ഈ ലോകത്തിന്റെ യാതൊരു മായവും അറിയാത്ത നിഷ്‌കളങ്കയായ കുഞ്ഞായിരുന്നു
ഷെറിന്‍ എന്ന് ജെസി തോമസ് പറഞ്ഞു. പെറ്റമ്മയാല്‍, പോറ്റമ്മയാല്‍,
സ്വന്തക്കാരാല്‍ പീഡനമേറ്റ പുഷ്പമായിരുന്നു അവള്‍. ഒരു പ്രാവശ്യം പോലും
അമ്മിഞ്ഞപ്പാല്‍ കുടിക്കാതെ, അതിനുള്ള അവകാശമില്ലാതെ പിരിഞ്ഞു പോയ പിഞ്ചു
കുഞ്ഞ്. ഇനിയും ഒന്നും അറിയാത്ത കുഞ്ഞുങ്ങള്‍ക്ക് ഇത്തരം ഒന്നും
സംഭവിക്കരുത്. നമ്മുടെ നിരാശയില്‍ നിന്നു തീരുമാനങ്ങളെടുക്കാതെ കുഞ്ഞുങ്ങളെ
കുഞ്ഞുങ്ങളായി തന്നെ കാണുവാന്‍ എല്ലാ മാതാപിതാക്കള്‍ക്കും കഴിയട്ടെ എന്നു
പ്രാര്‍ഥിക്കുന്നു.
പി.പി. ചെറിയാന്‍, ജൂഡ് കട്ടപ്പുറം, സാം പവര്‍വിഷന്‍,
മീനു എലിസബത്ത്, ഷാജി മാത്യു എന്നിവരും പങ്കെടുത്ത ചുരുക്കം ചില മലയാളികളിലുള്‍പ്പെടുന്നു
ഇതേ സമയം ഷെറിനെ സംരക്ഷിക്കുന്നതില്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സര്‍വീസ്
പരാജയപ്പെട്ടതായി സി.പി.എസ്. കമ്മീഷണര്‍ ഹാങ്ക് വിറ്റ്മാന്‍ സമ്മതിച്ചു.
ഷെറിനു പീഡനമേല്‍ക്കുകയും എല്ലുകള്‍ ഒടിയുകയും ചെയ്തുവെന്നു ഡോക്ടര്‍
അറിയിച്ചുവെങ്കിലും ഷെറിനെ വളര്‍ത്ത് മാതാപിതാക്കളൂടെ പക്കല്‍ നിന്നു
നീക്കം ചെയ്യാന്‍ സി.പി.എസിനായില്ല. ഇതു വലിയ വീഴ്ച തന്നെയാണെന്ന് അദ്ധേഹം
പറഞ്ഞു. ഈ തീരുമാനം അവസാനം കുട്ടിയുടെ മരണത്തില്‍ തന്നെ കലാശിച്ചു.
സി.പി.എസിനു ആവശ്യമായ ഫണ്ടോ മറ്റു സൗകര്യങ്ങളോ ഇല്ലെന്നും ഇതൊക്കെയും
തങ്ങളുടെ പ്രവര്‍ത്തനനങ്ങളെ ബാധിക്കുന്നുണ്ടെന്നും അദ്ധേഹം പറഞ്ഞു. ഇത്തരം
കേസുകള്‍ കൈകാര്യം ചെയ്യാന്‍ ഇപ്പോള്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തി.
ആവശ്യത്തിനു ഫണ്ടിംഗ് ഉണ്ടായിരുന്നുവെങ്കില്‍ ഷെറിന്റെ സ്ഥിതി
ഇതാകുമായിരുന്നില്ല.
കുട്ടി പാല്‍ കുടിച്ചില്ലെന്നും മറ്റുമുള്ള വളര്‍ത്തു മാതാപിതാക്കളായ
വെസ്ലി മാത്യുസിന്റെയും സിനിയുടെയും മൊഴി വിശ്വസനീയമല്ല. ഒരു കൊച്ചു
കുഞ്ഞിനോട് ഇങ്ങനെയൊക്കെ പെരുമാറി എന്നത് തന്നെ അമ്പരപ്പിക്കുന്നു.
കഴിഞ്ഞ വര്‍ഷം ജൂണിലാണു ബീഹാറില്‍ നിന്നൂ കുട്ടിയെ വെസ്ലിയും സിനിയും
ദത്തെടുത്തത്. മൂന്നു മാസത്തിനുള്ളില്‍ തന്നെ കുട്ടിയുടെ കൈ ഒടിഞ്ഞു. മൂത്ത
കുട്ടി സോഫയില്‍ നിന്നു തള്ളിയിട്ടതാണെന്നാണു അതേപ്പറ്റി സിനി ഡോക്ടറോട്
പറഞ്ഞത്. ഈ വര്‍ഷം ഫെബ്രുവരിയിലും മാര്‍ച്ചിലും കുട്ടിയുടെ എല്ലുകള്‍
ഒടിഞ്ഞു. സ്ലൈഡില്‍ നിന്നു വീണു പരുക്കേറ്റു എന്നായിരുന്നു വിശദീകരണം.
എന്നാല്‍ അത് അവിശ്വസനീയമാണെന്നു പറഞ്ഞാണ് ഡോക്ടര്‍ വിവരം സി.പി.എസിനു
റിപ്പോര്‍ട്ട് ചെയ്തത്. അവര്‍ വീട് സന്ദര്‍ശിച്ചുവെങ്കിലും കാര്യമായ
നടപടികള്‍ ഒന്നും എടുത്തില്ല.