദാത്തമായ മാതൃ-പുത്ര സ്നേഹത്തിന്റെ മുഖംമൂടി അണിയിച്ചുകൊണ്ടു ശ്രീമതി മാലിനി എഴുതിയയൂദായുടെ അമ്മഎന്ന കഥ തികച്ചും ഇന്നത്തെ സമൂഹത്തിന്റെ ഉയർച്ചക്കും ഉണർവിനുമുള്ള സങ്കേതങ്ങൾ വിപരീതമാക്കി തീർക്കുന്നു.സമൂഹത്തിന്റെ ഒത്തൊരുമിക്കാനുള്ള ബൈബിൾ വചനങ്ങളിൽ നിന്നും ശാസ്ത്രബോധമില്ലാത്ത രീതിയൽ മെനഞ്ഞെടുത്തു കഥ സമൂഹത്തെ അവ്യവസ്ഥയിലൂടെ ഛിന്നിപ്പിക്കാനും

,ഭിന്നിപ്പിക്കാനും മൂലകാരണമാക്കുന്നുണ്ട് .ചെയ്യേണ്ടതിന്റെ തത്വവും ചെയ്യരുതാത്തതിന്റെ തത്വവും സമൂഹം അറിയേണ്ടതുണ്ട്.അതുകൊണ്ടാണ് ബൈബിളിലും ,ഇതിഹാസങ്ങളിലും , പുരാണങ്ങളിലും വ്യത്യസ്ത വിപരീത വിവേചനത്തോടുകൂടിയ കഥാപാത്രങ്ങളിലൂടെ ധർമ്മവും അധർമ്മവും ,സത്യവും അസത്യവും ,നീതിയും അനീതിയും വേർതിരിച്ചറിയാൻ കൃത്യമായും വ്യക്തമായും വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ  തരം തിരിച്ചിരിക്കുന്നത് .യേശുവിനെ കുറിച്ച് പഠിക്കുമ്പോൾ യുദാസിനെ കുറിച്ചും പഠിക്കണം .രാമനെ കുറിച്ച് പഠിക്കുമ്പോൾ രാവണനെ കുറിച്ചും പഠിക്കണം .കൃഷ്ണനെ കുറിച്ച് പഠിക്കുമ്പോൾ കംസനെ കുറിച്ചും പഠിക്കണം .ശരിമാത്രം അറിഞ്ഞാൽ പോരാ തെറ്റിനെ (അരുതാത്തതിനെ)കുറിച്ചും  നാം അറിവുള്ളവരായിരിക്കണം . അനീതിയുടെയും ,വഞ്ചനയുടെയും  പ്രതീകമായ യുദാസിനെയും അമ്മയെയും കഥാകാരിക്ക് പ്രിയമായിരിക്കാം .അത് തികച്ചും വ്യക്തിപരം.എന്നാൽ കഥാകാരി എപ്പോഴും  സമൂഹത്തിനു ഹിതമായത് (സാമൂഹ്യനമ്മയോട്പറയുമ്പോൾ അവിടെ ഒരു നല്ല കഥ ജനിക്കുന്നു ,ഒരു നല്ല സാഹിത്യകാരി ജനിക്കുന്നു.

(ഡോ .ശശിധരൻ)

