Image

അമേരിക്കയിലെ ക്‌നാനായരുടെ വംശീയ പ്രശ്‌നപരിഹാരം സമുദായത്തിനു സ്വീകാര്യമല്ല.

Published on 27 March, 2012
അമേരിക്കയിലെ ക്‌നാനായരുടെ വംശീയ പ്രശ്‌നപരിഹാരം സമുദായത്തിനു സ്വീകാര്യമല്ല.

ക്‌നാനായ കത്തോലിക്കരുടെ അമേരിക്കയിലെ വംശീയ ഇടവകകളെക്കുറിച്ച് ഉളവായിട്ടുള്ള പ്രശ്‌നവും അതിനു മാര്‍ മൂലക്കാട്ട് കൊണ്ടുവന്ന പരിഹാരങ്ങളും സമുദായത്തിനു സ്വീകാര്യമല്ല. അഭി: മൂലക്കാട്ട് പിതാവ് മാര്‍ച്ച് 25-ലെ അപ്നാദേശ് പത്രത്തില്‍ പ്രസ്തുത പ്രശ്‌നപരിഹാരം ലേഖനമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരസ്പര വിരുദ്ധവും ആര്‍ക്കും മനസ്സിലാകാത്തതും പിന്തുടര്‍ച്ച ഇല്ലാത്തതുമായ  വിവരണങ്ങളാണ് അതില്‍ കൊടുത്തിരിക്കുന്നത്. അമേരിക്കയില്‍ വംശീയത ഉയര്‍ത്തിപിടിച്ചാല്‍ സഭാപരമായ വളര്‍ച്ച തടസ്സമാകും എന്ന് പിതാവ് പറയുന്നു. സഭാപരമായ വളര്‍ച്ചയുടെ യഥാര്‍ത്ഥ ഉറവിടം വംശീയമായ നിലന്‌ല്പാണെന്നു മനസ്സിലാക്കാതെയാണ് പിതാവ് സംസാരിക്കുന്നത്. ക്‌നാനായ സമുദായക്കാരായതുകൊണ്ടാണ് ഏതാണ്ട് എഴുപതു രാജ്യങ്ങളില്‍ നമുക്കു പെട്ടെന്ന് ഒന്നിച്ചു കൂടുവാനും സീറോമലബാര്‍ അംഗങ്ങളായി ജീവിക്കുവാനും കഴിയുന്നത്.

അമേരിക്കയിലെ ക്‌നാനായരുടെ ഔദ്യോഗിക സംഘടനയായ KCCNA യുടെ എതിര്‍പ്പിനു നടുവിലാണ് മാര്‍ മൂലക്കാട്ടും മോണ്‍: മുത്തോലവും കൂടി തീരുമാനിച്ചുറപ്പിച്ച ഫോര്‍മുല മാര്‍ വര്‍ക്കിവിതയത്തിലിന്റെയും മാര്‍ അങ്ങാടിയത്തിന്റെയും മുന്നില്‍ 2004-ല്‍ അവതരിപ്പിച്ചതും അവര്‍ മൗന അനുവാദം കൊടുത്തതും എന്ന് ലേഖനത്തില്‍ നിന്നും മനസ്സിലാക്കാം. ശ്രദ്ധിക്കേണ്ട ഒരു വസ്തുത, കേരളത്തിലെ വംശീയ ഇടവക എന്ന സംവിധാനം അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യരുത് എന്ന് 1986-ല്‍ റോമില്‍ നിന്നും വന്ന നിര്‍ദ്ദേശത്തിനെതിരെ റോമില്‍ ആരും പരാതിപ്പെട്ടതായി പറയുന്നില്ല. 1991-ല്‍ മാര്‍ അങ്ങാടിയാത്ത് മെത്രാനായ ശേഷം അദ്ദേഹത്തിനു മുന്നില്‍ ഒന്നിലധികം നിര്‍ദ്ദേശങ്ങള്‍ മാറിമാറി അവതരിപ്പിക്കുക മാത്രമാണ് ചെയ്തതെന്ന് ലേഖനത്തില്‍ നിന്നും മനസ്സിലാക്കാം.

