Image

ഇതള്‍വിരിഞ്ഞ ശരത്കാലം (പകല്‍ക്കിനാവ്- 76: ജോര്‍ജ് തുമ്പയില്‍)

Published on 08 November, 2017
ഇതള്‍വിരിഞ്ഞ ശരത്കാലം (പകല്‍ക്കിനാവ്- 76: ജോര്‍ജ് തുമ്പയില്‍)
മരങ്ങള്‍ ഇലപൊഴിച്ചു തുടങ്ങിയിരിക്കുന്നു, ചിലത് മഞ്ഞ നിറത്തില്‍, മറ്റു ചിലത് ചുവപ്പു നിറത്തില്‍. അമേരിക്കയില്‍ പലേടത്തും ഋതുക്കള്‍ മാറുകയാണ.് തണുപ്പിനു മുന്നേ ഇതാ വസന്തം വന്നു നില്‍ക്കുന്നു, വിരുന്നുകാരനെ പോലെ. കവിഭാവന ഉണര്‍ന്നു നില്‍ക്കുന്നതു പോലെയാണ് മരങ്ങള്‍ കിന്നാരം പറയുന്നത്. ഇലകള്‍ തളിര്‍ക്കുകയും പൊഴിയുകയും ചെയ്യുന്ന മാസ്മരിക അന്തരീക്ഷത്തില്‍ നില്‍ക്കുമ്പോള്‍ ജീവിതത്തിലെ എല്ലാ പ്രക്ഷുബ്ധതകളും ഒരു മാത്ര മാറി നില്‍ക്കുന്നതു പോലെ തോന്നും. ഇതാണ് ഭൂമിയിലെ സ്വര്‍ഗ്ഗമെന്നു തോന്നും. ഇതിനായാണ് ജീവിതം ഇവിടെ വരെ എത്തിച്ചതെന്നു തോന്നും. ശിശിരകാലത്തു മുന്നേ എത്തിനില്‍ക്കുന്ന ഈ ശരത് കാലം ജീവിതത്തെയും ചിലതൊക്കെ ഓര്‍മ്മിപ്പിക്കുന്നു.

ന്യൂജേഴ്‌സിയില്‍ നിന്ന് അപ്‌സ്റ്റേറ്റ് ന്യൂയോര്‍ക്കിലൂടെ ന്യൂഇംഗ്ലണ്ട് ഏരിയയിലേക്കുള്ള യാത്രയിലാണ് കണ്ണിന് ഏറെ നയനാന്ദകരമായായ പ്രപഞ്ചം വിരിഞ്ഞു നില്‍ക്കുന്നത്. മരങ്ങളൊക്കെയും നിറം മാറി നില്‍ക്കുകയാണോ എന്നു തോന്നിപ്പോവും. നിരവധി തവണ ഈ റൂട്ടിലൂടെ ഈ ദൃശ്യഭംഗി കാണാന്‍ വേണ്ടി ഞാന്‍ യാത്ര ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഇവിടേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. ടൂര്‍ ഓപ്പറേറ്റര്‍മാര്‍ സഞ്ചാരികളെ എത്തിക്കുന്നു. മരങ്ങളെല്ലാം തന്നെ വര്‍ണ്ണവൈവിധ്യമൊരുക്കി കാഴ്ചക്കാരെ രമിപ്പിക്കുന്നു. ശരത്കാലത്തെ പൂര്‍ണ്ണ തോതില്‍ ആസ്വദിക്കാന്‍ പറ്റിയ സമയമാണിത്. രണ്ടാഴ്ച കൂടി പിന്നിട്ടാല്‍ മരങ്ങള്‍ ഇലകള്‍ പൊഴിക്കാന്‍ തുടങ്ങും. അതിനു മുന്നേ ഇവിടേക്ക് വരണം. കണ്ണുകളില്‍ നിറഞ്ഞു തുളുമ്പുന്ന ഈ കാഴ്ചയ്ക്ക് ഒരു എണ്ണഛായ ചിത്രത്തിന്റെ സൗന്ദര്യമാണുള്ളത്. പകൃതിയുടെ മനോഹാരിത മരങ്ങളെ വര്‍ണ്ണച്ചാര്‍ത്തുകളാല്‍ സമ്പന്നമാക്കി നിര്‍ത്തിയിരിക്കുന്നു. ചുവപ്പ്, മഞ്ഞ, ഓറഞ്ച് നിറങ്ങളിലുള്ള ഇലകള്‍ വിടര്‍ന്നു പരിലസിക്കുന്നത് മനോഹരമായ കാഴ്ചയാണ്. കാഴ്ചയുടെ വസന്തം ഒരുക്കുന്ന ശരത്കാലത്ത് ന്യൂജേഴ്‌സിയിലേക്ക് വരണം. ഇതിനു പുറമേ ശരത്കാല സൗന്ദര്യം അനുഭവിക്കാന്‍ കഴിയുന്ന ലോകത്തിലെ പത്തിടങ്ങള്‍ കൂടി നിങ്ങള്‍ക്ക് പരിചയപ്പെടുത്താം.

ഇത്തരത്തില്‍ ഏറ്റവും മനോഹരമായ ദൃശ്യം സമ്മാനിക്കുന്നത് മഡഗാസ്കറിലാണ്. വന്യജീവികളുടെ പറുദീസയായ ഇവിടം സന്ദര്‍ശിച്ചാല്‍ അത് മറക്കാനാവാത്ത അനുഭൂതിയാവും നിങ്ങള്‍ക്ക് സമ്മാനിക്കുക. ജൈവവൈവിധ്യത്താല്‍ സമ്പന്നമാണീ ആഫ്രിക്കയിലെ ഈ ദ്വീപു രാജ്യം. ജന്തു സസ്യ ഗണങ്ങളുടെ അപൂര്‍വമായ വര്‍ഗ്ഗങ്ങള്‍ ഇവിടെ ധാരാളമായുണ്ട്. ഈ ജൈവവൈവിധ്യം കാരണം പല ശാസ്ത്രജ്ഞരും മഡഗാസ്കറിനെ എട്ടാമത്തെ ഭൂഖണ്ഡമെന്ന് വിശേഷിപ്പിക്കാറുണ്ട്. ശീതകാലത്തിന്റെ മനോഹാരിതയില്‍ കുളിച്ച് നില്‍ക്കുമ്പോള്‍ ഇതു ഭൂമിയിലെ കണ്ടിരിക്കേണ്ട ഒരു സ്വര്‍ഗ്ഗമാണെന്നു പറയാതെ വയ്യ. പല ഇംഗ്ലീഷ് സിനിമകളിലും കണ്ടിട്ടുണ്ട് ജപ്പാനിലെ ശരത് കാലം. എന്നാല്‍ ജപ്പാനിലെ ക്യോട്ടോ എന്ന സ്ഥലത്തെ ശരത് സൗന്ദര്യമാണ് കാണേണ്ടത്. മനോഹരമായ പാരമ്പര്യങ്ങള്‍ ഒത്തു ചേരുന്ന ഇവിടം ശരത് കാലത്തിന്റെ വരവ് ആഘോഷിക്കാന്‍ പറ്റിയ ഇടം തന്നെയാണ്. ഗിഫു ദ്വീപാണ് ഇവിടുത്തെ അതിമനോഹരമായ ഇടം. ഇവിടുത്തെ ക്ഷേത്രങ്ങളുടെ മേല്‍ക്കൂരകളില്‍ വിടര്‍ന്ന് നില്‍ക്കുന്ന പൊന്‍ മരങ്ങള്‍ ഒരുക്കിയിരിക്കുന്ന കാഴ്ച ഒന്ന് വേറെ തന്നെയാണ്.

ഇനി യൂറോപ്പിലേക്കൊന്നു പാറി നോക്കിയാലോ, ആംസ്റ്റാര്‍ഡാമും വെനീസുമൊക്കെയുണ്ടെങ്കിലും സ്‌കോട്ട്‌ലന്‍ഡിലെ കെയ്ന്‍ഗോംസ് നാഷണല്‍ പാര്‍ക്ക് നല്ലൊരു കൈയടി കൊടുത്തേ പറ്റൂ. വന പാതകള്‍, മലകള്‍, വന്യജീവി സൗഹൃദ ഗ്രാമങ്ങള്‍ നിറഞ്ഞതാണ് കെയ്ന്‍ഗോംസ് നാഷണല്‍ പാര്‍ക്ക്. ശരത് കാലത്ത് ഇവിടെ സന്ദര്‍ശിക്കാന്‍ നിരവധി പേര്‍ എത്താറുണ്ട്. പൂവാണോ, പൂന്തളിരാണോ, അതോ പൂമ്പാറ്റയാണോ, അതോ ഇനി പച്ചിലകള്‍ തന്നെയാണോ എന്നു ദ്യോതിപ്പിക്കുമാറ് മനുഷ്യന്റെ സൗന്ദര്യസങ്കല്‍പ്പങ്ങളെ ഇവിടുത്ത കാഴ്ചതള്‍ തകിടം മറിച്ചു കളയും. മാസ്മരിക സൗന്ദര്യമാണ് സ്‌കോട്ട്‌ലന്‍ഡിലേത്. അതു പോലെ തന്നെയാണ് ഇറ്റലിയിലെ സോവോയിലും. സൗന്ദര്യ ആരാധകരും, സുഖലോലുപന്മാരുമാണ് ഇറ്റലിക്കാര്‍. ലോകത്തിലെ മറ്റേതൊരു രാജ്യത്തിനവകാശപ്പെടാവുന്നതിലധികം, ചരിത്ര പൈതൃകവും, സാംസ്കാരിക സമ്പത്തും, പ്രകൃതിഭംഗിയും ഇറ്റലിയിലുണ്ട്. ഇറ്റലിയിലെ വീഞ്ഞും ഉത്സവങ്ങളും നുകരാന്‍ കഴിയുന്ന പറ്റിയ സമയമാണ് ശരത്കാലം. ഉത്സവകാലം ആഘോഷിക്കാന്‍ മികച്ച സ്ഥലം മുന്തരിത്തോട്ടങ്ങള്‍ വിളവെടുപ്പിന് പാകമായി നിറഞ്ഞു നില്‍ക്കുന്ന സോവേ തന്നെ. കൈയില്‍ നിന്ന് ചില്ലി കാശ് മുടക്കാതെ നിന്ന് നിങ്ങള്‍ക്ക് വീഞ്ഞ് നുകരാന്‍ പറ്റിയ സമയവു ഇതു തന്നെ. ശരത്കാലം ആസ്വദിക്കണമെങ്കില്‍ നേരെ ഇറ്റലിക്കു പറന്നോളൂ. ഒപ്പം സ്വിറ്റ്‌സര്‍ലന്‍ഡും മറക്കണ്ട. മഞ്ഞില്‍ മൂടിയ ആല്‍പൈന്‍ ചരിവുകളിലെ കുളിര്‍മയെക്കുന്ന കാഴ്ചയാണ് സ്വിറ്റ്‌സര്‍ലന്‍ഡ് പ്രകൃതി എപ്പോഴും ഒരുക്കിയിരിക്കുന്നത്. എന്നാല്‍, ശരത്കാലത്ത് ചുവപ്പ്, മഞ്ഞ നിറങ്ങളില്‍ പാതകളില്‍ വര്‍ണ്ണങ്ങള്‍ പൊഴിക്കുന്ന കാഴ്ച സാധാരണയിലും മനോഹരമാണ്.

നമുക്ക് ഇന്ത്യക്കാര്‍ക്ക് ഋതുക്കള്‍ ആറാണ് (വസന്തം-ഫെബ്രുവരി ഉത്തരാര്‍ധം, മാര്‍ച്, ഏപ്രില്‍ പൂര്‍വാര്‍ധം, ഗ്രീഷ്മം -ഏപ്രില്‍ ഉത്തരാര്‍ധം, മേയ്, ജൂണ്‍ പൂര്‍വാര്‍ധം, വര്‍ഷം-ജൂണ്‍ ഉത്തരാര്‍ധം, ജുലൈ, ഓഗസ്റ്റ് പൂര്‍വാര്‍ധം, ശരത്-ഓഗസ്റ്റ് ഉത്തരാര്‍ധം, സെപ്റ്റംബര്‍, ഒക്ടോബര്‍ പൂര്‍വാര്‍ധം, ഹേമന്തം-ഒക്ടോബര്‍ ഉത്തരാര്‍ധം, നവംബര്‍, ഡിസംബര്‍ പൂര്‍വാര്‍ധം, ശിശിരം-ഡിസംബര്‍ ഉത്തരാര്‍ധം, ജനുവരി, ഫെബ്രുവരി പൂര്‍വാര്‍ധം). ഇന്ത്യയില്‍ ശരത്കാലം കഴിഞ്ഞാല്‍ ഹേമന്തമാണ്. ശിശിരകാലത്തിനു തൊട്ടു മുന്‍പുള്ള അവസ്ഥ. അതു കൊണ്ടു തന്നെ സൗന്ദര്യ ആസ്വാദകര്‍ക്ക് ശരത്കാലവും ശിശിരവുമൊക്കെ കുളിരായി മനസ്സില്‍ കൊണ്ടു നടക്കാം ഇന്ത്യയിലെ ഉത്തര്‍ഖണ്ഡ് സന്ദര്‍ശിക്കുമ്പോള്‍. നൈനിത്താളും ഹിമാലയന്‍ താഴ്‌വാരങ്ങളും ഒപ്പം ബാന്ധവ്ഗഡ് നാഷണല്‍ പാര്‍ക്കും കാണാം. മധ്യപ്രദേശിലാണ് ബാന്ധവ്ഗഡ് ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. 1982 ല്‍ രൂപവല്‍ക്കരിച്ച ദേശീയോദ്യാനം ഉമേറിയ, ജബല്‍പൂര്‍ എന്നീ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ഇതിന്റെ വിസ്തൃതി 450 ചതുരശ്ര കിലോമീറ്ററാണ്. സമുദ്രനിരപ്പില്‍ നിന്നും 800 മീറ്ററോളം ഉയരമുള്ള കുന്നുകളും താഴവരകളും ഇടകലര്‍ന്നതാണ് ഇവിടുത്തെ ഭൂപ്രകൃതി. സമുദ്രനിരപ്പില്‍ നിന്നും 1500 മീറ്ററോളം ഉയരമുള്ള പ്രദേശങ്ങള്‍ പശ്ചിമഘട്ട മലകനിരകളുടെ ഭാഗമാണ്. ഈര്‍പ്പം കുറഞ്ഞ ഇലപൊഴിയും വനങ്ങളാണ് ഇവിടെയുള്ളത്. ശരത് കാലത്ത് ഇവിടുത്തെ സമ്പന്നമായ വനഭംഗിയും പക്ഷിമൃഗാദികളെയും കാണാന്‍ പോവാന്‍ ഉചിതമായ സമയം. ഇവിടെ ഞാന്‍ താമസിക്കുകയും ഏറെക്കുറെ മിക്ക സ്ഥലങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട്. അതൊക്കെയും ഒരു ഭാഗ്യം.