ഒരു വായനക്കാരി 2018-08-02 14:12:05
ഹൊ .. ഇതൊരു  ലേഡി  എഴുത്തു  കാരിയുടെ  കൃതി  അതും  ഒരു പടവും  വച്ചുള്ളത്  കണ്ടപ്പോൾ  ഈ  മേൽപറഞ്ഞ  പ്രതികരണക്കാർക്ക്  ഹാലിളകി .  പുകഴ്ത്തലോടു  പുകഴ്ത്തൽ . ചൊറിച്ചളോടു  ചൊറിച്ചൽ 
അമ്മ 2018-08-02 23:08:20
വായനക്കാരനും വായനക്കാരിയും പറഞ്ഞത് ശരിവയ്ക്കുന്നു .
അപ്പോൾത്തന്നെ ഈ കൃതിയെ തള്ളിപ്പറയാൻ കഴിയാത്തവണ്ണം 
വളരെ മനോഹരമായൊരു കാഴ്ച്ചപ്പാട് വരച്ചുകാട്ടിയിരിക്കുകയാണ്
എഴുത്തുകാരി.തീർച്ചയായും തീവ്രമായ മാതൃസ്നേഹത്തിന്റെ ഒരു നേർക്കാഴ്ച 
നമുക്ക് ഇവിടെ ദർശിക്കുവാൻ സാധിക്കും.യേശുവിനെ എല്ലാവരും 
തള്ളിപ്പറഞ്ഞുഅവൻ ക്രൂശിലേക്കു .യൂദായെയും എല്ലാവരും തള്ളിപ്പറഞ്ഞു,
സ്വന്തം കുറ്റബോധവും അവൻ ആർക്കും പിടികൊടുക്കാതെ സ്വയം
മരക്കൊമ്പിലേക്കു. മരക്കുരിസും,മരക്കൊമ്പുംഅമ്മമാർ രണ്ടുപേരും
ഒരുപോലെ മക്കളുടെമരണദുഃഖം അനുഭവിക്കുന്നു.യേശുവിനോടുള്ള 
യൂദായുടെ അമ്മയുടെ പ്രാർഥന,ഇതുവരെ ആരും കാണാതെപോയത്,
കേൾക്കാതെ പോയതു .ഈ അമ്മയുടെ പ്രാർഥന കേൾക്കാതിരിക്കുവാൻ 
യേശുവിനു എങ്ങനെ സാധിക്കും,കേട്ടുവെന്ന്അമ്മ ആശ്വസിക്കുകയും ചെയ്യുന്നു . 
ലില്ലിപ്പൂക്കളുടെ ധവളിമ  ആസ്വദിച്ചു ആത്മനിര്വൃതിയടയുന്നു " യൂദായുടെ അമ്മ".
"പാമ്പിനും തൻകുഞ്ഞു പൊൻകുഞ്ഞു"എന്നാണല്ലോപ്രമാണം.ഒരമ്മയുടെ 
സ്നേഹം നിർവ്യാജമാണല്ലോ.വൈലോപ്പള്ളിയുടെ മാമ്പഴംപോലെഹൃദ്യമായിരിക്കുന്നു 
അഭിനന്ദനങ്ങൾ !. 
കുഞ്ഞാലി 2018-08-02 23:39:27
മാലിനി' നദിയിൽ കാണുന്ന 'ശശി'യുടെ പ്രതിഫലനം യാഥാർത്ഥമല്ല . അതുകൊണ്ടു ആ പ്രതിഫലനം ഇല്ലാതെ നദി ഒഴുകട്ടെ .
ഡോ .ശശിധരൻ 2018-08-03 14:06:53

പ്രമയെജനിപ്പിക്കുന്നതാണ് പ്രമാണം.പാമ്പിന് തൻ കുഞ്ഞു പൊൻ കുഞ്ഞു എന്ന പ്രയോഗം പ്രമാണമാകുന്നതെങ്ങനെ? കാഴ്ചപ്പാടാണ് സർവ്വ അധർമ്മകൾക്കും കാരണമാകുന്നത്. നീതിയും അനീതിയും തമ്മിലാണ് ഇവിടെ ഏറ്റുമുട്ടുന്നത് .അമ്മയും കുഞ്ഞും(യൂദായും)എന്ന വ്യക്തി ബന്ധങ്ങൾക്ക്‌ ,ഇവിടെ യാതൊരു സ്ഥാനവുമില്ല , ന്യായവുമില്ല. കഥ അനീതി ,അധർമ്മം ,ദൗർബല്യങ്ങൾ ,എന്നീ  രക്ഷസന്നാഹങ്ങളെ കൊണ്ട് എത്രതന്നെ ശക്തമാക്കിയാലും സൂക്ഷ്മമായി ചിന്തിക്കുമ്പോൾ വിവേകത്തിന്റെ സഹായം കിട്ടുന്നില്ല എന്ന് കാണാം .എന്റെ എന്ന മമത്വ ബോധമാണ് കഥയുടെ ആധാരം .അവനെ കൊല്ലരുതെന്നറിയാം മാഷെ ,എന്നാലും എന്റെ പാർട്ടി പറഞ്ഞിട്ടല്ലെ .അരുതാത്തതെന്നറിയാം മാഷെ എന്നാലും എന്റെ മോന് വേണ്ടിയല്ലേ .പറയരുതെന്ന് അറിയാം മാഷെ ,എന്നാലും എന്റെ മോൾക്ക് വേണ്ടിയല്ലേ .യേശുവിനെ പത്തു വെള്ളിക്കാശിനു ഒറ്റുകൊടുത്തു ചതിച്ചു കൊന്നവനെന്നറിയാം മാഷെ ,എന്നാലും എന്റെ മോനല്ലേ , അവാർഡ് കൊടുക്കരുതെന്ന് അറിയാം മാഷെ ,എന്നാലും എന്റെ പാർട്ടിയിലുള്ള ആളല്ലെ .മാനേജിങ് ഡയറക്ടർ ആക്കുന്നതിനു യോഗിനല്ലായെന്നറിയാം മാഷെ ,എന്നാലും എന്റെ പെങ്ങളുടെ മോനല്ലേ.ഇവിടെയാണ് പ്രിയമായതും ഹിതമായതും എന്തെന്ന് എഴുത്തുകാരൻ തിരഞ്ഞെടുക്കന്നത് .പ്രിയമായത്‌ തികച്ചും വ്യക്തിപരം എന്നാൽ ഹിതമായത്  തികച്ചും സാമുഹ്യപരം .അനീതിയുടെയും, അത്യാർത്ഥിയുടെയും അങ്ങേയറ്റത്തെ വഞ്ചനയുടെയും പ്രതീകമായ യൂദാസും -അമ്മയും  സമൂഹത്തിൽ ഒരിക്കലും ഉണ്ടാകാതിരിക്കട്ടെ.

(ഡോ .ശശിധരൻ)

യുദ ഒരു വെക്തി അല്ല 2018-08-03 20:14:33

The comment writers, the readers or the author- who is confused here. Judas was not a single person.

The gospels are simply metaphors, not history. They were edited and re-written to justify and propagate the political agenda at the time of edition.

The gospels were written at a time period when the ‘Jesus cults’ were anti-Roman like few sects among the Hebrews. Those revolutionary Hebrews were given the wrong name Jews. Like the present-day media which refuse to tell the truth but gives perverted false news and politically motivated propaganda, the gospels were yellow news of the time. The Hebrews had 4 divisions among them depending on their philosophy, faith & way of life. They were the Pharisees, Sadducees, Essenes & Zealots.

None of the gospels, rest of new testament or old testament ever mention the name -Essenes even though they were the vast majority. The prophet Isaiah groups, John the Baptist group, the Dead Sea Scroll group- belonged to Essenes. When the gospel authors completely ignored the vast majority, we can realize how prejudicial they were. The Zealots are the heroes here. They were the revolutionary group originated during   King Herod’s time and got destroyed in CE 73 in the Masada fortress. As per the gospels, Jesus too one time belonged to Iscariots – another name of Zealots. A close analysis of the gospels reveals that later Jesus got separated from the Iscariots. The Hebrews were forbidden to gather or bear arms during the Roman occupation. The Iscariots carried hidden long daggers under their long clocks sneaked and mingled among crowds and stabbed a few and fled; whoever got caught were killed. Remember men who accompanied Jesus carried swords.

 The gospel writers were not ‘Jews’ and were ignorant of their religion and traditions and even the landscape of the places Jesus said to have travelled. They regarded the Zealots as the entire Hebrews [ Jews] and blamed the reason for Roman torture on them. The gospel writers wrote, the Jews killed our Jesus and so we hate them and was pleading with the Romans to torture the Jesus killer Jews and not Jesus cults. For the Romans, the Jews and Jesus cults were the same and did not buy into the gospel propaganda. The Romans killed Jesus because he claimed to be the king of Jews meanwhile there was a Roman-appointed king for the Jews. Jesus was not the only ‘king of Jews or Messiah’ who got killed. There were several who claimed to be so and the Romans simply butchered them.

 Judas is not a single person’s name. Judas is a common name for the entire Jews- the money keeper, traitor, revolutionary. Jews were a small sect when compared to the rest of the Hebrews. They claim their origin from one of the 12 sons of Jacob; Juda, -the son of Isaac, the son of Abraham. Juda was the 4 th son of Jacob, the descendants of the 11 other sons too were there. Only the descendants of Juda were supposed to be Jews. So, they were supposed to be a closed paternal group. But later historians and new testament writers addressed all the Hebrews as Jews. Jews are not a race, Judaism is the common religion of the Hebrews with several sects and divisions like other religious groups. Now the modern-day Israelites, all are not Jews or Hebrews, they mingled, intermarried & the majority of them are immigrants/ settlers from Babylon, Caspian and Black sea area.

 Judaism is an open religion, anyone can become a ‘Jew’. You don’t have to be a son of Abraham, Isaac or Jacob. Remember, historical Jesus was not a ‘son of David’- from the patriarch Juda. Jesus was not a Judean, he would have been from the Joseph or Levite tribe.

Remember! Judas is not a single person, it is a common name for all the Jews, Judas/ Jews did not betray Jesus, Jews did not kill Jesus, they had no political power to kill anyone at the time, The Roman’s Killed Jesus for revolting against the Roman Emperor  who claimed to be god or god’s son.

andrew

ഡോ .ശശിധരൻ 2018-08-03 21:26:03

Stop this nonsense.You  have to be a little more efficient person to talk about THE BIBLE.

(ഡോ .ശശിധരൻ)

andrew 2018-08-04 00:33:25
Who the hell you think to write comments with no sense at all?
Your ego has infested your brain.
George V 2018-08-04 08:11:18
ബൈബിളിലും ചരിത്രത്തിലും ശ്രി ആൻഡ്രൂസിനുള്ള അറിവ് മനസ്സിലാക്കണമെങ്കിൽ അദ്ദേഹത്തിന്റെ ഏതെങ്കിലും പുസ്തകം വായിക്കുക. പിന്നെ ഇല്ലാത്തതു ഒരു ഡോക്ടറേറ്റ് ആണ്. അദ്ദേഹത്തിന് അതില്ലാത്തതു നന്നായി എന്ന് ഇപ്പോൾ തോന്നുന്നു 
Ninan Mathulla 2018-08-04 11:45:17
Thanks for the thought provoking story. Nobody can say for sure how Jesus (God) will react to this request. Many situations are there in Bible where God changed his mind. According to Christian faith Jesus is the only way to salvation. But who will go to heaven or hell is in the authority of God as heaven and hell belongs to God. It is better we do not put our hand on the authority of God, to say who will go there or who will not go. About praying for a person already dead, nobody dies. The spirit is immortal. That is the reason Book of Hebrews talk about the 'cloud of great witness' that includes both dead and alive. If Judas mother pray to God, and God grant that prayer, you and I are nobody to say anything about it. So those who believe in praying for their dear ones that are dead, let them pray, and those who do not believe that God will not listen to their prayer they need not pray. We are nobody to say that God will listen to a prayer or not. Besides,  Bible talk about rewards only when it talk about death and work, and not about salvation. Our work here determines our reward only in the afterlife, and not our salvation which is in the authority of God. But work is also important that reflect our faith, as faith without work is dead. But God can bring to life even dead ones.
ഡോ .ശശിധരൻ 2018-08-04 11:55:33

