Image

പാവം ജോണ്‍സണ്‍

മൂലേച്ചേരില്‍ Published on 13 March, 2012
പാവം ജോണ്‍സണ്‍
ഞാന്‍ ജോണ്‍സണ്‍, നാട്ടിലെ സാമാന്യം തരക്കേടില്ലാത്ത ഒരു കുടുംബത്തില്‍ ജനിച്ചു വളര്‍ന്നു. നന്നായ്‌ പഠിച്ചു, ഡിഗ്രിയും മാസ്റ്റേഴ്‌സും എടുത്തു. പ്രായപൂര്‍ത്തിയായപ്പോള്‍ മുതലുള്ള ഒരു ആഗ്രഹമായിരുന്നു അമേരിക്കയില്‍ പോകണം എന്നുള്ളത്‌. പഠിത്തം കഴിഞ്ഞപ്പോള്‍ മുതല്‍ എന്റെ മാതാപിതാക്കള്‍ എനിക്കുവേണ്ടി കല്ല്യാണം ആലോചിക്കുവാന്‍ തുടങ്ങി.ഞാന്‍ അവരോടു എന്റെ മനസ്സിലെ ആഗ്രഹം തുറന്നു പറഞ്ഞു. അവര്‍ ആ ആഗ്രഹം ബ്രോക്കര്‍ കുട്ടപ്പനോട്‌ പറയുകയും ചെയ്‌തു. കുട്ടപ്പന്‍ എന്നുവെച്ചാല്‍ നാട്ടിലെ ഏറ്റവും പ്രഗല്‍ഭനായ ഒരു കല്യാണ ബ്രോക്കര്‍ ആണ്‌. അങ്ങനെ കുട്ടപ്പന്‍ വളരെ പെട്ടന്ന്‌ തന്നെ ഒരു അമേരിക്കന്‍ നഴ്‌സ്സിനെ എനിക്ക്‌ കാണിച്ചു തന്നു. കല്യാണവും കഴിഞ്ഞു ഞാന്‍ അമേരിക്കയില്‍ എത്തി. ഒരു ചെറിയ പണിയുണ്ട്‌, പക്ഷെ കൂടുതലും ഭാര്യയുടെ കാരുണ്യത്താല്‍ ഒരു ഹൌസ്‌ ഹസ്‌ബന്റായ്‌ ജീവിച്ചു പോകുന്നു.

സാധാരണപോലെ ഇന്നലെയും പ്രത്യേകിച്ചു യാതൊരു പണിയും ഇല്ലായിരുന്നു. സാധാരണ മറ്റുപണികള്‍ അധികം ഇല്ലാത്തപ്പോള്‍ ഞാന്‍ എന്റേത്‌ മാത്രമായ ലോകത്തില്‍ മുഴുകിക്കഴിയാന്‍ ശ്രമിക്കാറാണ്‌ പതിവ്‌ . കൂട്ടിനായ്‌ കുറച്ചു പാട്ടുകളും നര്‍മ്മങ്ങള്‍ സമ്മാനിക്കുന്ന ലേഖനങ്ങളും കൂടാതെ ഒരല്‌പ്പം മദ്യവും(ഒരുകുപ്പി). സാധാരണ ഓരോരുത്തരുടെ ലേഖനങ്ങളും വായിച്ചും യേശുദാസിന്റെയും എസ്‌ ജാനകിയുടെയും പിന്നെ കാതിനിമ്പമാര്‍ന്ന മറ്റു പലരുടെയും പാട്ടുകള്‍ കേട്ട്‌ തുടങ്ങുന്ന മദ്യപാനം പാട്ടുകളും കവിതയെന്നു ഞാന്‍ പേര്‍വിളിക്കുന്ന ചില വരികളിലുംചെന്നെത്തിനില്‌ക്കും. അല്ല എനിക്കങ്ങനെയൊരു ശീലമുണ്ട്‌. ഏത്‌, കവിതയെഴുത്ത്‌. കവിതകള്‍ എഴുതിക്കഞ്ഞാല്‍ പിന്നത്തെ പണി, ഗൂഗിളില്‍ അത്‌ ടൈപ്പ്‌ ചെയ്‌തു ഫെയ്‌സ്‌ ബുക്കില്‍ ഞാന്‍ സാധാരണ പങ്കെടുക്കുന്ന കൂട്ടായ്‌മകളിലും അങ്ങനെ പലസ്ഥലത്തും അവ പോസ്റ്റ്‌ ചെയ്‌ത്‌ ഓരോരുത്തരും പറയുന്ന കമന്റുകള്‍ക്ക്‌ മറുപടിപറഞ്ഞും നേരം കൊല്ലും. അല്ല ഇതുവരെയും ആരുടെ അടുത്തുനിന്നും ഒരു നല്ല മറുപടി കിട്ടിയിട്ടില്ല. തലക്കുപിടിച്ച മദ്യത്തിന്റെ മയക്കത്തില്‍ അവയൊന്നും പിന്നെ ഓര്‍ക്കാറുമില്ല.