എന്‍ഡോഗമിപാലിക്കാത്ത ഒരു ക്‌നാനായക്കാരന്‍പോലും മിഷനുകളില്‍ അംഗമായി തുടരണമെന്ന് നിര്‍ബന്ധം പിടിച്ചിട്ടില്ലെന്നും ഇക്കാര്യത്തില്‍ അങ്ങാടിയത്ത് പിതാവിന്റെ സമീപനം ഏറെ സഹായകരമാണെന്നും മുത്തോലത്തച്ചന്‍ ഉദാഹരണസഹിതം കണക്കുകള്‍ ഉദ്ധരിച്ച് വ്യക്തമാക്കിയെന്ന് ലേഖനത്തിലുണ്ട്, ഇതിനു വിരുദ്ധമായി ലേഖനത്തില്‍ ഒരിടത്തിങ്ങനെ പറയുന്നു, സമൂഹത്തില്‍ എന്‍ഡോഗമി പാലിക്കാത്ത ക്‌നാനായക്കാര്‍ ഉണ്ടാവുകയും അവരില്‍ ചിലര്‍ തങ്ങള്‍ക്ക് ക്‌നാനായ ഇടവകയില്‍ അംഗത്വത്തിന് അവകാശമുണ്ടെന്ന് സ്ഥാപിച്ചതാണ് പ്രശ്‌നത്തിനു തുടക്കമെന്നു പറയുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ 1986-ല്‍ റോമില്‍ നിന്നും നിര്‍ദ്ദേശം ഉണ്ടാകാന്‍ കാരണം സമുദായം വിട്ടുപോയവര്‍ റോമില്‍ സമ്മര്‍ദ്ദം നടത്തിയതുകൊണ്ടാണ്. അവരെ സഹായിക്കാന്‍ മാര്‍ മൂലക്കാട്ടും മോണ്‍: മുത്തോലവും കൂടി ഉണ്ടാക്കിയ പഴുതുകള്‍ ഉള്‍പ്പെടുത്തിയ ഫോര്‍മുലയാണ് മാര്‍ വര്‍ക്കി വിതയത്തിലിനെക്കൊണ്ട് മാര്‍ അങ്ങാടിയത്തിനോട് പറയിപ്പിച്ചത്. ഈ സമയത്ത് മാര്‍ അങ്ങാടിയത്ത് ഒന്നും പ്രതികരിച്ചതായി പറയുന്നില്ല. മാര്‍ അങ്ങാടിയത്തിന്റെ താല്പര്യം മിശ്രവിവാഹിതനായ ക്‌നാനായക്കാരനും കുടുംബവും ക്‌നാനായപള്ളിയില്‍ അംഗമായി തുടരണം എന്നാണ്. ഇതു പെട്ടെന്നു നടക്കില്ലെന്നും അപ്പനെ ആദ്യം കയറ്റി അമ്മയേയും മക്കളെയും പിന്നാലെ കയറ്റിതരാം എന്ന് മാര്‍ അങ്ങാടിയത്തിന് മോണ്‍: മുത്തോലവും മൂലക്കാട്ട് മെത്രാനും വാക്കുകൊടുത്തിട്ടുണ്ടെന്നും പിതാവിന്റെ ലേഖനത്തില്‍ നിന്നും വ്യക്തമാകും.

മാര്‍ മൂലക്കാട്ട് തന്റെ ഫോര്‍മുലക്ക് അടിസ്ഥാനമായിക്കാണിച്ചുതരുന്നത് പൗരസ്ത്യ സഭകള്‍ക്കായിട്ടുള്ള കാനോന (CCEO) 33-ാം ഖണികയാണ്. രണ്ടു വ്യത്യസ്ത വ്യക്തി സഭകളിലുള്ളവര്‍ തമ്മില്‍ വിവാഹിതരായാല്‍ ഭാര്യക്ക് ഭര്‍ത്താവിന്റെ സഭയില്‍ചേരാമെന്നും ഭര്‍ത്താവു മരിച്ചാല്‍ ഭാര്യയ്ക്ക് പഴയ സഭയിലേക്ക് തിരികെ പോകാമെന്നുമാണ് അവിടെ പറയുന്നത്. നമ്മളിവിടെ പുരുഷന്റെ വിവാഹക്കാര്യം ചര്‍ച്ചചെയ്യുമ്പോള്‍ സ്ത്രീയുടെ വിവാഹക്കാര്യമാണ് പിതാവ് പറയുന്നത്. നമ്മുടെ പ്രശ്‌നവുമായി ഇതിന് യാതൊരു ബന്ധവുമില്ല. വളരെ ദുര്‍ബലവും അനവസരത്തിലുള്ളതുമായ ഈ നിയമവശം ഇക്കാര്യത്തില്‍ നിലനില്‍ക്കുന്നതല്ല. ഇവിടെ സ്വയാധികാരസഭയില്‍ പെട്ട തെക്കുംഭാഗരും വടക്കുംഭാഗരും തമ്മിലുള്ള വിവാഹപ്രശ്‌നമാണ് ചര്‍ച്ച ചെയ്യുന്നത്.

ഒരു കത്തോലിക്ക വ്യക്തിയും മറ്റ് മതവിശ്വാസിയും തമ്മില്‍ അവരുടെ വിശ്വാസത്തില്‍ നിന്നുകൊണ്ട് വിവാഹം കഴിക്കുന്നതിന് സഭ എതിരല്ല. മിശ്രവിവാഹിതര്‍ക്കുളള ഈ നിയമമാണ് ക്‌നാനായ വ്യക്തിയുടെ മിശ്രവിവാഹത്തിന് അടിസ്ഥാനമായി മാര്‍മൂലക്കാട്ട് കൊണ്ടുവരുന്നത്. സീറോ മലബാര്‍ സഭയില്‍പ്പെട്ട രണ്ട് വിഭാഗം കത്തോലിക്കര്‍ തമ്മിലുളള വിവാഹത്തിന് ഈ നിയമം ബാധകമല്ല; അത് നിലനില്‍ക്കുന്നതുമല്ല.

പിതാവിന്റെ ലേഖനത്തില്‍ വിചിത്രമായ ഒരു വിലയിരുത്തല്‍ ഉണ്ട്. ഇന്‍ഡ്യയില്‍ ക്‌നാനായ സമുദായം അവംലബിച്ചിരിക്കുന്ന എന്‍ഡോഗമി അമേരിക്കയില്‍ നടപ്പിലാക്കരുത് എന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

അതിനര്‍ത്ഥം ഇന്‍ഡ്യയുടെ പശ്ചാത്തലത്തില്‍ ഈ രീതിതുടരുന്നതിനെ പരിശുദ്ധ സിംഹാസനം ചോദ്യം ചെയ്യുന്നില്ല എന്നാണല്ലോ! പിതാവിന്റെ ഈ വ്യാഖ്യാനം തെറ്റാണ്. ഇന്‍ഡ്യന്‍ രീതി അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യണ്ട എന്നു പറഞ്ഞാല്‍ ഇന്‍ഡ്യന്‍ രീതി ഞങ്ങള്‍ക്കുസ്വീകാര്യമല്ലെങ്കിലും ഇപ്പോഴൊന്നും പറയുന്നില്ല അമേരിക്കയിലേക്ക് കൊണ്ടു വരണ്ട എന്ന വ്യാഖ്യാനമാണ് കൊടുക്കേണ്ടത്. ഞാന്‍ എന്റെ അമ്മയെ തല്ലിയാല്‍ എന്റെ അമ്മയെ തല്ലി എന്നു തന്നെയാണ് മനസ്സിലാക്കേണ്ടത് അല്ലാതെ അയല്‍വാസിയുടെ അമ്മയെ തല്ലിയില്ല എന്നല്ല അതിനര്‍ത്ഥം. അമേരിക്കയിലെ ക്‌നാനായ സമുദായത്തില്‍ ആദ്യം വെള്ളം ചേര്‍ക്കുക അതുകഴിഞ്ഞ് അമേരിക്കയിലെ പോലെ ഇവിടെയും നടപ്പിലാക്കുക മുന്‍പറഞ്ഞ ദുര്‍വ്യാഖ്യാനത്തില്‍ നിന്നും പിതാവിന്റെ ഗൂഢലക്ഷ്യം വ്യക്തമാകും.

കോട്ടയത്തുവെച്ച് മാര്‍ച്ച് 20 ന് ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസുമായുള്ള കൂടിക്കാഴ്ച്ചയില്‍ പിതാവു പറഞ്ഞത് സീറോ മലബാര്‍ സഭയുടെ അധികാര പരിധിക്കു പുറത്ത് അതായത് കേരളത്തിനു പുറത്ത് അമേരിക്കയിലെ പുതിയരീതി നടപ്പിലാക്കും എന്നാണ്. ഷിക്കാഗോയിലെ പ്രസംഗത്തില്‍ പറഞ്ഞത് മിശ്രവിവാഹിതരായ ആരെങ്കിലും ആവശ്യപ്പെട്ടാല്‍ നാട്ടിലും ഈ രീതി നടപ്പിലാകും എന്നാണ്.

