ന്യൂയോര്‍ക്ക്: കാലദേശങ്ങള്‍ക്കനുസരിച്ചുള്ള മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടു
കൊണ്ട് അമേരിക്കയിലെ മലങ്കര കത്തോലിക്കാ സഭ മുന്നോട്ടു പോകണമെന്നും
അല്ലാത്തപക്ഷം കാലഹരണപ്പെട്ടു പോകുന്ന അവസ്ഥ സംഭവിക്കുമെന്നും അമേരിക്കന്‍
ഭദ്രാസന ബിഷപ്പ് ഫിലിപ്പോസ് മാര്‍ സ്‌തെഫാനോസ് ചൂണ്ടിക്കാട്ടി.
റോക്ക്‌ളാന്റിലെ സെന്റ് പീറ്റേഴ്‌സ് മലങ്കര കത്തോലിക്കാ ദേവാലയത്തില്‍
പ്രഥമ സന്ദര്‍ശനത്തിനെത്തിയ ബിഷപ്പ് ഇടവകാംഗങ്ങളുമായി സംസാരിക്കവെയാണ്
ഭാവിയെപ്പറ്റി മനസ്സു തുറന്നത്.
രണ്ടാമത്തേയും മൂന്നാമത്തേയുമൊക്കെ തലമുറയാകുമ്പോള്‍ സഭയ്ക്ക് ഇവിടെനിന്ന്
വൈദീകരും കന്യാസ്ത്രീകളും ഉണ്ടാകണം. എന്നും കേരളത്തില്‍ നിന്നുള്ള വൈദീകരെ
ആശ്രയിക്കാനാവില്ല.
അതേസമയം മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാതെ മുന്നോട്ടുപോകുവാനുമാവില്ല. ട്രാന്‍സ്
ലിറ്ററേഷന്‍ വഴി കുട്ടികള്‍ മലയാളം വായിച്ചുവെന്നിരിക്കും. പക്ഷെ അതിന്റെ
അര്‍ത്ഥം അവര്‍ ഗ്രഹിക്കുന്നുണ്ടാവില്ല. അര്‍ത്ഥം അറിഞ്ഞാല്‍ മാത്രമേ അതു
നമ്മുടെ ഹൃദയത്തില്‍ പതിയുകയും മാറ്റത്തിനു വഴിയൊരുക്കുകയും ചെയ്യൂ.
സ്ഥാനമേറ്റിട്ട് ഒരുമാസം മാത്രം ആയതിനാല്‍ താന്‍ ഇപ്പോള്‍
കിന്റര്‍ഗാര്‍ട്ടനില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയെപ്പോലെയാണ്. സഭയുടെ വിവിധ
പള്ളികള്‍ സന്ദര്‍ശിച്ചതില്‍ വിശ്വാസതീക്ഷണതയുള്ള സഭാസമൂഹത്തെ
കാണാനായതില്‍ സന്തോഷമുണ്ട്. എങ്കിലും ആറു മാസമെങ്കിലും കഴിയാതെ
തീരുമാനങ്ങള്‍ എടുക്കരുതെന്ന ചിന്താഗതിക്കാരനാണ്.
സ്വന്തംദേവാലയത്തില്‍ ക്രിസ്മസ് ശുശ്രൂഷ നടത്തണമെന്നാണ്
ആഗ്രഹിച്ചിരുന്നതെന്നും എന്നാല്‍ അതു നടക്കാനിടയില്ലെന്നും വികാരി ഫാ.
അഗസ്റ്റിന്‍ മംഗലത്ത്അറിയിച്ചു. അനുമതിക്കായുള്ള രേഖകള്‍ സ്റ്റേറ്റ്
അറ്റോര്‍ണി ജനറലിന്റെ ഓഫീസില്‍ സമര്‍പ്പിച്ചിരിക്കുകയാണു. അതു
ക്രിസ്തുമസിനു മുന്‍പ് അംഗീകരിക്കുമെന്നു കരുതുന്നില്ലെന്നു വികാരി പറഞ്ഞു.
അതില്‍ നിരാശപ്പെടേണ്ടതില്ലെന്നു ബിഷപ്പും പറഞ്ഞു. നൂറ്റാണ്ടുകളുടെ
കാത്തിരിപ്പിനൊടുവിലാണ് രക്ഷകന്‍ അവതരിച്ചത്. വന്ധ്യയായ എലിസബത്ത് ഏറെ
വൈകിയാണ് പുത്രനെ പ്രസവിച്ചത്. ക്രിസ്മസിനെ വരവേല്‍ക്കാനുള്ള ഈ ആഗമന
കാലത്ത് നാം പ്രതീക്ഷാനിര്‍ഭരരായി കാത്തിരിക്കുകയാണു വേണ്ടത്. ഓരോന്നും
ദൈവത്തിന്റെ പദ്ധതികള്‍ക്കനുസരിച്ചാണ് പ്രാവര്‍ത്തികമാകുന്നതെന്ന
വിശ്വാസത്തില്‍ മുന്നേറണം.
പള്ളി സെക്രട്ടറി സൈമണ്‍ മാത്യു, ട്രഷറ ജോസ് പ്ഫിലിപ്പ് മറ്റു ഇടവകാംഗ്ങ്ങള്‍ തുടങ്ങിയവര്‍ ചേര്‍ന്നു ബീഷപ്പിനെ സ്വീകരിച്ചു.