എന്നത്തെയും പോലെ ഇന്നലെ സാധാരണ പോലെ തുടങ്ങിയ എന്റെ കലാവിരുത്‌ അല്‍പ്പം കൂടി ഒരു കുപ്പിയില്‍ നിന്ന്‌ രണ്ടു കുപ്പിവരെയായിപ്പോയ്‌, അതിനൊരു കാരണം കൂടിയുണ്ട്‌, എന്റെ വാമഭാഗം ഭവനത്തില്‍ ഉണ്ടായിരുന്നില്ല. അവള്‍ക്കു അവള്‍ ജോലിചെയ്യുന്ന സ്ഥലത്ത്‌ ഓവര്‍ടൈം ആയിരുന്നു. പിന്നെ വീട്ടിലുള്ളത്‌ രണ്ടാണ്മക്കള്‍ മാത്രം. അവരാണെങ്കില്‍ ഫ്രിഡ്‌ജില്‍ ഉണ്ടാക്കിവെച്ചിട്ടുള്ളതില്‍ എന്തെങ്കിലും എടുത്തു ചൂടാക്കിയോ ചൂടാക്കാതെയോ തിന്നിട്ട്‌ അവരവരുടെ അറകളില്‍ പോയോളിക്കും. കൂടുതല്‍ സംസാരങ്ങളോ ശല്യപ്പെടുത്തലുകളോ ഒന്നും തന്നെ അവരുടെ ഭാഗത്തുനിന്നും ഉണ്ടാവാറില്ല. ഇക്കാരണങ്ങളാല്‍ എല്ലാംകൊണ്ടും മനോഹരവും സ്വതന്ത്രവും ആയിരുന്നു ഇന്നലത്തെ സായാന്നം. ആയതിനാല്‍ രണ്ടുകുപ്പി അധികമായ്‌ എനിക്ക്‌ തോന്നിയില്ല. എന്റെ കലാപ്രകടനങ്ങള്‍ എല്ലാം കഴിഞ്ഞു എപ്പോഴോ ഞാന്‍ അങ്ങുറങ്ങി. മദ്യത്തിന്റെ സുഖത്തില്‍ ഉള്ള ഉറക്കമ്മായിരുന്നതിനാലായിരിക്കാം പതിവിനു വിപരീധമായ്‌ അല്‍പ്പം താമസിച്ചാണ്‌ ഉണര്‍ന്നത്‌. കണ്ണുതിരുമ്മി ചുറ്റുപാടും ഒന്ന്‌ കണ്ണോടിച്ചു, അപ്പോള്‍ മനസ്സിലായ കിടന്നുറങ്ങിയത്‌ ഇരുന്നു കള്ളടിച്ച ലിവിംഗ്‌ റൂമിലെ കൌച്ചില്‍ തന്നെ ആണെന്ന്‌. കുടിച്ച കുപ്പിയില്‍ ഒരെണ്ണവും ഒരു പ്ലയ്‌റ്റില്‍ കഴിച്ച ഭക്ഷണത്തിന്റെ ബാക്കിയും വെള്ളക്കുപ്പികളും ടീപ്പോയില്‍ ഇരിപ്പുണ്ട്‌. എങ്ങനെയോ മറിഞ്ഞുവീണ ഒരു കുപ്പിയും ഒരു ഗ്ലാസ്സും താഴെ കാര്‍പ്പെറ്റിലും. നേര്‍ഭിത്തിയിലുള്ള ക്ലോക്കിലേക്ക്‌ നോക്കിയപ്പോള്‍ സമയം ഉച്ചകഴിഞ്ഞ്‌ 1 :30 മണി.

അപ്പോഴാണ്‌ സംഭവത്തിന്റെ ഭീകരത മനസ്സിലേക്ക്‌ കടന്നു വന്നത്‌. ഉടനടി ചാടിയെഴുന്നേറ്റു കുപ്പികളും ഗ്ലാസ്സും എടുത്തു ഗാര്‌ബേജില്‍ കൊണ്ടുക്കളഞ്ഞു. തിരികെചെന്ന്‌ എന്റെ എച്ചില്‍ പാത്രം എടുക്കുമ്പോഴുണ്ട്‌ അതിനടിയില്‍ മടക്കിവെച്ചിരിക്കുന്ന ഒരു പപ്പേര്‍ കഷണം കണ്ടത്‌. ഞാന്‍ അത്‌ പതുക്കെ തുറന്നു നോക്കി.അത്‌ എന്റെ പ്രീയതമ എനിക്കായ്‌ എഴുതിവെച്ച ഒരു കത്തായിരുന്നു. അതില്‍ ഇപ്രകാരം എഴുതിയിരിക്കുന്നു. ` ഞാനും ആലീസ്സാന്റിയും കൂടെ വൈറ്റ്‌പ്ലെയിന്‌സില്‍ ഷോപ്പിങ്ങിനു പോകുന്നു. മീനും ഇറച്ചിയും ഫ്രീസ്സറില്‍ നിന്നെടുത്തു വെളിയില്‍ വെച്ചിട്ടുണ്ട്‌ അതുരണ്ടും കട്ട്‌ ചെയ്‌ത്‌ വെയ്‌ക്കുക. മീനിന്റെ തൊലിപൊളിക്കാന്‍ മറക്കരുതേ, നല്ലവണ്ണം ഉപ്പും മുളകും പുരട്ടി അത്‌ വെയ്‌ക്കുക. ഇറച്ചി അരിഞ്ഞു നന്നായ്‌ കഴുകി സ്‌ട്രയ്‌നറില്‍ ഇട്ടുവെയ്‌ക്കുക. ഞാന്‍ വന്നിട്ട്‌ കറിവെച്ചുകൊള്ളാം കഴുകാനുള്ള തുണികള്‍ മുഴുവന്‍ താഴെ ബയ്‌സ്‌മെന്റില്‍ വാഷിംഗ്‌ മെഷീന്റെ അടുത്തുണ്ട്‌. സമയംപോലെ അത്‌ കഴുകി മടക്കുക. ചൂടാറുന്നതിനു മുമ്പേ മടക്കണേ, അല്ലെങ്കില്‍ എല്ലാം ചുളുങ്ങിപ്പോകും. മുകളിലെ നിലയിലുള്ള വലിയബാത്‌റൂം ആകെ വൃത്തികേടായ്‌ കിടക്കുന്നു. കൂടാതെ താഴത്തെ നിലയിലുള്ള വുടന്‍ ഫ്‌ലോറും മുകളിലുള്ള കാര്‍പ്പെറ്റും ആകെ പൊടിപിടിച്ചും കിടക്കുന്നു. ആ ബാത്ത്‌റൂമും ഫ്‌ലോറുകളും ഒന്ന്‌ വൃത്തിയാക്കുക. ഞങ്ങള്‍ അല്‍പ്പം വയ്‌കിയെന്നുവരും റീനെയുടെ വീട്ടിലൊന്നു കേറണം.` കത്ത്‌ മുഴുവന്‍ വായിച്ചു കഴിഞ്ഞപ്പോള്‍ ഒരു തലകറക്കം മാതിരി.

ബാത്ത്‌റൂമില്‍ പോയി പല്ലും തേച്ചു മുഖവും കഴുകി. ലിസ്റ്റ്‌ പ്രകാരമുള്ള പണികള്‍ ചെയ്യുവാന്‍ ആദ്യം അടുക്കളയിലേക്കു ചെന്നു. പാതി അലുത്ത ബീഫിന്റെ കട്ടിയും അടുത്തായ്‌ കറുത്ത കൂട്ടില്‍ മത്സ്യവും. ആദ്യം ബീഫെടുത്തു അഴുക്കും കൊഴുപ്പും ചെത്തിക്കളഞ്ഞിട്ടു ചെറുതായ്‌ നുറുക്കി കഴുകി വെള്ളം വറ്റാനായ്‌ സ്‌ട്രയ്‌നറില്‍ ഇട്ടു വെച്ച്‌. പിന്നീട്‌ മത്സ്യം ഇരിക്കുന്ന കറുത്തകൂട്‌ തുറന്നു. എന്റെ കര്‍ത്താവേ എന്ന്‌ ഞാന്‍ ഒന്ന്‌ വിളിച്ചുപോയ്‌. അത്‌ മുഴുവന്‍ കഴിഞ്ഞദിവസം വാങ്ങിയ ബട്ടര്‍ ഫിഷ്‌ ആയിരുന്നു. ഏകദേശം 12 പൌണ്ട്‌. ആ കുഞ്ഞു മീനിന്റെ തൊലിപോളിക്കുകയെന്നു പറഞ്ഞാല്‍ വളരെ കഷ്ടം തന്നെ. ഒരുതരത്തില്‍ കത്തിയും കൊടിലും ഉപയോഗിച്ച്‌ അത്‌ മുഴുവന്‍ പൊളിച്ചു. കഴുകി വൃത്തിയാക്കി വെച്ചു. അപ്പോഴേക്കും മണി നാലോടടുത്തിരുന്നു. ലിസ്റ്റില്‍ വീണ്ടും നോക്കി അടുത്തത്‌ തുണികഴുക്കാണ്‌. ബയ്‌സ്‌മെന്റില്‍ ചെന്നപ്പോഴാണ്‌ മനസ്സിലായത്‌ രണ്ടു ലോണ്ട്രി ബാസ്‌കെറ്റ്‌ നിറയെയും പിന്നെ അതിനടുത്തു തറയിലും കൂനകൂട്ടിയിരിക്കുന്ന തുണികള്‍ ആണ്‌ എനിക്ക്‌ കഴുവാനുള്ളതെന്നു . അവളെ മനസ്സില്‍ രണ്ടു തെറിയും പറഞ്ഞു വാഷിംഗ്‌ മെഷീനില്‍ ആദ്യ ലോഡ്‌ തുണിയും അതിനുവേണ്ട സോപ്പുകളും ഇട്ട്‌ മെഷീന്‍ സ്റ്റാര്‍ട്ട്‌ ചെയ്‌തു. ഇത്‌ ഒരു ലോഡ്‌ കഴുകി തീരണമെങ്കില്‍ മാത്രം ഇരുപതു ഇരുപത്തിയഞ്ച്‌ മിനിറ്റ്‌ എടുക്കും. ആ സമയത്തെങ്കിലും കൂടെ ചെയ്‌തുകൂടെ എന്ന്‌ മനസ്സില്‍ ആരോ മന്ത്രിക്കും പോലെ. ലിസ്റ്റില്‍ വീണ്ടും നോക്കിയപ്പോള്‍ ബാത്ത്‌റൂം കഴുക്കലും കൂടാതെ വാക്ക്വമിങ്ങും ക്ലീനിങ്ങും അങ്ങനെ കിടക്കുന്നു. മുകളില്‍ പോയി ബാത്ത്‌റൂം കഴുകുവാന്‍ തുടങ്ങി, ആ ക്ലീനിംഗ്‌ കെമിക്കല്‌സ്സിന്റെ മണം മൂക്കിലേക്ക്‌ കയറിയപ്പോള്‍ മുതല്‍ തുമ്മാനും തുടങ്ങി. ഒരു തുമ്മലിന്‌ ഒരു പ്രാക്ക്‌ എന്നവണ്ണം മനസ്സില്‍ അവളെ വീണ്ടും പ്രാകിയും, കൂടാതെ വായില്‍ പഠിച്ച തെറികള്‍ മുഴുവന്‍ ശൂന്യതയിലേക്ക്‌ നോക്കി വിളിച്ചു പറഞ്ഞും ഞാന്‍ ഒരുവിധം ആ ബാത്ത്‌റൂം മുഴുവന്‍ കഴുകി. ശരീരത്ത്‌ കിടന്നിരുന്ന ടീഷര്‍ട്ട്‌ അപ്പോഴേക്കും വിയര്‍പ്പില്‍ കുളിച്ചിരുന്നു. എനിക്കിപ്പോള്‍ അറിയാം നേരത്തെ വാഷിംഗ്‌ മെഷീനില്‍ ഇട്ടിരുന്നതായ തുണി കഴുകിക്കഴിഞ്ഞു കാണുമെന്നു. തിരികെ ബയ്‌സ്‌മെന്റില്‍ ചെന്നു കഴുകിക്കഴിഞ്ഞ തുണിമുഴുവന്‍ ഡ്രായിംഗ്‌ മെഷീനിലേക്ക്‌ മാറ്റി ഉണക്കുവാനിട്ടു. കൂടാതെ അടുത്ത കഴുകുവാനുള്ള തുണിയും വീണ്ടും ലോഡ്‌ ചെയ്‌തു. അപ്പോഴും എന്റെ വായില്‍ കൂടെ നല്ല പുളിച്ച തെറികള്‍ വരുന്നുണ്ടായിരുന്നു. എന്ത്‌ ചെയ്യാം ചെയ്‌തുതീര്‍ത്താലല്ലേ പറ്റൂ. വീണ്ടും മുകളില്‍ പോയ്‌ വാക്ക്വം ക്ലീനെര്‍ എടുത്തു കാര്‍പ്പെറ്റുകള്‍ മുഴുവന്‍ വാക്ക്വം ചെയ്‌തു, പിന്നീട്‌ മോപ്പും ക്ലീനറും ഉപയോഗിച്ച്‌ താഴത്തെ ഫ്‌ലോര്‍ മുഴുവന്‍ തുടച്ചു വൃത്തിയാക്കി. അതിനിടക്ക്‌ രണ്ടുവട്ടും താഴെ ബയ്‌സ്‌മെന്റില്‍ പോയ്‌ തുണികള്‍ കഴുകാന്‍ ഇടുകയും കഴുകിയതുണികള്‍ ഉണങ്ങാനിടുകയും ഉണങ്ങിയവ എടുത്തു മാറ്റുകയും ചെയ്‌തു. ഇനിയും പ്രധാനമായുള്ളത്‌ തുണി മടക്കുകയെന്നുള്ളത്‌ തന്നെ. പണ്ട്‌ നമ്മുടെ മലയാളക്കരയില്‍ ആയിരുന്നപ്പോള്‍ പഠിച്ചതായ സകല ചീത്തകളും പ്രാക്കുകളും മനോഹരമായ ഈണത്തില്‍ പാടി തുണികള്‍ മുഴുവന്‍ മടക്കി ഓരോരുത്തരുടെയും തിരഞ്ഞു അവരവരുടേതായ അറകളിലുള്ള ക്ലോസ്സെറ്റുകളില്‍ കൊണ്ടാടുക്കിവെച്ചു.എല്ലാം കഴിഞ്ഞപ്പോള്‍ സമയം ആറുമണി.

ഒരു ദീര്‌ക്കശ്വാസവും വിട്ടു താഴെവന്നു കാപ്പി മെഷീനില്‍ കാപ്പിയും ഇട്ട്‌, അതില്‍ നിന്ന്‌ ഒരുകപ്പ്‌ കാപ്പി പകര്‍ന്നു. ടീവിയും ഓണാക്കി ആ കാപ്പിയും കുടിച്ചങ്ങനെയിരുന്നപ്പോള്‍ ആണ്‌ ഓര്‍ത്തത്‌ സെല്‍ ഫോണിന്റെ കാര്യം. അതില്‍ ആരെങ്കിലും വിളിച്ചിരുന്നോ എന്നോ , ഏതെങ്കിലും വോയിസ്‌ മെയ്‌ലൊ ഇമെയ്‌ലൊ, അല്ലെങ്കില്‍ ടെക്‌സ്റ്റ്‌ മെസ്സേജോ ആരെങ്കിലും ഇട്ടിട്ടുണ്ടോയെന്നോ. ഫോണ്‍ ഒരുതരത്തില്‍ കണ്ടുപിടിച്ചു, കാരണം അത്‌ കിടന്നിരുന്നത്‌ ഞാന്‍ കഴിഞ്ഞ രാത്രിയില്‍ കിടന്നുറങ്ങിയിരുന്ന കൌച്ചിന്റെ അടിയില്‍ ആയിരുന്നു. ഓണ്‍ ചെയ്‌ത്‌ നാവിഗേഷന്‍ ബട്ടണ്‍ അപ്പ്‌ ആന്‍ഡ്‌ ഡൌണ്‍ ചെയ്‌ത്‌ നോക്കി. ഒരുപാട്‌ ആള്‍ക്കാരുടെ മിസ്സെദ്‌ കോള്‌സ്‌, പ്രാധാന്യമുള്ളതും അല്ലാത്തതുമായ നിരവധി ടെക്‌സ്റ്റ്‌ മെസ്സേജെസ്‌. പിന്നെ വോയിസ്‌ മെയ്‌ലില്‍ പുതുതായ്‌ പഠിക്കാന്‍ തരക്കെടില്ലാത്തതും അല്ലാത്തതുമായ നിരവധി തെറി മെസ്സേജുകളും കൂടാതെ വളരെ പ്രധാനപ്പെട്ട നിരവധി മറ്റുള്ളവകളും. എല്ലാം കൊണ്ടും വളരെ ധന്യമായ ഒരു ദിനമായിരുന്നു ഇന്ന്‌..

അങ്ങനെ കുറച്ചു നേരം ആ കൌച്ചില്‍ ഇരുന്നു, മനസ്സിന്റെ വിഷമം ആരോടെങ്കിലും ഒന്ന്‌ തുറന്നുപറഞ്ഞാല്‍ അല്‍പ്പം ആശ്വാസമാകുമല്ലോ എന്നുകരുതി സെല്‍ ഫോണ്‍ എടുത്തു തോമാച്ചനെ വിളിച്ച്‌ വിശേഷങ്ങള്‍ എല്ലാം പറഞ്ഞൂ.. അവന്‍ അത്‌ കേള്‍ക്കാത്ത മാത്രയില്‍ ഒരുമാതിരി വളിച്ച കുറെ ഉപദേശങ്ങളും, ` നമ്മുടെ വീടല്ലേ, അല്‍പ്പം പണി ചെയ്‌തതുകൊണ്ട്‌ നിന്റെ അഭിമാനം ഇടിഞ്ഞു പോകില്ല.. അങ്ങനെ കുറെ` ഉപദേശങ്ങള്‍ കേട്ട്‌ മടുത്തു എപ്പോഴോ ഫോണ്‍ കട്ട്‌ ചെയ്‌തു. എന്നിട്ടങ്ങനെ കൌച്ചില്‍ ഇരിക്കുമ്പോള്‍ ഗരാജു ഡോര്‍ തുറക്കുന്ന ശബ്ദം കേട്ട്‌. അപ്പോള്‍ മനസ്സിലായ ഭാര്യ വന്നുവെന്ന്‌. കുറെ പ്ലാസ്റ്റിക്‌ സഞ്ചികളും ഒക്കെയായ്‌ അവള്‍ ഞാന്‍ ഇരുന്ന മുറിയിലേക്ക്‌ കടന്നു വന്നു. ഞാന്‍ ഒന്നും മിണ്ടാന്‍ പോയില്ല. സഞ്ചികള്‍ എല്ലാം തൂക്കി അവള്‍ മുകളിലെ മാസ്റ്റര്‍ ബെഡ്‌ റൂമില്‍ കൊണ്ടുവെച്ചിട്ട്‌ തിരികെവന്നു. ചുറ്റുപാടും ഒന്ന്‌ കണ്ണോടിച്ചിട്ടു ചോതിച്ചു . ഇന്നലത്തെ കള്ളിന്റെ കേട്ടുവിട്ടോ? നിങ്ങള്‍ വല്ലതും കഴിച്ചാരുന്നോ? ഞാന്‍ മറുപടിയൊന്നും പറഞ്ഞില്ല. അവള്‍ തുടര്‍ന്ന്‌, ഞാനും ആലീസ്സന്റിയും ആപ്പിള്‍ ബീസില്‍ നിന്നും ആഹാരം കാഴിച്ചാരുന്നു. നിങ്ങള്‍ക്ക്‌ വല്ലതും വേണമെങ്കില്‍ ഫ്രിഡ്‌ജില്‍ എന്തെങ്കിലും കാണും, വേണേ എടുത്തു ചൂടാക്കി കഴിച്ചോളു. അപ്പോള്‍ ഞാനവളോട്‌ ചോതിച്ചു, അങ്ങനയെങ്കില്‍ ഈ ഇറച്ചിയും മീനുമൊക്കെ എന്തുചെയ്യണം. അവളുടെ മറുപടി, ഓ അതുഞാനങ്ങു മറന്നു. ആ മീന്‍ എടുത്തു ഫ്രിട്‌ജിലും ഇറച്ചി ഫ്രീസറിലും വെയ്‌കൂ.. ഞാന്‍ നാളെ സമയമുണ്ടെങ്കില്‍ കറിവെച്ചുകൊള്ളാം. ഇത്രയും പറഞ്ഞവള്‍ ബാക്കി കോറകള്‍ നാളത്തേയ്‌ക്ക്‌ മാറ്റിവെച്ചിട്ടായിരിക്കാം മുകളിലത്തെ ബെഡ്‌ റൂമിലേക്ക്‌ പോയി.

ഓരോന്ന്‌ ചിന്തിച്ചുകൊണ്ട്‌ ഞാന്‍ അങ്ങനെ തന്നെ ഇരുന്നു. എന്തുകൊണ്ടിതെല്ലാം അനുഭവിക്കേണ്ടിവന്നു? എന്തിനു ഞാന്‍ ഇന്നലെ അത്രയധികം കള്ളുകുടിച്ചു. അതുകൊണ്ടല്ലേ ഇതെല്ലാം അനുഭവിക്കേണ്ടി വന്നത്‌. ഇല്ല ഇനിയും മേലാല്‍ ഒരു കള്ളുകുടിയില്ല. ഇതാ ഇവിടെ ഇപ്പോള്‍ കൊലൊടിച്ചിട്ടിരിക്കുന്നു . വീണ്ടും ചിന്തകളിലേക്ക്‌ കടന്നു പോയി. ഇതാവരുന്നു തോമാച്ചന്റെ ഫോണ്‍ വീണ്ടും. വരുന്നോ രണ്ടെണ്ണം വീശാം, ഉടനെഴുന്നേറ്റു തോമാച്ചന്റെ വീട്ടിലേക്കു വണ്ടിവിട്ടു... ഹ്മം നാളത്തെ കാര്യം എന്തിനോര്‍ക്കണം..തീരുമാനങ്ങള്‍ നാളെയും ആവാമല്ലോ..

നിങ്ങളുടെ കമന്റുകള്‍.. എനിക്കയച്ചുതരൂ.. mathewmoolecheril@gmail.com
പാവം ജോണ്‍സണ്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക