Image

ബൈ ബൈ ബോയിങ് 747

ജോര്‍ജ് തുമ്പയില്‍ Published on 29 December, 2017
ബൈ ബൈ ബോയിങ് 747
ന്യൂയോര്‍ക്ക്: അമേരിക്കന്‍ വിമാനക്കമ്പനിയില്‍ നിന്നും അവസാനത്തെ ബോയിങ് 747 ജംമ്പോ ജറ്റ് വിമാനവും റിട്ടയര്‍ ചെയ്തു. യുഎസ് ഏവിയേഷന്‍ കമ്പനികളില്‍ 37 വര്‍ഷം നീണ്ട അപ്രമാദിത്ത സേവനത്തിനാണ് ഇതോടെ വിരാമമാവുന്നത്. ഡെല്‍റ്റ എയര്‍ലൈന്‍സ് ഉപയോഗിച്ചിരുന്ന ബോയിങ് 747-ന്റെ അവസാന യാത്രയും ആഘോഷമായിരുന്നു. യാത്രക്കാരും വിമാനക്കമ്പനിയും ചേര്‍ന്നു ആകാശത്തിലെ രാജവായിരുന്ന ബോയിങ് 747-ന് വന്‍ യാത്രയയപ്പു നല്‍കി.

ഈ ശ്രേണയില്‍പ്പെട്ട ബോയിങ് യാത്ര വിമാനങ്ങള്‍ ആകാശത്തെ പറവകളായി മാറിയത് 1970-ലാണ്. അന്നു തൊട്ട് അമേരിക്കന്‍ കമ്പനികളുടെ കുത്തകയായി ബോയിങ് 747 മാറിയിരുന്നു. കൃത്യമായി പറഞ്ഞാല്‍ 1969- ഫെബ്രുവരി 9 നാണ് ആദ്യ പറക്കല്‍ നടത്തിയത്. ബ്രിട്ടീഷ് എയര്‍വേസ്, ലുഫ്താന്‍സ, കൊറിയന്‍ എയര്‍, അറ്റ്‌ലസ് എയര്‍ എന്നിവരൊക്കെയും കാര്യക്ഷമമായി ഉപയോഗിച്ചിരുന്ന ബോയിങ് വിമാനമാണിത്. ഈ മോഡലിനെ അധികരിച്ചാണ് പിന്നീട് ബോയിങ് തങ്ങളുടെ ഡ്രീംലിഫ്റ്റര്‍ വിമാനങ്ങള്‍ പുറത്തിറക്കിയത്. കഴിഞ്ഞ സെപ്തംബര്‍ 30- ഓടെ പൂര്‍ണ്ണമായും ഇതിന്റെ നിര്‍മ്മാണവും സേവനവും ബോയിങ് അവസാനിപ്പിച്ചു.

ഇതുവരെ ഈ ശ്രേണിയില്‍പ്പെട്ട 1536 വിമാനങ്ങളാണ് നിര്‍മ്മിച്ചത്. ഇതില്‍ 146 അപകടങ്ങള്‍ സംഭവിച്ചു. ജീവാപായം സംഭവിച്ചത് 3722 പേര്‍ക്ക്. അവസാനത്തേത് ടര്‍ക്കീഷ് എയര്‍ലൈന്‍സ് ഫ്‌ളൈറ്റിന്റേതായിരുന്നു. ഇതിനു പുറമേ 32 തവണ ഈ എയര്‍ക്രാഫ്റ്റ് ഹൈജാക്കിങ്ങിനു വിധേയമായി തട്ടിയെടുക്കപ്പെട്ടിട്ടുണ്ട്. മണിക്കൂറില്‍ 939 കിലോമീറ്റര്‍ വേഗതയില്‍ പറക്കാന്‍ ശേഷിയുണ്ടായിരുന്ന ഇതിന് 14320 കിലോമീറ്റര്‍ പറക്കാനും ശേഷിയുണ്ടായിരുന്നു. 76 മീറ്ററാണ് ഇതിന്റെ നീളം, 68 മീറ്റര്‍ വീതിയും. ആകാശത്തെ റാണിയെന്ന് അറിയപ്പെട്ടിരുന്ന ഈ ബോയിങ് വിമാനം അമേരിക്കന്‍ വിമാനക്കമ്പനിയായ ഡെല്‍റ്റയും ഉപേക്ഷിച്ചതോടെ, വരും നാളുകളില്‍ ഇതിന് അന്താരാഷ്ട്ര ആകാശസീമകളില്‍ മാത്രമാവും സാന്നിധ്യമുണ്ടാവുക.
ബൈ ബൈ ബോയിങ് 747ബൈ ബൈ ബോയിങ് 747
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക