സമ്പത്ത് കൈവശം വന്നപ്പോള്‍ വലിയ വീടുകളും വിലകൂടിയ കാറുകളുമൊക്കെ
വാങ്ങുന്നതിനു പകരം ഡോ. ഏബ്രഹാം ജോര്‍ജ് ഇന്ത്യയിലേക്ക് വിമാനം കയറുകയാണ്
ചെയ്തത്. കര്‍ണാടക അതിര്‍ത്തിയോടു ചേര്‍ന്നു ദരിദ്രമായ ഒരു
കുഗ്രാമത്തിലേക്കായിരുന്നു ആ യാത്ര.
അതു കഴിഞ്ഞിട്ട് രണ്ടു പതിറ്റാണ്ടിലേറെയായി. ഇന്നിപ്പോള്‍ അദ്ദേഹത്തിന്റെ
പ്രവര്‍ത്തനഫലമായി പരമദരിദ്രരും താഴ്ന്ന ജാതിക്കാരുമായ നിരവധി കുട്ടികള്‍
വിദ്യാഭ്യാസം നേടി ജീവിത വിജയത്തിലേക്ക് അടിവച്ചു കയറി. അദ്ദേഹം സ്ഥാപിച്ച
ശാന്തിഭവന്‍ഇരുപതാം വാര്‍ഷികം ആഘോഷിച്ചപ്പോള്‍ പുറത്തിറക്കിയ ഡോക്യുമെന്ററി
-ഡോട്ടേഴ്‌സ് ഓഫ് ഡെസ്റ്റിനിയില്‍ ശില്‍പ രാജ് സ്വന്തം കഥ വിവരിക്കുന്നു. ആ
കഥ സൈക്കോളജിയില്‍ മാസ്റ്റര്‍ ബിരുദധാരിയായ ശില്‍പ പുസ്തകമായും എഴുതി
'ആനയെ ഓടിക്കുന്നയാളുടെ പുത്രി' (ഋഹലുവമിി ഇവമല്‍' െഉമൗഴവല്‍). അമ്മയുടെ
എതിര്‍പ്പിനെ അവഗണിച്ച അച്ഛന്‍നാലു വയസില്‍ ശില്‍പയെ ശാന്തിഭവനില്‍
ഏല്‍പ്പിച്ചതാണ്. കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ അവിടെ പഠനം, മാസ്റ്റേഴ്‌സ്
ബിരുദം വരെ.
വീട്ടിലായിരുന്നെങ്കില്‍ താന്‍ ഇപ്പോള്‍ ഏതു രീതിയിലാകുമായിരുന്നുവെന്നു ശില്‍പ വിവരിക്കുന്നു.
പണമുണ്ടാക്കി ആ പണം ചെലവഴിച്ച് സാമൂഹിക സേവനം നടത്തുന്നവര്‍ വിരളം. മദര്‍
തെരേസയേയും ദയാ ബായിയെയുമൊക്കെ വാഴ്ത്തുന്നവര്‍ ഡോ. ഏബ്രഹാം ജോര്‍ജിനെയും
ജോര്‍ജ് ഫൗണ്ടേഷനെയും ഇനിയുംകണ്ടെത്തിയിട്ടില്ല. പല ലോകങ്ങളില്‍ പല
വേഷങ്ങളില്‍ ഇത്രയധികം നേട്ടങ്ങള്‍ കൈവരിച്ചവര്‍ ഒരു പക്ഷെ
അപൂര്‍വമായിരിക്കും.
ഡോ. ഏബ്രഹാം ജോര്‍ജ്ബാംഗ്ലൂരില്‍ സ്ഥാപിച്ച ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്
ഒഫ് ജേര്‍ണലിസം ആന്‍ഡ് ന്യൂ മീഡിയ ഇന്ത്യയിലെ ഏറ്റവും മികച്ച ജേര്‍ണലിസം
സ്‌കൂളാണ്. ഇന്ത്യയില്‍ പെട്രോളില്‍ നിന്ന് ഈയം (ലെഡ്) നീക്കം ചെയ്തത്
ഒന്നര പതിറ്റാണ്ട് മുമ്പ് അദ്ദേഹം നയിച്ച പ്രതിഷേധത്തെ തുടര്‍ന്നാണ്.
ശാന്തിഭവനു ചുറ്റുമുള്ള 17 ഗ്രാമങ്ങള്‍ക്കായി മെഡിക്കല്‍ ഡെന്റല്‍
നടത്തുന്നു. 200 ഏക്കറിലുള്ള വാഴകൃഷി 150 കുടുംബങ്ങള്‍ക്ക്
ഉപജീവനമാര്‍ഗമായി. ഇതിനൊക്കെ പുറമെ ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി യിലെ
സ്റ്റേണ്‍ സ്‌കൂള്‍ ഓഫ് ബിസിനസില്‍ അഡ്ജംക്ട് പ്രൊഫസറുമാണ്.