ആകെകൂടി നോക്കിയാല്‍ മിശ്രവിവാഹിതനുവേണ്ടി വാദിക്കുന്ന ഒരു മെത്രാനായിട്ടേ മാര്‍ മൂലക്കാടിനെ കാണാനാകു. റോം നിര്‍ദ്ദേശിച്ചതിലും, മിശ്രവിവാഹിതന്‍ ആഗ്രഹിച്ചതിലും അപ്പുറം മാര്‍ മൂലക്കാട്ടും മുത്തോലവും കൂടി സാധിച്ചു കൊടുത്തിരിക്കുകയാണ്. സഭാപരമായ വളര്‍ച്ചയ്ക്കാണ് ഇതൊക്കെ ചെയ്യുന്നതെന്നു പറയുന്നു; ആ വളര്‍ച്ച അവരുടെ സ്വന്തം വളര്‍ച്ചമാത്രമാണെന്നു സമുദായം തിരിച്ചറിയുന്നു.

അമേരിക്കയില്‍ നിന്നിറങ്ങുന്ന  ക്‌നാനായ വോയ്‌സ് എന്ന മാധ്യമം 4-ാം തീയതി ഞായറാഴ്ച്ച ഇറക്കിയ പത്രത്തിലും  വിചിത്രമായ ഒട്ടേറെ കാര്യങ്ങള്‍ പറയുന്നുണ്ട്. അതില്‍ ഒരെണ്ണം ഇങ്ങനെ, ക്‌നാനായ മാതാപിതാക്കളില്‍ നിന്നും ജനിക്കുന്നവര്‍ മാമ്മോദീസായിലൂടെയാണ് ക്‌നാനായക്കാരാകുന്നത്.  ക്‌നാനായ വോയ്‌സ് മറ്റൊരിടത്ത് ഇങ്ങനെ പറയുന്നു ക്‌നാനായക്കാരന്‍ അല്ലാത്ത ഒരാളെ വിവാഹം കഴിക്കുന്ന വ്യക്തിക്ക് സ്വന്തം ഇടവകയില്‍ തുടരാം എങ്കിലും അവരുടെ പങ്കാളി ക്‌നാനായ ഇടവകക്കാര്‍ അല്ലായിരിക്കും. ഇതിനു വിപരീതമായി അങ്ങാടിയത്ത് പിതാവ് ആര്‍ക്കെക്കിലും കത്ത് നല്‍കിയിട്ടുണ്ടെങ്കില്‍ അത് കോട്ടയം അതിരൂപത അംഗീകരിക്കുകയില്ലെന്ന്; നോക്കു!

മാര്‍ അങ്ങാടിയത്തും വര്‍ക്കി പിതാവും മാര്‍ മൂലക്കാട്ടും മോണ്‍: മുത്തോലവും കൂടി 2004 ല്‍ ഉണ്ടാക്കിയ ധാരണ പ്രകാരമാണ് 2012 മാര്‍ച്ച് 2-ാം തീയതി അമേരിക്കയില്‍ പ്രഖ്യാപിച്ച തീരുമാനം എന്നു പറഞ്ഞ് അപനാദേശില്‍ ഉറപ്പിച്ചിരിക്കെ, മാര്‍ അങ്ങാടിയത്ത് അതിനെതിരായി ആര്‍ക്കോ കത്ത് കൊടുത്തിട്ടുണ്ടെന്നു പറഞ്ഞിരിക്കുന്നു. 25-ാം തീയതിയിലെ അപ്നാദേശില്‍പറയുന്നു അങ്ങാടിയത്ത് പിതാവും വര്‍ക്കിപിതാവുമായി നടത്തിയ ചര്‍ച്ചയിലുണ്ടായ ധാരണയില്‍ KCCNA നിസ്സഹകരണം പ്രഖ്യാപിച്ചിരുന്നെങ്കിലും ഇപ്പോള്‍ സഹകരണമായി എന്ന്. അവര്‍ കഴിഞ്ഞ ദിവസം ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നതാകട്ടെ, അവര്‍  ഇതുവരെ മൂലക്കാട്ടു ഫോര്‍മുല അംഗീകരിച്ചിട്ടില്ലെന്നുമാണ്. ഇങ്ങനെ പോയാല്‍ ഇത് എവിടെ ചെന്ന് അവസാനിക്കുമെന്ന് നിശ്ചയമില്ല.