ശ്രീമതി നിർമ്മലയുടെ ഏകദേശം എല്ലാ കഥകളും വായിക്കാനുള്ള സാഹചര്യം ലഭിച്ചിട്ടുണ്ട് . കഥാകൃത്തുക്കളുടെ എഴുത്തിനും ജീവിതത്തിനും തമ്മിൽ പ്രായേണ ഒരുപാടു അന്തർവ്യത്യാസങ്ങളും ,അന്തർവൈകല്യങ്ങളും സാധാരണയായി കാണപ്പെടാറുണ്ട്.എന്നാൽ ചില കഥാകൃത്തുക്കളുടെ ജീവിതവും എഴുത്തും ഒരുപോലെ നിർമ്മലവും,അസാധാരണമായ ആകർഷണവും വികാരതരളിതവുമാണ് .അത്തരത്തിലുള്ള വേറിട്ടുനിൽക്കുന്ന ഒരു കഥാകാരിയാണ് ശ്രീമതി നിർമ്മലയെന്ന മാലിനി.എന്തിലും ,ഏതിലും ,സ്നേഹവും നൻമ്മയും കാണുന്ന കപടതയില്ലാത്ത കനകകാന്തിയോടെയുള്ള വേറിട്ടൊരു ജീവിതം നിർമ്മലയിൽ അടിസ്ഥാനപ്പെടുത്താതെ വയ്യ .

സരളസ്നേഹം തന്നെയാണ് ദുഷ്ടനായ യുദാസിലും യൂദാസിന്റെ അമ്മയിലും വേറിട്ടൊരു നൻമ്മയും കാണുന്നത്.നിർമ്മലയെ നേരിട്ട് അറിയാവുന്നതുകൊണ്ട് അത് സാക്ഷ്യപ്പെടുത്തുകയും  ചെയ്യാം.ഒരിക്കലും സമൂഹത്തിന് പിടികൊടുക്കാതെ  ,പിടിക്കപ്പെടാത്ത വഞ്ചകരായ യൂദാസുകൾ സരള ഹൃദയന്മാരായി ഇന്നും സമൂഹത്തിൽ പലപ്രകാരത്തിൽ ,പലവേഷങ്ങളിൽ മാന്യതയുടെ മുഖം മൂടിയണിഞ്ഞു വിലസുന്നുണ്ട്.അവർ പ്രിയപെട്ടവരാണെങ്കിലും ഹിതമായ സാമൂഹ്യനമ്മക്ക് വേണ്ടി സാഹചര്യം ലഭിക്കുമ്പോൾ അവരുടെ മുഖംമൂടി തുറന്ന് കാണിക്കാതെ വയ്യ . കഥയിലൂടെ നല്ലൊരു  സംവാദം സമ്മാനിച്ച നിർമ്മലക്ക് ഒത്തിരി സ്നേഹവും ബഹുമാനവും .

(ഡോ .ശശിധരൻ)

