Image

നോര്‍വെ കുട്ടികളെ തിരിച്ചുനല്‍കില്ല; വെറും കൈയോടെ ഇന്ത്യ മടങ്ങുന്നു

Published on 22 March, 2012
നോര്‍വെ കുട്ടികളെ തിരിച്ചുനല്‍കില്ല; വെറും കൈയോടെ ഇന്ത്യ മടങ്ങുന്നു
ഓസ്ലോ: സ്വന്തം കുഞ്ഞുങ്ങള്‍ക്കുവേണ്ടിപ്പോലും ഒന്നിച്ചുനില്‍ക്കാന്‍ കഴിയാത്ത ദമ്പതിമാരുടെ മുന്നില്‍ നോര്‍വെ വാതിലുകളടച്ചു. വീട്ടില്‍നിന്ന് നോര്‍വെ അധികൃതര്‍ പിടിച്ചെടുത്ത അഭിഗ്യാനെയും ഐശ്വര്യയെയും ബന്ധുവിന് വിട്ടുകൊടുക്കേണെ്ടന്ന് നോര്‍വെ ചൈല്‍ഡ് വെല്‍ഫയര്‍ സര്‍വീസ് തീരുമാനിച്ചു. കുട്ടികളെ വിട്ടുകിട്ടാന്‍ സര്‍വ സന്നാഹത്തോടെ നോര്‍വെയിലെത്തുകയും ഒടുവില്‍, മാതാപിതാക്കളുടെ അനൈക്യംമൂലം പകച്ചുനില്‍ക്കുകയും ചെയ്ത ഇന്ത്യന്‍ വിദേശകാര്യ വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രമങ്ങളെല്ലാം പരാജയപ്പെട്ട് തലകുനിച്ച് മടങ്ങുകയും ചെയ്തു. 

ബംഗാള്‍ സ്വദേശികളായ അനുരൂപ് ഭട്ടാചാര്യയുടെയും സാഗരിഗയുടെയും മക്കളെയാണ് വീട്ടില്‍നിന്ന് നോര്‍വെ ചൈല്‍ഡ് വെല്‍ഫയര്‍ അധികൃതര്‍ കസ്റ്റഡിയിലാക്കിയത്. കുട്ടികള്‍ക്ക് കൈ കൊണ്ട് ഭക്ഷണം വാരികൊടുത്തതും കൂടെ കിടത്തി ഉറക്കിയതുമായിരുന്നു അധികൃതര്‍ കണ്ട കുറ്റങ്ങള്‍. ഇന്ത്യന്‍ സര്‍ക്കാരിന്റെ ഇടപെടലിനെത്തുടര്‍ന്ന് കുട്ടികളെ അനുരൂപിന്റെ അമ്മാവനായ ഡോ. അരുണഭാസിന് നല്‍കാന്‍ തീരുമാനമായിരിക്കെയാണ്, ദമ്പതികളുടെ സ്വരചേര്‍ച്ചയില്ലായ്മയുമാണ് സംഭവങ്ങള്‍ക്ക് കാരണണെന്ന് പുറം ലോകമറിയുന്നത്.

ഭാര്യ തന്നെയും കുഞ്ഞുങ്ങളെയും മര്‍ദിക്കാറുണ്ടായിരുന്നെന്നും ഇത് അസഹനീയമായതോടെ താന്‍ തന്നെയാണ് ചൈല്‍ഡ് വെല്‍ഫയര്‍ സര്‍വീസില്‍ പരാതി നല്‍കിയതെന്നും അനുരൂപ് വ്യക്തമാക്കിയതോടെയാണ് കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞത്. വിവാഹമോചനമല്ലാതെ മറ്റൊരു മാര്‍ഗമില്ലെന്നും അനുരൂപ് പറഞ്ഞു. ഇതോടെ, നോര്‍വെയിലേക്ക് പ്രതിനിധി സംഘത്തെ അയക്കാനിരുന്ന വിദേശകാര്യമന്ത്രാലയവും ആശയക്കുഴപ്പത്തിലായി. ചൊവ്വാഴ്ച ഭാര്യക്കെതിരെ കടുത്ത ആരോപണങ്ങളുമായി രംഗത്തെത്തിയ അനുരൂപ്, ബുധനാഴ്ച വീണ്ടും സ്വരം മാറ്റി. ഭാര്യയുമായി യാതൊരു പ്രശ്‌നവുമില്ലെന്നായി വാദം. വിവാഹമോചനവാര്‍ത്ത ശരിയല്ലെന്നും അനുരൂപ് പറഞ്ഞു. 

ഇതിനിടെയാണ് കുട്ടികളെ വിട്ടുകൊടുക്കേണെ്ടന്ന് നോര്‍വെ സ്റ്റാവന്‍ഗര്‍ ചൈല്‍ഡ് വെല്‍ഫയര്‍ സര്‍വീസ് തീരുമാനിച്ചത്. വെള്ളിയാഴ്ച കോടതിയില്‍ വാദം തുടങ്ങാനിരിക്കെയാണ് നിര്‍ണായകമായ നിലപാടില്‍ അധികൃതര്‍ എത്തിച്ചേര്‍ന്നത്. സിഡബ്ല്യുഎസിന്റെ തലവന്‍ ഗുണ്ണാര്‍ ടോര്‍സെനാണ് നിലപാട് അറിയിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക