കോട്ടയം ജില്ലയില്‍ വൈക്കത്തിനു സമീപം വേമ്പനാട്ടു കായലോരത്ത് പക്ഷികളും പാടശേഖരങ്ങളും പാദസരം തീര്‍ത്ത ഹരിത ഭൂമിയാണ് വെച്ചൂര്‍. കായലില്‍ നിഴല്‍ വീഴ്ത്തി നില്‍ക്കുന്ന ആറു നൂറ്റാണ്ട് പഴക്കമുള്ള സെന്റ് മേരീസ് പള്ളിയൊഴിച്ചാല്‍ അവിടെ എന്തുണ്ട്? ഭൂമുഖ ത്തു നിന്നു ഇല്ലാതായെന്ന് കരുതപ്പെട്ട ലോകത്തിലെ ഏറ്റം ചെറിയ പശുവുണ്ട്--യു.എന്‍. അംഗീകരിച്ച കാമധേനു വെച്ചൂര്‍പശു.
ശരാശരി 124 സെന്റിമീറ്റര്‍ നീളവും 87 സെന്റിമീറ്റര്‍ ഉയരവും ഔഷധ ഗുണമുള്ള മൂന്നു ലിറ്റര്‍ പാലുമുള്ള വെച്ചൂര്‍ പശു ലോകത്തിലെ ഏറ്റം ചെറിയ പശു എന്ന പേരില്‍ ഗിന്നസ് ബുക്കില്‍ ഇടംപിടിച്ചിട്ടുണ്ട്. മുപ്പതു ച.കി.മീ.വലിപ്പം, പകുതിയും കായലിനോടു ചേര്‍ന്ന 13 വാര്‍ഡുകള്‍, ഒമ്പതിലും വനിതാ മെമ്പര്‍മാര്‍, 17,482 ജനം, അതാണ് വെച്ചൂര്‍പഞ്ചായത്ത്.
പോര്‍ട്ടുഗീസുകാര്‍ എത്തുന്നതിനു 35 വര്‍ഷം മുമ്പ് 1463ല്‍ വെച്ചൂര്‍ പള്ളിയുണ്ടായിരുന്നുവെന്നു രേഖകളുണ്ട്. അധിനിവേശകാലത്ത് റോമില്‍ നിന്ന് കൊണ്ടുവന്ന കന്യാ മറിയത്തിന്‍റെ ചിത്രമാണ് മദ്ബഹായില്‍ പ്രതിഷ്ട്ടിച്ച് 'വെച്ചൂര്‍ മുത്തി' എന്ന പേരില്‍ നാനാജാതി വിശ്വാസികളെ ആകര്‍ഷിച്ചു കൊണ്ടിരിക്കുന്നത്. നാട്ടുകാരനായ ആദ്യത്തെ ഇടയന്‍ പള്ളിവീട്ടില്‍ ചാണ്ടിമെത്രാന്‍റെ ആസ്ഥാനവും വെച്ചൂര്‍ ആയിരുന്നു.
മാര്‍ത്താണ്ഡവര്‍മ്മ തിരുവിതാംകൂ.ര്‍ വെട്ടിപ്പിടിക്കുന്ന തിനു മുമ്പ് കടുത്തുരുത്തി ആസ്ഥാനമായ വടക്കന്‍കൂര്‍ രാജ്യത്തിന്‍റെ ഭാഗമായിരുന്നു കടല്‍ വച്ചുണ്ടായ കുട വെച്ചൂര്‍ അഥവാ വെച്ചൂര്‍. മലനാട്ടിലുണ്ടാകുന്ന കുരുമു ളക് വിദേശികള്‍ക്ക് വില്‍ക്കാന്‍ ആദ്യം കൊടുങ്ങല്ലൂരിലേ ക്കും പിന്നീട്കൊച്ചിയിലേക്കും കെട്ടുവള്ളത്തി.ല്‍ കൊണ്ടുപോകുമ്പോള്‍ ഇടത്താവളം ആയിരുന്നു നദീ-കായല്‍ സംഗമവേദിയായ വെച്ചൂര്‍. അവിടം ഒരു വലിയ വാണിജ്യകേന്ദ്രവും ദേവദാസികളുടെ ആസ്ഥാന വും ആയിരുന്നുവെന്നു ചിരപുരാതനമായ ഉണ്ണ്നീലി സന്ദേശത്തില്‍ പറയുന്നു. പോര്‍ട്ടുഗീസ്കാരെ തോല്‍പ്പിച്ചു ഡച്ചുകാര്‍ വന്നപ്പോഴും ആ പ്രതാപം തുടര്‍ന്നു.
കൊച്ചിയിലെ ഡച്ച് ഗവര്‍ണര്‍ അഡ്മിറല്‍ വാന്‍ റീഡ് ഏഷ്യയിലെ സസ്യജാലങ്ങളെക്കുറിച്ചു തയാറാക്കിയ ഹോര്‍ത്തുസ് മലബാറിക്കുസ് എന്ന ഐതിഹാസിക ഗ്രന്ഥം വെച്ചൂര്‍ അടുത്ത ചേര്‍ത്തല കടക്കരപള്ളി സ്വദേശി ഇട്ടി അച്യുതന്‍ എന്ന ഈഴവ വൈദ്യരും ചേര്‍ന്നാണ് എഴുതിയതെന്നും 12 വാല്യങ്ങളായി ആംസ്ടര്‍ഡാമില്‍ പ്രസിദ്ധീകരിക്കാന്‍ (1678-1703) വേണ്ടി അത് ലത്തീനിലേക്ക് വിവര്‍ത്തനം ചെയ്തത് വെചൂരിലെ കര്‍മമ്മലീത്ത വൈദികന്‍ മാത്യൂസ് ആയിരുന്നുവെന്നും പുസ്തകത്തില്‍ തന്നെയുണ്ട്.
"ഇന്ന് വെച്ചൂരില്‍ ലഭിക്കാത്ത ഒരേ ഒരു വസ്തു വെച്ചൂര്‍ പശുവാണ്"-- എഴുപതു വര്‍ഷം മുമ്പ് സെന്റ് മേരീസ് പള്ളിയോടടുത്ത ജങ്ക്ഷന് അംബികാ മാര്‍ക്കറ്റ് എന്ന് പേരിട്ട ചരിത്രകാരന്‍ ദളിത്ബന്ധു എന്‍.കെ. ജോസ് പറയുന്നു. "എന്നാല്‍ കുടവെച്ചൂര്‍ പള്ളി അഭിമാനത്തോ ടെ ശിരസ് ഉയര്‍ത്തിപ്പിടിച്ചു തന്നെ നിലകൊള്ളുന്നു"--2006ല്‍ ഇറങ്ങിയ 'കുടവെച്ചൂര്‍--ദേശവും ദേവാലയവും' എന്ന കൃതിയില്‍ ജോസ് എഴുതി. വയലാറിന്‍റെ സഹപാഠിയാണ്. 130 പുസ്തകങ്ങള്‍ രചിച്ച ഇദ്ദേഹം. വരുന്ന ഫെബ്രുവരിയില്‍ തൊണ്ണൂറാം ജന്മദിനം.
എന്നാല്‍ വെച്ചൂര്‍ പശു തീരെ ഇല്ലാതായോ? ആറും തോടും പാടശേഖരവും പച്ചപ്പുല്‍മേടും ധാരാളമുള്ള വെച്ചൂര്‍ എന്ന തുരുത്തില്‍ മായം കലരാത്ത 'പിഗ്മി' പശുക്കള്‍ ധാരാളം ഉണ്ടായിരുന്നു എന്നതിന് തെളിവു ണ്ട്. പക്ഷേ ജേഴ്സി, സ്വിസ്സ് ബ്രൌണ്‍ പശുക്കളെ കൊണ്ടുവന്നു സങ്കലനം ചെയ്തു പാല്‍ ഉത്പാദനം കൂട്ടാനുള്ള സര്‍ക്കാരിന്‍റെ നയം അവയുടെ വംശനാശ ത്തിനു വഴിത്താരയിട്ടു.
തൃശൂരിലെ കേരള കാര്‍ഷിക സര്‍വകലാശാലയില്‍ മൃഗസംരക്ഷണ വിഭാഗം പ്രൊഫസര്‍ ആയിരുന്ന ഡോ. ശോശാമ്മ ഐപ്പിന്‍റെ നേതൃത്വത്തില്‍ ഡോ.ജയന്‍ ജോസഫ്, ഡോ.കെ.സി.ജയന്‍ ശിഷ്യര്‍ അനില്‍ സക്കറിയ, സതീഷ്കുമാര്‍ താണിശ്ശേരി എന്നിവരങ്ങിയ ടീം വെച്ചൂര്‍ പശുവിനെ അന്വേഷിച്ചു ഇറങ്ങുന്നത് മൂന്ന് പതിറ്റാണ്ട് മുമ്പാണ്. വെച്ചൂരടുത്തു ഉല്ലലസ്വദേശി മനോഹരന്‍റെ വീട്ടില്‍ രണ്ടു പശുക്കളെ അവര്‍ കണ്ടെത്തി. യാചിച്ചു മോഹിച്ചു ഒന്നിന് 1200 രൂപക്കു വാങ്ങി. അത്തവണ ഒരു മൂരിക്കാള ഉള്‍പ്പെടെ എട്ടെണ്ണത്തിനെ ടീമിനു സംഘടിപ്പി ക്കാന്‍ കഴിഞ്ഞു.
"ഞാനാണ് അവര്‍ക്ക് പശുക്കളുടെ കാര്യം ആദ്യം പറഞ്ഞുകൊടുത്തത്" വെച്ചൂരില്‍ ഇടയാഴത്തിനടുത്ത് കര്‍ഷകപ്രഭു രാജന്‍ സ്വാമി എന്ന കൈതാരത്ത് കെ.എസ്.നാരായണ അയ്യ.ര്‍ അഭിമാനപൂര്‍വം പറയുന്നു. വൈക്കത്തഷ്ടമിക്കു ബ്രാഹ്മണസമൂഹത്തിന്‍റെ വകയായി പതിവുള്ള സമൂഹസദ്യയുടെ ചുമതലക്കാരനെന്ന നില യില്‍ തിരക്കിലായിരുന്നു. അഷ്ടമിദിവസത്തെ പാല്‍പായ സത്തിനുള്ള അരി തയ്യാറാക്കിക്കഴിഞ്ഞു. സ്വന്തമായി രണ്ടു വെച്ചൂര്‍ പശുക്കള്‍ അദ്ദേഹത്തിനുണ്ട്.
അഛ്ചന്‍ വി.എന്‍ കൃഷ്ണയ്യര്‍ ആയിരുന്നു വെച്ചൂര്‍ പഞ്ചായത്തിന്‍റെ ആദ്യ പ്രസിഡന്റ്. ആ പാരമ്പര്യം കാത്തു സൂക്ഷിക്കാനായില്ല. നാഗപ്പൂരില്‍ പഠിക്കുമ്പോള്‍ ആദ്യത്തെ എഴുത്തിനു ഐ.എ.എസ്. പരീക്ഷ ജയിച്ചു, പക്ഷേ അമ്മ മരിച്ചതിനാല്‍ പോയില്ല, നാട്ടില്‍ കൃഷി-പശുപരിപാലനം ആയിക്കൂടി. ഭൂപരിഷ്കരണ കാലത്ത് നൂറേക്കര്‍ സര്‍ക്കാരിനു സറണ്ടര്‍ ചെയ്ത കുടുംബമാണ്. 81 ആയിട്ടും അഷ്ട്ടമിക്കു ഫോക്സ് വാഗണ്‍ വെന്ടോ ഓടിച്ചു വൈക്കത്ത് പോകാന്‍ റെഡി.
കൂടുതല്‍ പശുക്കളെ തേടി സര്‍വകലാശാലാ ടീം കേരളം മുഴുവന്‍ അലഞ്ഞു. വന്ദനശിവ മുതല്‍ ഒരുപാട് പേര്‍ എതിര്‍ക്കാനുമുണ്ടായി. ഒരു തനതു വര്‍ഗത്തിന്‍റെ ജനിതക രഹസ്യം വിദേശീയര്‍ക്കു വില്‍ക്കാന്‍ ഗൂഡശ്രമം എന്ന് പറഞ്ഞുകൊണ്ട്. പക്ഷേ ആ നിസ്തന്ദ്രയജ്ഞത്തിനു ഫലമുണ്ടായി. ഇന്ന് യുണിവേഴ്സിറ്റിയുടെ വെച്ചൂര്‍ പശു സംരക്ഷണ കേന്ദ്രത്തില്‍ ഇരുനൂറോളം പശുക്കളുണ്ട്. അവ പെറ്റ് പെരുകി കുട്ടികളെ വിതരണം ചെയ്തു വരുന്നു. കേരളത്തില്‍ ആകെ 3000-4000 പശുക്കളായി.
ഇന്ത്യന്‍ കൌണ്‍സി.ല്‍ ഒഫ് അഗ്രികള്‍ചര്‍ റിസര്‍ച്ചും നാഷണല്‍ ബയോഡവേഴ്സിറ്റി അതോറിറ്റിയും യു.എന്‍. കീഴിലുള്ള ഫുഡ് ആന്‍ഡ് അഗ്രികള്‍ചര്‍ ഒര്‍ഗനൈസെ ഷനും ഈ സംരക്ഷണത്തെ പിന്തുണക്കുന്നു. ഡോ. ഐപ്പും കൂട്ടരും ചേര്‍ന്നു രൂപീകരിച്ച വെച്ചൂര്‍ കണസര്‍വേഷന്‍ ട്രസ്റ്റ് ആണു മറ്റൊരു സംരക്ഷണ വേദി. എന്തുവേണ്ടി, ഇന്ന് ഒരു പശുക്കുട്ടിക്കു ചോദിക്കുന്ന വില 25,000 മുതല്‍ ഒന്നര ലക്ഷം രൂപ വരെയാണ്. വെച്ചൂര്‍ എന്ന പേരില്‍ ഒരുപാട് തട്ടിപ്പും നടക്കുന്നു.
പള്ളിയില്‍ ഒമ്പതു മാസം മുമ്പ് സ്ഥലം മാറിവന്ന വികാരി ഫാ. ജോയി കണ്ണമ്പുഴ, കായലോരത്തു സസ്യ ശ്യാമള കോമളമായ അന്തരീക്ഷത്തില്‍ അമ്മയുടെ സവിധെ കഴിയുക ധന്യമായ അനുഭവമാണെന്ന് പറഞ്ഞു. ഏഴ് വര്‍ഷം ആയിരം ബെഡ് ഉള്ള അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയുടെ ജോ.ഡയറക്ടര്‍ ആയിരുന്നു. പള്ളിയുടെ ഇരുപതേക്കര്‍ വളപ്പില്‍ രണ്ടു വെച്ചൂര്‍ പശുക്കളെ തീറ്റിപോറ്റി വളര്‍ത്തുന്നു.
പള്ളിയുടെ കല്‍ക്കുരിശിനരികിലൂടെ കായലോരം വരെ എന്നും വെളുപ്പിന് ഓടാനെത്തുന്ന ഫോട്ടോഗ്രാഫര്‍ അനില്‍കുമാറും അച്ചിനകം വാര്‍ഡ് മെമ്പര്‍ സോജി ജോര്‍ജും വന്നെത്തി. ഒപ്പം പള്ളിവാര്‍ഡ് മെമ്പര്‍ ബൈജു കുഞ്ഞുമോനും. പഞ്ചായത്ത് വികസന കാര്യ സമിതി അധ്യക്ഷയായ ശ്രീമതി ബൈജു എല്ലാക്കാര്യങ്ങളിലും പള്ളിയുമായി സഹകരിക്കുന്ന ആളാണ്. സോജി ആകട്ടെ, വെച്ചൂര്‍ ആരോഗ്യ സംരക്ഷണ സമിതി വിവിധ സംഘടനകളെ ഒരുക്കൂട്ടി നടത്തിയ ക്ലീന്‍ വേമ്പനാട് കാമ്പൈനു മുന്നില്‍ നിന്നു. മന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. സികെ ആശ എം.എല്‍.എ. അധ്യക്ഷത വഹിച്ചു.
പശുവും പള്ളിയും അല്ലാതെ നിങ്ങള്‍ക്ക് എന്തുണ്ട്?" പതിനേഴ് വര്‍ഷമായി എല്‍.ഡി.എഫ്. ഭരിക്കുന്ന വെച്ചൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി. ശകുന്തളയോട് ചോദിച്ചു. "ഈ പ്രകൃതി. കായലും ആറും തോടും ഇടപിണഞ്ഞു കിടക്കുന്ന ഇതുപോലൊരു ഭൂമി അപൂര്‍വമല്ലേ?" എന്ന് മറുചോദ്യം. പത്താം വാര്‍ഡില്‍ കായലിനക്കരെ തുരുത്തായി കിടക്കുന്ന ഫിലിപ്കുട്ടീസ് ഫാം എന്ന അമ്പത് ഏക്കറില്‍ ആനിയമ്മയും മരുമകള്‍ അനുവും കൈകോര്‍ത്ത് നടത്തുന്ന റിസോര്‍ട്ടിലേക്ക് വിദേശികളുടെ ഒഴുക്കാണ്. അവരുടെ കോട്ടേജുകള്‍ കേരളത്തിന്‍റെ പൊയ്പ്പോയ വാസ്തുശില്‍പകലയുടെ നേര്‍ക്കാഴ്ച്ചയും.
ടൂറിസത്തില്‍ നിന്ന് പക്ഷേ രജിസ്ട്രേഷന്‍ ഫീ അല്ലാതെ ഒരു വരുമാനവും പഞ്ചായത്തിനു ഇല്ല. ബണ്ട് റോഡിലെ ഓയില്‍ പാം റൈസ് മില്ലില്‍ നിന്ന് കിട്ടുന്ന ഒരുലക്ഷം രൂപയുടെ വാര്‍ഷിക കെട്ടിട നികുതിയാണ് ഏറ്റം വലിയ വരുമാനം. എട്ടു മാസമായി ജനപ്രതിനിധികള്‍ക്ക് ടി.എ. കൊടുക്കാന്‍ പോലും കഴിയുന്നില്ലെന്ന് പ്രസിഡന്റ്റ് പറഞ്ഞു. കോട്ടയം-കുമരകം-വൈക്കം-ആലപ്പുഴ റോഡു കള്‍ സംഗമിക്കുന്ന ബണ്ട്റോഡ് ജങ്ക്ഷനില്‍ ഒരു ബസ് സ്റേഷന്‍ കോംപ്ലക്സ് നിര്‍മ്മിക്കാന്‍ ആഗ്രഹമുണ്ട്. സ്ഥലവുമുണ്ട്. പദ്ധതി വിഹിതത്തി.ല്‍ കിട്ടിയ രണ്ടുകോ ടികൊണ്ടു റോഡുകളും പാലങ്ങളും നിര്‍മ്മിച്ചുകൊണ്ടി രിക്കുന്നു.
ശകുന്തളയും ഭര്‍ത്താവ് രഘുവും മറ്റം വാര്‍ഡിലെ നല്ല കൃഷിക്കാരാണ്. പത്തേക്കറി.ല്‍ നെല്‍കൃഷിയുണ്ട്. സ്വന്തം വാര്‍ഡിലെ ഷാജി വെച്ചൂര്‍ എന്ന മാതൃകാ കര്‍ഷകനെ അവര്‍ പരിചയപ്പെടുത്തി. ആകാശവാണിയുടെ വയലും വീടും പരിപാടിയുടെ താരമാണ്. ഭാര്യ ഉഷയുമൊത്തു വെച്ചൂ.ര്‍ പശു ഉള്‍പെടെ ഒരു ഡസന്‍ ഗോക്കളെയും ആടുകളെയും കോഴിയെയുമെല്ലാം വളര്‍ത്തുന്നു. 24 സെന്റില്‍ മൂന്നു കിടക്കമുറികളോടെ പുതിയ വീട് വയ്ക്കുകയാണ്. നാല് മാസം കൊണ്ടു പണി തീര്‍ത്ത് പാലുകാച്ചലും മകന്‍ അഭയനാഥും ആഷ്‌ലിയുമായുള്ള വിവാഹവും ഒന്നിച്ചു നടത്താനുള്ള തയ്യാറെടുപ്പിലാണ്. താലികെട്ട് കഴിഞ്ഞു.
കല്യാണം കഴിഞ്ഞിട്ടു വേണം എം.എല്‍.എ.സി.കെ.ആശ യുടെ സ്വപ്ന പദ്ധതിയില്‍ പങ്കാളിയാകാന്‍. വെച്ചൂര്‍ പശുവിനു വേണ്ടി രണ്ടുകോടി രൂപയുടെ ഒരു പ്രോജെ ക്റ്റ്.
വെച്ചൂര്‍ പശുവിനെ വളര്‍ത്തുന്ന വെച്ചൂര്‍ക്കാരുടെ ലിസ്റ്റ് വളര്‍ന്നു കൊണ്ടിരിക്കുന്നു. വാര്‍ഡ് മൂന്നിലെ ജയകുമാര്‍, വാര്‍ഡ് ഏഴിലെ ഷിബു-രഞ്ജിതമാര്‍, വാര്‍ഡ് പത്തിലെ ജഗദീഷ് എന്നിങ്ങനെ. തൊട്ടടുത്ത കുമരകത്ത് ടൂറിസം പുരസ്‌കാരങ്ങ.ള്‍ വാരിക്കൊട്ടുന്ന കോക്കനട്ട് ലഗൂണിന്‍റെ ബ്രാന്‍ഡ് അംബാസഡര്‍ പോലും വെച്ചൂര്‍ പശു ആണ്.
(ചിത്രങ്ങളില്‍ ചിലതിനു കടപ്പാട്: അനില്‍കുമാര്‍, ഇന്ദുലേഖ ഫോട്ടോസ്, വെച്ചൂര്‍, വൈക്കം മധു)