പതിനേഴു നൂറ്റാണ്ടായി ഒരു സമുദായം പിന്തുടരുന്ന ആചാരാനുഷ്ടാനങ്ങള്‍ മാറ്റി മറിക്കുവാന്‍ രണ്ടോ മൂന്നോ പേര്‍ ചേര്‍ന്ന് തീരുമാനിക്കുക; വിചിത്രമായിരിക്കുന്നു, ഇത്തരം ആളുകള്‍ എല്ലാ കാലത്തും ഉണ്ടായിരുന്നു. സമൂഹം അവരെ ഒക്കെ പുറംതള്ളുകയും ചെയ്തിട്ടുണ്ട്. ക്‌നാനായക്കാര്‍ ആര് എന്നതിന്റെ നിര്‍വ്വചനം തിരുത്തി മിശ്രവിവാഹതിരെ ഉളളില്‍ പ്രവേശിപ്പിക്കാന്‍ ക്‌നാനായ കത്തോലിക്ക നേതൃത്വത്തിന് മാത്രം സാധ്യമല്ല. ഇതര സഭകളിലും ക്‌നാനായ എന്‍ഡോഗമി പാലിക്കുന്നവര്‍ ഉണ്ടെന്ന വിവരം മൂലക്കാട്ട് പിതാവ് അറിഞ്ഞിരിക്കണം.

സമുദായ താല്പര്യം മാത്രം കണ്ടുകൊണ്ട് പ്രവര്‍ത്തിച്ച മാര്‍ കുന്നശ്ശേരി പിതാവിനെതിരെ ലഘുലേഖ അടിച്ചിറക്കിയ സി.പി.സി.കെ. എന്ന വൈദീക സംഘടനക്കാര്‍ എവിടെ? അനുസരണക്കേട് കാട്ടിയ ഒരു വൈദീകനെതിരെ നടപടി എടുത്തതിനാണ് അനീതി, അനീതി എന്നു പറഞ്ഞ് അവര്‍ പിതാവിനെ ആക്രമിച്ചത്. ഇപ്പോഴിതാ സമുദായത്തെ കുരുതികൊടുക്കാന്‍ സമുദായ മെത്രാന്‍ മുന്നില്‍ നില്‍ക്കുന്നു. ഈ വിഷയത്തില്‍ ''പ്രബുദ്ധരായ'' സി.പി.സി.കെ. അച്ചന്മാര്‍ എന്തു പറയുന്നു എന്നറിയാന്‍ താല്‍പര്യമുണ്ട്. ഇങ്ങനെ സ്വന്തം താല്പ്പര്യം നേടിയെടുത്ത് ചിലര്‍ പിതാവിന്റെ നിലപാടിനെ പഠനമനനങ്ങള്‍ കൂടാതെ അനുകൂലിക്കുന്നുണ്ട്. ഇവര്‍ അറിയാതെ തന്നെ സമുദായവഞ്ചകരായി മാറുകയാണ്.

സമുദായത്തിന്റെ ഒരുമയും സഹകരണവും അനുഭവിച്ച് സുഖകരമായി ഇടവക ഭരിക്കുന്ന വൈദീകരാണ് കോട്ടയം അതിരൂപതയിലുള്ളത്. അവരുടെ പ്രവര്‍ത്തനത്തിനും ഇടവകയുടെ നടത്തിപ്പിനും ഹാനീകരമാകുന്ന ഒരു നിയമം മെത്രാന്‍ ഏകപക്ഷീയമായി പ്രഖ്യാപിച്ചിട്ടും എന്തേ വൈദീകഗണം ഒന്നും മിണ്ടാത്തത്? എല്ലാം അനുഭവിക്കാന്‍ വിധിക്കപ്പെട്ടവരാണെന്ന ധാരണയില്‍ നമസ്‌കരിച്ചു നില്‍ക്കുകയും പുതിയൊരു ദൈവശാസ്ത്രമായി നിങ്ങളുടെമേല്‍ വളര്‍ന്നു നില്‍ക്കുകയും ചെയ്യുന്നുവോ!?

ക്‌നാനായ ഫെലോഷിപ്പ് സ്റ്റേറ്റ്കമ്മിറ്റി
Dominic Savio,Vachachirayil,
Knanaya Fellowship President,
Email: pulimavu@gmail.com Mob-944 614 0026
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക