സോമര്‍സെറ്റ്, ന്യു ജെഴ്സി: വിശ്വാസ രാഹിത്യത്തിലും, സാമൂഹിക വൈകൃതങ്ങളിലും അടിപ്പെട്ടു പോകുന്ന അമേരിയ്ക്കയിലെ പുതിയ തലമുറയില്‍ നിന്ന്, ജ്വലിയ്ക്കുന്ന വിശ്വാസദീപം നെഞ്ചിലേറ്റി, ഈ രാജ്യവും അതിന്റെ സമൃദ്ധിയും വാഗ്ദാനം ചെയ്യുന്ന എല്ലാ ലൗകിക സുഖങ്ങളും ത്യജിച്ച്, ഇവിടെ ജനിച്ച് വളര്‍ന്ന കെവിന്‍ മുണ്ടയ്ക്കല്‍ ചിക്കാഗോ സീറോ മലബാര്‍മാര്‍ ജേക്കബ് അങ്ങാടിയത്തില്‍ നിന്ന് തിരുപ്പട്ടം സ്വീകരിച്ചു.
സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍, ഉച്ചക്ക് രണ്ട് മണിക്ക് ആരംഭിച്ച തിരുക്കര്‍മ്മങ്ങള്‍ക്ക് വിശ്വാസികള്‍ ആത്മഹര്‍ഷത്തോടെ സാക്ഷ്യം വഹിച്ചു. പ്രാര്‍ഥനാ ഗീതങ്ങള്‍ ചൈതന്യം പകര്‍ന്ന അപൂര്‍വ ചടങ്ങ് പങ്കെടുത്തവരിലും വരപ്രസാദമായി
ചിക്കാഗോ സീറോ മലബാര്‍ രൂപതക്കു മാത്രമല്ല, ആഗോള കത്തോലിക്കാ സഭക്കു തന്നെ അഭിമാനത്തിന്റെ നിമിഷങ്ങളായിരുന്നു അത്. ഇന്‍ഡ്യക്ക് പുറത്ത് ജനിച്ചു വളര്‍ന്ന് ദൈവവിളി സ്വീകരിച്ച് സീറോ മലബാര്‍ സഭയില്‍ വൈദികനാകുന്ന ആദ്യ മലയാളിയാണ് ഫാ. കെവിന്‍ മുണ്ടക്കല്‍. അമേരിക്കയിലെ സീറോ മലബാര്‍ വിശ്വാസികളുടെ ദീര്‍ഘനാളത്തെ പ്രാര്‍ത്ഥനാ പൂര്‍വ്വമായ കാത്തിരിപ്പ് സഫലമായ സുദിനം കൂടിയായിരുന്നു ഇത്.
ദേവാലയത്തില്‍ തിങ്ങി നിറഞ്ഞ വിശ്വാസികളെ സാക്ഷിയാക്കി നടന്ന തിരുക്കര്‍മ്മങ്ങള്‍ക്ക്, ചിക്കാഗോ രൂപതാ അദ്ധ്യക്ഷന്‍ മാര്‍ ജേക്കബ്ബ് അങ്ങാടിയത്ത് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ആര്‍ച്ച് ബിഷപ്പ് എമെരിറ്റസ് മാര്‍ ജേക്കബ് തൂങ്കുഴി, സഹായ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട്, വികാരി ജനറാള്‍ ഫാ. അഗസ്റ്റിന്‍ പാലക്കാപറമ്പില്‍, ഫാ. തോമസ് മുളവനാല്‍, ചാന്‍സലര്‍ ഫാ. ജോണിക്കുട്ടി പുലിശ്ശേരി, ഫാ. പോള്‍ ചാലിശ്ശേരി, ബ്രോങ്ക്‌സ് ഫൊറൊന വികാരി ഫാ. ജോസ് കണ്ടത്തിക്കുടി, സോമര്‍ സെറ്റ് ഇടവക വികാരി ഫാ. ലിഗോറി ജോണ്‍സന്‍, ഫാ. വിനോദ് മഠത്തിപ്പറമ്പില്‍, ഫാ.തോമസ് കടുകപ്പള്ളില്‍, ഫാ. ക്രിസ്റ്റി പറമ്പുകാട്ടില്‍, ഫാ. ഫ്രാന്‍സിസ് അസിസി., ഫാ. റോയിസന്‍ മേനോലിക്കല്‍ തുടങ്ങി നിരവധി വൈദികര്‍ സഹകാര്‍മ്മികരായിരുന്നു. കൂടാതെ നിരവധി വൈദികരും, സന്യാസിനികളും, ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ എത്തി.