ഡോ. ഏബ്രഹാം ജോര്‍ജ്ജീവിതം ആരംഭിച്ചത് സൈനികനായിട്ടായിരുന്നുവെന്നത്മറ്റൊരു
ചരിത്രം. വടക്കന്‍ പറവൂര്‍ സ്വദേശിയായ പിതാവ് മാത്യു ജോര്‍ജ് 1950കളിലും
അറുപതുകളുടെ തുടക്കത്തിലുംതിരുവനന്തപുരം ലോ കോളജ് പ്രിന്‍സിപ്പലായിരുന്നു.
അമ്മ ഡോ. ഏലിയാമ്മ ജോര്‍ജ് വിമന്‍സ് കോളജിലെയും യൂണിവേഴ്‌സിറ്റി കോളജിലെയും
ഫിസിക്‌സ് പ്രൊഫസറായിരുന്നു.
അറുപതുകളുടെ തുടക്കത്തില്‍ അമ്മ ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍
പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോ ആയി എത്തി. പിന്നീട് നാസായില്‍ റിസര്‍ച്ച്
ഫെല്ലോ ആയി. അമ്പതുകളില്‍ ഇന്ത്യയില്‍ ആദ്യമായി ഫിസിക്‌സില്‍ പി.എച്ച്.ഡി
നേടിയ വനിതയായിരുന്നു അവര്‍. അക്കാലത്ത് തീസിസ് വിലയിരുത്താന്‍കേരളത്തില്‍
വിദഗ്ധരില്ലായിരുന്നതിനാല്‍ വിദേശത്ത് അയച്ചാണ് അവ പരിശോധിച്ചത്. നാസായില്‍
നിന്നു വിവിധ യു. എസ് യൂണിവേഴ്‌സിറ്റികളില്‍ അവര്‍ പ്രൊഫസറായി. 1969 ല്‍
അമേരിക്കയിലെത്തിയ പിതാവ് ലോ ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സ് പ്രൊഫസറുമായി.
തിരുവനന്തപുരത്ത് സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ ഡോ. ഏബ്രഹാം ജോര്‍ജ് പരീക്ഷ
എഴുതി ഖടക് വാസലയിലെ നാഷണല്‍ ഡിഫന്‍സ് അക്കാഡമിയില്‍ ചേര്‍ന്നു.
തുടര്‍ന്ന്മിലിട്ടറി അക്കാഡമിയിലും. അറുപതുകളില്‍14000അടി ഉയരത്തില്‍
ഹിമാലയത്തില്‍ സേലാ പാസില്‍ സേവനമനുഷ്ഠിച്ചു. ചൈന ഇന്ത്യയെ ആക്രമിച്ചത് അതു
വഴിയാണ്. അത്രയും ഉയരത്തില്‍ മീഡിയം ഹെവി തോക്കുകള്‍ ഉപയോഗിച്ച ആദ്യ
മിലിട്ടറി ഓഫിസര്‍ എന്ന റിക്കാര്‍ഡും സൃഷ്ടിച്ചു. അവിടെ ഒരു
വര്‍ഷത്തിനുശേഷം പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ രണ്ടു വര്‍ഷം.
രണ്ടു പ്രൊമോഷനുകളോടെ സൈന്യത്തില്‍ ക്യാപ്റ്റനായി. റജിമെന്റിന്റെ
അഡ്ജുറ്റന്റും. പക്ഷെ ഡൈനാമെറ്റ് പൊട്ടിത്തെറിയില്‍ പരുക്കേറ്റു.
കേള്‍വിക്ക് പ്രശ്‌നമായി. 1968 ല്‍ സൈന്യം വിട്ട് യു. എസില്‍
ചികിത്സയ്ക്കും പഠനത്തിനുമായി എത്തി.
വംശീയവാദി ആയിരുന്ന ഗവര്‍ണര്‍ ജോര്‍ജ് വാലസ് ഭരിക്കുന്ന അലബാമയിലായിരുന്നു
യൂണിവേഴ്‌സിറ്റി. ഏക ഇന്ത്യന്‍ വിദ്യാര്‍ഥി. വിവേചനവും വംശീയതയും
അനുഭവിച്ചറിഞ്ഞു. ഒന്നര വര്‍ഷത്തിനുശേഷം എം. ബി.എ സഹിതം
ന്യൂയോര്‍ക്കിലേക്ക്.അല്‍പകാലം ജോലിക്കുശേഷം സ്റ്റേണ്‍ സ്‌കൂളില്‍ നിന്നു
മാസ്റ്റേഴ്‌സും പി. എച്ച്. ഡിയും എടുത്തു.
കെമിക്കല്‍ ബാങ്കില്‍ (ഇപ്പോള്‍ ജെ.പി മോര്‍ഗന്‍) ഓഫിസറായി ചേര്‍ന്നു,
രണ്ടരവര്‍ഷം. മള്‍ട്ടിനാഷണല്‍ കമ്പ്യൂട്ടര്‍ മോഡത്സ് (എം .സി. എം) എന്ന
കമ്പനി സ്ഥാപിച്ചു - 1976. വലിയ കമ്പനികള്‍ക്ക് വിദേശ നാണ്യരംഗത്ത്
കമ്പ്യൂട്ടറൈസ്ഡ് സേവനമാണ് കമ്പനി നല്‍കിയത്. അതു വിജയമായി. 1997ല്‍ അത്
ഫോര്‍ച്ചുണ്‍ 500 കമ്പനി സണ്‍ ഗാര്‍ഡിനു വിറ്റു.
കമ്പനി 20 വര്‍ഷം കൊണ്ട് ലോകത്തിലെ 200ല്‍പരം കോര്‍പറേഷനുകള്‍ക്ക്
സേവനമെത്തിച്ചു. ഫോറിന്‍ എക്‌സ്‌ചേഞ്ച് ഇന്ററസ്റ്റ് റേറ്റ,് റിസ്‌ക്ക്
മാനേജ്‌മെന്റ് എന്നിവയില്‍ മാര്‍ക്കറ്റ് ലീഡറായിരുന്നു. ക്രെഡിറ്റ് സ്യൂസ്
ഫസ്റ്റ് ബോസ്റ്റണ്‍ ബാങ്കുമായി നേരത്തെ സംയുക്ത സംരംഭത്തിലേര്‍പ്പെടുകയും
അതിന്റെമാനേജിംഗ് ഡയറക്ടറാകുകയും ചെയ്തു. ഒരു പക്ഷെ ഈ തലത്തിലെത്തുന്ന ആദ്യ
ഇന്ത്യക്കാരന്‍.
ഈ വിജയകഥകള്‍ക്കിടയിലും ഇന്ത്യയിലെ പാവങ്ങള്‍ മനസിലുണ്ടായിരുന്നു.
ആവശ്യത്തിനു പണമുണ്ടാക്കി തിരിച്ചുവന്ന് എന്തെങ്കിലും ചെയ്യണമെന്ന് പണ്ടേ
മോഹമുണ്ടായിരുന്നു. പക്ഷെ അതിനു കാല്‍ നൂറ്റാണ്ടെടുത്തു.
താണ ജാതിക്കാരെ സാമൂഹികമായും സാമ്പത്തികമായും ഉയര്‍ത്താന്‍ വിദ്യാഭ്യാസം
നല്‍കുകയാണ് ഏറ്റവും പ്രധാനമെന്ന് ഉറപ്പുണ്ടായിരുന്നു. നാലു വയസിനുള്ളില്‍
കുട്ടികളെ ബോര്‍ഡിംഗില്‍ ചേര്‍ത്ത് 17-18 വര്‍ഷത്തെ വിദ്യാഭ്യാസം
എന്നതായിരുന്നു ലക്ഷ്യം. ഇന്നിപ്പോള്‍ അവരില്‍ 75ല്‍ പരം പേര്‍
ഗോള്‍ഡ്മാന്‍ സാക്‌സിലും ഏണസ്റ്റ് ആന്‍ഡ് യംഗിലും ആമസോണിലുമൊക്കെ ജോലി
ചെയ്യുന്നു.
ശാന്തിഭവന്‍ സ്ഥാപിക്കാന്‍ പറ്റിയ സ്ഥലം കണ്ടെത്താന്‍ ഒരു ഏജന്റിനൊപ്പം
ചുറ്റിക്കറങ്ങി. അതീവ ദരിദ്രമായ ബലിഗനപ്പള്ളിയില്‍ 30 ഏക്കര്‍ സ്ഥലം കണ്ടു.
അടുത്തൊരു തടാകവും. അതു വാങ്ങി. അങ്ങനെ ശാന്തിഭവനു തുടക്കമായി.
സമീപവാസികള്‍ സഹകരിച്ചു.
ആദ്യത്തെ 12 വര്‍ഷം സ്വന്തംപണം തന്നെ ഉപയോഗിച്ചു. ഒരാള്‍ വിചാരിച്ചാല്‍
എന്തൊക്കെ ചെയ്യാനാവുമെന്നു കാണിക്കുകയായിരുന്നു ലക്ഷ്യം. പക്ഷെ 2008ല്‍
യു.എസില്‍ സാമ്പത്തിക പ്രതിസന്ധി വന്നപ്പോള്‍ നിക്ഷേപങ്ങള്‍ പലതും
ആവിയായിപ്പോയി.
അതോടെ മറ്റുള്ളവരില്‍ നിന്ന് സഹായം തേടാന്‍ തീരുമാനിച്ചു. പുത്രന്‍
അജിത്തും തുക സമാഹരണത്തിനു നേതൃത്വം നല്‍കി. ഇപ്പോള്‍ വ്യക്തികളും
സ്ഥാപനങ്ങളും നല്‍കുന്ന സഹായത്താലാണ് സ്ഥാപനം നടക്കുന്നത്.
രണ്ടാമതൊരു ശാന്തിഭവന്‍ കൂടി ഉടന്‍ തുടങ്ങും. അയിത്ത ജാതിക്കാര്‍ക്ക്
വേണ്ടി 100 ശാന്തിഭവന്‍ എന്നതായിരുന്നു തന്റെ ഒരു കാലത്തെ ലക്ഷ്യമെന്നു ഡോ.
ഏബ്രഹാം ജോര്‍ജ് പറഞ്ഞു. അതു നടന്നില്ല. വരുംതലമുറകള്‍ അതു
സാക്ഷാത്കരിക്കുമെന്ന് ഇപ്പോള്‍ വിശ്വസിക്കുന്നു.
ജേര്‍ണലിസം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 750ല്‍ പരം വിദ്യാര്‍ഥികളുണ്ട്.
ഗവണ്‍മെന്റിനെയും ബിസിനസുകളെയും വിലയിരുത്താനുംവിമര്‍ശിക്കാനുമുള്ള
യഥാര്‍ത്ഥ ശക്തി മാധ്യമങ്ങള്‍ നേടും വരെ ഇന്ത്യ പൂര്‍ണമായ പുരോഗതിയും
സമത്വവും കൈവരിക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറയുന്നു.
ശാന്തിഭവനില്‍ ഇപ്പോള്‍ 310 കുട്ടികളുണ്ട്. പ്രീ സ്‌കൂള്‍ മുതല്‍
പന്ത്രണ്ടാം ക്ലാസ് വരെ അവിടെ പഠിപ്പിക്കും. തുടര്‍ന്ന് കോളജില്‍.
ശാന്തിഭവന്‍ രണ്ടില്‍ 24 പേര്‍. ഓരോ വര്‍ഷവും അത്രയും പേരെ വീതം എടുക്കും.
അമേരിക്കയിലെ സുഖസൗകര്യങ്ങളില്‍ നിന്ന് കുഗ്രാമത്തില്‍ വന്നു ജീവിച്ചതില്‍
വലിയ കാര്യമൊന്നുമില്ലെന്നദ്ദേഹം പറയുന്നു. ആളുകളാണ് ഓരോ സ്ഥലത്തെയും
നല്ലതോ ചീത്തയോ ആക്കുന്നത്. കുട്ടികളോടൊപ്പം കഴിയുന്നതിലും നല്ല
കാര്യമില്ല. ശാന്തിഭവന്റെ പ്രവര്‍ത്തനങ്ങളെഗ്രാമവാസികള്‍ അനുമോദിക്കുന്നു.
ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തിയതിനു പുറമെ ആവശ്യക്കാര്‍ക്ക് വീടു
വച്ചുകൊടുത്തും കുഴല്‍ കിണര്‍ കുഴിച്ചു നല്‍കിയുമൊക്കെ സഹായിക്കും.
വനിതകള്‍ക്കായി നിക്ഷേപപദ്ധതിയില്‍ 60 ശതമാനം നല്‍കും. അങ്ങനെ പലവിധ
സഹായങ്ങള്‍.
ഡോ. ഏബ്രഹാം ജോര്‍ജിന്റെ ഭാര്യ മറിയം യു. എസില്‍ ഒരു ഇന്‍ഷുറന്‍സ്
കമ്പനിയുടെ വൈസ് പ്രസിഡന്റാണ്. രണ്ടു മക്കള്‍. അജിത്തും വിവേകും. ഒരു
ദശാബ്ദമായി അജിത് ശാന്തിഭവന്‍ ട്രസ്റ്റുമായി ബന്ധപ്പെട്ടു
പ്രവര്‍ത്തിക്കുന്നു. വിവേക് സ്വന്തം കമ്പനി സ്ഥാപിക്കാനുള്ള
ഒരുക്കത്തിലും.
ഗവേഷകനും ഗ്രന്ഥകാരനും കൂടിയായ ഡോ. ഏബ്രഹാം ജോര്‍ജിന്റെ'ഇന്ത്യാ അണ്‍
ടച്ച്ഡ് : ദി ഫൊര്‍ഗോട്ടണ്‍ ഫെയ്‌സ് ഓഫ് റൂറല്‍ പോവര്‍ട്ടി' ഏറെ ശ്രദ്ധ
പിടിച്ചുപറ്റി.