ശബരിമല: മകരവിളക്ക് തീര്‍ഥാടനത്തിനുള്ള ക്രമീകരണങ്ങള്‍ ആരംഭിച്ചതായി ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. സന്നിധാനത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ണാടകയില്‍ രാജ്യം ഭരിക്കുന്ന ദേശീയപാര്‍ട്ടി നടത്തുന്ന ശബരിമല വിരുദ്ധ പ്രചാരണങ്ങള്‍ ഭക്തര്‍ തള്ളി. ശബരിമലയില്‍ കാണിക്കയര്‍പ്പിക്കുന്ന പണം ഭരിക്കുന്ന പാര്‍ട്ടി വിനിയോഗിക്കുന്നു എന്നതടക്കമുള്ള പ്രചാരണമാണ് നടന്നത്. അതിനാല്‍ കാണിക്കയിടരുത് എന്നതടക്കമുള്ള പ്രചാരണം നടത്തി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ ഭക്തര്‍ ശബരിമലയിലെത്തി. 20 കോടി രൂപയുടെ അധികവരുമാനം ലഭിച്ചു. ഡിസംബര്‍ 25 വരെ 168.30 കോടി രൂപയാണ് വരുമാനം. കഴിഞ്ഞവര്‍ഷം ഇത് 148.84 കോടിയാണ്. ശബരിമലയിലെ നയാപൈസ മറ്റ് ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കില്ല. ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങള്‍ക്കു വേണ്ടിയാണ് ചെലവഴിക്കുക.
അപ്പവും അരവണയും ഭക്തരുടെ ആവശ്യത്തിനനുസരിച്ച് നല്കുന്നു. ആവശ്യത്തിന് മരുന്ന് സ്റ്റോക്കുണ്ട്. രണ്ടരലക്ഷത്തോളം പേര് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സതേടി. 18 എമര്‍ജന്‍സി സെന്ററുകള്‍ പ്രവര്‍ത്തിച്ചു. മണ്ഡല കാലത്തിനു ശേഷം നട തുറക്കുന്നതിന് മുമ്പ് വാട്ടര്‍ അതോറിറ്റി ടാങ്കുകളും ആര്.ഒ. പ്ലാന്റുകളും വൃത്തിയാക്കും. വനംവകുപ്പ് 242 പാമ്പുകളെ പിടികൂടി കാട്ടിലേക്ക് അയച്ചു. മകരവിളക്ക് തീര്‍ഥാടനത്തിന്റെ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ കളക്ടറുടെ നേതൃത്വത്തില്‍ യോഗം ചേരും. വിവിധ വകുപ്പുകളും ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരും മികച്ച നിലയില്‍ പ്രവര്‍ത്തിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുത്തോ പമ്പയിലോ മകരവിളക്ക് അവലോകനയോഗം ചേരും-മന്ത്രി പറഞ്ഞു.
ഉന്നതാധികാര സമിതി ചെയര്മാന് ജസ്റ്റിസ് എസ്. സിരിജഗന്, ദേവസ്വം വകുപ്പ് സെക്രട്ടറി കെ.ആര്. ജ്യോതിലാല്‍, ജില്ലാ കളക്ടര്‍ ആര്. ഗിരിജ, ദേവസ്വം ബോര്‍ഡ് അംഗങ്ങളായ കെ. രാഘവന്, കെ.പി. ശങ്കരദാസ്, ദേവസ്വംകമ്മിഷണര്‍ സി.പി. രാമരാജ പ്രേമ പ്രസാദ്, പി.ആര്.ഒ. മുരളി കോട്ടയ്ക്കകം എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
ശബരിമല മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ചുള്ള പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഉന്നതാധികാര സമിതി ചെയര്മാന് നിരന്തരം ഇടപെടുന്നുണ്ട്. പദ്ധതികള്‍ സമയ ബന്ധിതമായി പൂര്‍ത്തീകരിക്കും. അനുവദിച്ച പദ്ധതികള്‍ പൂര്‍ത്തീകരിച്ചാലേ കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുള്ള പുതിയ അനുബന്ധ പദ്ധതികള്‍ നടപ്പാക്കാന്കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.
ദേവസ്വം ജീവനക്കാര്‍ ദര്‍ശന ഇടപാടുകാരുടെ ആതിഥ്യം സ്വീകരിച്ചെന്ന ആരോപണം ദേവസ്വം വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്. കുറ്റക്കാരെന്നു കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കും. സന്നിധാനത്ത് ഈ ജീവനക്കാരെ പിന്നീട് പ്രവേശിപ്പിക്കില്ല. ഇക്കാര്യത്തില്‍ ഇടപെടലൊന്നും അനുവദിക്കില്ല. കര്‍ശന നിലപാട് സര്‍ക്കാര്‍ സ്വീകരിക്കും. കമ്പ്യൂട്ടര്‍വത്കരണം ഫലപ്രദമായി നടപ്പാക്കാന്‍ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
ഉദ്യോഗസ്ഥ തല യോഗം വിളിച്ച് മന്ത്രി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. അന്നദാന മണ്ഡപത്തിലെത്തി സൗകര്യങ്ങള്‍ വിലയിരുത്തിയ ശേഷം ഭക്തര്‍ക്കൊപ്പം ഭക്ഷണം കഴിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍, ദേവസ്വം വകുപ്പ് സെക്രട്ടറി കെ.ആര്. ജ്യോതിലാല്‍, ജില്ലാ കളക്ടര്‍ ആര്. ഗിരിജ, ദേവസ്വം ബോര്‍ഡ് അംഗങ്ങളായ കെ. രാഘവന്, കെ.പി. ശങ്കരദാസ്, ദേവസ്വംകമ്മിഷണര്‍ സി.പി. രാമരാജ പ്രേമ പ്രസാദ്, പൊലീസ് സ്പെഷല്‍ ഓഫീസര്‍ സഞ്ജയ് കുമാര്‍ ഗുരുഡിന്, എക്സിക്യൂട്ടീവ് ഓഫീസര്‍ വി.എന്‍. ചന്ദ്രശേഖരന്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
റോപ് വേ നിര്‍മാണം ഉടന്‍ ആരംഭിക്കും:
ജസ്റ്റിസ് എസ്. സിരിജഗന്
ശബരിമല മാസ്റ്റര്‍ പ്ലാന്‍ പ്രകാരമുള്ള പദ്ധതികള്‍ അടുത്ത വര്‍ഷം ഡിസംബറിനകം പൂര്‍ത്തീകരിക്കുമെന്ന് ഉന്നതാധികാര സമിതി ചെയര്മാന് ജസ്റ്റിസ് എസ്. സിരിജഗന് പറഞ്ഞു.
റോപ്വേ നിര്‍മാണം ഉടന്‍ ആരംഭിക്കും. ഇതിനായി വനംവകുപ്പിന്റെ അനുമതി വേണം. തുടര്‍ന്ന് പരിസ്ഥിതി ആഘാത പഠനം നടത്തി കഴിയും വേഗം നടപ്പാക്കാനാണ് ശ്രമം. മാലിന്യ സംസ്ക്കരണ പ്ലാന്റിന്റെ പ്രവര്‍ത്തനം കഴിയുന്നതും വേഗം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.