വചന സന്ദേശം നല്കിയ മാര്‍ ജോയ് ആലപ്പാട്ട് ഫാ. കെവിന്റെ മാത്രുക പിന്തുടര്‍ന്ന് കൂടുതല്‍ ദൈവവിളി രൂപതയില്‍ ഉണ്ടാവണമെന്നു പറഞ്ഞു. ഫാ. കെവിനെപ്പോലെ രണ്ടാം തലമുറയില്‍ നിന്നുള്ളവര്‍ വന്നാലെ ഇവിടത്തെ പുതിയ തലമുറക്കു വഴികാട്ടികളാവാന്‍ കഴിയൂ. 2001-ല്‍ ആണു ചിക്കാഗോ രൂപത സ്ഥാപിതമാകുന്നത്. ദൈവവിളി ഉണ്ടാവാനും കൂടുതല്‍ ആത്മീയത കൈവരിക്കാനും നമുക്കു കഴിഞ്ഞത് രൂപതയും പള്ളികളും ഉണ്ടായതു കൊണ്ടാണ്-അദ്ധേഹം ചൂണ്ടിക്കാട്ടി
ന്യൂയോര്‍ക്കിലെ വെസ്റ്റ് ചെസ്റ്ററില്‍ താമസിയ്ക്കുന്ന മുണ്ടയ്ക്കല്‍ ടോം-വത്സ ദമ്പതികളുടെ രണ്ടാമത്തെ മകന്‍ കെവിന് വൈദികനാകണമെന്ന ആഗ്രഹം നന്നേ ചെറുപ്പം മുതലേ ഉണ്ടായിരുന്നു. ന്യൂയോര്‍ക്കില്‍ ജനിച്ചു വളര്‍ന്ന കെവിന്‍, അമേരിയ്ക്ക തരുന്ന നൈമിഷിക സുഖങ്ങളില്‍ വശീകരിക്കപ്പെട്ടു പോകാതെ ചെറുപ്പം മുതലേ തന്റെ ഉള്ളിലുള്ള വിശ്വാസത്തിന്റെ ചെറുതരി വെട്ടം അണയാതെ പ്രാര്‍ത്ഥനയോടെ കാത്തു. അതിന് മാതാപിതാക്കളുടെ ശ്രദ്ധയും, പ്രാര്‍ത്ഥനയും കൂടാതെ ഒരു സമൂഹത്തിന്റെ മുഴവന്‍ പ്രാര്‍ത്ഥനയും അനുഗ്രഹവും എന്നും കൂടെ ഉണ്ടായിരുന്നു.
കാലം കഴിയവേ കെവിനോടൊപ്പം, മനസ്സിലെ വിശ്വാസ ദീപവും വളര്‍ന്നു. ഇന്നത് ഒട്ടനവധി പേര്‍ക്ക് വെളിച്ചം പകരുന്ന ഒരു വലിയ വിശ്വാസ ജ്വാലയായി മാറി.
ഏതാണ്ട് ഒന്‍പതു വര്‍ഷം മുമ്പ് കെവിന്‍ സെമിനാരിയില്‍ ചേര്‍ന്ന ശഷം, ഒരു ദിവസം ശാലോമിനുവേണ്ടി കെവിനെ ഇന്റര്‍വ്യൂ ചെയ്യാനായി അവരുടെ വീട്ടില്‍ പോയത് ഓര്‍ക്കുന്നു. കെവിന്റെ അമ്മയോടാണ് ഞങ്ങള്‍ സംസാരിച്ചു തുടങ്ങിയത്. ഞങ്ങള്‍ക്ക് നല്‍കിയ മൂന്ന് ആണ്‍മക്കളില്‍ ഒരാളെയെങ്കിലും ദൈവവേലയ്ക്കായി തെരഞ്ഞെടുക്കണമെന്ന് ടോമും ഞാനും അതിയായി ആഗ്രഹിച്ചു. അതിനായി ഞങ്ങള്‍ എന്നും മുടങ്ങാതെ പ്രാര്‍ത്ഥിയ്ക്കുകയും ചെയ്തു. ദൈവം ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടു.' എല്ലാ മാതാപിതാക്കള്‍ക്കും ഉള്‍ക്കാഴ്ച നല്‍കുന്നതായിരുന്നു വത്സയുടെ വാക്കുകള്‍.
'ഞാന്‍ ഒരിയ്ക്കലും കുട്ടികളുടെ ഭൗതിക ആവശ്യങ്ങള്‍ക്കായി പ്രാര്‍ത്ഥിച്ചിട്ടില്ല, അവര്‍ ദൈവ സ്‌നേഹത്തിലും സത് സ്വഭാവത്തിലും വളരണമെന്ന് മാത്രമേ പ്രാര്‍ത്ഥിച്ചിട്ടുള്ളൂ.'
'നന്നേ ചെറുപ്പത്തില്‍ത്തന്നെ കുട്ടികളെ ഈശോയ്ക്ക് പരിചയപ്പെടുത്തിക്കൊടുക്കണം, അതിന്റെ ഉത്തരവാദിത്വം മാതാപിതാക്കള്‍ക്കാണ് പ്രത്യേകിച്ച് അമ്മമാര്‍ക്ക്. പരിശുദ്ധ അമ്മയിലുള്ള ഉറച്ച വിശ്വാസവും, മദ്ധ്യസ്ഥതയും കുടുംബത്തിലുണ്ടായിരിയ്ക്കണം, കുടുംബ പ്രാര്‍ത്ഥന മുടക്കാന്‍ പാടില്ല.' വത്സ ഇത്രയും പറഞ്ഞു നിര്‍ത്തിയപ്പോള്‍ വിതക്കാരന്റെ ഉപമയാണ് എന്റെ മനസ്സില്‍ നിറഞ്ഞത്. 'നല്ല നിലത്തു വീണ വിത്തു നൂറുമേനിയും, അറുപതു മേനിയും വിളവു തരും.'
എന്താണ് വൈദികനാകണമെന്ന തീരുമാനത്തിന്റെ പിന്നിലെ പ്രചോദനം എന്ന് ചോദിച്ചപ്പോള്‍ മുഖത്തു മായാതെ നില്‍ക്കുന്ന പുഞ്ചിരിയുമായി കെവിന്‍ പറഞ്ഞു 'ചെറുപ്പം മുതലേ വൈദികനാകണമെന്ന ആഗ്രഹം എന്റെ മനസ്സിലുണ്ടായിരുന്നുവെങ്കിലും ഹൈസ്‌ക്കൂള്‍ പഠന സമയത്ത് ജീസസ്സ് യൂത്തിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതലായി വൈദികരെ പരിചയപ്പെടുന്നതിനും അവരുടെ ജീവിതത്തെ അടുത്തറിയുന്നതിനും സഹായിച്ചു. ഇതോടൊപ്പം നമ്മുടെ ഇടവകയിലെ അള്‍ത്താര ശുശ്രൂഷിയായി വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചു. ആ സമയത്ത് ജോസച്ചന്‍ പതിവായി ഡയാലിസീസിനു വിധേയനായിരുന്നു. പലപ്പോഴും ഡയാലിസിസ് കഴിഞ്ഞ് ക്ഷീണിതനായി നേരെ അള്‍ത്താരയില്‍ വന്ന് അച്ചന്‍ പരിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുന്നത് എന്നെ ആഴത്തില്‍ സ്പര്‍ശിച്ചിട്ടുണ്ട്. അതോടൊപ്പം ജോസച്ചന്റെ ബൈബിള്‍ ക്ലാസ്സുകള്‍ എന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്.
സെമിനാരിയിലെ ജീവിതത്തെക്കുറിച്ചും, സീറോ മലബാര്‍ ചിക്കാഗോ രൂപതയ്ക്കു വേണ്ടി വൈദികനാകണമെന്നതാണ് തന്റെ ആഗ്രഹമെന്നും കെവിന്‍ പറഞ്ഞു. അമേരിയ്ക്കയിലെ യുവജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിയ്ക്കാനാണ് തനിയ്ക്ക് താല്പര്യമെന്നതും കെവിന്‍ മറച്ചുവെച്ചില്ല. 'ഇവിടെ ജനിച്ചു വളര്‍ന്ന എനിയ്ക്ക് ഇന്നത്തെ യുവജനങ്ങളുടെ പ്രശ്‌നങ്ങള്‍ പെട്ടെന്ന് മനസ്സിലാക്കാന്‍ സാധിയ്ക്കും. അവരുമായി ആശയ വിനിമയം നടത്തുന്നതിനും, വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും സാധിയ്ക്കും.' 'അവരിന്നനുഭവിയ്ക്കുന്ന പ്രശ്‌നങ്ങളിലൂടെ കടന്നുപോയ ഒരു വ്യക്തി എന്ന നിലയില്‍ ഒരു പക്ഷേ മറ്റാരേക്കാളും ഞാന്‍ അവര്‍ക്ക് സ്വീകാര്യനുമായിരിയ്ക്കാം.'
അതേ, ഫാദര്‍ കെവിന്‍ തീര്‍ച്ചയായും, അങ്ങ് ഒന്‍പതു വര്‍ഷങ്ങള്‍ക്കു മുമ്പ് ഞങ്ങളോട് പങ്കുവച്ചത് സത്യമാണ്. ഫാദര്‍ കെവിനെപ്പോലെ ഒരാളുടെ സേവനം ഈ രാജ്യത്തെ യുവജനങ്ങള്‍ക്ക് ഇന്ന് അത്യന്താപേക്ഷിതമാണ്. ഇവിടെ നമ്മുടെ മക്കളുടെ ഇടയില്‍ തന്നെയാകട്ടെ കെവിന്റെ പ്രവര്‍ത്തന മേഖല. അങ്ങയുടെ പൗരോഹിത്യ ശുശ്രൂഷകള്‍ക്ക് എല്ലാ നന്മകളും നേരുന്നതോടൊപ്പം കൂടുതല്‍ ദൈവവിളികള്‍ക്കായി പ്രാര്‍ത്ഥിയ്ക്കുകയും ചെയ്യുന്നു.