ശരത്കാലത്തെക്കുറിച്ചു പറയുമ്പോള്‍ എങ്ങനെ ന്യൂസിലന്‍ഡിനെ ഒഴിച്ചു നിര്‍ത്തും. 2007-ലാണ് നിര്യാതനായ സുഹൃത്ത് ജോസ് കുറ്റോലമഠത്തിന്റെയും കുടുംബാംഗങ്ങളോടുമൊപ്പം ഇവിടെ സന്ദര്‍ശിച്ചത്. പത്തു വര്‍ഷമായെങ്കിലും മായാത്ത, മങ്ങാത്ത ഓര്‍മ്മയായി ആ യാത്ര ഇപ്പോഴും മനസ്സില്‍ തങ്ങിനില്‍ക്കുന്നു. ഇവിടുത്തെ സൗത്ത് ഐലന്‍ഡിലേക വരണം. വൈകി എത്തുന്ന ശരത് കാലമാണ് ന്യൂസിലന്‍ഡില്‍. മാര്‍ച്ച് ഒന്ന് മുതല്‍ മെയ് 31 വരെയാണ് ഇവിടെ ശരത് കാലം. ഈ സമയത്ത് നദിതടാക കരങ്ങളില്‍ ചുവന്ന ഇലകള്‍ മൂടിയിരിക്കുന്ന കാഴ്ച അതിമനോഹരമാണ്. റഷ്യയെയും മോസ്‌ക്കോയെയും സെന്റ്. പീറ്റേഴ്‌സ്ബര്‍ഗിനെയും മറന്നൊരു ശരത്കാലം ഇല്ല. റഷ്യയിലെ ഏറ്റവും പാശ്ചാത്യവത്കരിക്കപ്പെട്ട നഗരമായാണ് പൊതുവേ സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് അറിയപ്പെടുന്നത്. "വടക്കന്‍ വെനീസ്' എന്ന് അറിയപ്പെടുന്ന സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് വാസ്തുവിദ്യയുടെ പരമകോടിയില്‍ നില്‍ക്കുന്നുതാണ്. ശരത് കാലത്ത് ഇല കൊഴിഞ്ഞ് വഴി നീളേ മഞ്ഞ നിറം നിറഞ്ഞ് നില്‍ക്കുന്ന സമയത്താണ് മോഹനമായ സൗന്ദര്യം നിറയുന്നത്. നോര്‍ത്ത് അറ്റ്‌ലന്റിക്കിന്റെയും ആര്‍ട്ടിക്കിന്റെയും ഇടയിലായുള്ള ഐസ്‌ലാന്‍ഡില്‍ ഏറെ പ്രധാനമാണ് ഈ ശരത്കാലം. ജലാശയങ്ങള്‍ക്ക് ഇരുവശവും നിറഞ്ഞുനില്‍ക്കുന്ന വര്‍ണ്ണപകിട്ട് അതിമോഹനമാണ്. ഇനി അമേരിക്കയിലേക്ക് മടങ്ങി വന്നാല്‍ വടക്കുകിഴക്കന്‍ ഭാഗത്തെ ശരത്കാല നിറത്തെക്കുറിച്ച് പറയാതെ വയ്യ. മഞ്ഞ ഇലകള്‍ പൊഴിച്ച് നില്‍ക്കുന്ന കാടുകള്‍ അതിമനോഹരങ്ങള്‍ തന്നെ. കണ്ണില്‍ നിന്നും ഒരിക്കലും ഈ ദൃശ്യങ്ങള്‍ അകന്നു പോവരുതേയെന്നു പ്രാര്‍ത്ഥിച്ചു പോകും. എന്നാല്‍, കാലം കറങ്ങുകയല്ലേ. ഈ ശരത്കാലത്തിനു മീതെ വൈകാതെ വരും തണുപ്പിന്റെ തൂവെള്ളപ്പുതപ്പ്. കാത്തിരിക്കുക തന്നെ...
ഇതള്‍വിരിഞ്ഞ ശരത്കാലം (പകല്‍ക്കിനാവ്- 76: ജോര്‍ജ് തുമ്പയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക