Image

രാഷ്ട്രപതിയുടെ വിദേശയാത്രയ്ക്ക് ചെലവായത് 205 കോടി രൂപ

Published on 26 March, 2012
രാഷ്ട്രപതിയുടെ വിദേശയാത്രയ്ക്ക് ചെലവായത് 205 കോടി രൂപ
ന്യൂഡല്‍ഹി: കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണകാലയളവില്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ നടത്തിയ വിദേശയാത്രയിലൂടെ പൊതുഖജനാവിന് ചെലവായത് 205 കോടി രൂപ. തന്റെ മുന്‍ഗാമികളുടേതിനേക്കാള്‍ കൂടുതലാണിത്. 2007 ജൂലൈയില്‍ അധികാരമേറ്റശേഷം നാലു ഭൂഖണ്ഡങ്ങളിലെ 22 രാജ്യങ്ങളിലേക്കായി 12 വിദേശ യാത്രകളാണ് രാഷ്ട്രപതി നടത്തിയതെന്ന് വിവരാവകാശനിയമപ്രകാരം ലഭ്യമായ രേഖകള്‍ പറയുന്നു.

രാഷ്ട്രപതിയുടെ വിദേശയാത്രയ്ക്കായി ബോയിംഗ് 747-400 വിമാനം ചാര്‍ട്ടര്‍ ചെയ്ത് ഉപയോഗിച്ചതിലൂടെ എയര്‍ ഇന്ത്യക്ക് 169 കോടിരൂപയാണ് ചെലവായത്. ഈ തുക പ്രതിരോധമന്ത്രാലയമാണ് നല്‍കുന്നത്. ഇതില്‍ 153 കോടി രൂപ മാത്രമെ പ്രതിരോധമന്ത്രാലയം ഇതുവരെ നല്‍കിയിട്ടുള്ളു. വിദേശപര്യടനത്തിനിടെയുള്ള പ്രാദേശിക യാത്രകള്‍ താമസം, ദിന ബത്ത എന്നീയിനത്തില്‍ വിദേശകാര്യവകുപ്പിന് 36 കോടി രൂപയും ചെലവായി.

ബ്രസീല്‍, മെക്‌സിക്കോ, ചിലി, ഭൂട്ടാന്‍, വിയറ്റ്‌നാം, ഇന്‍ഡോനേഷ്യ, സ്‌പെയിന്‍, പോളണ്ട്, റഷ്യ, തജക്കിസ്ഥാന്‍, യുകെ, സൈപ്രസ്, ചൈന, ലാവോസ്, കംബോഡിയ, യുഎഇ, സിറിയ, മൗറീഷ്യസ്, ദക്ഷിണകൊറിയ, സ്വിറ്റ്‌സര്‍ലാന്‍ഡ്, ഓസ്ട്രിയ എന്നീ വിദേശരാജ്യങ്ങളിലേക്കാണ് പ്രതിഭ പാട്ടീല്‍ വിദേശയാത്ര നടത്തിയത്. ആകെ 79 ദിവസമാണ് രാഷ്ട്രപതി വിദേശത്ത് ചെലവിട്ടത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക