ലണ്‌ടന്‍: ലോകത്തെ ഏറ്റവും വലിയ തൊഴില്‍ദാതാവ് ചൈനീസ് സൈന്യമായ പിഎല്‍എ (ചൈനീസ്
ലിബറേഷന്‍ ആര്‍മി) എന്നാണ് പൊതു ധാരണ. രണ്‌ടാം സ്ഥാനം ഇന്ത്യന്‍
റെയില്‍വേയ്‌ക്കും.
എന്നാല്‍ അമേരിക്കയുടെ ഡിഫന്‍സ് കോര്‍പ്പ് ആണ്
ലോകത്തിലെ ഏറ്റവും വലിയ തൊഴില്‍ ദാതാക്കളെന്ന് പുതിയ റിപ്പോര്‍ട്ട്. കണക്കുകളുടെ
വെളിച്ചത്തില്‍ യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഡിഫെന്‍സില്‍ 3.2 മില്യണ്‍
ആളുകളാണ് വര്‍ക്ക് ഫോഴ്‌സ്. അമേരിക്കയുടെ പെന്റഗണ്‍ ഉള്‍പ്പെടുന്ന വര്‍ക്കിംഗ്
സെക്‌ഷനും സിവിലിയന്‍ സ്റ്റാഫും മിലിട്ടറിയും ഇതില്‍ ഉള്‍പ്പെടും.
എന്നാല്‍,
അതിനു പിന്നില്‍ മൂന്നാമത് ബ്രിട്ടനിലെ എന്‍എച്ച്‌എസ് ആണെന്നത് തെറ്റിധാരണ
മാത്രമെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യയുടെയും ചൈനയുടെയും
വലുപ്പവുമായി താരതമ്യം ചെയ്യുമ്പോള്‍ തന്നെ ബ്രിട്ടനിലെ ഒരു സ്ഥാപനത്തിന് ഇത്ര
വലിയ തൊഴില്‍ ദാതാവാകാന്‍ കഴിയുമോ എന്നു സംശയം തോന്നാം. കഴിയുകയില്ല എന്നതാണു
യാഥാര്‍ഥ്യം.
ലോകത്തെ ഏറ്റവും വലിയ തൊഴില്‍ദാതാക്കളില്‍ അഞ്ചാം സ്ഥാനം
മാത്രമാണ് എന്‍എച്ച്‌എസിനുള്ളതെന്നും ബിബിസി തയാറാക്കിയ പട്ടികയില്‍ പറയുന്നു. 1.7
മില്യന്‍ ആളുകള്‍ക്കാണ് ഇംഗ്ലണ്‌ടിലും വെയില്‍സിലും സ്‌കോട്ട്‌ലാന്‍ഡിലും
നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലുമായി എന്‍എച്ച്‌എസ് ജോലി
നല്‍കിയിരിക്കുന്നത്.
എന്‍എച്ച്‌എസ് അവകാശപ്പെട്ടിരുന്ന മൂന്നാം
സ്ഥാനത്തിന് യഥാര്‍ഥ അവകാശി യുഎസിലെ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ
വാള്‍മാര്‍ട്ടാണ്. 2.1 മില്യണ്‍ ആളുകളാണ് അവരുടെ ജോലിക്കാരായി കണക്കാക്കുന്നത്.
നാലാം സ്ഥാനം മക്‌ഡൊണാള്‍ഡ്‌സിനും. 1.9 മില്യണ്‍ ജോലിക്കാരാണ്
മക്‌ഡൊണാള്‍സിനുള്ളത്. യുകെയിലെ സൂപ്പര്‍മാര്‍ക്കറ്റ് ചെയിനായ അസ്‌ദയ്‌ക്ക്
2,00,000 ജോലിക്കാരാണുള്ളത്. ആറാം സ്ഥാനത്തുള്ള ചൈനയുടെ നാഷണല്‍ പെട്രോളിയം
കോര്‍പ്പറേഷനില്‍ 1.6 മില്യണ്‍ ജോലിക്കാരുണ്‌ട്. ചൈനയുടെ തന്നെ സ്റ്റേറ്റ്
ഗ്രിഡ് കോര്‍പ്പറേഷനില്‍ 1.5 മില്യണ്‍ ജോലിക്കാരുമായി ഏഴാം സ്ഥാനത്ത്
നില്‍ക്കുന്നു.
ലോകത്തിലെ റെയില്‍വേ നെറ്റ്‌വര്‍ക്കില്‍ നാലാം സ്ഥാനമുള്ള
(114,500 കിലോമീറ്റര്‍) ഇന്ത്യന്‍ റെയില്‍വേയില്‍ 1.4 മില്യണ്‍ ജീവനക്കാരാണുള്ളത്.
അതേസമയം ഇന്ത്യന്‍ മിലിട്ടറിയില്‍ 1.3 മില്യണ്‍ ആളുകള്‍ ആക്‌ടീവ് ഫോഴ്‌സായി
നിലയുറപ്പിച്ചുകൊണ്‌ട് ഒന്‍പതാം സ്ഥാനം പിടിച്ചു.
തായ്‌ലന്റ്
ഇലക്‌ട്രോണിക് കമ്പനിയായ ഹോണ്‍ ഹായി പ്രസിഷന്റെ ട്രേഡ് നാമമായ ഫോക്‌സ്‌കോമില്‍
1.2 മില്യണ്‍ ജനങ്ങളാണ് ജോലിക്കാരായിട്ടുള്ളത്. ഇവര്‍ക്ക് പത്താം
സ്ഥാനമാണുള്ളത്.