അമ്മ 2018-08-04 23:46:08

ഈ കഥയിൽ ഒരമ്മയുടെ ഉൽക്കടമായമാതൃ സ്നേഹത്തിന്റെ വികാരമല്ലേ ഉടനീളം കാണുന്നത്.കഥ അറിയാതെയാണ് 
ഡോക്ടർ പറയുന്നത്.ഏതോ മതത്തിന്റെ മതിലിനുള്ളിൽ നിന്നുകൊണ്ട്. കഥയുടെ കാതലിലേക്കു വരൂ.എന്താണ് എഴുത്തുകാരി
പറയാൻ ശ്രമിക്കുന്നത് മാതൃസ്നേഹത്തിന്റെ മാഹാത്മ്യം .യേശു സാക്ഷാൽ ദൈവവും ,സാക്ഷാൽ മനുഷ്യനുമാണ് .
ഇവിടെയാണ് കഥയുടെ പൊരുൾ.യേശു പാപിയെ സ്നേഹിക്കുന്നവനാണ്,പാപി അനുതപിച്ചാൽ മോചനം കൊടുക്കുന്നവനാണ് 
പ്രാർഥന കേൾക്കുന്നവനാണ് മത്തായിയുടെ സുവിശേഷം 29 :3 ൽ പറയുന്നു യൂദാ അനുതപിച്ചു,  
യേശുവിന്റെ സ്ഥാനത്തു മറ്റൊരു മനുഷ്യനായിരുന്നെങ്കിൽ ഇങ്ങനെ ഒരു കഥ ഉണ്ടാകുമായിരുന്നില്ല.ഇവിടെ യേശു
വീണ്ടും പരീക്ഷിക്കപ്പെടുകയാണ്.കഥയുടെ കാമ്പ് കാണാതെ കഥയറിയാതെ ആട്ടം കാണുന്നവനെപ്പോലെ .
ഡോക്ടറുടെ കമന്റുകൾ . ഒന്ന് വായിച്ചുനോക്കുക.
.
ഇതെന്തൊരു സാഹിത്യം ,സാഹിത്യത്തിലെ പുഴുക്കുത്തുകൾ എന്ന് പണ്ടാരോ എഴുതിയിരുന്നത് ഓർമയിൽ വരുന്നു.
പ്രവാസി സാഹിത്യകാരന്മാരും സാഹിത്യകാരികളും എന്തേ മിണ്ടാതിരിക്കുന്നത്.?എഴുന്നേറ്റു പ്രതികരിക്കുക !.
ശ്രീ.സുധീർ ആദ്യംതന്നെ ഏറ്റം ഉചിതമായ ഒരു കമെന്റ് എഴുതുകയുണ്ടായി.കഥയുടെ ആത്മാവിനെ തൊട്ടറിഞ്ഞസാഹിത്യകാരൻ .
വീണ്ടും  അതുപോലെ മറ്റു രണ്ടുപേർ.എന്നിട്ടും കഥ മനസ്സിലാക്കാതെ  
ചോദിക്കുന്നു ,പാമ്പിനും തൻ കുഞ്ഞു പൊൻ കുഞ്ഞു എന്ന പ്രയോഗം പ്രമാണമാകുന്നതെങ്ങിനെയെന്നു.
എന്താണാവോ ആ ചോദ്യത്തിന്റെ അർത്ഥം .പ്രമയെ ജനിപ്പിക്കുന്നതാണുപോലും പ്രമാണം.ഇവിടെ യൂദായെ ജനിപ്പിച്ചതിന്റെ പൂരമാണ് 
കാണുന്നത് .ഇനി പ്രമയെക്കൂടി ജനിപ്പിച്ചിരുന്നുവെങ്കിൽ ആ തള്ളയുടെ ഗതി ചിന്തിക്കാൻപോലും പറ്റുന്നില്ല.പലരുടെയും
പ്രമാണം പാലതാണല്ലോ.കഥയുമായിട്ടു ബന്ധമില്ലാത്ത കാര്യങ്ങളാണു എഴുതിവച്ചിരിക്കുന്നതു .ഈ കാഴ്ചപ്പാടാണ് സർവ്വ 
അധർമ്മങ്ങൾക്കും  കാരണമാകുന്നത്.ഏതു കാഴ്ച്ചപ്പാട് ?ഇവിടെ ഒരു കാഴ്ചപ്പാടുമില്ല,ഒരു ഏറ്റുമുട്ടലുമില്ല,ഇത് കാളിയമർദ്ദനവുമല്ല.
ഒരമ്മയുടെ മനമുരുകിയുള്ള പ്രാർഥനയാണ് , മനസ്സിലായില്ലെങ്കിൽ വീണ്ടും വായിക്കുക,തെറ്റായ അറിവുകളാണ്  പ്രശ്നമായിരിക്കുന്നതു.  
സൂഷ്മമായി ചിന്തിക്കുമ്പോൾ വിവേകത്തിന്റെ സഹായം കിട്ടുന്നില്ല എന്നുപറയുന്നത് മനസ്സിലാക്കാം ,കമെന്റിൽ അത് വ്യക്തമാണ് 
എന്റെ എന്ന ഈ മമത്വ ബോധമാണ് ഈ കഥയുടെ ആധാരം  എന്ന് പറയുന്നത് മനസ്സിലാകുന്നില്ല.മറ്റാർക്കും  അങ്ങനെ 
തോന്നുന്നുമില്ല.എന്താ ഇത് ?,വായിൽ വന്നത് കോതയ്ക്കുപാട്ടെന്നു പറഞ്ഞപോലെ ,ഒരു നല്ല എഴുത്തുകാരിയെ താറടിക്കാൻ ശ്രമിക്കുന്നതെന്തിന് ,?
കഥയുടെ പശ്ചാത്തലം അറിയുക പിന്നെ കമന്റ് എഴുതുക.ആരാലും ശ്രദ്ധിക്കപ്പെടാതെ,ഒരുപക്ഷെ നിന്ദിക്കപ്പെട്ടവളായികിടന്ന ഒരമ്മയെ 
ഇവിടെ  ഇതാ ഈ എഴുത്തുകാരിആദരണീയയാക്കിത്തീർത്തിരിക്കുന്നു.ഇതാണ് സാഹിത്യത്തിന്റെ സാരാംശം.കാണാൻ കണ്ണുള്ളവർ കാണട്ടെ !.
ചപ്പും ചവറുമൊക്കെ എഴുതിവെച്ചു തകർപ്പൻ പുസ്തകപ്രകാശനമൊക്കെ നടത്തുന്ന ഇക്കാലത്തു ഇതുപോലെയുള്ള ആസ്വദനീയമായ 
കഥ വേറിട്ടൊരു വായനാനുഭവം തന്നെ,സംശയമില്ല..എഴുത്തുകാരിക്കു  അഭിമാനിക്കാൻ വകയുണ്ട്


രണ്ടായിരത്തി പതിനെട്ടിലെ ഏറ്റവും നല്ല ചെറുകഥയ്ക്കുള്ള അവാർഡ്  ഈ കഥയ്ക്ക്    കൊടുക്കണമെന്നാണ് എന്റെ പക്ഷം 
John 2018-08-04 17:42:48
ശ്രി ആൻഡ്രൂസിനോട് പൂർണമായും യോജിക്കുന്നു. ഒന്നിൽ കൂടുതൽ യേശു ഉണ്ടായിരുന്നു എന്ന് പറയുന്നവരും ഉണ്ട്. അക്കാലത്തു ആ പ്രദേശത്തു വളരെ പ്രചാരത്തിലുള്ള പേര് ആയിരുന്നു യേശൂ. മരണ ശേഷം  അൻപതും നൂറും വര്ഷം കഴിഞ്ഞു കേട്ടു കേൾവിയുടെ അടിസ്ഥാനത്തിൽ എഴുതിയ സുവിശേഷങ്ങളിൽ അതുകൊണ്ടാണ് പല സംഭവങ്ങളിലും വൈരുധ്യങ്ങൾ കാണുന്നത്. പുരോഹിതർ വിളമ്പുന്ന യേശു കഥകൾ അപ്പാടെ വിഴുങ്ങുന്ന  ആളുകൾക്കുന്ന ഉൾക്കൊള്ളാൻ ബുദ്ധിമുട്ടു കാണും എന്നറിയാം. അതുകൊണ്ടാണ് അസംബന്ധങ്ങൾ എന്നൊക്കെ ആക്രോശിക്കുന്നത്.  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക